Saturday, March 21, 2015

പ്രണയിച്ചിരുന്നു എന്നെയും (ഞാനും) / കരിം മലപ്പറ്റം


ഞങ്ങൾ പരസ്പരം
ഒറ്റിക്കൊടുത്ത ഒരു രാത്രി.
വിഷാദനഗരം
നിശ്ശബ്ദമായ നേരം
ഓറഞ്ചു നിറമുള്ള രാവ്
കായലോരത്തെ
ഒരു നട്ടുച്ചയെ വരയ്ക്കുന്നത്
അവളെനിക്ക് കാണിച്ചു തന്നിരുന്നു.

ഊതിവീർപ്പിച്ച
രണ്ടുറകൾ
പറന്നുകളിക്കുന്ന
നീലാകാശം
അവൾ
ഇരുമ്പു കട്ടിലിലിരുന്ന്
ജലാശയത്തിലേക്ക്‌ കാലുകൾ നീട്ടി
ഇണ നഷ്ടപ്പെട്ട ഒറ്റക്കൊലുസ് നനച്ചു.
ഞാൻ സമയമാപിനികളെ
ദിശതെറ്റിക്കുന്ന തിരക്കിലായിരുന്നു.
ഇരുന്നിരുന്നു മടുത്ത അവൾ
ഇനി നമുക്ക്
കഞ്ഞിയും കറിയും വച്ചുകളിക്കാം
എന്ന് പറഞ്ഞു.
ഞാൻ മരയലമാര തുറന്ന്
കായലോരത്തെ പാറ്റഗുളിക മണക്കുന്ന
പുരാതനമായ ചന്തയിൽ പോയിവന്നു.
അവൾക്ക് കരിമീൻ
പൊള്ളിച്ചതാണ് ഇഷ്ടമെന്ന് പറഞ്ഞു.
ഞാൻ അവളുടെ ആഴങ്ങളിലേക്ക്
സ്വയം ഇരകോർത്ത് ചൂണ്ടയെറിഞ്ഞു.
അവൾ കരിമീൻ പൊള്ളിച്ചത്
നുള്ളിനുള്ളിത്തിന്ന്
എൻറെ വിരലുകൾ നക്കി.
ഊണുകഴിഞ്ഞ് ഞങ്ങൾ
അടച്ചിട്ട ജനാല വഴി
കായലോരത്തിലൂടെ നടക്കാനിറങ്ങി.
കൂടെ നടക്കാൻ
ഒരു കുഞ്ഞുവാവ വേണമായിരുന്നു അവൾക്ക്
അവൾ പറഞ്ഞുപറഞ്ഞ് എനിക്കും
വേണമായിരുന്നു എന്നായി.
അവനു കൊടുക്കാൻ അവൾ ഉണ്ണിമാങ്ങകൾ
പെറുക്കി വച്ചു…
ഉണ്ണിമാങ്ങ തിന്നുതിന്ന് ഞങ്ങൾ കായലോരത്തിലൂടെ നടന്നു..
കൂടെ നടക്കാൻ
കുഞ്ഞുവാവ വേണമായിരുന്നു
ഞങ്ങൾക്ക്.
എങ്കിൽ നമുക്കൊരു
വീടുവെക്കാം എന്ന് ഞാൻ പറഞ്ഞു…
ഇരുമ്പുകട്ടിൽ മാറ്റിയിട്ട്
മരയലമാര നീക്കിയിട്ട്
ജനാലക്കണ്ണുകൾ
ജലാശയത്തിലേക്ക്‌ തുറന്നുവച്ച്
മുറ്റം നിറയെ നിരോധിച്ച ചെടികൾ നട്ട്
അത്രവലിയ ഒരു വീടുവെക്കാൻ
ഞാൻ ഒരുപാട് പുകഞ്ഞു.
ഞങ്ങൾക്ക് ഉറക്കം വന്നു.
കൂടെയുറങ്ങാൻ
ഒരു കുഞ്ഞുവാവ വേണമായിരുന്നു അവൾക്ക്;
അവൾ പറഞ്ഞുപറഞ്ഞ് എനിക്കും.
എങ്കിൽ നമുക്ക്
അച്ഛനും അമ്മയും
കളിക്കാം എന്ന് പറഞ്ഞു.
തണുപ്പ്.. തണുപ്പ് എന്ന്/
അവൾ എന്നിലെ
ഉഷ്ണമേഖലകളെ വാരിപ്പുതച്ചു.
അവളുടെ ചുണ്ടുകളിലെ കരിമീൻ മണം
കള്ളിപ്പൂച്ചേ എന്ന് വിളിപ്പിച്ചു.
ഊതിവീർപ്പിച്ച ബലൂണ്‍ കുഞ്ഞുങ്ങൾ
ജനാലയിലൂടെ എത്തിനോക്കി
നാണിച്ചു പറന്നു പോയി
അതെ, സത്യമായിട്ടും
ഞങ്ങൾ ജീവിച്ചു
തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
എത്ര നിസ്സാരനായ ഒരാളായിരുന്നു വില്ലൻ!
കഥയിലേ ഇല്ലാത്ത ഒരാൾ.
അയാളായിരുന്നു
നിർത്താതെ കോളിംഗ് ബെല്ലടിച്ചത്..
ഒത്തിരി വൈകിയത്രേ
എൻറെ സമയം തീർന്നുപോയത്രേ,
പ്രണയ പരവശരായി
ഇനിയും ഒരുപാടുപേർ ക്യൂവിലാണത്രേ…
--------------------------------------------

No comments:

Post a Comment