Monday, March 2, 2015

വായനാന്തം ജീവിതം / ഡോണ മയൂര



വായിച്ചുവായിച്ചിരുന്ന്
പറന്നുപറന്നു പോയി
വേനൽക്കാലങ്ങൾ.
സ്കൂൾ തുറന്നിട്ടും
വായിച്ചിരുന്ന മുറികളിൽ
നമ്മൾ പതുങ്ങിയിരുന്നു,
ചില കഥകളും കവിതകളും
നമുക്ക് പകരം
സ്കൂളിൽ പോയി.
അപൂർവ്വം ചില
കഥകളും കവിതകളും
നമ്മുടെ അനക്കം
തട്ടുന്നുണ്ടോന്നുനോക്കി
പാത്തുപതുങ്ങി
മുറികളിൽ നിന്നു,
ശ്രദ്ധിക്കുന്നില്ലെന്നുകണ്ട്
അവയിൽ ചിലത്
കുറുകെ ചാടി.
കണ്ടില്ലെന്ന്
കണ്ണടച്ചപ്പോൾ
നാവുപൊള്ളിയ
കരച്ചിൽ കേട്ടു.
എന്നിട്ടും ചിലത്
നമ്മളെ കണ്ടുപിടിച്ചു
എന്നെയുമെന്നെയുമെന്ന്
തിക്കിത്തിരക്കിവന്ന് നമ്മിൽ
പരകായം ചെയ്തു.
വായിക്കുന്നവരെ പറ്റി
കഥകൾക്കും
കവിതകൾക്കുമൊക്കെ
എന്തറിയാം.
പൂമ്പാറ്റകളുടെ ചിറക്
പിച്ചിയെടുത്തുശീലിച്ചൊരാൾ
കാഫ്കയെ വായിച്ചിട്ട്
മഞ്ഞപ്പാപ്പാത്തിയെന്ന് കരുതി
പുലിയെ പിടിച്ച കഥ
മെറ്റമോർഫസിസിന്
അറിയുമോ.
പൂമ്പാറ്റകളിൽ
അയാളുടെ മുരൾച്ച
അടയാളപ്പെട്ടതുപോലെ
ആദ്യമായൊരു പൂമ്പാറ്റയുടെ
മുരൾച്ചകേട്ടയാളെന്ന്
ആരും അയാളെ
അടയാളപ്പെടുത്തിയിട്ടില്ല.
വായനയ്ക്ക് ശേഷമുള്ള
കഥകൾ അറിയുന്ന
ഞങ്ങളിൽ ചിലർ
രാത്രി പാറ്റയും
പകൽ പൂമ്പാറ്റയുമെന്ന
കവിതയായി.
---------------------

No comments:

Post a Comment