Sunday, March 29, 2015

രേഷ്മ നാരായണൻ / രണ്ടു പെണ്കുട്ടികള്‍


അവര്‍,
ഒരേ കഥകളുള്ള
രണ്ടു പെണ്കുട്ടികളായിരുന്നു

ഒരുവള്‍,
കടല്ക്കാറ്റുകളില്‍ വരണ്ടുണങ്ങി,
തണുപ്പ് പുതച്ച
പാതിരാക്കാറ്റില്‍ പോലും
പിടഞ്ഞുവീണവള്‍,
കരിയിലയെന്ന്
പരിതപിക്കപ്പെട്ടിരുന്നു
ഒരുവള്‍,
മഞ്ഞുതുള്ളികള്‍ കല്ലുകളായവള്‍,
ചാറ്റല്‍മഴയില്‍ പോലും
കുതിര്‍ന്ന് പോയവള്‍ ,
മണ്ണാങ്ങട്ടയെന്ന്
ആക്ഷേപിക്കപ്പെട്ടിരുന്നു
എങ്കിലും
കാറ്റെന്നു ഒരുവള്‍,
മഴയെന്ന് ഒരുവള്‍,
പരസ്പരം വിളിക്കപ്പെട്ടിരുന്നു
അവര്‍ ഒരുമിച്ചിരുന്ന സന്ധ്യകളില്‍
ആകാശം പലപ്പോഴും
തെളിഞ്ഞതായിരുന്നു
ചെറിയ ഇലയനക്കങ്ങളിലോ
ഉരുകിവീണ നനവുകളിലോ
യുഗാന്ത്യത്തിലെന്ന പോലെ പേടിച്ച്
അവര്‍ തമ്മില്‍ പുണര്‍ന്നിരുന്നു
എന്നിട്ടും,
കാറ്റും മഴയും കൈകോര്ത്തു വന്ന
ഒരു പാതിരയില്‍
കെട്ടിപ്പിടിച്ച വിരലുകള്‍ അടര്‍ന്ന്
ഒരുവള്‍ പറന്നുപോവുകയും
മറ്റൊരുവള്‍
ഒലിച്ചുപോവുകയും ചെയ്തു
എന്നത്തെയുമെന്ന പോലെ
അപ്പോളും
അവരുടേത് ഒരേ കഥയായിരുന്നു
--------------------------------------

1 comment:

  1. മഞ്ഞുതുള്ളികള്‍ കല്ലുകളായവള്‍,
    ചാറ്റല്‍മഴയില്‍ പോലും
    കുതിര്‍ന്ന് പോയവള്‍

    ReplyDelete