Wednesday, March 18, 2015

അഞ്ച് / സച്ചിദാനന്ദന്‍


മേല്‍പ്പാലത്തിനടിയില്‍
അവര്‍ അഞ്ചുപേര്‍
തണുത്തു വിറച്ച്.
ഒരേയൊരു റൊട്ടിയും.

അമ്മ മൂത്തവന് പാതി നല്‍കുന്നു
രണ്ടാമത്തെവന് അതിന്റെ പാതി
മൂന്നമത്തെവള്‍ക്ക് അതിന്റെയും പാതി
നാലാമത്തെവള്‍ക്ക് ബാക്കിയുടെ പാതി
ബാക്കി അമ്മയ്ക്ക്.
മുകളിലേക്ക് നോക്കുമ്പോള്‍
അഞ്ചു ചന്ദ്രന്മാര്‍: ചുകപ്പ്,നീല
പച്ച,മഞ്ഞ,വെള്ള.
നോക്കി നോക്കി നില്‍ക്കെ അവ
അഞ്ചു നിറമുള്ള കമ്പിളികളായി
ഇറങ്ങി വന്ന് അഞ്ചു പേരെയും
പുതപ്പിക്കുന്നു.
ഉറക്കത്തില്‍ അവര്‍ അഞ്ചു
മാലാഖമാരെ സ്വപ്നം കാണുന്നു.
പട്ടു പോലത്തെ അഞ്ചു വാക്കുകള്‍ കാണുന്നു.
വിശപ്പ്‌ മനുഷ്യരെ
ജീവനോടെ ഭക്ഷിക്കുന്നു
വിശപ്പിന്റെ കുടലില്‍
മനുഷ്യര്‍ ദഹിക്കാതെ നിലവിളിക്കുന്നു.
ഞാന്‍ അഞ്ചാമത്തെ വയസ്സില്‍
അത് കേട്ടു,ഇപ്പോളും കേള്‍ക്കുന്നു,
കടലില്‍ നിന്ന്,കാറ്റില്‍ നിന്ന്,
അഞ്ചില്‍ നിന്ന്.
-----------------------------------

No comments:

Post a Comment