Wednesday, October 14, 2015

മന്ത് /നസീർ കടിക്കാട്‌


കവണയിൽനിന്നു പാഞ്ഞുപോയ കല്ല്
ഇലകളുടെ ഞരമ്പു മുറിച്ച്
കാക്കയുടെ കണ്ണുതുളച്ച്
ആകാശനീലയെ പ്രാകി
അയവെട്ടിനിൽക്കും പശുവിന്റെ നെറുകയിൽ
തറഞ്ഞിരിപ്പായി.

പണ്ടു പണ്ട്
വലിയൊരു പാറയായിരുന്ന കല്ല്.
കുന്നിൻ‌മുകളിലേക്കു ആയാസപ്പെട്ടു കയറിയും
താഴേക്കു ഉരുണ്ടു പിടഞ്ഞു വീണും
ഭ്രാന്തായിപ്പോയത്.
ഏതുനേരവും
നടവഴിയിൽ കയർത്തുകയറി
ചോരപൊടിച്ച് ആർത്തുചിരിക്കും
നെറ്റിയിലോ നെഞ്ചിലോ ഓടിവന്നലറും
ഇരുട്ടിൽ ചാടിവീണു തല തല്ലിയുടയ്ക്കും
ആരുടെ കവണയിലും അനായാസം കയറിക്കൂടും.
ഭ്രാന്തൻ‌കല്ല് നെറുകയിലേറ്റി പുല്ലുതിന്നുന്ന പശു
വളർന്നൊരു കുന്നാകുന്നതും കാത്തിരിപ്പാണ്
ഇടം കാലിലോ, വലം കാലിലോ
മാറാത്ത മന്തുമായ്, ഞാൻ!
--------------------------------------------------

No comments:

Post a Comment