Monday, October 19, 2015

ബനലതാസെന്‍* / പി . എൻ . ഗോപികൃഷ്ണൻ

ഏഴാം ക്ലാ‍സ്സില്‍
കന്യാകുമാരിയ്ക്ക് വിനോദയാത്ര പോയപ്പോഴാണ്
നിന്നോടതു പറയണം എന്ന്
എനിക്കാദ്യമായ് തോന്നിയത്.
വിവേകാനന്ദപ്പാറയുടെ ചെരിവില്‍
ശക്തമായ ഒരു കടല്‍ക്കാറ്റ്
എന്റെ വാക്കുകളെ പറത്തിക്കൊണ്ടുപോയി.
പിന്നത്തെക്കൊല്ലം
“അടിയന്തിരാവസ്ഥ അറബിക്കടലില്‍”
എന്ന് കരിയും കലയും മങ്ങിയ ചുമരിന്നരികേ
ഞാന്‍ നിന്നെ കാത്തു നിന്നു.
“മഞ്ഞണിക്കൊമ്പില്‍, ഒരു കിങ്ങിണിക്കൊമ്പില്‍” എന്ന്
ലോട്ടറി വില്‍ക്കുന്ന ഒരംബാസഡര്‍
പെട്ടെന്നു വന്നു നിന്നിരമ്പി.
ഒന്നും പറയാനോ കേള്‍പ്പിക്കാനോ
പറ്റാതെ.
പതുക്കെപ്പതുക്കെ പോകുന്ന
കാലത്തെ ചലിപ്പിക്കാന്‍
ഫിലിം സൊസൈറ്റിക്കാര്‍
ഘട്ടക്കും ബ്യുനുവലും ഗൊദാര്‍ദും
ഇറക്കുമതി ചെയ്തു.
എസ്.എന്‍.വി ലൈബ്രറിയില്‍
വിജയനും ആനന്ദും മാധവിക്കുട്ടിയും
കെ.ജി.എസും സച്ചിദാനന്ദനും ചുള്ളിക്കാടും
അതിവേഗം
കൈമാറ്റം ചെയ്യപ്പെട്ടു.
പനങ്ങാട് ഹൈസ്കൂള്‍ മൈതാനത്തില്‍
ആദ്യത്തെ വിക്കറ്റ് വീണു.
വന്നു കഴിഞ്ഞ എന്തിനേക്കാളും
വരാന്‍ പോകുന്നതില്‍ വിശ്വാസമര്‍പ്പിച്ച്
നമ്മള്‍ വെവ്വേറെ കോളേജിലെത്തി.
ടാറ്റയും ലെയ് ലാന്റുമിരമ്പുന്ന ബസ് സ്റ്റാന്റില്‍
നിന്നെത്തേടി എന്റെ കണ്ണുകള്‍
വിളറിയ യക്ഷരായലഞ്ഞു.
വ്യവസായ വിപ്ലവത്തിന്റെ കാരണങ്ങള്‍
കാണാപാഠം പഠിച്ച രാത്രിയില്‍
യൂണിയന്‍ കാര്‍ബൈഡ്
പഴയ ഭോപ്പാലിനെ ശവപ്പറമ്പാക്കി.
ജാലിയന്‍ വാലാ ബാഗ് പരീക്ഷയ്ക്കെഴുതുമ്പോള്‍
ഡല്‍ഹിയില്‍ സിക്കുകാരെ കൂട്ടക്കശാപ്പു ചെയ്തു.
പാഠവും പ്രത്യാശയും അങ്ങനെ
രണ്ടായ് പിളര്‍ന്നുകൊണ്ടിരിയ്ക്കുമ്പോള്‍
നീ കയറിയ റഹ് മത്ത് ബസ്
പെട്ടെന്ന് ഗിയര്‍ മാറ്റി.
കാലം മാറി.
ട്രാജഡിയും കോമഡിയും
പുസ്തകം വിട്ടു.
മിഷേല്‍ പ്ലാറ്റീനി
പെനാല്‍റ്റി പാഴാക്കുന്നത്
ഞങ്ങള്‍
വീട്ടിലിരുന്നു കണ്ടു.
അര മണിക്കൂറില്‍ മാറഡോണ
കൈ കൊണ്ടും കാല്‍ കൊണ്ടും
ഗോളടിച്ചു.
പത്തു പന്തില്‍
പതിനഞ്ചെടുക്കാന്‍ കോപ്പുകൂട്ടുന്ന സച്ചിനില്‍
ഞങ്ങള്‍
പ്രത്യാശ നിക്ഷേപിച്ചു.
അന്നിട്ടിരുന്ന കുപ്പായം
കീറിപ്പറഞ്ഞു.
കീശയിലുണ്ടായ പത്തുപൈസാത്തുണ്ടുകള്‍
റിസര്‍വ്വ് ബാങ്ക് പിന്‍വലിച്ചു.
ബാബ് റി മസ്ജിദ് തകര്‍ത്തതിന്
രണ്ടു ദിവസം മുന്‍പ്
പി.എസ്.സി പരീക്ഷക്കപേക്ഷിച്ച്
തിരിച്ചു വരും വഴി
എന്റെ ബി.എസ്.എ സൈക്കിളിനെ
നിന്റെ മാരുതി കടന്നുപോയി.
ആ വാക്കുകള്‍ക്ക്
വീണ്ടും മുളപൊട്ടി.
പിന്നെ ഞാന്‍
കാപ്പികള്‍ കുടിച്ച്
സിഗരറ്റുകള്‍ തുരുതുരെ പുകച്ച്
ആ വാക്കുകളെ ചൂടാക്കിക്കൊണ്ടിരുന്നു.
പുകവലി നിരോധിക്കും വരെ.
തുള വീണ ശ്വാസകോശങ്ങള്‍ക്കു മേല്‍
ഐ.ടി.സി
പുകവലിയുടെ നൂറ്റാണ്ട്
ആഘോഷിക്കും വരെ.
എന്തൊരു കാലമായിരുന്നു,അത്!
പോളാ ടാക്കീസ് പൂട്ടി.
പാലപ്പെട്ടിയുടെ ചായക്കടയിലെ
പരിപ്പുവടകള്‍ നാടുകടത്തപ്പെട്ടു.
പോളക്കുളത്തിലെ എരുമകള്‍
കുഴിച്ചു മൂടപ്പെട്ടു.
നീയും ഞാനും നാടു വിട്ടു,അല്ല.വിറ്റു.
നമുക്ക്
ഒന്നിച്ചു ശ്വസിക്കാന്‍
ഒരു ദേശം ഇല്ലാതായി.
എങ്കിലും
ഡൈ പുരട്ടിയും
മോണിങ്ങ് വാക്ക് മുടക്കാതെയും
പഴയ എസ്.എഫ്.ഐക്കാലം
ഇടയ്ക്കിടെ പറഞ്ഞും
ചെറു ചെറു റിയല്‍ എസ്റ്റേറ്റ്
ബിസിനസ്സ് നടത്തിയും
‘അയാം ബിസി’ എന്ന് നാനാഭാഗത്തേയ്ക്കും
തുരുതുരെ മെസ്സേജയച്ചും
ജീവിതം നിശ്ചലമെങ്കിലും
ഫേസ് ബുക്കില്‍
സ്റ്റാറ്റസുകള്‍ നിരന്തരം മാറ്റിയും
ഞാന്‍
അതിജീവിച്ചു.
എന്തു പറയാന്‍?
തൊള്ളായിരത്തി എണ്‍പത്തിമൂന്നിലെ
എസ്.എസ്.എല്‍.സി ബാച്ച്
ടാഗു ചെയ്യുമ്പോള്‍
വീണ്ടും നീ എന്റെ മുന്നിലെത്തി.
അന്നു രാത്രി
കുത്തിയിരുന്ന്
ഞാന്‍ നിന്റെ പ്രൊഫൈല്‍ തെരഞ്ഞു.
ആയിരം ഫേയ്ക്കുകളല്ലാതെ
നീ വന്നില്ല.
ഗത്യന്തരമില്ലാതെ
ഞാന്‍
പുറത്തേയ്ക്കിറങ്ങി.
കാറ്റടിച്ച്
നഗരത്തിന്റെ ഉടയാടകള്‍
ഇടയ്ക്കിടെ പൊങ്ങുമ്പോള്‍
ശ്വാസകോശങ്ങളെ കവിഞ്ഞുപോകുന്ന
ചീഞ്ഞ നാറ്റം.
ഓ.എം.ആര്‍ ഷീറ്റില്‍
പട വെട്ടാന്‍
സീബ്രാലൈനില്‍
കാത്തു നില്‍ക്കുന്ന കുട്ടികള്‍.
ജീവിതത്തിന്റെ കടിയേറ്റും
ചുംബനമേറ്റും
വീണ്ടും വീണ്ടും
പിരിയുന്ന ജനത.
അതിനിടയിലൂടെ
കറുത്ത ആക്റ്റീവയില്‍
കടന്നു പോകുന്ന
മധ്യവര്‍ത്തി മധ്യവയസ്ക്കര്‍.
“ബനലതാസെന്‍”
ഞാന്‍ വിളിച്ചു.
ഹെല്‍മറ്റ് എന്ന മുഖം മൂടിയ്ക്കു പിന്നില്‍
ഏതോ ഒരു പെണ്‍ തലയോട്ടി
ചിരിച്ചിട്ടുണ്ടാകണം.
എന്റെ ഹൃദയത്തിലെ
ഒരു നര
പെട്ടെന്നു കറുത്തു.
...........................
*‘നാട്ടോറിലെ ബനലതാസെന്‍’ - ജീബനാനന്ദദാസിന്റെ വിഖ്യാത കവിത.അതില്‍ ലോകം മുഴുവന്‍ അലഞ്ഞെത്തുന്ന പുരുഷന്‍ സാന്ത്വനം അനുഭവിയ്ക്കുന്നത് ബനലതാസെന്‍ എന്ന, യാഥാര്‍ത്ഥ്യമോ സങ്കല്‍പ്പമോ ആയ, സ്ത്രീയ്ക്കടുത്താണ്.

No comments:

Post a Comment