Sunday, October 18, 2015

മുറികൂടിയ കവിത / ഡോണ മയൂര


ഒടുവിൽ അവർ
ദൂതനെ അയച്ച് ചോദിച്ചു
“ആർക്കു വേണ്ടി
മരിക്കും നിങ്ങൾ,
കവിതയ്ക്ക് വേണ്ടിയോ
നിങ്ങൾക്ക് വേണ്ടിയോ?

കവിക്ക് മുന്നേ
കവിത സംസാരിച്ചു.
“അവർക്ക് വേണ്ടി,
വായിക്കുന്നവർക്ക്
വേണ്ടി മാത്രം.”
വാക്കേറ്റ്
ദൂരേയ്ക്ക് തെറിച്ച് പോയി,
ദൂതന്റെ ഉടവാൾ.
ഉടവാൾ തെറിച്ചതും
അയാളുടെ ഉടലൊരു
വാക്കായി പരിണമിച്ചു.
മറയില്ലാത്തൊരു
ഉടൽ‌വാക്കായി
ദൂതൻ യാത്രയായി.
അതിനു ശേഷം
അവർ ദൂതനെ
തിരഞ്ഞു നടന്നു.
ഉപേക്ഷിക്കപ്പെട്ട
ഉടവാളും,
ദൂതനെന്ന ഉടൽ‌വാക്കും
കണ്ടെത്തി.
ഉടവാളാൽ
ഉടൽ‌വാക്കിനെയും
ഉടൽവാക്കാൽ കവിയെയും
അവർ കൊലപ്പെടുത്തി.
മരണത്തിന്റെ നാവ്
നക്കിപ്പെറുക്കിയെടുത്ത
ചോരയും മാംസവും
വാക്കുകളായി,
ആ വാക്കുകളെല്ലാം
മുറികൂടി വരികളുമായി.
ഒരു മാർക്സിയൻ സ്വപ്നം
എനിക്കുമുണ്ട് കവിതയിൽ
എന്ന് മുറികൂടിയ കവിത
അവരിപ്പോൾ വായിക്കുന്നു.
-------------------------------

No comments:

Post a Comment