Tuesday, October 13, 2015

സ്വപ്നസഞ്ചാരികളുടെ ഭൂപടം / വിനോദ് വെള്ളായണി


സ്വപ്നങ്ങളിലേക്ക്
മുങ്ങിച്ചാവാന്‍
ഒരാഴം.

എത്ര ആഗ്രഹിച്ചാലും
അതങ്ങനെ സംഭവിക്കണമെന്നില്ല.
സ്വപ്‌നങ്ങള്‍
സ്വന്തം നിഴല്‍ ചവിട്ടി
നടക്കാറുമില്ല .
സ്വപ്നങ്ങളൊക്കെ
ഇരയും വേട്ടക്കാരുമാണ്.
പണ്ട് , സ്വപ്നദ്വീപുകള്‍ തേടി
കടല്‍ കടന്നെത്തിയ
സഞ്ചാരികളുടെ പേരുവിവരങ്ങള്‍
എനിക്കപരിചിതമാണ് .
ഒരു നട്ടപ്പുലര്‍ച്ചക്ക്
എന്‍റെ കാഴ്ചപ്പുറത്ത്
നഖം കടിച്ചിരിക്കുന്ന
ഒരു പെണ്‍കുട്ടി തെളിച്ചപ്പെടുന്നു .
അവളുടെ കയ്യില്‍
കൊമ്പും തുമ്പിയും മുളച്ച
വിവിധ ഭൂപടങ്ങള്‍ കാണാം .
അവയുടെ ചിഹ്നഭാഷയും
ശരീരശാസ്ത്രവും
ആത്മപ്രതിരോധവും
നിഷേധാത്മകതയും
ഞാനറിയുന്നു .
സ്വപ്നങ്ങളുടെ സാന്ദ്രതയും
സംഗീതവും , സ്വാതന്ത്ര്യവും
എനിക്കാര്‍ജവമാകുന്നു .
സ്വപ്‌നങ്ങള്‍ അഭയമാവുന്നു
വിശ്വാസത്തിന്റെ വിളനിലമാകുന്നു .
ഇതാ ,
സ്വപ്നങ്ങള്‍ക്ക് കഴുവേറാനുള്ള
സമയമടുത്തിരിക്കുന്നു .
നഷ്ടപ്പെടുവാന്‍
സ്വപ്നങ്ങള്‍ക്ക്
സ്വപ്നങ്ങളല്ലാതെ
മറ്റെന്താണുള്ളത് ?
എന്നിട്ടും
എന്നെ പിന്തുടരുകയാണല്ലോ
സ്വപ്നത്തഴമ്പുള്ള സഞ്ചാരികളുടെ
ആ കൂറ്റന്‍ ഭൂപടം .
------------------------------------

No comments:

Post a Comment