Friday, October 30, 2015

ദളിതന്‍ കവിതയെഴുതുമ്പോള്‍ / സുധീർ രാജ്


ദളിതന്‍ കവിതയെഴുതുമ്പോള്‍
ജടപിടിച്ചൊരപ്പൂപ്പന്‍ ഉടുക്കുകൊട്ടിയുറയും
കണ്ണുപൊട്ടിയ കരിങ്കാളിയമ്മൂമ്മ
മണ്ണിന്റെ ചങ്കു പൊട്ടിയ്ക്കുമൊരു പാട്ട് പാടും .

വസൂരി വിത്ത്‌ പോലെ വാക്കെല്ലാം വന്നു
കൂരാപ്പു പോലെ കുരിപ്പ് കുത്തും .
മുതുകത്തു മുള്ളുള്ള ഒറ്റമുലച്ചി പോലെ
വരിയെല്ലാം കിടന്നലറും
നട്ടുച്ചയ്ക്കിറങ്ങും നട്ടപ്രാന്തെല്ലാം
പൊരിവെയിലു പോലെ തിളയ്ക്കും
ഞങ്ങളെയങ്ങോട്ടെടുക്കോ
എടുക്കോയെന്നു കരയും
പ്രാക്കായ പ്രാക്കെല്ലാം
നോവിന്റെ കുടുക്കേലിട്ടു കുലുക്കി
കവിതേലെറിഞ്ഞുടയ്ക്കും
ദളിതൻ കവിതയായുറയുമ്പോൾ
ദൈവം പകയ്ക്കും
മണ്ണിലൊരു കുഴികുത്തി വിത്തായി
തലപ്പുലയന്റെ കൈ കാത്തു കിടക്കും
വാരിവാരിക്കൊടുത്തു മുടിഞ്ഞ
കയ്യിലേക്കൊരു കുഞ്ഞായ് കിളിർക്കും.
ദളിതൻ കവിതയെഴുതുമ്പോൾ
കാലമവിടെ നില്ക്കും
ഏനും കൂടൊരു വാക്ക് തായോന്ന് കെഞ്ചും
വാക്കും മണ്ണും വിണ്ണും പാതാളവും
പഴമയും പെരുമയും ഉലകുമുയിരും
കാറ്റത്തൊറ്റ മുളപോലെ നിൽക്കും
ഒരമ്മ പെറ്റ മുളപോലെ നിൽക്കും .
------------------------------------------------------

No comments:

Post a Comment