Monday, October 19, 2015

വെളുത്ത ചെമ്പരത്തികൾ /സെറീന



മൂന്ന് തലമുറകളുടെ ഗോവണിയിറങ്ങി 
ഒരാൾ വരും മുപ്പത്തിരണ്ടിൽ പൂത്ത ഭ്രാന്തിന്റെ 
മൈലാഞ്ചി വിരൽ കൊണ്ട് 
നെറ്റിയിൽ തൊടും .
തൊട്ടിലിലുറങ്ങിയതിന്റെ 
ഓർത്തെടുക്കാനാവാത്ത ഓർമ്മയിൽ 
പൊക്കിൾക്കൊടി പോലെ 
വേരറ്റു പോകും വിഷാദം 
വിഷമിറങ്ങി തെളിഞ്ഞ ദേഹമായി 
ജീവിതമഴിഞ്ഞ് തിളങ്ങുമകം 
 
തീരും അവനവനിലേയ്ക്കുള്ള പിടച്ചിലുകൾ 
വെള്ളത്തിനടിയിൽ അമർത്തിപ്പിടിച്ച 
ഉടൽ, ജീവനിലേയ്ക്ക് കുതറും പോലെയുള്ള 
വെറും വെറുതേകൾ. 
 
അന്നേരം നീയെന്റെ മുറിയിൽ വരണം
 തൂവലുകളുടെ ആകാശത്തിന് മീതേ 
ചിരിയുടെ വെള്ള വിരിപ്പ് കുടഞ്ഞിട്ട് 
ഞാനുറങ്ങാൻ കിടക്കുകയായിരിക്കും 
പതിവു പോലെ ഉറങ്ങിയില്ലെങ്കിലെന്ത് , 
നക്ഷത്ര ങ്ങളൊന്നുമില്ലാത്ത പാവം രാത്രിയ്ക്ക് 
രണ്ടു തൂക്കു വിളക്കുകൾ പോലെ 
ഞാനെന്റെ കൃഷ്ണമണികളെ കൊടുക്കും 
വെളിച്ചമെന്നാൽ ഇവളാണെന്ന് 
വീണു കിടക്കുന്ന ഇലകൾക്കു പോലും തോന്നും 
 
എല്ലാ പരാതികളും അവസാനിപ്പിച്ച് 
 
ജീവിതം അതിന്റെ പാട്ടിന് പോട്ടെ 
നമുക്ക് ഈ വെളുത്ത ചെമ്പരത്തികൾ കൊണ്ട് 
ഒരു പൂവട്ടം കെട്ടണം , 
ബോധത്തിന്റെ അടഞ്ഞ വാതിലിനപ്പുറത്ത്‌ 
ഒരുത്തി ചത്തു കിടപ്പുണ്ട്.
---------------------------------------------------

No comments:

Post a Comment