Tuesday, October 13, 2015

അടുത്ത തേങ്ങലിനു ശേഷം കരച്ചില്‍ തുടങ്ങുന്നതായിരിക്കും / ജയദേവ് നയനാർ



ഇരുചെവി അറിയാതെ വേണമെന്ന്
പറഞ്ഞിരുന്നതാണ്.
ഒരു മുല വന്നു പാതിരാത്രിയില്‍
വാതിലില്‍ തട്ടിവിളിക്കരുതെന്ന്
പറഞ്ഞിരുന്നതാണ്.
വാതിലില്‍ അതിന്‍റെ മുഴക്കം.
അതെത്രയാണെന്ന് വിചാരിച്ചാണ്.
ലോകം ഉറങ്ങിക്കൊണ്ടിരിക്കെ
ഒരു മുല ഒറ്റയ്ക്ക്
അതും ഇരുട്ടത്ത്
അതും ഒറ്റവാതില്‍ക്കല്‍.
മുട്ടുമ്പോഴേക്കും തുറക്കാന്‍ പറ്റിയ
പല വാതിലുകള്‍ ഉണ്ടായിരിക്കെ.
ഓരോന്ന് പയ്യെത്തുറന്ന്.
ഓരോ ആളെ പയ്യെ വിളിച്ച്.
ഉറക്കത്തില്‍ വിളിച്ചുകൊണ്ടുപോകാനിരിക്കെ.
ഉണര്‍ന്നുപോയെങ്കിലോ
എന്നു വിചാരിച്ചാണ്.
.
ഇരുചെവിയറിയാതെ വേണമെന്ന്
പറഞ്ഞിരുന്നതാണ്.
ചെവിയിലൊഴിക്കുന്ന തരം
വെളുത്തീയത്തിന്‍റെ കട
സ്വപ്നത്തിലെത്ര
തുടങ്ങിക്കഴിഞ്ഞിരുന്നതാണ്.
ചെവിക്കുട കടന്ന് ഒരൊച്ചയും
അകത്തെത്തിക്കൂടാത്തതാണ്.
പലയൊച്ചകള്‍ കേട്ട്
പലയച്ചുകളില്‍ പെട്ട്
തുലഞ്ഞുപോയതാണ്.
ഈയം ചെവിക്കുള്ളിലൂടെ
ഒഴുകിനിറയുമ്പോഴത്തെ
പല ഒച്ചകളോരോന്നായി
ചുരുങ്ങി ഒരൊച്ച മാത്രമായി
പിന്നെ ഒന്നുമില്ലാത്തതായി.
ഒരൊച്ചയുമില്ലാത്തൊരൊച്ച
ഉള്‍ച്ചെവിയുടെ ചെണ്ടപ്പുറത്ത്.
അതുണ്ടാക്കുന്ന മുഴക്കം.
അതെത്രയെന്നു വിചാരിച്ചാണ്.
.
ഇരുചെവിയറിയാതെ വേണമെന്ന്
പറഞ്ഞിരുന്നതാണ്.
മഴയെന്നു പരിഭാഷപ്പെടുത്തി
ഒരു തുള്ളിമേഘം തൂളുന്നത്.
തൊടിയിലെ തൊഴുത്തില്‍
നാലുകാലില്‍ നിന്ന്
പാലെന്നു വിളിക്കുന്നത്.
കഞ്ഞിപ്പാത്രത്തില്‍ വിരലുകൊണ്ട്
മരിച്ചുപോയ ഒന്നിനെ
തപ്പിയെടുക്കുന്നത് .
മരത്തിനടിയിലേക്ക് ഒരു തണല്‍
മഹാമൗനത്തിലേക്ക്
ഇറങ്ങിപ്പോകുന്നത്.
വാതില്‍ തുറക്കെ കണ്ണിലേക്ക്
ഒരു കളിപ്പാട്ടം പെട്ടെന്ന്
ശബ്ദിച്ചുതുടങ്ങുന്നത്.
.
ഉറക്കത്തില്‍ ചായം തേക്കുന്നവന്റെ
ഉറക്കമാണ് ശരിക്കുമുറുക്കം.
പല നിറങ്ങളിലേക്ക് സ്ഖലിച്ച്.
--------------------------------------

No comments:

Post a Comment