Sunday, October 4, 2015

വായന / വിജയലക്ഷ്മി


ഒരു താള്‍ മറിച്ചാലോ ശാന്തമാം നീലാകാശം,
മറുതാളിലോ ക്ഷുബ്ധസാഗരം ജലാധാരം,
വരികള്‍ നിശ്ശബ്ദങ്ങളാകിലെന്തവയ്ക്കുള്ളില്‍
ഹരിതാഭമായ് കാലം തളിര്‍ത്തു തഴയ്ക്കുന്നു.
വിതരങ്ങളില്‍,ചാരം മൂടിയ വിക്ഷോഭങ്ങള്‍
പ്രളയാകാരം പൂണ്ടു പായുവാന്‍ കൊതിക്കുന്നു,
സകലം മൂടും ലോഹധൂളിയില്‍,മനസ്സിന്‍റെ
പകലും രാവും മായാസന്ധ്യയായ് കുതിക്കുന്നു.
പിന്നെയും വായിക്കുമ്പോള്‍ മഴയായ്,തുറന്നിട്ട
ചില്ലുജാലകങ്ങളില്‍ കാറ്റു വന്നലയ്ക്കുന്നു,
ഒഴുകിത്താഴും സരസ്വതിയില്‍ ഭൂമാതാവിന്‍
ഹൃദയം തണുക്കുന്നു,
വേദന ശമിക്കുന്നു.

----------------------------------------

No comments:

Post a Comment