Friday, October 9, 2015

മുത്തശ്ശിയുടെ വീട് / മാധവിക്കുട്ടി

അങ്ങ്
അകലെ
ഒരു വീട്ടിൽ വെച്ച്
എനിക്ക് സ്നേഹം ലഭിച്ചു..
അവർ മരിച്ചു,എന്റെ മുത്തശ്ശി
ആ വീട്
നിശബ്ദതയിലേക്ക് ഉൾവലിഞ്ഞു
പഴകിയ പുസ്തകങ്ങളിലൂടെ
പാമ്പുകൾ ഇഴഞ്ഞു
വളർന്നാൽ വായിക്കാമെന്ന്
ഞാൻ കരുതിയിരുന്ന
പുസ്തകങ്ങൾ...

പിന്നീട് എന്റെ രക്തം
ചന്ദ്രനെപ്പോലെ തണുത്തുറഞ്ഞു
ആ പഴയ വീട്ടിലേക്ക് പോവാൻ
ഞാൻ പലപ്പോഴും ആഗ്രഹിച്ചു
ജാലകങ്ങളുടെ അന്ധനേത്രങ്ങളിലൂടെ
അകത്തേക്ക് ഉറ്റുനോക്കുവാൻ.
തണുത്തുമരവിച്ച കാറ്റിന്റെ
നിശ്വാസം
കാതോർത്തുനിൽക്കുവാൻ,
അല്ലെങ്കിൽ
അവിടെനിന്ന്
കുറച്ച് ഇരുട്ട് വാരിയെടുത്ത്
എന്റെ വീട്ടിലേക്ക് കൊണ്ടുവരുവാൻ
ഒരു കറുത്ത നായിനെപ്പോലെ
എന്റെ കിടപ്പറക്കോണിൽ
ഇരുട്ടിനെ കിടത്തുവാൻ....
നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ
ഞാൻ
അത്തരമൊരു വീട്ടിൽ ജീവിച്ചുവെന്ന്
അഭിമാനത്തോടെ
സ്നേഹിക്കപ്പെട്ടവളായി
ജീവിച്ചുവെന്ന്..
ഈ ഞാൻ
വഴിതെറ്റിപ്പോയവൾ..
സ്നേഹത്തിന്റെ ചില്ലറത്തുട്ടുകൾക്കായി
അപരിചിതരുടെ കവാടങ്ങളിൽ‌
യാചിക്കുന്നവൾ..?
----------------------------------------------

No comments:

Post a Comment