Tuesday, October 27, 2015

വെളിപാട് / ബാലചന്ദ്രന്‍ ചുള്ളിക്കാട്


വേടന്‍ അമ്പുരക്കുന്നതു
എന്റെ ഹൃദയത്തില്‍ തന്നെയാണ്
 എന്നിട്ടും മുനയുടെ മൂര്‍ച്ച എന്റെ കവിതക്കില്ല
നിറയൊഴിക്കുന്നതു
എന്റെ നെഞ്ചിലേക്കുതന്നെയാണ്
 എന്നിട്ടും കുഴലിന്റെ സംഗീതം
എന്റെ കവിതക്കില്ല
കുളമ്പുകള്‍ ചവിട്ടിയരക്കുന്നതു
എന്റെ മാംസം തന്നെയാണ്
എന്നിട്ടും പടക്കുതിരകളുടെ
മരണവേഗത എന്റെ വാക്കുകള്‍ക്കില്ല
ഞെരിഞ്ഞു തകരുന്നതു എന്റെ തോളെല്ലുകള്‍ തന്നെയാണ്
എന്നിട്ടും പല്ലക്കുചുമക്കുന്നവനെപ്പൊലെ
എന്റെ ആശയങ്ങള്‍ വിയര്‍ക്കുന്നില്ല
ആളിക്കത്തുന്നതു എന്റെ സ്വപ്നങ്ങള്‍തന്നെയാണു
എന്നിട്ടും എന്റെ കവിത ചുട്ടുപഴുക്കുന്നില്ല
ഓര്‍മ്മകളുടെ ഒരു കാളരാത്രിഒടുങ്ങുമ്പൊള്‍
എനിക്കു വെളിപാടുണ്ടാവുന്നു
ഒരു ദിവസംസ്വന്തം ജനത
ഗായകനില്‍ ഗര്‍ജ്ജിക്കും
ലഹരിപിടിപ്പിക്കുന്ന ഈരടികള്‍
ഞങ്ങള്‍ക്കു വേണ്ടാ
ചോര കുടിപ്പിക്കുന്ന കൂരടികള്‍ ഞങ്ങള്‍ക്കു തരൂ
വേരുപിടിപ്പിക്കുന്ന നീരടികള്‍ ഞങ്ങള്‍ക്കു തരൂ
അതെ
അപ്പൊള്‍ അവന്‍ തോറ്റമ്പാട്ടുകള്‍ നിര്‍ത്തി
മാറ്റമ്പാട്ടുകള്‍ പാടും
കരയുന്ന വാക്കുകള്‍ക്കു പകരം
കത്തുന്ന വാക്കുകള്‍ വായിക്കും...
--------------------------------------------

No comments:

Post a Comment