Tuesday, October 27, 2015

പൊളിച്ചുമാറ്റം / Chandini Gaanan


എണ്ണമില്ലാത്ത മഴക്കാലങ്ങൾ
പൂപ്പലെഴുതിയ ഓടുകൾ
മൂലകളിലൊളിച്ചു പാർത്ത അണ്ണാൻകൂടുകൾക്കൊപ്പം
നിലമിറങ്ങി വന്നു

‘ഇരുമ്പുകൈ മായാവി’യും,
മാൻഡ്രേക്കും അപ്പുണ്ണിയും,
കൊത്താങ്കല്ലാടിയ തിണ്ണയും,
മുറ്റത്തേയ്ക്ക്‌ കാൽനീട്ടി
ചൂലുഴിഞ്ഞ ഉമ്മറപ്പടിയും
ഇരുന്നയിരുപ്പിൽ മണ്ണായിപ്പോയി
മച്ചിലടച്ചിട്ട പലഹാരമണം,
‘വിവിധഭാരതി’ പാടാൻ
തിരിഞ്ഞും മറിഞ്ഞുമിരുന്ന റേഡിയോ,
മാലബൾബു കത്തിയ
കുഞ്ഞുപൂക്കൂട,
അലമാരിപ്പുറത്തെ
തലയാട്ടും കുട്ടിബൊമ്മ
ഒക്കെ കൂടെപ്പോയി
താമരയും പീലിയും കൊത്തിയ
മേൽതട്ടടർത്തുമ്പോൾ,
അടക്കം ചെയ്തിട്ടിന്നേവരെ നേരിട്ട പോരുകൾ
അതിസൂക്ഷ്മമായെഴുതിയിട്ട
കരിങ്ങോട്ടയിലയുടെ എല്ലുരൂപങ്ങൾ,
മൂടിപ്പോയ പടനിലം പിളർന്നെന്നപോലെ ഉയർന്നു;
അവയ്ക്കപരിചിതമായ കാറ്റിൽ
തെന്നിവീണു
പടിയ്ക്കലേയ്ക്ക്‌ പുരികം ചുളിച്ചിരുന്ന ചാരുകസേര,
ഒരൊറ്റ അലാറം മുഴക്കത്തിൽ
തെറിച്ചുപോയ സ്വപ്നം പോലെ
പുതിയ വീട്ടിലെ പിൻമുറിയിൽ
ചടഞ്ഞിരിയ്ക്കുന്നു .
-----------------------------------------------------------

No comments:

Post a Comment