Friday, October 16, 2015

ഒരുക്കം / സാദിർ തലപ്പുഴ


വഴിയരികിൽ
ഇലകളെ
ആലിംഗനം ചെയ്ത്
നിൽക്കുന്ന ഒരു വീടുണ്ട്.
വളവു തിരിഞ്ഞു വരുന്ന
പരിചിത വാഹനങ്ങൾ
നോട്ടങ്ങൾ
കാണിക്കവഞ്ചിയിലേക്കെന്നവണ്ണം
എറിഞ്ഞു കൊടുത്ത്
കടന്നു പോകും.
ചില വാഹനങ്ങളുടെ മനസ്സ്
അവിടെയിറങ്ങി
അടഞ്ഞു കിടക്കുന്ന
വരാന്തയിൽ
അറച്ചു നിൽക്കും.
വൈകുന്നേരങ്ങളിൽ
നടക്കാനിറങ്ങുന്ന
പുരുഷ കൌമാരങ്ങൾ
മോഹങ്ങളെ
വേലിപ്പഴുതിലൂടെ
മേയാൻ വിടും.
മോഹങ്ങൾ തിരികെ വന്ന്
പിന്നാമ്പുറത്തെ തൊടിയിൽ
നിറയെ ഊരിയെറിഞ്ഞ ഉറകളാണെന്ന്
നുണ പറയും.
വിശുദ്ധയായ്
അവളുറങ്ങുകയാവണം അകത്ത്.
പൊട്ടിപ്പോയ ഉറക്കത്തെ
കടവായിലൂർന്ന ഞോള കൊണ്ട്
ഒട്ടിക്കുകയാവണം.

മുറ്റത്ത്
പൂക്കൾ
പോക്കുവെയിലിൽ
കുളിച്ചൊരുങ്ങുകയാണ്.
അവളുടെ മുടിയുടെ
രാത്രിയിലേക്ക്
നടക്കാനിറങ്ങുവാൻ.
----------------------------------

No comments:

Post a Comment