Showing posts with label അനിത തമ്പി. Show all posts
Showing posts with label അനിത തമ്പി. Show all posts

Thursday, November 10, 2016

പ്രാര്‍ത്ഥന / അനിത തമ്പി


രാത്രിവാനിന്‍ പടര്‍ച്ചില്ലമേല്‍,ഇല-
ത്തുള്ളികള്‍ പോലെ നക്ഷത്രദൃഷ്ടികള്‍
കണ്ടു കണ്ടു കണ്‍വട്ടം നിറയ്ക്കുവാന്‍
രാവെനിക്കു മിഴിയായിരിക്കണേ
പാട്ടുപെയ്യും മുകില്‍ക്കാടുകള്‍ക്കിട-
യ്ക്കൂതിയൂതിത്തളര്‍ന്ന പുല്ലാങ്കുഴല്‍
പോലെയാമുടല്‍ക്കൂടും നിലയ്ക്കാത്ത
കാറ്റെനിക്കു ചിറകായിരിക്കണേ
വേനലിന്‍റെ വിയര്‍പ്പിനെയുള്ളിലെ-
ത്തീയുണക്കുന്നൊരുപ്പായ ജീവിതം
സ്നേഹമാണ്,വെറുപ്പാണ്,ദൈവമേ
ലോകമെന്‍റെ മനസ്സായിരിക്കണേ.
നീലനീലക്കിനാവണ്ടികള്‍ വന്നു
നിന്നു നീങ്ങുമീ തീവണ്ടിശാലയില്‍
വന്നിരിപ്പാണ്,ഭീതികള്‍ താണ്ടുവാന്‍
മൃത്യുവെന്‍റെ ഉയിരായിരിക്കണേ.
-----------------------------------------

Thursday, August 25, 2016

മറവി /അനിത തമ്പി


മരിച്ച് പോകുന്ന വഴിയിലും
ഞാൻ ഇതുപോലെ
കാടു പിടിച്ചു കിടക്കും

അന്നും
നീ വയ്ക്കുന്ന ഓരോ ചുവടിലും
എന്റെ ഇലകൾ വാടിക്കൊണ്ടിരിക്കും
നിന്റെ കാലടികൾ നീറിക്കൊണ്ടിരിക്കും
എന്റെ പടർപ്പ് അവസാനിക്കുന്നിടത്ത്
മാലാഖമാർ നിന്നെ കാത്തുനിൽക്കും
നരകത്തിലേക്കുള്ള നദി
ഒന്നിച്ച് നീന്തണമെന്ന്
ജീവിച്ചിരുന്നപ്പോൾ പറഞ്ഞിരുന്നത്
അപ്പോൾ
നീ മറന്നുപോകും.  

Thursday, November 5, 2015

ആലപ്പുഴവെള്ളം / അനിത തമ്പി


ആലപ്പുഴ നാട്ടുകാരി
കരിമണ്ണുനിറക്കാരി
കവിതയിൽ എഴുതുമ്പോൾ
'ജലം' എന്നാണെഴുതുന്നു! 


കവി ആറ്റൂർ ചോദിച്ചു,
"വെള്ളം അല്ലേ നല്ലത്?"

ആലപ്പുഴ നാട്ടുകാരി
മെടഞ്ഞോല മുടിക്കാരി
തൊണ്ടുചീഞ്ഞ മണമുള്ള
ഉപ്പുചേർന്ന രുചിയുള്ള
കടുംചായ നിറമുള്ള
കലശ് വെള്ളത്തിന്റെ മകൾ.

ജലം എന്നാലവൾക്കത്
വയനാട്ടിൽ നിളനാട്ടിൽ
മലനാട്ടിൽ തെക്കൻനാട്ടിൽ
വാഴുന്ന തെളിനീര്
വാനിൽനിന്നുമടർന്നത്‌,
നിലംതൊടും മുൻപുള്ളത്
മണമില്ലാത്തത്‌, മണ്ണി
ന്നാഴങ്ങൾ തരുന്നത്
നിറമില്ലാത്തത്‌, ദൂരം,
ഉയരങ്ങങ്ങൾ, കാണ്മത്
സമതലങ്ങൾ വാടി
ക്കിടന്നുപോകാത്തത്

അതിന്നുണ്ട് ദേവതകൾ
അഴകുള്ള കോവിലുകൾ
നിത്യപൂജ, നൈവേദ്യം
ആണ്ടുതോറും കൊടിയേറ്റം
തുമ്പിയാട്ടും കൊമ്പന്മാർ,
തുളുമ്പുന്ന പുരുഷാരം.
ആലപ്പുഴപ്പൂഴിമണ്ണ്
തിരളുന്നതാണ് വെള്ളം
അത് കറപിടിക്കുന്നു
നനയ്ക്കുന്നു കുളിക്കുന്നു
അത് നൊന്തുകിടക്കുന്നു
എഴുന്നേറ്റു നടക്കുന്നു
ഇണവെള്ളം തീണ്ടാതെ
ഉറങ്ങാതെ കിടക്കുന്നു
അരമുള്ള നാവുള്ള
മെരുക്കമില്ലാത്ത വെള്ളം
തെളിയാൻ കൂട്ടാക്കാത്ത
കലക്കമാണതിന്നുള്ളം

അവനവൻ ദേവത
അകംപുറം ബലിത്തറ
തുഴ, ചക്രം, റാട്ടുകൾ
ചങ്ക് പൊട്ടിപ്പാട്ടുകൾ
മണ്ടപോയ കൊടിമരം
മഞ്ഞോലച്ചെവിയാട്ടം
ചാകരയ്ക്ക് തുറപോലെ
തുള്ളുന്ന മഴക്കാലം
ചൊരിമണൽ പഴുത്തു തീ
തുപ്പുന്ന മരുക്കാലം
കവിഞ്ഞിട്ടും കുറുകിയും
കഴിച്ചിലാകുന്ന വെള്ളം.
പിഞ്ഞാണം, ചരുവങ്ങൾ,
കോരിവെയ്ക്കും കുടങ്ങൾ
തേച്ചാലുമുരച്ചാലും
പോകാത്ത ചെതുമ്പലായ്
പറ്റിച്ചേർന്നിരിക്കുന്നു
വെള്ളത്തിന്റെ വേദന.

കനാലുകൾ, ബോട്ട്ജെട്ടി
കല്ലി,രുമ്പു പാലങ്ങൾ,
കുളം, കായൽ, വിരിപ്പായൽ,
കുളവാഴപ്പൂച്ചിരി,
ചകിരിപ്പൊന്നൊളിയുള്ള
ഇരുമ്പിന്റെ ചുവയുള്ള
വിയർപ്പിന്റെ വെക്കയുള്ള
ആലപ്പുഴ വെള്ളം.
ഇളകിയും മങ്ങിയും
അതിദൂരത്തകലുന്നു
പറവകൾ കാണുന്ന
പടങ്ങളായി മാറുന്നു.

പതിറ്റാണ്ടുകൾ കഴിഞ്ഞു,
തെക്കൻ നീരിലൂരുറച്ചു
എന്നിട്ടുമെഴുതുമ്പോൾ,
ഓർമ്മയിൽപരതുമ്പോൾ
ആലപ്പുഴനിറക്കാരി
ആലപ്പുഴമുടിക്കാരി
ജലമെന്നോ വെള്ളമെന്നോ
തിരിയാതെ തിരിയുന്നൂ
തൊണ്ട ദാഹിക്കുന്നു.
-----------------------------

പറക്കാതിരിക്കല്‍ / അനിത തമ്പി


മരക്കൊമ്പില്‍
ഒരു കിളി വന്നിരുന്നു.
കാറ്റനക്കുന്ന പച്ചിലകള്‍
ഇലകള്‍ക്കിടയില്‍ നിന്നും
പെട്ടെന്ന് ഞെട്ടി വരുന്ന പൂക്കള്‍
പൂക്കള്‍ക്കിടയില്‍
കിളി പൂങ്കുല പോലെ ചാഞ്ഞിരുന്നു
പൂ പറിക്കാന്‍ കുട്ടികള്‍
മരക്കൊമ്പ് വളച്ചു താഴ്ത്തി
തണല്‍ കായാന്‍ വന്നവര്‍ കൈകള്‍
നീട്ടി ഇല നുള്ളി
കിളി ചിറകൊതുക്കി അനങ്ങാതിരുന്നു
പകല്‍ മുഴുവന്‍ ശേഖരിച്ച വെയില്‍
ഇലകളില്‍ ആറിക്കിടക്കുന്ന
വൈകുന്നേരത്ത്
കറമ്പിയും കുഞ്ഞുങ്ങളും
തീറ്റ തിരഞ്ഞിറങ്ങുമ്പോള്‍
കിളി പേടിക്കാതെ പതുങ്ങിയിരുന്നു
അങ്ങനെയിരിക്കെ മാനത്ത്
അടഞ്ഞ ഇമ പോലെ ചന്ദ്രക്കല വന്നു
അഴക്‌ ചേര്‍ക്കാന്‍ ഒരു നക്ഷത്രവും വന്നു
ജന്മങ്ങളോളം കാണാന്‍ പാകത്തില്‍
കിളി തുഞ്ഞത്തോളം ചെന്നിരുന്നു
വെറും ഒരു മരക്കൊമ്പില്‍ .
--------------------------------------------

Tuesday, October 13, 2015

അഴുക്ക് /അനിത തമ്പി


തുടച്ചിട്ട തറ
മെഴുക്കറിയാത്ത ചുവരുകള്‍
ചിലന്തികള്‍ പോലും വന്ന്
വല നെയ്യാന്‍ പേടിക്കുന്ന
മിനുത്ത മേല്‍ക്കൂര
നിലം നനയാത്ത കുളിമുറി
ഏതോ ദൂരദേശത്തിന്റെ മണം പൊന്തും
കിടക്കകള്‍ , ഉടുപ്പുകള്‍.
ശസ്ത്രക്രിയാമുറിപോലെ അടുക്കള.
ഇരുത്തിയ മട്ടില്‍ എല്ലാമിരിക്കുന്ന മുറികളില്‍
നിശ്ശബ്ദത..
അരനൊടി തങ്ങിനിന്നാല്‍,
അഴുക്കാവും ഇനി.
നാളെ വെള്ള പൂശാന്‍ വരുന്നവര്‍ പറയും :
"പണ്ടേതോ ജന്തു ചത്ത കറ"!
തൂത്ത് ദൂരെക്കളഞ്ഞേക്കൂ.
മഴ നാളെ പെയ്യും.
പറമ്പിലെ പടുമുളകള്‍ക്ക്
വേരു പൊടിക്കുന്ന മണ്ണറയില്‍ ,
അഴുക്കെല്ലാം അഴകാവുന്നിടത്ത്
ആഴ്ന്നു കിടക്കുമ്പോള്‍
മറന്നേക്കാം
വെടിപ്പിന്റെ ഒരു ജന്മം.
ക്ഷമിച്ചേക്കാം.

---------------------------------

Friday, October 9, 2015

കാടുപേക്ഷിച്ച കാറ്റ് / അനിത തമ്പി


കാടുപേക്ഷിച്ച കാറ്റിനെ
ഞാനെടുക്കും
കരിയിലകൾ അനക്കിപ്പഠിക്കാൻ
തൊടിയിലൂടെ നടത്തും
വെയിൽ വിരൽ നടത്തും
മണ്ണിന്നടിവയർ മഞ്ഞ
കാട്ടിക്കൊടുക്കും

ഇലകൾ തോറും
മൂക്കുമുട്ടി മണക്കും മഴകളിൽ
അവനോടിക്കളിക്കട്ടെ
ഓരോരോ മണങ്ങളെ
ഉരുട്ടിക്കൊണ്ടോടട്ടെ
തിണ്ണയിൽ
നിലത്തെല്ലാം വരയ്ക്കട്ടെ
കാട്ടിൽക്കാണാത്ത പടങ്ങളേ.....
വീട്ടുകാറ്റായി , മെരുക്കത്തിൽ
അങ്ങനെ വളർന്നാലും
കാടിന്റെ കുഞ്ഞെന്നെ
അമ്മേ എന്നു വിളിക്കുമോ?
അമ്മിഞ്ഞയ്ക്ക് കരയുമോ?
---------------------------------

Saturday, September 5, 2015

പ്രാര്‍ത്ഥന / അനിത തമ്പി



രാത്രിവാനിന്‍ പടര്‍ച്ചില്ലമേല്‍,ഇല-
ത്തുള്ളികള്‍ പോലെ നക്ഷത്രദൃഷ്ടികള്‍
കണ്ടു കണ്ടു കണ്‍വട്ടം നിറയ്ക്കുവാന്‍
രാവെനിക്കു മിഴിയായിരിക്കണേ
പാട്ടുപെയ്യും മുകില്‍ക്കാടുകള്‍ക്കിട-
യ്ക്കൂതിയൂതിത്തളര്‍ന്ന പുല്ലാങ്കുഴല്‍-
പോലെയാമുടല്‍ക്കൂടും നിലയ്ക്കാത്ത
കാറ്റെനിക്കു ചിറകായിരിക്കണേ
വേനലിന്‍റെ വിയര്‍പ്പിനെയുള്ളിലെ-
ത്തീയണക്കുന്നൊരുപ്പായ ജീവിതം
സ്നേഹമാണ്,വെറുപ്പാണ്,
ദൈവമേ
ലോകമെന്‍റെ മനസ്സായിരിക്കണേ
നീലനീലക്കിനാവണ്ടികള്‍ വന്നു
നിന്നു നീങ്ങുമീ തീവണ്ടിശാലയില്‍
വന്നിരിപ്പാണ്,ഭീതികള്‍ താണ്ടുവാന്‍
മൃത്യുവെന്‍റെ ഉയിരായിരിക്കണേ.
---------------------------------------

Saturday, July 4, 2015

കഴിഞ്ഞ് / അനിത തമ്പി


എരിഞ്ഞു തീർന്ന
സിഗരറ്റിന്റെ തുണ്ടുകൾ
വളർന്ന്
ചുണ്ടിൽ ചേർന്ന്
തീ ചോദിക്കും
കൊഴിഞ്ഞ മുടിയിഴകൾ
തിരികെച്ചേർന്ന്
എണ്ണ മിനുങ്ങും പിന്നിലായി
പൂ  ചോദിക്കും
ഞരമ്പുകളിൽ നിന്നു കലിച്ച്
അഴുക്കെന്നപോലെ പടരുന്ന രാത്രിയിൽ
സ്വപ്‌നങ്ങൾ
അടുത്തടുത്ത്
വെള്ളം ദാഹിച്ച് കിടക്കും
തീ കണ്ടുപിടിച്ചിട്ടില്ലാത്ത നാട്ടിലെ
പൂക്കൾ ഉണ്ടായിട്ടേയില്ലാത്ത
പൂഴിപ്പരപ്പിൽ
തീയെന്ന്  നിനക്കും
പൂവെന്ന് എനിക്കും
വിചാരിക്കാനുള്ള
ചുവപ്പിന്റെ ഒരു തരിക്കു വേണ്ടി
വെളുക്കുവോളം നമ്മൾ
പരതിക്കൊണ്ടേയിരിക്കും .
-----------------------------------

Thursday, October 30, 2014

ഒടുവില്‍ / അനിത തമ്പി



ഒന്നുറങ്ങിയുണര്‍ന്നു നോക്കുമ്പോള്‍
കാറ്റനക്കുന്ന പൂക്കള്‍ മുറ്റത്ത്‌
പച്ചിലകള്‍ പുഴുക്കള്‍ കിളികള്‍
ആറുവാന്‍ വിരിച്ചിട്ട തുണികള്‍
ഒക്കെ രാവിലത്തെപ്പോലെ തന്നെ.

രാവിലെ നെഞ്ഞു പറ്റി,യമ്മിഞ്ഞ
യുണ്ട് ചേര്‍ന്നു കിടന്ന കുഞ്ഞപ്പോള്‍
ദൂരെ നിന്നു വിളിക്കുന്നു ഫോണില്‍.

വാടി,ചൂടു വെയിലതിന്നൊപ്പം
നീളമേറി നിഴലിനും വേഗം
വന്നടുക്കുന്നു രാവ്,പൈദാഹം
പൂണ്ടുരുണ്ട് കരഞ്ഞ് പൊറുക്കാ-
ഞ്ഞാദിയിലെന്ന പോലെയമ്മിഞ്ഞ
നെഞ്ഞുവിട്ടു പറന്ന് മാനത്ത്
സൂര്യനുണ്ടായിരുന്നിടത്തേക്ക്
ചെന്ന് ചേര്‍ന്നു ചുരത്തിത്തുടങ്ങി

പ്രാണി പച്ചില പൂങ്കിളി പൂക്കള്‍
ചുണ്ടു ചേര്‍ത്ത് കുടിച്ചു തുടങ്ങി.

മെല്ലെയെല്ലാമുറങ്ങിത്തുടങ്ങി.