Showing posts with label ആലങ്കോട് ലീലാകൃഷ്ണന്‍. Show all posts
Showing posts with label ആലങ്കോട് ലീലാകൃഷ്ണന്‍. Show all posts

Friday, November 13, 2015

കാവല്‍ക്കാരന്‍ / ആലങ്കോട് ലീലാകൃഷ്ണന്‍


ചവിട്ടിക്കൊല്ലും പാദത്തെ
പൂജിക്കും ബലിതത്വമേ
മണ്ണോളം താണുനിന്നാലും
ചവിട്ടിത്താഴ്ത്തും വാമനന്‍
ഒരുനേരത്തെയന്നത്തി-
ന്നൊരു കുടുംബം പോറ്റുവാന്‍
പ്രഭുവിന്‍ കോട്ടവാതില്‍ക്കല്‍
കാവലാവേണ്ടി വന്നവന്‍
അവന്‍റെ നിസ്സഹായത്വം
കുറ്റമല്ല ചരിത്രമേ,
ചവിട്ടി നീയരച്ചാലും
ഉയിര്‍ക്കും നിസ്വനാമിവന്‍
മരിച്ചുപോയ പാവങ്ങള്‍
ജാഥയായി വരുന്നിതാ
അവര്‍ക്കൊപ്പമുണ്ടു ഞങ്ങള്‍
മരിക്കാത്തൊരു മര്‍ത്ത്യത
വാതില്‍ തുറന്നു തന്നാലും
മരിക്കാത്ത സഹോദരാ
ദുഷ്പ്രഭുപ്പുലയാടിത്തം
തകര്‍ക്കും ബലിയാണു നീ.
-------------------------------

Saturday, July 18, 2015

പ്രണയവസന്തം / ആലങ്കോട് ലീലാകൃഷ്ണന്‍


ആരൊരാള്‍,കദംബങ്ങള്‍
പൂക്കാത്ത ഹൃദന്തത്തില്‍
പാഴ്മുളം തണ്ടാലൊരു
ഗാനസാമ്രാജ്യം തീര്‍ത്തു!
പൂത്തുലഞ്ഞുപോയ് ചുറ്റും
വസന്തം പൊടുന്നനെ.
നീയൊരാള്‍.,ഋതുക്കള്‍ക്കും
മീതേ,രാഗിണിയായി.
ആരുനി,ന്നീറന്‍കാറ്റി-
ലീറനായുലയുന്ന
വാര്‍മുടിക്കെട്ടില്‍ രാഗ-
മുല്ല തന്‍ പൂ ചൂടിച്ചു!
മാറിലെ നിമ്നോന്നത-
ഭംഗിയില്‍ കുളിരിന്‍റെ
മാല്യമായ് നഖക്ഷത-
പ്പാടുകള്‍ സമ്മാനിച്ചു!
അറിയുന്നു ഞാനെല്ലാം
രാധികേ യുഗാന്തര-
രാഗസങ്കല്പത്തിലെ
നായികേ,ജന്മങ്ങളാ-
യെത്രയോ സ്വപ്നങ്ങളില്‍
നിന്നോടൊത്തുണ്ടല്ലോ ഞാന്‍.
നീ തന്നെ ഞാനാണല്ലോ
പ്രണയം പുഷ്പിക്കുമ്പോള്‍.
--------------------------------

Saturday, September 27, 2014

അടയാളങ്ങള്‍/ ആലങ്കോട് ലീലാകൃഷ്ണന്‍



ആരുടെയടയാളം
വീടിന്‍റെ ചുമരിന്മേല്‍
നീളെ , വെണ്‍കളിമണ്ണില്‍
കൈവിരല്‍ പതിച്ചപോല്‍ !

ചായം തേയ്ക്കുവാനായ് മേല്‍ -
ക്കുമ്മായമദര്‍ത്തുമ്പോള്‍
കാണെക്കാണെയുണ്ട,ടി -
ച്ചുമരില്‍ തെളിയുന്നു .

അമ്മ ചൊല്ലുന്നു , ' പണ്ട്
കുമ്മായം വാങ്ങാന്‍ പോലും
പാങ്ങില്ലാത്തൊരു കാലം
വെണ്‍കളിപൂശും നേരം

ഉണ്ണിയാം നീയാണെങ്ങും
കൈവിരല്‍ പതിപ്പിച്ച -
തെന്തൊരു വികൃതിയാ -
ണന്നത്തെ ലീലാകൃഷ്ണന്‍ '

മുത്തശ്ശി തിരുത്തുന്നു ;
'അല്ലല്ല , മുത്തച്ഛന്റെ -
കയ്യിന്‍റെ വിരലാ, ണ -
തോര്‍ക്കുന്നു ഞാനിപ്പോഴും

പ്രാന്തുള്ള കാലത്തൊക്കെ
ചുമരില്‍ കയ്യും വച്ചു
പ്രാഞ്ചിപ്രാഞ്ചിയങ്ങനെ
നടക്കും രാവാവോളം .'

ശരിയാണു മുത്തശ്ശീ
ഭ്രാന്തുള്ള കാലത്തിന്‍റെ-
യടയാളങ്ങള്‍ മായ്ച്ചാല്‍
മായുകില്ലൊരിക്കലും

കൊന്ന ദുഷ്പ്രഭുവിന്റെ -
ചോരയില്‍ കൈമുക്കിയാ -
ണന്നൊക്കെ കാലത്തിന്‍റെ -
ഭിത്തിമേലദയാളം

കെട്ടകാലത്തി,ന്നാര്‍ക്കും
ഭ്രാന്തില്ല , മലമോളില്‍
കെട്ടുപോയിരിക്കുന്നു
ഭ്രാന്തിന്‍റെ ചിരിവെട്ടം .

Thursday, September 25, 2014

സ്നേഹിതയ്ക്ക് /ആലങ്കോട് ലീലാകൃഷ്ണന്‍




വരിക സ്നേഹിതേ , കാലങ്ങളേറെയായ്‌
പടിതുറന്നിട്ടു കാത്തിരിപ്പാണു ഞാന്‍ .
പുഴ പറഞ്ഞതും പൂക്കള്‍ മറന്നതും
ഋതുവണിഞ്ഞിട്ട നിന്‍ നിലാവിന്‍ കഥ
കഥയിലില്ലാത്ത പാതിരാപ്പൂവുകള്‍
ഇരവു ചൂടിപ്പകുത്ത യാമങ്ങളില്‍
ചുളിവു നീര്‍ത്താ ,തുടല്‍ തീര്‍ത്ത ശയ്യയില്‍
ഉയിരു കെട്ടിപ്പുണര്‍ന്നതാ , രിന്നലെ !
വെറുതെയിപ്പോഴും കാത്തുനില്‍ക്കുന്നുണ്ട്
മരതകപ്പാല മുടിയഴിച്ചങ്ങനെ
തളിരുവെറ്റയ്ക്കു ചുണ്ണാമ്പുതേയ്ക്കുവാന്‍
നെറി മറന്നൊരാള്‍ വന്നതാണീ വഴി
ചിറവരമ്പിലൂടായിരം താലങ്ങള്‍
മരണഗന്ധവും കൊണ്ടു തേര്‍വാഴ്ചകള്‍
നെറുക വെട്ടിപ്പിളര്‍ന്നൊരാള്‍ പ്രാണന്റെ
രുധിരമാലയാല്‍ നിന്‍ കാവു തീണ്ടുന്നു .
അഖിലമൃണ്‍മയി , നീയെന്നെയിപ്പൊഴും
ചുടുനിണത്തില്‍ നുകര്‍ന്നെടുത്തോളുക
അയുതവര്‍ഷങ്ങള്‍ നിന്‍ പ്രണയോന്‍മദ -
ക്കടലിലുപ്പായ്‌ക്കലര്‍ന്നതാണീ നിണം .
ജലകണങ്ങളില്‍ , മേഘബാഷ്പങ്ങളില്‍
പുലരിമഞ്ഞില്‍ , വിയര്‍ക്കുന്ന ജീവനില്‍
മുല ചുരത്തുന്ന ജീവകോശങ്ങളില്‍
പ്രണയമാകുന്നു നീ ചിരസ്നേഹിതേ .

മഴയാണ് / ആലങ്കോട് ലീലാകൃഷ്ണന്‍




മഴയാണ് , മൂടിക്കിടക്കും മനസ്സിന്‍റെ
പടിവാതിലൊക്കെയും തഴുത്തിട്ടിരിക്കുന്നു
പുഴയാണ് ; വെള്ളം തികട്ടിത്തികട്ടിയെന്‍
മുടിയോളവും വന്നു മൂടുന്നു പിന്നെയും
പഴയോരു വീടിന്‍റെ ചോരുന്ന കോലായി -
ലകമേ നനഞ്ഞു കിടക്കയാണോര്‍മകള്‍
പുഴ നീന്തിയാണ് കടന്നതു ദൂരങ്ങള്‍
മഴയിലൊലിച്ചുപോയ്‌ കണ്ണുനീരൊക്കെയും .
* *
മകളേ , നിലാവത്തു ഞാന്‍ നട്ട ചെമ്പകം
നിറയെയും പൂത്ത , തീമഴയിലാണിന്നലെ
ഒരു പൂവുപോലും കൊഴിഞ്ഞില്ല , മാനത്ത്‌
വളര്‍പന്തലിട്ടു മഴത്തോര്‍ച്ചയില്‍ പകല്‍
നനയാതെ പോകുവാനാകാതെ കാലങ്ങള്‍
ചുഴലവും തോരാതെ പെയ്യുന്ന നേരത്ത്
മഴയത്തുപോകിലും പൈതലേ , പോകുന്ന
വഴിയൊക്കെയും നിലാവാക്കുന്നു പൂവുകള്‍ .