Showing posts with label അസ്‌മോ പുത്തൻചിറ. Show all posts
Showing posts with label അസ്‌മോ പുത്തൻചിറ. Show all posts

Monday, August 29, 2016

അകലം / അസ്‌മോ പുത്തൻചിറ


എന്നില്‍ നിന്ന്
നിന്നിലേക്കുള്ള അകലം
ഒരു വാക്കാണ്‌.
പറയുമ്പോള്‍
മധുരവും
കേള്‍ക്കുമ്പോള്‍
കയ്പും.

വാക്കില്‍ നിന്ന്
പ്രവൃത്തിയിലേക്കുള്ള അകലം
ഒരു പ്രതിസന്ധിയാണ്.
മറ്റുള്ളവര്‍ക്ക്
വലിച്ചുനീട്ടാന്‍ കഴിയുന്നതും
സ്വന്തമായി
ചുരുക്കാന്‍ കഴിയാത്തതും.
പ്രതിസന്ധിയില്‍ നിന്ന്
പരിഹാരത്തിലേക്കുള്ള അകലം
ഒരു താല്‍പര്യമാണ്.
സ്വന്തമായി
ഉണ്ടാവേണ്ടതും
മറ്റുള്ളവര്‍ക്ക്
ഉണ്ടാവാത്തതും.
-------------------------------

Tuesday, May 19, 2015

പെണ്‍മരങ്ങള്‍ / അസ്‌മോ പുത്തൻചിറ


പെണ്‍മരങ്ങള്‍
ചെത്തിമിനുക്കി
താരങ്ങളാക്കി
നോവും
നിലാവും
നറുതേന്‍
കിനാവും
കൂട്ടിന്നിരുത്തി
ആകാശച്ചരുവിലെ
കണ്ണാടിക്കൂട്ടിലടച്ചു
കാവലാളവന്
വികൃതി.
---------------------

Friday, December 5, 2014

വികസനം / അസ്മോ പുത്തൻചിറ


വികസിച്ചുവരുന്ന
റോഡുകളിലൂടെയാണ്
കരിങ്കല്ലും
തേക്കും
വീട്ടിയും
ചന്ദനമുട്ടിയും
മലയിറങ്ങിപ്പോകുന്നത് .

വികസിച്ചുവരുന്ന
ഗ്രാമത്തിൽനിന്നാണ്
നെൽവയലും
തോടും
കുളവും
നാട് നീങ്ങി
സിനിമയിൽ പോയൊളിച്ചത് .

വികസിച്ചുവരുന്ന
വ്യവസായമാണ്‌
അവകാശങ്ങളെ
തടവിലാക്കിയ
അധികാരത്തിന്റെ
വാതിൽ
തുറക്കുന്നത് .

വികസിച്ചുവരുന്ന
മനുഷ്യത്വമാണ്‌
തെരുവിൽ
ചോരവാർന്നു കിടക്കുന്ന
മനുഷ്യന്റെ
ചിത്രം പിടിക്കാൻ
തിക്കിത്തിരക്കുന്നത് .

വികസിച്ചുവരുന്ന
മതസൗഹാർദമാണ്
പന്തിയിൽനിന്നു
മേശയിലെത്തി
പച്ചക്കറിയിൽനിന്നു
മത്സ്യമാംസാദികളിലൂടെ
വയറുനിറയ്ക്കുന്നത് .

വികസിച്ചുവരുന്ന
നഗരത്തിൽനിന്നാണ്
വിശ്രമമില്ലാത്ത
പകലും
രാത്രിയും
വിശ്രമിക്കാനായി
ഗ്രാമത്തിലെത്തുന്നത് .

വികസിച്ചുവരുന്ന
പട്ടിണിമരണങ്ങളിൽ നിന്നാണ്
ആദിവാസികളുടെ
ജീവിതം
വാർത്തകളുടെ
ചുരമിറങ്ങുന്നത് .
-----------------------

Thursday, October 30, 2014

വെള്ളം./ അസ്മോ പുത്തന്‍ചിറ


എപ്പോള്‍ കാണുമ്പോഴും
പുഴ,പുതിയ കഥ
പറഞ്ഞുകൊണ്ടിരിക്കുകയായിരിക്കും
.
ഇന്നലെ പറഞ്ഞ
കഥയിലെ ശിഷ്ടവും
പറഞ്ഞുകൊണ്ടിരിക്കുന്ന
കഥയിലെ നായികയും
നാളെ പറയാന്‍ അടക്കിവെച്ച
കഥയിലെ നായകനും
വെള്ളം പോലെ
കടലിലേക്ക്
ഒഴുകിപ്പോകുന്നത്
മറ്റൊരു
കഥയായിരിക്കും.     

Tuesday, October 21, 2014

പ്രണയാർദ്രം / അസ്‌മോ പുത്തൻചിറ


ഒരു ചുംബനം കൊണ്ടെപ്പൊഴോ മറന്നിട്ട
നോവിൽ ചാലിച്ച്‌ കാലമേതുമില്ലാതെ
സമ്മതം വാങ്ങാതെ
കയ്പ്പും മധുരവും കണ്ണീരുപ്പും
കൂട്ടിക്കുഴച്ചമൃതാം ജൈവവർണ്ണ
മൃതസജ്ഞീവനി
മായ്ച്ചു വരയ്ക്കുന്നൂ പ്രണയചിത്രം.

പാരം പ്രഭവിടരുമധരങ്ങൾ
പറയാതടക്കിപ്പറയും
തൻ പരിഭവങ്ങളനവധി
സ്വഛമൊഴുക്കീടിനാൽ നിറം മങ്ങിയ
ചായക്കൂട്ടുകൾ
ആലസ്യം മറന്നൊരുമയോടൊ-
ത്തുചേർന്നൊരുടലായ്‌
പുനർജ്ജനിക്കുന്നു മറ്റൊരു
പ്രണയ ചിത്രം.

തേനായും പാലായും
തേവിനിറച്ച ഹൃത്തടം തന്നിൽ
ചോരാതെ കാത്തുവെച്ച
ഓർമ്മകൾ കെട്ടിപ്പുണർന്ന്
പാരാകെ പരിഭ്രമം ഭയം
വിദ്വേഷം പക പുകയും
യുദ്ധക്കൊതി കണ്ടറിയും
കവിതേ നീ നിറയ്ക്കുക
ചായം പുലരാനൊരു
പ്രണയകാലം.