Showing posts with label വിജയലക്ഷ്മി. Show all posts
Showing posts with label വിജയലക്ഷ്മി. Show all posts

Saturday, May 28, 2016

മുദ്ര / വിജയലക്ഷ്മി


മഞ്ഞുതുള്ളിയാല്‍ മത്തടിക്കാനും
ചന്ദ്രരശ്മിയില്‍ ചാരിനില്‍ക്കാനും
അല്ലിലംബരം പെയ്ത നക്ഷത്ര-
ത്തെല്ലെടുത്തു പൂവായ് ചമയ്ക്കാനും,
വറ്റുതേടും വിശപ്പിനെപ്പോഴും
കൊറ്റിനായ് കതിര്‍ക്കറ്റയേകാനും,
കാറ്റടിക്കുമ്പൊഴാടിക്കുനിഞ്ഞുള്‍-
ത്തോറ്റമൊപ്പിച്ചുറഞ്ഞു തുള്ളാനും,
കേളികേട്ട ശലോമോന്‍ മഹത്വം
കോലുമെങ്കിലെന്തിത്ര മേലില്ലെ-
ന്നേകജാതന്നു സര്‍ഗ്ഗചൈതന്യ-
ശ്രീവിലാസം തെളിച്ചുകാട്ടാനും,
നഗ്നപാദങ്ങളേറ്റുവാങ്ങാനും
വിത്തിനുള്‍പ്പേറ്റുനോവാറ്റുവാനും,
ഒച്ചുകള്‍ക്കുള്ള സ്വര്‍ഗ്ഗസായൂജ്യം
സ്വപ്നമെന്നോര്‍ത്തു കണ്ണുപൂട്ടാനും,
നേര്‍ത്തനാവാ,ലലിഞ്ഞുപോം സ്വാദായ്-
ച്ചേര്‍ത്തു മാന്‍കിടാവൂറ്റിയെന്നാലും
ചാടിവീണ ശാര്‍ദ്ദൂലവീര്യത്തില്‍-
ച്ചാരുവായ്ച്ചേര്‍ന്നു കാടിളക്കാനും,
ചുട്ട മണ്ണിന്‍റെ ചൂടകറ്റാനും,
ഷഡ്പദത്തിന്നു വീടൊരുക്കാനും,
അംഗുലപ്പുഴുക്കള്‍ മടുത്തെന്നാ-
ലന്തിയായാലൊളിച്ചിരുത്താനും,
ശല്യകാരിയാം കാക്കയ്ക്കുനേരേ
ശല്യമായ്ച്ചെന്നു കാഴ്ചപോക്കാനും,
കുഞ്ഞുവായില്‍പ്പതിന്നാലുലോകം
കണ്ടൊരമ്മമാര്‍ക്കര്‍ഘ്യമാകാനും,
കര്‍മ്മമെല്ലാമൊടുങ്ങുമായുസ്സിന്‍
മര്‍മ്മമേരകത്താല്‍പ്പിളര്‍ക്കാനും,
അന്ത്യപൂജയില്‍ മോതിരച്ചുറ്റായ്
പുണ്യതീര്‍ത്ഥങ്ങളിലൂര്‍ന്നുവീഴാനും,
നിത്യനിര്‍മ്മലാനന്ദം പകര്‍ന്ന
നിദ്രതന്നടുക്കല്‍ക്കീഴടങ്ങി
അക്ഷയശ്രീയെഴും കൊടിക്കൂറ
കാഴ്ചവെച്ചുള്ള രാജാധിരാജര്‍
ഉച്ചിവച്ച മഹാസ്മാരകങ്ങള്‍
നിഷ്ഫലം പൊടിക്കുന്നായടങ്ങി
ശിഷ്ടകാലം കഴിക്കുന്നിടത്തില്‍-
ക്കൊച്ചുവേരില്‍ച്ചിരിച്ചു നില്‍ക്കാനും,
ഏതുവന്‍കരത്താലത്തിലാട്ടേ,
ഏതൊരാണവച്ചാരത്തിലാട്ടേ,
ഏതു നൂറ്റാണ്ടിനോടയില്‍ത്താഴും
ഭൂതമാവട്ടെ ഭാവിയാവട്ടേ,
ഭദ്രമായ്പ്പൊതിഞ്ഞേകമായ് സ്വന്തം
മുദ്രവയ്ക്കാനൊതുക്കിവയ്ക്കാനും
മന്നിലിത്രമേല്‍ത്താണുനിന്നാലും
പുല്ലിനല്ലാതെയാര്‍ക്കു സാധിക്കും?
------------------------------------------

Saturday, October 17, 2015

സത്യം / വിജയലക്ഷ്മി


പക്ഷിയായ് പറന്നപ്പോൾ
കണ്ടു ഞാനാകാശത്തെ,
ശുദ്ധ ശൂന്യമാണത്‌
ഘന നീലമേയല്ല.

വൃക്ഷമായ്‌ പടർന്നപ്പോള -
റിഞ്ഞു വെയിൽ കത്തു-
മുച്ച വെയിലതേ സത്യം,
കുളിർ കാറ്റൊരു സ്വപ്നം.
മത്സ്യമായ് നദീമുഖം
മുറിച്ചു കടക്കുമ്പോൾ
കയ്പ്പുമായ് കടൽ മാത്രം
കറുത്ത് തിരയ്ക്കുന്നു
എങ്കിലും പറക്കുന്നു
പടർന്നു വിറയ്ക്കുന്നു
വൻ നദി മുറിയ്ക്കുന്നു
ഭൂമി ഞാനളക്കുന്നു .
-------------------------

Sunday, October 4, 2015

വായന / വിജയലക്ഷ്മി


ഒരു താള്‍ മറിച്ചാലോ ശാന്തമാം നീലാകാശം,
മറുതാളിലോ ക്ഷുബ്ധസാഗരം ജലാധാരം,
വരികള്‍ നിശ്ശബ്ദങ്ങളാകിലെന്തവയ്ക്കുള്ളില്‍
ഹരിതാഭമായ് കാലം തളിര്‍ത്തു തഴയ്ക്കുന്നു.
വിതരങ്ങളില്‍,ചാരം മൂടിയ വിക്ഷോഭങ്ങള്‍
പ്രളയാകാരം പൂണ്ടു പായുവാന്‍ കൊതിക്കുന്നു,
സകലം മൂടും ലോഹധൂളിയില്‍,മനസ്സിന്‍റെ
പകലും രാവും മായാസന്ധ്യയായ് കുതിക്കുന്നു.
പിന്നെയും വായിക്കുമ്പോള്‍ മഴയായ്,തുറന്നിട്ട
ചില്ലുജാലകങ്ങളില്‍ കാറ്റു വന്നലയ്ക്കുന്നു,
ഒഴുകിത്താഴും സരസ്വതിയില്‍ ഭൂമാതാവിന്‍
ഹൃദയം തണുക്കുന്നു,
വേദന ശമിക്കുന്നു.

----------------------------------------

Wednesday, September 16, 2015

ഉണ്ടായിരുന്നുവോ നമ്മള്‍? / വിജയലക്ഷ്മി



ഇങ്ങു ദൂരത്തുണ്ടൊരോര്‍മ്മ, നേരിയിട്ടു-
മുണ്ടായിരുന്നുവോ നമ്മള്‍?
പായുന്ന മേഘങ്ങളായ്, തിളങ്ങിക്കണ്ട
രൂപങ്ങള്‍ തേഞ്ഞുതീരുമ്പോള്‍
സന്ദേശവാക്യങ്ങള്‍ മാഞ്ഞു സായംകാല
സന്ദേഹമായി മാറുമ്പോള്‍,
അന്തിച്ചെമപ്പിന്നിടയ്ക്കുതിര്‍ന്നമ്പിളി-
ച്ചെമ്പകത്തെല്ലൊടുങ്ങുമ്പോള്‍
എല്ലുകള്‍ക്കുള്ളില്‍ക്കരണ്ടുനീങ്ങും ശീത-
സംക്രമം പൂര്‍ണമാവുമ്പോള്‍
കല്യാണസൗഗന്ധികം മുണ്ടുപെട്ടിയില്‍-
ക്കണ്ണെത്തിടാതൊളിക്കുമ്പോള്‍
ഇപ്പടിക്കെട്ടു പാറക്കെട്ടുപോല്‍
മുന്നി-
ലുദ്ധതം കോട്ട കെട്ടുമ്പോള്‍
പിച്ചവയ്ക്കും പൈതലെന്നപോലീ വിരല്‍
ചുറ്റുവാനൂന്നു തേടുമ്പോള്‍
വെള്ളത്തില്‍ നീണ്ടുവീഴും നിഴല്‍ പോലെ.,യ-
ന്നുണ്ടായിരുന്നുവോ നമ്മള്‍?
ഉണ്ടായിരുന്നുവോ കൂട്ടുകാരായ്,അന്നു
രണ്ടുപേരായിട്ടു നമ്മള്‍?
------------------------------------------------

Thursday, April 23, 2015

വായന / വിജയലക്ഷ്മി


ഒരു താള്‍ മറിച്ചാലോ ശാന്തമാം നീലാകാശം,
മറുതാളിലോ ക്ഷുബ്ധസാഗരം ജലാധാരം,
വരികള്‍ നിശ്ശബ്ദങ്ങളാകിലെന്തവയ്ക്കുള്ളില്‍
ഹരിതാഭമായ് കാലം തളിര്‍ത്തു തഴയ്ക്കുന്നു.
വിതരങ്ങളില്‍,ചാരം മൂടിയ വിക്ഷോഭങ്ങള്‍
പ്രളയാകാരം പൂണ്ടു പായുവാന്‍ കൊതിക്കുന്നു,
സകലം മൂടും ലോഹധൂളിയില്‍,മനസ്സിന്‍റെ
പകലും രാവും മായാസന്ധ്യയായ് കുതിക്കുന്നു.
പിന്നെയും വായിക്കുമ്പോള്‍ മഴയായ്,തുറന്നിട്ട
ചില്ലുജാലകങ്ങളില്‍ കാറ്റു വന്നലയ്ക്കുന്നു,
ഒഴുകിത്താഴും സരസ്വതിയില്‍ ഭൂമാതാവിന്‍
ഹൃദയം തണുക്കുന്നു,
വേദന ശമിക്കുന്നു.
------------------------------------------

Sunday, October 19, 2014

പ്രവാസം / വിജയലക്ഷ് മി




ഇലകളില്‍ വീണിളകിയാടുന്ന വെയിലിന്റെ
നിറമെനിയ്ക്കിന്നേറേയിഷ്ടം
ഇലകളില്‍ വീണിളകിയാടുന്ന വെയിലിന്റെ
നിറമെനിയ്ക്കിന്നേറേയിഷ്ടം
പ്രിയതമം നിന്‍ മന്ദഹാസം കണക്കയെന്‍
ഹൃദയമെന്‍ തരളമാക്കുന്നു
അതിവിദൂരത്തില്‍ നീ പോയിട്ടും ഇവിടെ
നിന്‍ നിഴലുണ്ടൊളിച്ചു നില്‍ക്കുന്നു
അതിവിദൂരത്തില്‍ നീ പോയിട്ടും ഇവിടെ
നിന്‍ നിഴലുണ്ടൊളിച്ചു നില്‍ക്കുന്നു
തുടവമേല്‍ തൂങ്ങുന്ന പൈതലെ പോലെന്റെ
പുറകെയത് പിച്ച വെയ്ക്കുന്നു
അതുവേണമിതുകൊണ്ട് വരണമെന്നൊക്കെയെന്‍
വഴിമുടക്കിക്കൊണ്ടു നിത്യം
അരുളുന്നതൊക്കെയും ഓര്‍മ്മകള്‍ ശൂന്യമാം
കരവുമായി തിരികെയെത്തുമ്പോള്‍
കരടെന്ന പോല്‍ കൃഷ്ണമണിയിലാമുടക്കിടെ
അരുതാത്തതെന്തോ കുടുങ്ങി
കരടെന്ന പോല്‍ കൃഷ്ണമണിയിലാമുടക്കിടെ
അരുതാത്തതെന്തോ കുടുങ്ങി
വിവശരായ് കഹലിച്ചിരിപ്പതേ
കാല്‍ശാന്തി നിറയുമേ വിരഹമേ സ്വച്ഛം
ശരിയാണതെങ്കിലും മുറിവേറ്റപോല്‍
ചില്ലു തറയുന്നപോല്‍ വിങ്ങിടുമ്പോള്‍
പിടയുന്നതുള്‍ക്കാമ്പില്‍ എന്തുവതാറ്റുവാന്‍
ഉയിരുമീയെത്തണം ചാരെ
ദിശയിരുളും അലയാഴി നടുവിലൊറ്റയ്ക്കാഴ്ന്നു
മറയുന്ന യാനപാത്രം ഞാന്‍
ഭ്രമണപഥമറിയാത്ത ഗ്രഹമന്ദ വിഹഗമേ
നിളയറ്റ നീലവാനത്തില്‍
കരമറ്റു ചരണങ്ങളറ്റു നാവറ്റു ഞാന്‍
കഴിയുമീ ചുടലക്കളത്തില്‍
പ്രിയവചന ഭാവഹാവാഹികള്‍ക്കൊപ്പമെ
ന്നരികില്‍ നീ വരുവതെന്നാവാം
പ്രിയവചന ഭാവഹാവാഹികള്‍ക്കൊപ്പമെ
ന്നരികില്‍ നീ വരുവതെന്നാവാം
അരികില്‍ നീ വരുവതെന്നാവാം...

Thursday, September 25, 2014

ഊഴം / വിജയലക്ഷ് മി



അപമാനിക്കപ്പെട്ട മൃതദേഹം
രാത്രിയില്‍ എന്നോടു പറഞ്ഞു ;

കണ്ടില്ലേ , എന്‍റെ കൈകളില്‍ ചേര്‍ത്തുവച്ചത് ?
അല്ല , ആ തോക്ക് തീര്‍ച്ചയായും എന്‍റെതല്ല .
എനിക്കു വെടിയുണ്ടകളെ അറിയില്ല ,
എന്‍റെമേല്‍ തറഞ്ഞതിനെ ഒഴികെ .
ആ ഡയറിക്കുറിപ്പുകളും എന്റേതല്ല ,
ഹിറ്റ്‌ലിസ്റ്റുകള്‍ വിളക്കിച്ചേര്‍ത്തവ .
കൊല്ലപ്പെട്ടുവെങ്കിലും ഞാനൊരു വിഡ്ഢിയല്ല ,
എങ്കില്‍
എനിക്കും കാണണം ,
ഞങ്ങളുടെ പേര് ഹിറ്റ്‌ലിസ്റ്റില്‍ ചേര്‍ത്ത
എഴുതപ്പെടാത്തതിനാല്‍ അദൃശ്യമായ
ആ നാരകീയ ഡയറി .
*
മരിച്ചുചെന്നപ്പോഴാണറിയുന്നത് ,
ചീഞ്ഞതും അളിഞ്ഞതും ഉണങ്ങിയതും
പൊടിഞ്ഞതുമായ
മുറിവേറ്റ മൃതദേഹങ്ങള്‍ പറഞ്ഞു ,
മരണശേഷം അവരുടെ വിരലുകളില്‍
ഉടക്കിവയ്ക്കപ്പെട്ട തോക്കുകളെക്കുറിച്ച് ,
അതിനുശേഷം ചിത്രങ്ങളെടുത്തു പ്രദര്‍ശിപ്പിച്ച്
അവരെ അപമാനിച്ചതേക്കുറിച്ച് .
കാല്പനികങ്ങളായ ഡയറിക്കുറിപ്പുകള്‍

അവരുടെ പേരില്‍ എഴുതപ്പെട്ടതിനെക്കുറിച്ച്
മൃതദേഹങ്ങള്‍ കളവ് പറയാറില്ല .
ഞങ്ങളാണ് സത്യം ,
ഞങ്ങള്‍ മാത്രമാണ് സത്യം .
പക്ഷേ , മൃതദേഹങ്ങള്‍ക്ക്
എന്തുചെയ്യാന്‍ കഴിയും ?

കഴിയും
പകലുകളില്‍നിന്നു മായ്ച്ചു കളഞ്ഞ്‌
പത്രത്താളിലും വാര്‍ത്താബോര്‍ഡിലും
അത്താഴപ്പുറമെ അലസമായ
മിനിസ്ക്രീനിലും ചേര്‍ത്ത്
ജീവനറ്റുപോയ കിടപ്പിനെ
പലവട്ടം അപമാനിച്ചാലും
രാത്രി
കളവില്ലാത്ത കണ്ണാടികളില്‍ ഞങ്ങളുടെ ചോര
നിശബ്ദമായി തെളിഞ്ഞുവരും
ഉണര്‍ന്നെണീക്കുന്ന
ഓരോ ചെവിയിലും ചുണ്ടുചേര്‍ത്ത് ,
സൂര്യനുദിക്കും വരെയും അത്
മൃദുവായി ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും ;
'' ഉറങ്ങാതിരിക്കുക ,
പുലരുന്നത്
നിങ്ങളുടെ ഊഴം ''

Thursday, September 18, 2014

ചുരം / വിജയലക്ഷ് മി




മരണപുസ്തകം വായിച്ചു കൊണ്ടൊരാൾ
പഴയകാലത്തിലേക്കുള്ള വണ്ടിയിൽ
തിരികെയില്ലെന്നു ചൊല്ലിപ്പിരിഞ്ഞു പോയ്‌..
ഇടറിടും വക്കിടിഞ്ഞു പോം കൊക്കയിൽ
വഴുതി വീണവർ പിന്നിൽ നടക്കയായ്
നിഴലുകൾ നിലം വിട്ട പാദങ്ങളിൽ.
ജലമൊരിറ്റെങ്കിലും സഖേ,കൈയിൽ നീ
കരുതിടുന്നുവോ ഞങ്ങൾക്കു നല്കുവാൻ?
പുറകിൽ വക്കിടിഞ്ഞില്ലാതെയാം സ്വരം.
മരണപുസ്തകം മാത്രം കരങ്ങളിൽ
മുറുകെയുണ്ടെന്നു ചൊല്ലാതെചൊല്ലിയാ-
സമയസഞ്ചാരി പോയി,ദാഹത്തിന്റെ
കടലു തേട്ടുന്ന കാലപ്പകർചയിൽ.
വിജനമായ പച്ചക്കുമേൽ വേഴാമ്പൽ
മലമുഴക്കിപ്പറന്നു തൻ കൂടുള്ള
കവര തേടുന്ന പോലെ;
ഒരിക്കലും തിരികെയില്ലാതെ.
മാഞ്ഞുപോയ് കൊക്കയിൽ
നിഴലുകൾ
ദാഹം
ഓർമ്മതന്നോർമ്മകൾ.