Showing posts with label സനൽകുമാർ ശശിധരൻ. Show all posts
Showing posts with label സനൽകുമാർ ശശിധരൻ. Show all posts

Wednesday, January 27, 2016

ഷെയിം / സനൽകുമാർ ശശിധരൻ


സത്യമായിട്ടും
മുപ്പതു വയസ്സു കഴിഞ്ഞു
എന്ന് പറയാൻ
എനിക്ക്‌ ലജ്ജയുണ്ട്‌.

ഞാനിതുവരെ
ഒരു കഠാര
കൈ കൊണ്ട്‌ തൊട്ടിട്ടില്ല.
ഒരു കൈത്തോക്ക്‌
നേരിട്ട്‌ കണ്ടിട്ടില്ല.
ഒരു കൊലപാതകത്തിനു
സാക്ഷ്യം വഹിച്ചിട്ടില്ല.
ആരെയെങ്കിലും ബലാസംഗം
ചെയ്യുന്നതിനെപ്പറ്റി
ഗൗരവമായി ചിന്തിച്ചിട്ടില്ല.
രണ്ടാമതൊരു സ്ത്രീയെ ഭോഗിക്കാൻ
അവസരം കിട്ടിയിട്ടുമില്ല.
എന്തിനേറെ പറയുന്നു
മറിഞ്ഞു പോയ ഒരു ബസ്സിലോ
തീവയ്ക്കപ്പെട്ട ഒരു കെട്ടിടത്തിലോ
സ്ഫോടനം നടന്ന ഒരു
മാർക്കറ്റിലോ
സന്നിഹിതനായിരിക്കാൻ പോലും
എനിക്കിതുവരെ കഴിഞ്ഞിട്ടില്ല.
എന്തൊരു ജീവിതമാണെന്റേത്‌ !
അനുഭവശൂന്യം..
------------------------------------

Saturday, October 18, 2014

പണ്ട് ഞാൻ.../ സനൽകുമാർ ശശിധരൻ


കാരണമൊന്നുമില്ലെങ്കിലും
വല്ലപ്പോഴും ഒന്നു കരയണമെന്നു തോന്നും
വല്ലപ്പോഴും ഒന്നു പുകയ്ക്കണമെന്നോ
മദ്യപിക്കണമെന്നോ
അവസാനത്തെ സ്റ്റോപ്പിലേക്ക് ടിക്കറ്റെടുത്ത്
ഏതെങ്കിലുമൊരു ബസിന്റെ സൈഡ് സീറ്റിലിരുന്ന്
ഒന്നുറങ്ങണമെന്നോ
ആഴമറിയാത്ത ഏതെങ്കിലും പുഴയിൽ
തളർന്നുപോകും വരെ ഒന്നു കുത്തിമറിയണമെന്നോ
തോന്നുമ്പോലെ, വല്ലപ്പോഴും...

വലിയ ആകാശത്തിൽ അടയ്ക്കാകുരുവികൾ
പരുന്തിനെ വരയ്ക്കുന്നത് കാണുമ്പോഴോ
പഴുത്തുവീണ ഒരിലയുടെ ചെറു ഞരമ്പിൽ
തുടിച്ചു നിൽക്കുന്ന പച്ചപ്പ് കാണുമ്പോഴോ
തിരക്കുള്ള റോഡിലൂടെഒ റ്റയ്ക്ക്
സൈക്കിളിൽ വളവുമറയുന്ന
ഏതെങ്കിലും പെൺകുട്ടിയെ കാണുമ്പോഴോ
കാരണമില്ലാത്ത ഒരു കരച്ചിൽപിന്നിൽ നിന്നു കുത്തും..

നടുറോഡിലോ, തീവണ്ടിക്കുള്ളിലോ വെച്ച്
ഹാർട്ടറ്റാക്ക് വന്നവനെപ്പോലെ
ഞാനൊന്ന് പരുങ്ങും,
നൊടിയിൽ ഒരു ആംബുലൻസിന്റെ സൈറൺ
എന്നെപ്പിളർന്ന്കടന്നു പോകും
ഉറക്കത്തിൽ നിന്നും ആവേറി മറന്ന സ്വപ്നം പോലെ
കരച്ചിൽ ആവിയായിപ്പോവും
പഴയ ചട്ടമ്പികൾ ചുളിഞ്ഞ മസിലുകളിൽ തലോടി
പണ്ടൊക്കെ ഞാൻ നല്ല അടിക്കാരനായിരുന്നുവെന്ന് പുലമ്പുമ്പോലെ
പണ്ടൊക്കെ ഞാൻ നന്നായി കരഞ്ഞിരുന്നുവെന്ന് ഒരു പുഞ്ചിരി പൊട്ടിക്കും... 

Sunday, September 28, 2014

എന്നിൽനിന്നുടൻ പുറപ്പെടും ... /സനൽകുമാർ ശശിധരൻ



കുട്ടിക്കാലത്ത്  ഞങ്ങൾ ഒരു കുസൃതിക്കളി കളിക്കുമായിരുന്നു
കല്ലോ കുപ്പിച്ചില്ലോ ഒരു കടലാസിൽ
വൃത്തിയായി പൊതിഞ്ഞ്
നടവഴിയിലേക്ക് എറിഞ്ഞ്
മരങ്ങൾക്ക് പിന്നിൽ ഒളിച്ചിരിക്കലാണ് പരിപാടി
ആറ്റിൽ ചൂണ്ടയിട്ടു മീൻപിടിക്കുന്ന പോലെ
അസാമാന്യക്ഷമ വേണ്ടിവരുന്ന ഒരു വിനോദം
വഴിപോക്കരാരെങ്കിലും പൊതികാണും
കാത്തിരിപ്പിന്റെ വിരസത ഉടനടി
ചൂണ്ടലിൽ മീൻകൊത്തിവലിയുന്ന  
പിരിമുറുക്കത്തിലേക്ക് വഴിമാറും
പിന്നെ ഒന്നുരണ്ടുനിമിഷത്തെ നാടകമാണ്
കളിയുടെ കാതൽ
വരത്തന്റെ നടത്തയുടെ വേഗത ഒന്നുകുറയും
കരിയില ചുഴിക്കാറ്റിൽപ്പെട്ടപോലെ നിന്നു കറങ്ങും
ആരും കണ്ടില്ല എന്നുറപ്പാക്കി പൊതി കുനിഞ്ഞെടുക്കും
മരങ്ങളുടെ നിഴലുകൾക്കിടയിലൂടെ
സ്വപ്നത്തിലെന്നപോലെ മുന്നോട്ടു നടക്കും
പാത്തുപാത്ത് പൊതിയഴിക്കാൻ തുടങ്ങും
കാണുന്നതിനും അഴിക്കുന്നതിനും
ഇടയ്ക്കുള്ള ആ നിമിഷങ്ങളിൽ
അവർ കാണുന്ന സ്വപ്നങ്ങൾ മുഴുവൻ
ആ നടത്തയിലുണ്ടാവും
വിരലുകളുടെ വിറയലിലുണ്ടാവും
ഒരു കള്ളത്തരം ആരിലുമുണ്ടാക്കുന്ന ആദിമലഹരി
ആ മുഖത്തെ പകൽനിലാവിലുണ്ടാവും
പൊതി തുറക്കുന്നമാത്രയിൽ 
വെടിച്ചീളുപോലെ ഞങ്ങളുടെ പൊട്ടിച്ചിരി
അവരുടെ തലതകർത്ത് പായും
നാണംകെട്ട് മൃതമായി
പുളിച്ച തെറിയിൽ ഞങ്ങളെ മാമോദീസാ മുക്കി
അവർ ധൃതിയിൽ നടന്നു മറയും
കൂസലില്ലാതെ ഞങ്ങൾ കല്ലോ
കുപ്പിച്ചില്ലോകൊണ്ട് അടുത്ത സ്വപ്നം പൊതിയും..
കാലമേറെക്കഴിഞ്ഞു
അന്നത്തെ ഇടവഴി മണ്ണുമാന്തികൾ തിന്നു
മരത്തണലുകൾ വെയിൽ തിന്നു
അന്നത്തെ കുട്ടിയെ ഞാൻ തന്നെ തിന്നു
എങ്കിലും എത്രമുതിർന്നാലും പഴയകളികൾ മറക്കുമോ?
ഇപ്പൊഴും വിരസത എന്നെ തിന്നാനടുക്കുമ്പോൾ
ഞാനൊറ്റയ്ക്ക് പഴയ കളി കളിക്കും
വൃത്തിയായി ഞാനെന്നെ പൊതിയും
ആൾസഞ്ചാരമധികമില്ലാത്ത
നടപ്പാതയിലേക്ക് നീട്ടിയെറിയും
എനിക്കുമാത്രം ഒളിച്ചിരിക്കാവുന്ന
എന്റെ മാളത്തിലേക്ക് ചൊരുകിക്കയറി
സന്യാസപർവം നയിക്കും
ഏറെക്ഷമയാവശ്യമുള്ള കളിയാണത്
ആറ്റിൽ ചൂണ്ടയിട്ട് മീൻപിടിക്കുന്നപോലെ തന്നെ
വിരസതയെ ആകാംക്ഷയിലേക്ക്
വിവർത്തനം ചെയ്യുന്നയന്ത്രമായില്ലെങ്കിൽ
ബോറടിച്ച് മരിച്ചുപോകും, ആരും..
ഒടുവിൽ തീർച്ചയായും ഒരുവൾ അതുവഴി വരും
ചുഴിക്കാറ്റിലെ കരിയിലപോലെ ഒരുനിമിഷം നിന്നു കറങ്ങും
ഒച്ചയുണ്ടാക്കാതെ ഞാനിരിക്കും
ആരും കാണുന്നില്ലെന്നുറപ്പാക്കി
അവൾ പൊതി കുനിഞ്ഞെടുക്കും
നിലാവിലൂടെ പൊഴിയുന്ന പക്ഷിത്തൂവൽ പോലെ
നൃത്തം ചെയ്ത് മുന്നോട്ടു നീങ്ങും
ചിരപുരാതനമായൊരു കള്ളത്തരത്തിന്റെ ആദിമലഹരി
അവളിൽ നുരയും 
ഞാൻ അതുകണ്ടുകുളിരും
രഹസ്യമായി, ഏറ്റവും രഹസ്യമായി
അവൾ എന്നെ അഴിക്കും
പൊതിയഴിഞ്ഞുഞാൻ വെളിപ്പെടുന്നമാത്രയിൽ
എന്നിൽനിന്നു പുറപ്പെടും
അവളുടെ നെഞ്ചുപിളർക്കുമാറ് 
ഒരു പൊട്ടി.....

ശിരസുപോയ പ്രതിമയുടെ കഥ / സനൽകുമാർ ശശിധരൻ



നാമിപ്പോൾ ഒരു തെരുവിലാണ്
ഇവിടെ വാഹനങ്ങളോ, കാൽനടയാത്രക്കാരോ,
വഴിവാണിഭക്കാരോ ഇല്ല...
ഇത് യുദ്ധത്തിലോ പ്രണയത്തിലോ
ഉപേക്ഷിക്കപ്പെട്ട ഒരു തെരുവ്..
ഈ തെരുവിൽ, എത്ര നിഴലുകൾ വകഞ്ഞുമാറ്റിയാലാണ് 
ഒരുവളെ അവളുടെ ശരിക്കുള്ള പ്രകാശത്തിൽ കാണാനാവുകയെന്ന്
ഇതാ ഒരുവൻ നക്ഷത്രമെണ്ണി നിൽക്കുന്നു.. 
അവൻ അവന്റെതന്നെ ഒരു പ്രതിമ
അവൻ അവന്റെതന്നെ മുൻകൂർ സ്മാരകം
(ഉടൻ തന്നെ അവൻ കൊല്ലപ്പെടും)
അവൻ ആലോചിക്കുന്നതെന്തെന്ന് 
എനിക്കും നിങ്ങൾക്കും വ്യക്തമല്ലാത്തപോലെ
അവനും വ്യക്തമല്ലാതെ കാണപ്പെടുന്നു.
അവന്റെ കണ്ണുകൾ ചീഞ്ഞ മൽസ്യത്തിന്റെപോലെ
നിറംകെട്ട് മയങ്ങി കാണപ്പെടുന്നു.
അവൻ അവളെ കാത്തുനിൽക്കുകയാണ്.
അവൾ താമസിയാതെ അതാ ആ വളവുകഴിഞ്ഞ്
ഈ വേദിയിലേക്ക് പ്രവേശിക്കും..
അവളുടെ നിഴലുകൾ കരിമ്പിൻ കാട്ടിൽ അസ്തമിക്കുന്ന സൂര്യനെ
ഓർമിപ്പിച്ചുകൊണ്ട് ഈ തെരുവിനെ അലങ്കരിക്കും.
അവൾ ഉറുമ്പുകളെ നോവിക്കാതെ,
പൊടിപറത്താതെ അവന്റെ അരികിലെത്തും..
അവനും അവൾക്കുമിടയിൽ അവനും അവളും മാത്രമാവും..
അവൻ-നിശ്ചേതനമായ കണ്ണുകൾ കൊണ്ട് അവളെ നോക്കും..
അവന്റെ കണ്ണിൽ പുരളാതിരിക്കാൻ 
അവളുടെ നിഴലുകൾ അവളെ മറച്ചുപിടിക്കും..
അവൻ അവളുടെ നിഴലുകളെ തിരിച്ചറിയുന്ന നിമിഷമാണിത്.
മഴവില്ലുപോലെ ആകർഷകമായ അവളുടെ നിഴലുകൾ..
ആരും തൊടാതെ അവളെ അവൾ സൂക്ഷിക്കുന്ന കവചം..
അവളിലേക്കുള്ള അവന്റെ ദൂരം..
അവൻ നിറപ്പകിട്ടുള്ള ആ നിഴലുകളെ വെറുക്കുന്ന നിമിഷമാണിത്.
എത്ര പരിശ്രമിച്ചാലും അവൻ അവന്റെ പ്രതിമയിൽ നിന്നുണരും.
എത്ര പരിശ്രമിച്ചാലും അവൻ അവളെ കടന്നുപിടിക്കും.
അവൾ ഉടയാടകൾ പോലെ അണിഞ്ഞിരിക്കുന്ന നിഴലുകളെ
അവൻ ഓരോന്നോരോന്നായി അഴിച്ചെടുക്കും..
അവൾ ഇതളുകളടർന്നുപോവുന്ന സൂര്യകാന്തിപ്പൂപോലെ നഗ്നയാവും..
അവളുടെ ഊർവരമായ നഗ്നതയിൽ നിന്നും പുറപ്പെടുന്ന
ഇരുണ്ട പ്രകാശം തെരുവിനെ മൂടും..
വെളിച്ചം കൊണ്ട് മറച്ചുവച്ചിരുന്നതൊക്കെ ഒരു നൊടി തിളങ്ങും
അവൻ അവളോട് അവന്റെ പ്രണയം പറയും..
അവന്റെ ചുണ്ടുകളിൽ ഒരു ചുംബനം വിറയ്ക്കും..
ഇതാ ഈ നിമിഷം വളരെ പ്രധാനമാണ്..
അവൾ അവളെ ഭയപ്പെടുന്ന നിമിഷം
അവളുടെ ഇരുണ്ടപ്രകാശത്തെ ഭയപ്പെടുന്ന നിമിഷം..
ഈ നിമിഷത്തെക്കാൾ പ്രാധാന്യമുള്ള മറ്റൊരു നിമിഷം അവൾക്കില്ല..
ഇപ്പോൾ-ഇതാ ഇപ്പോൾത്തന്നെ അവൾ അവനെ തള്ളിമാറ്റും.
അഴിഞ്ഞുവീണ അവളുടെ നിഴലുകൾ എടുത്തു ചുറ്റും.
തെരുവിനെ മൂടിയ ഇരുണ്ട പ്രകാശം അസ്തമിക്കും.
വെളിച്ചം അതിന്റെ കബളിപ്പിക്കൽ തുടരും..
എല്ലാം പഴയപടിയാവും..
ഒന്നൊഴികെ
അവൻ കൊല്ലപ്പെട്ടിരിക്കും..
അവന്റെ ശിരസ് പൊടിതിന്നു വിശപ്പാറ്റും.
വായനക്കാരേ നിങ്ങൾ പുനർജനിക്കുകയാണെങ്കിൽ
ഈ തെരുവിൽ ഒരുവേള വരണം
ശിരസുപോയ ഒരു പ്രതിമയായി അവൻ തപസുചെയ്യുന്നതുകാണാം..
അവനെ കൊലചെയ്ത കുറ്റത്തിന് അവൻ ശിക്ഷിക്കപ്പെട്ടിട്ടുണ്ടാകാം..