Showing posts with label തിരുനല്ലൂര്‍ കരുണാകരന്‍. Show all posts
Showing posts with label തിരുനല്ലൂര്‍ കരുണാകരന്‍. Show all posts

Wednesday, August 10, 2016

ചെമ്പരത്തി / തിരുനല്ലൂര്‍ കരുണാകരന്‍


കാണുകെന്റെയീ കൊച്ചുപൂന്തോപ്പിൽ
ചേണുലാവും ചെടികളുണ്ടേറെ

നല്ല മണ്ണിന്റെ വർണ്ണഗന്ധങ്ങൾ
നൽകി നമ്മളെ സൽക്കരിക്കുന്നോർ.
മുൻപിൽ നീളവേ വേലിയിൽ പൂക്കും
ചെമ്പരത്തികൾ കാവൽ നിൽക്കുന്നു.
ഇല്ല പൂക്കൾക്കു വർണ്ണവൈവിധ്യം
ഇല്ല മാദകമായ സൗരഭ്യം.
എങ്കിലും തെഴുത്തെപ്പൊഴും നിൽക്കും
ചെമ്പരത്തിയോടാണെനിക്കിഷ്ടം.
ആവതും സ്വച്ഛമായ്‌ കടുംചോപ്പാം
പൂവതിന്റെ ഹൃദയമാകുന്നു
ശാഖകൾക്കെഴും മേദുരശ്യാമ-
ചാരുതയതിൻ ശീലമാകുന്നു
വേനലെത്രമേൽ തീ ചൊരിഞ്ഞാലും
ഗ്ലാനിയെന്യേ തഴച്ചു നിൽക്കുന്നു.
നാടുലയവേ കാറ്റടിച്ചാലും
ചോടിളകാതുറച്ചു നിൽക്കുന്നു.
കാർമുകിലിൻ കനിവിനു വേണ്ടി-
ക്കാതരസ്വരം കേഴുമാറില്ല.
മണ്ണു നൽകുമുറപ്പിനോടല്ലാ-
തൊന്നിനോടും കടപ്പെടുന്നില്ല.
ഇപ്രകാരമധൃഷ്യമായ്‌ നിൽക്കും
ചെമ്പരത്തിയോടാണെനിക്കിഷ്ടം.
-----------------------------------------

 

Sunday, July 5, 2015

തോണിയില്‍ / തിരുനല്ലൂര്‍ കരുണാകരന്‍



നീലനീലമാം കായലില്‍ നീന്താന്‍
ചേല മാനത്തഴിച്ചിടുന്നന്തി;
പൂഴിമണ്ണിനെപ്പുല്‍കിക്കളിക്കും
പൂന്തിരകള്‍മേലുണ്ടൊരു വഞ്ചി.

മന്ദമന്ദമത്തോണിയിലപ്പോള്‍
വന്നിരുന്നൊരു പൂവിളംമെയ്യാള്‍.
ദൂരെയക്കരെപ്പോകണം;തോണി-
ക്കാരനി;ല്ലവളാകുലയായി.

ആത്തകൌതുകമോമലെക്കാണാന്‍
കാത്തിരുന്നതുപോലവനെത്തി
തോണിയിലയാള്‍ കേറാനൊരുങ്ങി;
നാണമാര്‍ന്നവള്‍ പെട്ടെന്നിറങ്ങി.
------------------------------------ 

Sunday, November 9, 2014

ഉണരാന്‍ വൈകി / തിരുനല്ലൂര്‍ കരുണാകരന്‍


ഇന്നലെ വസന്തശ്രീ
മുറ്റത്തു നൃത്തം വയ്ക്കാന്‍
വന്നു ചേര്‍ന്നപ്പോള്‍
തുറന്നില്ല ഞാന്‍ വാതായനം.


 അവള്‍ പോയപ്പോഴത്രേ
ഞാനുണര്‍ന്നതു, കണ്ടേന്‍
അവസാനത്തെ പൂവില്‍
അവള്‍ തന്‍ കണ്ണീര്‍ക്കണം.