Showing posts with label ഉമാ രാജീവ്. Show all posts
Showing posts with label ഉമാ രാജീവ്. Show all posts

Tuesday, March 15, 2016

മഷിത്തണ്ട് / ഉമാ രാജീവ്


വെള്ളിയാഴ്ച വൈകുന്നേരങ്ങളിലും
ഒഴിവു തലേന്നും
മുടങ്ങാതെ കളിക്കാൻ
വേലിക്കോലു കവച്ചെത്തുന്നവൾ
അവളെക്കാത്തും കാക്കാതെയുമെന്നപോലെ
കാശിത്തുമ്പയ്ക്കും കനകാമ്പരപ്പടർപ്പിനും
വെള്ളം തേവി
പടിഞ്ഞാട്ടാണ് എന്നാൽ അങ്ങൊട്ടല്ലെന്നു
കണ്ണയക്കുന്ന
മറ്റൊരുവൾ

കടത്തിണ്ണയിൽ പറ്റുപുസ്തകവുമായുള്ള
കാത്തിരിപ്പിനും
പാ‍ൽ‌വീടിന്റെ തിണ്ണയിലെ തൂക്കുപാത്രത്തിനും
ശനിയഴ്ച ദൂരദർശൻ സിനിമകളുടെ
ഏഴരത്തീരലുകൾക്കും
അവരുടെ സാരിവെട്ടിത്തയ്ച്ച
പഞ്ഞിപ്പാവടകളുടെ
ഒരേനിറമായിരുന്നു
ഒന്നു മുട്ടറ്റവും
മറ്റൊന്നു മുട്ടുകവിഞ്ഞും
നെടുകെ വേർപ്പെടുത്ത്
പിന്നിക്കെട്ടലിൽ
ഒറ്റ നിററിബൺ
കരു മറഞ്ഞാൽ
വിഴുങ്ങുന്നത് ഒരേ പാമ്പ്
കയറുന്നത് ഒരേ കോണി
ഇരുട്ടിൽ പറയുന്ന സിനിമാ പേരിന്റെ
അവസാനം ഒരേ അക്ഷരം
ഇരുമ്പ് രുചിക്കുന്ന
പഞ്ചസാരത്തരികൾ ചിരണ്ടിയിട്ട്
കുടിച്ചു തീർത്ത മധുരവെള്ളത്തിനു
ഒരേ നീറ്റലിന്റെ അടി
പ്ലാവില ഞെട്ടു തപ്പലിൽ
ഒരേ പൊള്ളൽ ഒരേ തണുപ്പ്
ഏന്തിയൊന്നിച്ചു
കണ്ണാടി നോക്കിയാൽ
രണ്ടാൾക്കുമൊരേ പൊക്കം
ഉരുട്ടുന്ന ഉരുള
വായെരിക്കും മുളക്
പുതപ്പിനടിയിൽ
പൊങ്ങുന്ന ചിരി
പേടി മൂത്രിക്കും
പടിഞ്ഞാറേ മുറ്റത്ത്
പാതിരായ്ക്ക് നനഞ്ഞത്
വൃത്തം
എല്ലാമൊന്ന്
കണ്ടാ‍ലും കണ്ണു കൊളുത്താതെ നോക്കും
നെഞ്ചിലെ വീർപ്പും
അതിന്റെ കണ്ണിലെ
കറുപ്പുമൊന്ന്
എന്നാലും എന്നാലും
റക്സോണ സോപ്പ്
പതപിച്ച് പതപ്പിച്ച്
പരസ്പരം മറയും കുമിളകൾ
തീർത്ത ശനിയാ‍ാഴ്ച വൈകുന്നേരമാണ്
ശീമക്കൊന്നപ്പത്തൽ
തടയിട്ട
ഓവിന്നറ്റത്തെ
വെറ്റിലപ്പച്ച
ഒരാൾ ചേച്ചിയായി
എന്നു അടിവരയിട്ട
ചുവന്നമഷി കുടിച്ച്
തണ്ടൊടിഞ്ഞത്.
--------------------------------------

Friday, October 9, 2015

ഈ വൃത്തത്തിനു ഞാനെന്തു പേരിടും? / ഉമാ രാജീവ്



അകറ്റി നാട്ടിയ ഉണക്കമുള
വലിച്ചുകെട്ടിയ ചകിരിക്കയർ
തോരാൻ കിടക്കുന്ന പരുത്തിത്തുണി
ഇറ്റു വീഴുന്ന കഞ്ഞിപ്പശവെള്ളം
ഈ വൃത്തത്തിനു ഞാനെന്തു പേരിടും?


ഇടിഞ്ഞു വീഴുന്ന മഴത്തുള്ളികൾ
ഇടയിലൂടെ മിന്നൽ‌പ്പിണരുകൾ
ഉച്ചിക്കുടനിവർത്തുന്ന വിഷക്കൂണുകൾ
ഉരഞ്ഞു നീങ്ങുന്ന പെൺപാമ്പുകൾ
ചിന്നൽ വീണ കുഞ്ഞുമുട്ടകൾ
ഈ വൃത്തത്തിനു ഞാനെന്തു പേരിടും?

നിറയെ പുറംനിറമുള്ള റൂൾ പെൻസിൽ
ഒറ്റനിറമുള്ള പെൻസിൽ‌വെട്ടി
യൂണിഫോമണിഞ്ഞ സ്കൂൾ കുട്ടി
ചീന്തിയെടുത്ത ഈയമുന
അവൾ വരയ്ക്കുന്ന പൂവ്, ഇല , കാ‍യ്
ഈ വൃത്തത്തിനു ഞാനെന്തു പേരിടും?
-----------------------------------------

Wednesday, September 16, 2015

പഞ്ഞിക്കായകള്‍ പൊട്ടുമ്പോള്‍ / ഉമാ രാജീവ്


ഒരുപാട് പേരുകൾ വിളിച്ചുനോക്കിയിട്ട്
ഒന്നുമത്ര നന്നാവുന്നില്ലെന്നു പറഞ്ഞില്ലേ
ആ പേരുകളെല്ലാം മൊട്ടിട്ടു നില്ക്കുന്ന
മരത്തിൻ കൊമ്പിലാണ് ഇപ്പോൾ താമസം
എത്രതരം ഇലപ്പച്ചകളാണെന്നോ
ചുറ്റും ചന്തം കൂട്ടാൻ.

മുടിച്ചുരുളുകൾ വിരലിൽ കുരുക്കി
വലിച്ചടുപ്പിച്ച് പിന്‍കഴുത്തു വാസനിച്ചപ്പോൾ
പുറവടിവിൽ ഉറവിട്ട അരുവിയില്ലേ
അവിടാണിപ്പോൾ ദാഹം തീർക്കാറ്
ഒറ്റ വെള്ളാരംകല്ലുപോലുമില്ല
ഒറ്റപ്പാളിച്ചെങ്കല്ലാണടിയിൽ.
കുഞ്ഞിക്കിറുക്കുകളെ ഊതിത്തെറിപ്പിച്ച്
പരുത്തിക്കായകൾക്കൊപ്പം കെട്ടഴിച്ചുവിട്ടില്ലേ
ആ പഞ്ഞിത്തുണ്ടിൻ കിടക്കയിലാണിപ്പോൾ കിടപ്പ്
അവിടെയാണിപ്പോള്‍ കിനാവ്
ഒട്ടും ശരിയാവുന്നില്ലുറക്കം.
മലഞ്ചെരിവുകളേക്കാൾ വഴുക്കുന്നുവെന്ന് പറഞ്ഞ്
മലയിടുക്കിനെക്കാൾ കടുപ്പമെന്നു പറഞ്ഞ്
കൊത്തിക്കിളച്ച കുഞ്ഞു രണ്ടുകുന്നുകളില്ലെ
അവിടേക്കു കൂട്ടത്തോടെ ആർത്തുവരുന്ന തത്തക്കൂട്ടത്തെ
ഒച്ചയെടുത്താട്ടിവിടലായിരുന്നു ഇന്നേരം വരെ.
പുൽക്കൊട്ട നിറയാതെ തിരിച്ചുപോരാനാവില്ലെന്നും
കറുമ്പിപ്പയ്യിനെ പഷ്ണിക്കിടാനാവില്ലെന്നും പറഞ്ഞ്
കാടുതുടങ്ങുംവരെ പുല്ലറുത്ത് പുല്ലറുത്ത്
വഴിതെറ്റാൻ തുടങ്ങിയിടത്ത് ഒരു വക്കിടിഞ്ഞ കുളമില്ലേ
അതിനുള്ളിൽ ഇപ്പോൾ ഭയങ്കര മുഴക്കമാണ്
അതിന്നു ചുറ്റുമിപ്പോൾ മണ്ണ് തിരയടിക്കയാണ്.
കാടിന്റെ നിറം കറുത്തതെന്നും
കാടിന്റെ അകം വിളർത്തതെന്നും
പിണങ്ങിപിണങ്ങിപ്പറഞ്ഞു കാടെത്തിയപ്പോൾ
ചുവന്നമണ്ണിൻ കോട്ടകണ്ട്
കലങ്ങിനിറഞ്ഞ കിടങ്ങ് കണ്ട്
കണ്ണു തള്ളിയവനേ
കോട്ടയ്ക്കുമുകളിൽ കൊടിപാറിച്ച്
ചുറ്റുമുള്ളകിടങ്ങുകൾ മണ്ണിട്ടു മൂടി
ഇനിയുള്ള വരവുകൾ എളുപ്പമാക്കിയിട്ടുണ്ട്.
വഴികൾ രണ്ടായ് പിരിഞ്ഞിടത്തുനിന്ന്
ഇടത്തേക്കും വലത്തേക്കും തിരിഞ്ഞിടത്തുനിന്ന്
ഊർന്നുപോന്നിട്ടെത്രനാളായി
ഒന്നുപോലത്തെ കൊലുസുകളിട്ട
രണ്ടു കാല്പാദങ്ങളിലാണിപ്പോൾ
ഒന്നു മറ്റൊന്നിനെ കാത്തു നില്ക്കയാണിപ്പോൾ.
കണ്ടാലപ്പോൾ പൊട്ടിയുണരുമെന്നും
പലയടുക്കായ് പൂവിടുമെന്നും
ആരാണിവർക്കൊന്നുപറഞ്ഞുകൊടുക്കുക ?
------------------------------------------------------

Saturday, July 4, 2015

കാഞ്ചന സന്ധി / ഉമാ രാജീവ്


മരത്തിലോ മണ്ണിലോ പടുത്താല്‍
മണത്താലോ എന്നു ഭയന്നാണോ
രാമാ നീയെന്നെ കാഞ്ചനത്തില്‍ തീര്‍ത്തത്?

മരത്തിലോ മണ്ണിലോ പടുത്താല്‍
മുളച്ചാലോ എന്നു ഭയന്നാണോ
രാമാ നീയെന്നെ കാഞ്ചനത്തില്‍ തീര്‍ത്തത്

അമ്പുകള്‍ തൊടുക്കുമ്പോളേക്കും
വില്ലൊടിയുന്നതുകൊണ്ടാണോ രാമ
അമ്പ്  തൊടുത്ത ഈ വില്ലിനെ
പിന്നെ നീ സ്വര്‍ണ്ണത്തില്‍ പടുത്തത്?

പെണ്ണുടലായുരുകാഞ്ഞിട്ടാണോ
നീയെന്നെ പൊന്നില്‍ പടുത്തത്?
ഞാന്‍ പോയ ആഴങ്ങളില്‍നിന്നുതന്നെയൊ
നീയിതിന്നയിര് ഖനിച്ചത്?

----------------------------------------

Friday, October 31, 2014

ചിന്നച്ചേച്ചി / ഉമാ രാജീവ്



പ്രസവത്തോടൊപ്പം വിശപ്പ് പോയി
വായിലെടുക്കുന്നതൊന്നും ഇറക്കാൻ തോന്നുന്നില്ല
ഒന്നിനോടും ഒരു കൊതി തോന്നുന്നില്ല

കുഞ്ഞുവായിലിറ്റിക്കാൻ മുലപ്പാലില്ലാതാവും-അമ്മ
ഇത്തിരി ബ്രാണ്ടികുടിപ്പിക്ക്-അപ്പുറത്തെ വീട്ടിലെ ചേടത്തി
ഓജസ്സും തേജസ്സും കെട്ടുപോവും-അമ്മായിയമ്മ
വിളക്കെല്ലാമണച്ച്
ഫാനിനോടൊപ്പം ചുറ്റുമ്പോൾ
നോക്കാൻ വന്ന ചേച്ചി പറഞ്ഞു
"ഇപ്പൊ കെടക്കണ കെടപ്പാ കൊച്ചേ കെടപ്പ്
ഇപ്പൊ തിന്നണ തീറ്റയാ കൊച്ചേ തടി
പെണ്ണിനാരോഗ്യം പേറ്റുരക്ഷയാ
ഒന്നാം പേറ് അമ്മ നോക്കും
രണ്ടാം പേറ് അതിയാന്റമ്മ
മൂന്നാമത്തേതും നാലാമത്തേതും
മൂത്തതുങ്ങൾ നോക്കും"
തലമുടി കൊടഞ്ഞു കെട്ടി
പുതപ്പിലേക്ക് കാൽ വലിച്ച്
ചിന്നച്ചേച്ചി കഥക്കെട്ടഴിച്ചു
"എന്റെ നാലാംപേറിന്നൊ-
ന്നുമുണ്ടായില്ലാ-
രുമുണ്ടായില്ല
അങ്ങോരു റോഡുപണിക്കായി
ശബരിമലയിലായിരുന്നു
അങ്ങോരുടേ അമ്മ കിടപ്പിലായിരുന്നു
എന്റെ വീട്ടിലേക്കൊന്നുപോവാനാരുമില്ലായിരുന്നു"
"പെറ്റ് നാലിന്റന്ന് അടുക്കളയൊഴിഞ്ഞു
പീയം പീയം മൂന്നെണ്ണങ്ങൾ ചുറ്റിനും കരഞ്ഞു
പുറത്ത് പറമ്പിലിറങ്ങി
ആദ്യം കണ്ടത് ചെമ്മീൻപുളിയുടെ പിഞ്ചുകായകൾ
പിന്നെക്കണ്ടത്
മൂത്തുപൊട്ടാറായ അച്ചിങ്ങപ്പയറുകൾ
പിന്നെയൊന്നും കണ്ടില്ല
മൂത്തചെക്കനെ തോളിലേന്തിച്ച്
ചെമ്മീൻപുളി പൊട്ടിച്ചു
കലത്തിൽ വെള്ളത്തിലെക്കിട്ടു
പയറും പൊളിച്ചിട്ട്
ഉപ്പും ചേർത്തു വേവിച്ചു
ഞങ്ങൾ നാലും കോരിത്തിന്നു
പിന്നേം പെറ്റും ഇരുവട്ടം"
"ഇന്നിപ്പോ
നാലാമത്തോന്റെ കൂടെയാ
ഒഴിവിനു പൊറുതി"
പറഞ്ഞു നിർത്തി
ഉറക്കത്തിലേക്ക് വഴുതി
പിറ്റേന്നു രാവിലെ
എണ്ണയും ഈർപ്പവും നിറഞ്ഞ തലമുടിയുമായി
നെയ്യുകിനിയുന്ന ഉള്ളിച്ചോറിനും
തുളുമ്പി വടിയുന്ന പാൽഗ്ലാസിനും
മുന്നിലിരിക്കുമ്പോൾ
വല്ലാത്ത വിശപ്പ്
വല്ലാത്ത ആർത്തി
"അമ്മേ എനിക്ക്
പയറും ചെമ്മീൻപുളീം വേവിച്ചു തിന്നണം"
അടുക്കളപ്പുറത്തുനിന്നു
ചിന്നുചേച്ചി ഓടി വന്നു
"അയ്യൊ പെറ്റുകിടക്കണ പെണ്ണിനു
ചെമ്മീൻപുളി കൊടുക്കാമ്മേലാ"

Sunday, October 19, 2014

ദി കമ്പനി / ഉമാ രാജീവ്


എൺപതുകൾക്കു മുൻപെപ്പഴോ ആണ് കമ്പനി വന്നത്
കുറുക്കൻ കൂവുമായിരുന്ന
കിഴക്കൻ കുന്നുകളെ
ഇടിച്ചു നിരത്തി ,
പാടവരമ്പിനെ പതിച്ചുനീട്ടി
റോഡും പാലവും വന്നു
മത്തങ്ങ കോലിൽ നാട്ടിയപോലെ
നാലു ടാങ്കുകൾവന്നു
ചുവന്ന നിലാവു വീഴ്ത്തുന്ന
കൂറ്റൻ ടവറുകൾവന്നു
വെളുപ്പിനു ടാങ്കർലോറിക്കടിയിൽ കിടന്നുറങ്ങുന്ന
വൈകുന്നേരം കോഴിയുടേ പപ്പും പൂടയും പറിക്കുന്ന
ഉള്ളിത്തൊലിപൊളിക്കുന്ന
തലേക്കെട്ടുള്ള സർദാർജിമാർ വന്നു
ഞങ്ങൾക്ക് കമ്പനി
ഇരമ്പിയിരമ്പി കേറ്റംകേറുന്ന
എണ്ണവണ്ടികളായിരുന്നു
മഴവെള്ളം കെട്ടിനിന്ന റോഡിൽ
മഞ്ഞയുപ്പുപരൽ പോലെ തൂവിയ
സൾഫർക്കട്ടകളായിരുന്നു
രണ്ടുവാർ ചെരിപ്പൂരി
വളംകടിക്കാതിരിക്കാൻ
വിരലിടകളോരോന്നുമമർത്തിപറ്റിക്കുന്ന
എണ്ണപ്പാടകളായിരുന്നു
കൂരച്ചുപോയ തെങ്ങിൻ കൂമ്പുകളായിരുന്നു
ഏങ്ങിവലിച്ചു ശ്വാസം വലിക്കുന്ന ചെറിയമ്മയായിരുന്നു
കമ്പനിക്കൊപ്പം
കള്ളിമുണ്ടും പുള്ളിബ്ലൗസുമായി
പണിക്കുപോവുന്ന പെണ്ണുങ്ങളുണ്ടായി
"കാന്റിങ്ങി"ൽ നിന്ന് ചോറുണ്ണുന്ന
ആണുങ്ങളുണ്ടായി
പുഴമുറിച്ചുകടന്ന് ഇരുമ്പ്കമ്പി കടത്തുന്ന
കള്ളൻ ബേബിയുണ്ടായി
പണിക്കുകേറ്റാൻ വെള്ളയുടുപ്പും
കക്ഷത്തിൽ ഡയറിയുമായി നടക്കുന്ന ചേട്ടന്മാരുണ്ടായി
കമ്പനിപ്പേരുള്ള കോളനികളുണ്ടായി
കമ്പനിയുസ്കൂളിൽ പഠിക്കുന്ന കുട്ടികളുണ്ടായി
അവർക്കുമാത്രം കയറാവുന്ന ബസ്സുണ്ടായി
തെക്കുമല്ല , വടക്കുമല്ലാത്തൊരു ഭാഷയുണ്ടായി
അങ്ങനെയിരിക്കെയാണ്
ഞങ്ങളെ "കമ്പനിയെടുക്കാൻ തുടങ്ങിയത്"
ചതുപ്പെന്നൊ , കുരുപ്പെന്നോ,
പറമ്പെന്നോ വയലെന്നോ നോക്കാതെ
നീട്ടിയെറിഞ്ഞൊരൊറ്റവിലയിട്ടു
വടക്കോർത്തുകാർ കമ്പനിയെടുത്തപ്പോൾ
പെണ്ണിനെ കെട്ടിച്ചും , ചെക്കനു ഓട്ടോ വാങ്ങിക്കൊടുത്തും
ബാക്കിയുണ്ടായത് കൊണ്ട്
കിഴക്കോട്ട് കിഴക്കോട്ട് പോയി ടെറസ് വീട് വച്ചു
തെക്കോർത്തുകാർ അമ്മയുമച്ഛനും മാത്രമായവർ
പടിഞ്ഞാട്ട് കായൽക്കരയിലെ ഫ്ലാറ്റിലായി
വട്ടത്തിലും നീളത്തിലും അളക്കാൻകഴിയാത്തോരിടം
മുൻസിപ്പാലിറ്റി ശ്മശാനമാക്കി
മൂന്നുകൊല്ലം കൊണ്ടു കമ്പനിയെടുപ്പ് പൂർത്തിയായി
ചിഹ്നം‌മാഞ്ഞുപോയ ചുവരെഴുത്തുകളും
മണിമുട്ടിയാലും കേൾക്കാനാളില്ല്ലാത്ത പള്ളിമേടയും
നിത്യപൂജമുടങ്ങാത്ത ദേശക്കാവും മാത്രം ബാക്കിയായി
മീനച്ചൂടിൽ പൂരം തൊഴാൻ
പലേനിറങ്ങളിൽ വന്നിറങ്ങും പലരും
അരികുകീറലിന്റെ ആകൃതി ചേർത്ത്
ജിഗ്സോപസിൾ പൂർത്തിയാക്കാൻ
ഒറ്റപ്പന്തിയിൽ ചേർന്നിരുന്നു
പ്രസാദയൂട്ടുണ്ണും അവർ
എന്നിട്ടും ചിലരുണ്ട്
എന്റെ നാടേ എന്റെ നാടേ
എന്നുപറഞ്ഞ്
കിഴക്കേപാലത്തിൽ നിന്നു
ചെരിഞ്ഞ് വടക്കോട്ടു നോക്കുന്നവർ
ആഫ്രിക്കൻപായലിന്റെ വയലറ്റ് പൂക്കളെ
മണക്കാനായുന്നവർ
കിഴക്കേപ്പുഴയിലൂടെ
വടക്കേക്കടവിൽ എത്തി
ദേശദേവതയ്ക്കും
വിശുദ്ധമറിയത്തിനുമിടയ്ക്ക്
ശ്മശാനത്തിന്റെ പുകക്കുഴലിലൂടെ
പരന്ന് കമ്പനിയാകുന്നവർ



Wednesday, October 15, 2014

അമ്മക്ക് തിരികെ കൊടുത്തത്.../ഉമാ രാജീവ്


അമ്മക്ക് ഞാന്‍ തിരികെ കൊടുത്തത്
മൂര്‍ച്ചയേറിയ മോണ കൊണ്ടുള്ള ഒരുമ്മ
കുറുക്കുകൊണ്ട് മുഖത്തൊരു പൂത്തിരി
നേര്‍ച്ചകള്‍ക്കു പകരം പൊട്ടിയ കാല്‍ മുട്ട്
പനികിടക്കയിലെ ശാഠ്യങ്ങള്‍
ആശുപത്രിയിലെ ഉറക്കമൊഴിപ്പുകള്‍
കുറഞ്ഞമാര്‍കിന്നു ആദ്യത്തെ നുണ
തെറ്റിയ മുടിപിന്നലിന്നു ഇടയിലൂടെ
കൂര്‍പ്പിച്ച ഒരു നോട്ടം

നീലം പടര്‍ന്ന കുപ്പായത്തിനു പകരമായി
ഒരവധി പ്രഖ്യാപനം
ഒലിച്ചിറങ്ങിയ കറിപാടിന് പകരമായി
തുറക്കാത്ത ചോറ്റുപാത്രം
എന്റെ കുട്ടീ എന്ന വിളിക് പകരമായി
വെള്ളിയാഴ്ചയിലെ ‍വയസറിയികല്‍
പടര്‍ന്നു കയറിയ ആധികു പകരമായി
തുടുത്തു നിന്ന മുഖകുരു

കന്നിപ്രണയത്തിന്റെ ബാധയൊഴിപ്പിച്ച മന്ത്രവാദിക്
ശൂന്യമായൊരു നോട്ടം
നിറപറക്കും നിലവിളക്കിനും മുന്നില്‍
മനസില്ലാത്ത , പട്ടില്‍ പൊതിഞ്ഞ ശരീരം

എന്റെ പ്രാരാബ്ധതിന്റെ കൊച്ചു പലഹാരപ്പൊതികള്‍
അടിവയറ്റിലെ നേര്‍ത്ത ചിറകടിഒച്ചയുടെ ആകുലതകള്‍
കവിളിലെ വിളര്‍പ്പ്, മനസിന്റെ വേണ്ടായ്ക
എഴുമണികൂര്‍ നീണ്ട കാത്തിരിപ്പ്‌

അമ്മക്ക് ഞാന്‍ തിരികെ കൊടുത്തത്
പനിനീര്‍ പൂ പോലത്തെ രണ്ടു കാലടികള്‍
തൂവലുപോലത്തെ കവിളിണകള്‍
നിഷ്കലങ്കതയെ കയ്യേറ്റു വാങ്ങാനുള്ള അവസരം

ഞാന്‍ അമ്മക്ക് തിരികെ കൊടുത്തത്
എന്റെ അമ്മയുടെ ബാല്യമായിരുന്നു.
എന്റെ അമ്മക്കിപ്പോള്‍ എന്നിലെ അമ്മയുടെ അതേ പ്രായം.

ഭൂപടം / ഉമാ രാജീവ്


എന്റെ നഗ്നതയെ
ഒരു ഭൂപടംപോലെ ഞാന്‍ വായിക്കുന്നു
കേട്ടറിഞ്ഞവയെ തൊട്ടറിയുന്നു

എത്തിച്ചേരാനുള്ള
ആകാശ,കടല്‍,കാല്‍
മാര്‍ഗ്ഗങ്ങളില്‍ വിരലോടിക്കുന്നു.
അതിര്‍ത്തിതര്‍ക്കങ്ങളില്‍ ആകുലമാകുന്നു

ഒരു കലാപത്തിന്റേയും പുകയും പൊടിയും പാറാതെ
അതിങ്ങനെ നിവര്‍ന്ന് കിടക്കുന്നു,
ചുരുണ്ടിരിക്കുന്നു.

ചുരുട്ടിവച്ച ഓരൊ ഭൂപടത്തിലും
ലോകം സാമാന്യമായി അംഗീകരിച്ച
അടയാളങ്ങളുണ്ട്.

അടയാളങ്ങളാല്‍ അപഭ്രംശം സംഭവിച്ച
ഒരു ദേശം /ജനത ,
നിലനില്‍ക്കുന്നില്ല എന്നുള്ളതിനുള്ള അടയാളം തേടുന്നു.

ഉപേക്ഷിക്കാന്‍ ആദ്യമായി അത്
സ്വന്തമാക്കണം എന്ന തിരിച്ചറിവില്‍
ആ ഭൂപടത്തില്‍ എന്റെ വീട് കണ്ട് പിടിക്കുന്നു.

ഓരൊ പുലര്‍ച്ചയിലും ഞാന്‍ എന്റെ വീട് വിട്ടിറങുന്നു
അതേ സന്ധ്യകളില്‍
പരിചിതമായ വഴിയടയാളങ്ങള്‍ കണ്ട്
ഭൂപടം ഭൂമിയുടെ യഥാര്‍ത്ഥമാതൃകയല്ലെന്നു സ്ഥാപിച്ച്
ഇരുട്ട് കൊണ്ട് ചമച്ച ഗോളത്തില്‍
അത് പൂര്‍ണ്ണമാക്കാന്‍ ശ്രമിക്കുന്നു


Saturday, September 27, 2014

അമ്മക്ക് തിരികെ കൊടുത്തത് /ഉമാ രാജീവ്



അമ്മക്ക് ഞാന്‍ തിരികെ കൊടുത്തത്
മൂര്‍ച്ചയേറിയ മോണ കൊണ്ടുള്ള ഒരുമ്മ
കുറുക്കുകൊണ്ട് മുഖത്തൊരു പൂത്തിരി
നേര്‍ച്ചകള്‍ക്കു പകരം പൊട്ടിയ കാല്‍ മുട്ട്
പനികിടക്കയിലെ ശാഠ്യങ്ങള്‍
ആശുപത്രിയിലെ ഉറക്കമൊഴിപ്പുകള്‍
കുറഞ്ഞമാര്‍കിന്നു ആദ്യത്തെ നുണ
തെറ്റിയ മുടിപിന്നലിന്നു ഇടയിലൂടെ
കൂര്‍പ്പിച്ച ഒരു നോട്ടം

നീലം പടര്‍ന്ന കുപ്പായത്തിനു പകരമായി
ഒരവധി പ്രഖ്യാപനം
ഒലിച്ചിറങ്ങിയ കറിപാടിന് പകരമായി
തുറക്കാത്ത ചോറ്റുപാത്രം
എന്റെ കുട്ടീ എന്ന വിളിക്ക് പകരമായി
വെള്ളിയാഴ്ചയിലെ ‍വയസറിയിക്കല്‍
പടര്‍ന്നു കയറിയ ആധിക്ക് പകരമായി
തുടുത്തു നിന്ന മുഖക്കുരു

കന്നിപ്രണയത്തിന്റെ ബാധയൊഴിപ്പിച്ച മന്ത്രവാദിക്ക്
ശൂന്യമായൊരു നോട്ടം
നിറപറക്കും നിലവിളക്കിനും മുന്നില്‍
മനസില്ലാത്ത , പട്ടില്‍ പൊതിഞ്ഞ ശരീരം

എന്റെ പ്രാരാബ്ധതിന്റെ കൊച്ചു പലഹാരപ്പൊതികള്‍
അടിവയറ്റിലെ നേര്‍ത്ത ചിറകടിഒച്ചയുടെ ആകുലതകള്‍
കവിളിലെ വിളര്‍പ്പ്, മനസിന്റെ വേണ്ടായ്ക
എഴുമണികൂര്‍ നീണ്ട കാത്തിരിപ്പ്‌

അമ്മക്ക് ഞാന്‍ തിരികെ കൊടുത്തത്
പനിനീര്‍ പൂ പോലത്തെ രണ്ടു കാലടികള്‍
തൂവലുപോലത്തെ കവിളിണകള്‍
നിഷ്കലങ്കതയെ കയ്യേറ്റു വാങ്ങാനുള്ള അവസരം

ഞാന്‍ അമ്മക്ക് തിരികെ കൊടുത്തത്
എന്റെ അമ്മയുടെ ബാല്യമായിരുന്നു.
എന്റെ അമ്മക്കിപ്പോള്‍ എന്നിലെ അമ്മയുടെ അതേ പ്രായം