Showing posts with label പ്രകാശന്‍ മടിക്കൈ. Show all posts
Showing posts with label പ്രകാശന്‍ മടിക്കൈ. Show all posts

Sunday, March 27, 2016

ചാവ് / പ്രകാശന്‍ മടിക്കൈ


ഉറക്കത്തിന്റെ ലഹരിയിൽനിന്നും
കുലുക്കിയുണർത്തപ്പെട്ട നേരം
ഏതൊരാളും മരിച്ചവരാണ്‌.
ഇതാ ജീവിതം
എഴുന്നേറ്റ് ഭക്ഷിക്കുവിൻ
എന്നു കേട്ടാൽ
കണ്ണടയും.
ഇതാ രാജ്യത്തിന്റെ പകുതി
ഇഷ്ടംപോലെ വാണോളൂ
എന്നു ക്ഷണിക്കപ്പെട്ടാൽ
മുഖം ചുളിയും.
യൗവനം എടുത്തോളൂ
എന്നു പുരു വിളിച്ചാലും
തല നരച്ച യയാതി
ലോകത്തെ ശപിക്കും.

---------------------------------

Thursday, October 30, 2014

രണ്ടുപേര്‍ക്കിടയില്‍ / പ്രകാശന്‍ മടിക്കൈ


കാറ്റായി ഒരാള്‍ പിറകിലുണ്ട്
മഴ പോലെ നീങ്ങുന്ന എന്നെ
തരം കിട്ടുമ്പോള്‍
കയറിപ്പിടിക്കാന്‍.

മുന്നില്‍
തീ പിടിച്ച പോലെ ഒരാളുണ്ട്
കിണറോ കുളമോ പുഴയോ തേടി.
പുകഞ്ഞു പോകുന്നു.
പെട്ടെന്ന് അവളുടെ അടുത്തെത്തണം.

ഇന്ന് ഞാന്‍ ഇവര്‍ക്കിടയില്‍
വന്നിരുന്നില്ലെങ്കില്‍
പിറകിലെ കാറ്റുപോലുള്ളവള്‍ ‍ ഓടിപ്പോയി
തീപിടിച്ചവളെ
വട്ടം വീശി
ആളിക്കത്തിക്കുമായിരുന്നു.