Showing posts with label ഹൻലല്ലത്ത്. Show all posts
Showing posts with label ഹൻലല്ലത്ത്. Show all posts

Thursday, May 14, 2015

മരിച്ചവന്റെ ഓർമ്മപ്പുസ്തകം / ഹൻലല്ലത്ത്

മരിച്ചവന്റെ ഓര്മ്മ ദിനത്തിൽ
അവനിഷ്ടമുള്ള ഭക്ഷണമോ
ഇഷ്ടമുള്ള നിറങ്ങളോ
ഇഷ്ടമുള്ള പാട്ടുകളോ
ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ

വെറുപ്പിനെക്കാൾ
വെറുത്തു പോയ
ചില ചിരികളിൽ
അവന്റെ ഓര്മ്മ
പല്ലിടയിൽ കുടുങ്ങും

ഇട്ടേച്ച് പോയ കടങ്ങളെ
പൂർത്തിയാക്കാത്ത
വീടു പണിയെ
കൊടുക്കാമെന്നേറ്റ
സ്ത്രീധന ബാക്കിയെ
വാക്കത്തി വാക്കുകളാൽ
മുറിച്ച് മുറിച്ച്....

പൊട്ടിപ്പോയ കളിപ്പാട്ടങ്ങളിൽ
പാതി നിറുത്തിയ കഥയിൽ
തരാമെന്നേറ്റ സമ്മാനങ്ങളിൽ
ഒരു കുട്ടി...

ആരും സ്നേഹിക്കാനില്ലാത്ത
കുഴിമാടം
ഓരോ വസന്തത്തിലും
മച്ചിയുടെ അടിവയറ് പോലെ
തുടിക്കും

നെഞ്ചിലേക്ക് ഇലകലടർത്തി
മരമതിന്റെ
തണലിനാൽ തലോടും.
കാട്ടു ചെടികൾ
ഓര്മ്മകളെ,
ജീവിച്ചു തീരാത്ത ചിലതിനെ
നീട്ടിനീട്ടി വിളിക്കുന്നുണ്ട്

തിരഞ്ഞു വരാനാളില്ലാത്ത
താഴ്വാരങ്ങളിലേക്ക്
ഓരോ രാവിലും
മണ്ണറ തുറന്ന് യാത്ര പോകുന്നു.

മൂടിപ്പുതച്ച മഞ്ഞു മാറ്റി
താഴ്വാരം
ശിരസ്സിൽ ചുണ്ടു ചേർക്കുന്നു
ഒരാളും ചുംബിക്കാത്ത
കണ്പോളകളെ
ഇക്കിളിപ്പെടുത്തുന്നു.

രാത്രി തീർന്നു പോകല്ലേയെന്ന്
നെഞ്ചിടിപ്പോടെ
ഓടിക്കൊണ്ടേയിരിക്കുന്നു.

ഒരിക്കലും കേട്ടിട്ടില്ലാത്ത
വിദൂര ഗ്രാമങ്ങളിലേക്ക്
എത്തിപ്പെടും മുമ്പേ
ക്രൂരമായ ചിരിയോടെ
വെളിച്ചം കോരിയൊഴിച്ച്
രാത്രി, കടന്നു കളയുന്നു.

ഏകാകിയുടെ
ഗാനങ്ങളിൽ
മരണത്തിന്റെ തണുപ്പ്.
തൊട്ടു നോക്കൂ
മടുപ്പ് പുതച്ച് മരണമുറങ്ങുന്നു

നെഞ്ചിലാകെ
വിരലോടിച്ച് രസിക്കുന്നു
ആരും കൊതിക്കുന്ന
നീലക്കണ്ണുള്ള മരണം

നോക്കൂ
വേരടർന്നുപോയ മരച്ചുവട്ടിൽ
നഷ്ടപ്പെട്ട പൂച്ചക്കുഞ്ഞുങ്ങളെ
കാത്തു കാത്ത്
ഒരു പെണ്‍കുട്ടി

ഓരോ വാക്കിലും
മണ്ണിനടിയിൽ നോവും
നോവിൽ ചൂട് പകർന്ന്
ദൂരെ ദൂരെ
അവന്റെ ഓർമ്മയിൽ
ഒരുവൾ മാത്രം കരയും

കരയാൻ മാത്രമൊന്നും
പറഞ്ഞില്ലല്ലോയെന്ന്
ഒരു നെഞ്ച് നോവുമ്പോഴും
കുഴിമാടം തിരഞ്ഞു തിരഞ്ഞ്
ജീവിതത്തെ
വകഞ്ഞു മാറ്റുകയാവും
ഒരേ ഒരുവൾ....

അന്നേരമാകും
മരിച്ചിട്ടും
മരിക്കാൻ കൊതിച്ച് പോകുന്നത് .
------------------------------------------

Sunday, November 23, 2014

പെങ്ങള്‍ /ഹൻലല്ലത്ത്

പെങ്ങള്‍
ഒതുങ്ങിയൊതുങ്ങി
ആമ മയങ്ങുന്നതു പോലെ
വിതുമ്പിയിരുന്നു

വയസ്സേറിയെന്ന്
ചോദിച്ചെത്തുന്നവര്‍
കരളില്‍ കുത്തിപ്പറയു‌മ്പൊഴും
അനങ്ങിയില്ല

കണ്ണുനീര്‍
പെയ്തൊഴിയുമ്പോള്‍
മഴവില്‍ പുഞ്ചിരിയില്‍
പെങ്ങള്‍ കഥ പറഞ്ഞു തന്നു

കര്‍ക്കിടകം കരഞ്ഞ
രാവുകളൊന്നില്‍
പെങ്ങള്‍ക്കൊരു ജീവിതം
പടി തേടി വന്നു.

മഴയുടെ
കണ്ണുനീര്‍ക്കുരവയില്‍
മുങ്ങിപ്പോയ ആള്‍ക്കൂട്ടം
ഇറച്ചിയുടെ വേവിനെ
കുറ്റം പറഞ്ഞിരുന്നു.

ആമത്തോട്‌
കുത്തിപ്പൊളിച്ച്
ചോരയിറ്റുന്ന ഉടല്‍ നോക്കി
പെങ്ങളോടയാള്‍
ഓരോന്നായി
പറിച്ചു വാങ്ങി.

മഴയുടെ
ഇട വേളയിലെപ്പോഴോ
വിതുമ്പല്‍ കേട്ടുണര്‍ന്നപ്പോള്‍
പെങ്ങള്‍....

ചോരക്കുഞ്ഞിനെ സാക്ഷിയാക്കി
മുറിവ് പറ്റിയ ഹൃദയവുമായി
പടിവാതില്‍ക്കല്‍
പെങ്ങള്‍...

ബാക്കിയായ
ഹൃദയം കൊണ്ട്
ചോദിക്കുന്നു
ഞാനിനി എന്തു വേണം...?
----------------------------

Friday, October 31, 2014

കടലാസ് പൂക്കള്‍ / ഹൻലല്ലത്ത്

വെയില്‍ നരപ്പിച്ചൊരു
കടലാസ് പൂവ്
നിറങ്ങള്‍ക്കിടയില്‍
വേറിട്ട്‌ കാണാം

കടലാസായത് കൊണ്ട്
വേദനിക്കില്ല

ഇല നേരെ പിടിക്കെടായെന്ന്
തല താഴ്ത്തി നില്‍ക്കെടായെന്ന്
ഏതു വഴിപോക്കനും ശാസിക്കാം

കൈ തരിക്കുമ്പോള്‍
ഇലച്ചുവട് നീറ്റി നോക്കാം

ഒരാളും കടലാസു പൂവിനെ
മണത്തു നോക്കി
കൈവെച്ചു തലോടില്ല .

അച്ഛന്‍ ചെടിയും അമ്മച്ചെടിയും
കാലമാകാതെ
ഉണങ്ങുമ്പോഴാണെത്രെ
പൂച്ചെടികള്‍
കടലാസു ചെടികളാകുന്നത്

Thursday, October 9, 2014

കബറിലുറങ്ങുന്ന കുഞ്ഞുങ്ങള്‍ / ഹന്‍ല്ലലത്ത്



കുഞ്ഞുങ്ങള്‍
കബറിലുറങ്ങുന്നത്
കണ്ടിട്ടുണ്ടോ ?

വിരല്‍ കുടിച്ച്
ചെറു ചിരിയുതിര്‍ത്ത്
കിടക്കുന്നുണ്ടാകും
തനിച്ചാക്കി
ചുമന്നു വന്നവര്‍
മടങ്ങുമ്പോള്‍,
പോകല്ലേയെന്ന്
ചിണുങ്ങുന്നുണ്ടാകും
വിതുമ്പുന്ന കൂട്ടുകാരനെ
സാറ്റ് കളിക്കാമെന്ന്
ഉറക്കത്തില്‍
തൊട്ടു വിളിക്കുന്നുണ്ടാകും
അതു കണ്ട്
നേര്‍ത്ത ചിറകുകളിളക്കി
മാലാഖമാര്‍
പുഞ്ചിരിക്കുന്നുണ്ടാകും
മറന്നു വെച്ചതെന്തോ
ഭൂമിയില്‍
തിരികെ വലിക്കുന്നുവെന്ന്
കുഞ്ഞിന് ചിലപ്പോള്‍
തോന്നുന്നുണ്ടാകും
അപ്പോഴൊക്കെ
ഒരു മാറ്
വിങ്ങിക്കിനിയുന്നുണ്ടാകും
ചുമരില്‍
കണ്ണീരു
നനയുന്നുണ്ടാകും
ഒരു നിശ്വാസം
കബറിനെ,
പള്ളിക്കാടിനെ
വലം വെച്ച്
പറക്കുന്നുണ്ടാകും
ബറാത്ത് രാവ്
വന്നു വിളിക്കുമ്പോള്‍
മുഖമുയര്‍ത്തിച്ചിരിച്ച്
കബറില്‍ ന്നിന്നുയര്‍ന്ന്
ഉമ്മായെന്ന്
വിളിച്ചു നോക്കുന്നുണ്ടാകും
ജന്നാത്തുല്‍ ഫിര്‍ദൌസിന്റെ
മണം പരത്തി
പള്ളിക്കാട് ചുറ്റി
വീട് ചുറ്റി
ഉമ്മയ്ക്കൊരുമ്മ കൊടുത്ത്
കുഞ്ഞ്‌ പിന്നെയും
കബറിലുറങ്ങുന്നുണ്ടാകാം...

Sunday, September 28, 2014

അമ്മയും വിറകും /ഹൻലല്ലത്ത്


തീചൂടുണ്ട് നോട്ടത്തിന്
കരിഞ്ഞ വിറകാണെന്ന്
കണ്ണുനീര് കണ്ടാലറിയാം

ഉടല് കത്തിച്ച്
വേവിച്ചിരുന്നു,
ഒരുപാട് മോഹങ്ങളെ...

ചാരം വകഞ്ഞ്
വഴിയൊരുക്കിത്തന്നത്
കത്തിത്തീരാനായിരുന്നു.

ചൂടു കാഞ്ഞ് ചുറ്റുമിരുന്നു.
പാകമാവാന്‍ കാത്തിരുന്നു.

അവസാനം
വെന്ത മണം പരന്നപ്പോള്‍
തീര്‍ന്നു പോയവയെക്കുറിച്ച്
ആരും ചോദിച്ചില്ല

വിറക്  കത്താനുള്ളത്
അമ്മ കരയാനുള്ളതും....!!

----------------------------------

ഇരപിടിയൻ കാലം.(അപൂർണ്ണമായ എന്തോ ഒന്ന്)


മൂക്ക് പൊറ്റ
അടര്ത്തുന്നത് പോലെയോ
നിലതെറ്റി വീണ മച്ചിങ്ങ
ചവിട്ടിത്തെറിപ്പിക്കും പോലെയോ
തീര്ത്തും
അലസമായിരിക്കുമ്പോൾ;

ഒരു കൂട്ടിരിപ്പുകാരിയെ,
കക്കാൻ ശ്രമിച്ചു പരാജയപ്പെട്ടവനെ,
ഇടുക്കി ഗോൾഡ്‌ സ്മിത്തിനെ,
തിയെറ്ററിൽ  കൂവിയോനെ,
ബ്രേക്ക് പോയ സൈക്കിളാക്കി
മുന്നില്...

ഇരുപത്തി ഒന്ന് വന്കരകളാൽ
ചുറ്റപ്പെട്ടിരിക്കുകയാണ്.
ആർട്ടിക്കിൾ  124എ,ബി
ഏതുമാകാം.

ചുമരിൽ തൂങ്ങുന്ന ഗാന്ധിജി
ഇനി തറയിൽ വിശ്രമിക്കട്ടെ..
സവർഗ്ഗവും,സ്വവര്ഗ്ഗവും
സവര്ക്കറും
ഏന്തി വലിഞ്ഞ്  അള്ളിപ്പിടിക്കട്ടെ.

ഓടിപ്പോകാൻ
ഒരു പട്ടിക്കും
കാലുണ്ടാവരുത്.
ചുരുട്ടി വെക്കാൻ വാലും...!

വെറുപ്പ്‌,
അവനവനിൽ
പിന്നെയും പിന്നെയും
ഭോഗിക്കുന്നു.

പേരുകൾ
ഭാഷയുടെ തന്തയില്ലായ്മയാണ്.
ആണിനെ പെണ്ണെന്നും
തിരിച്ചും
വിളിക്കാൻ
എന്തിനു മടിക്കണം ?!

ചുണ്ടങ്ങയെ
ആനക്കൊമ്പെന്നോ
ഗാന്ധിജിയുടെ വടിയെ
വെടിയെന്നോ
എന്ത് കൊണ്ട് വിളിച്ചൂടാ..!!

മൃഗം വേട്ടയ്ക്കിറങ്ങുന്നത്
ഇര പിടിക്കാനാണ്.
ആണോ എന്ന്
പരിഹസിക്കണ്ട.

ഇര
എന്തിനാ
വേട്ടയ്ക്കിറങ്ങുന്നത്...?!