Showing posts with label കവിയൂർ ബാലൻ. Show all posts
Showing posts with label കവിയൂർ ബാലൻ. Show all posts

Friday, January 29, 2016

പ്രതിദ്ധ്വനി /കവിയൂർ ബാലൻ


ചരിത്രത്തിൽ
വഴി തെറ്റി നടക്കുന്നവർക്കൊരു ചരിത്രമുണ്ട്‌
തുടരെത്തുടരെ പ്രസവിക്കുന്ന പെണ്ണാണവൾ.

കാന്താരി കടിച്ചും
കണ്ണീരു കുടിച്ചും
മരിച്ചു തീർക്കുന്നു.
താഴ്‌വാരങ്ങളിൽ നിന്ന്
മലയുടെ ഉച്ചിയിലേക്ക്‌
ജലം കയറിപ്പോകുന്ന
ചില സന്ദർഭങ്ങൾ.
മത്സ്യം തോണി തുഴഞ്ഞു വന്ന്
മുക്കുവനെ പരതുന്ന
ചില വിശേഷങ്ങൾ.

അക്ഷരം രക്തം വറ്റിച്ച ചിതലുകൾ
പുസ്തകങ്ങളിൽ നിന്നിറങ്ങി വന്ന്
പറ്റം തിരിഞ്ഞ്‌
ലോകം നോക്കുമ്പോൾ
മഞ്ചാടി കളിക്കാൻ കുട്ടികളെത്തുന്ന
രോമാഞ്ചമുണ്ട്‌ കാത്തു നിൽക്കാൻ.

ഒരിക്കലും ഉദിക്കാത്ത പകൽ ഇല്ലെന്നപോലെ
ഒരിക്കലുമസ്തമിക്കാത്ത രാത്രിയുമില്ല.
പൂക്കൾ പൊറുതി മുട്ടാത്ത പ്രഭാതങ്ങൾ
പക്ഷികളെ കാത്തിരിക്കുന്ന
സായന്തനത്തിന്റെ കൂടുകൾ.

കിതയ്ക്കുന്ന നെഞ്ച്‌
വിറയ്ക്കുന്ന വിരൽ.
ഉണ്മകളിലൊളിയിരിക്കുന്നു
തുറന്ന കണ്ണുകൾ.
-------------------------------------------------