Showing posts with label സുഗതകുമാരി. Show all posts
Showing posts with label സുഗതകുമാരി. Show all posts

Saturday, May 28, 2016

മഴയത്ത് ചെറിയ കുട്ടി /സുഗതകുമാരി



 ചെറിയ കുട്ടി, യിറയപ്പടിമേല്‍
മഴവരുന്നതും കണ്ടിരിക്കുന്നു.
മഴയും വെയിലും ചിരിച്ചുകൈകോര്‍ത്തു
കളിതുടങ്ങുന്നു കാറ്റു വരുന്നു!
വെയിലൊളിച്ചുകളയുന്നു, ചുറ്റും
കരിയിലകള്‍ പറന്നു വിഴുന്നു
മഴനനഞ്ഞു ചെടികള്‍ തുള്ളുന്നു!
മഴനനഞ്ഞു കുനിയുന്നു പൂക്കള്‍
ചെറിയ കുട്ടി വിടര്‍ന്ന കണ്ണോടെ
മതിമറന്നതു കണ്ടിരിക്കുന്നു
മഴകനക്കുന്നു, മുറ്റത്തുചാലി-
ട്ടരുവിയൊന്നുണ്ടൊലിച്ചു വരുന്നു
അതിലൂടിങ്ങോട്ടൊഴുകിയെത്തുന്നു
കുമിളകള്‍ മഴവില്ലുകൾ പൂക്കള്‍
ചെറിയ കുട്ടികൊലുസിട്ട കാലാല്‍
മഴയൊഴുക്കില്‍ കളിച്ചുതൊടുന്നു
അരുമയായിത്തന്‍ പുസ്തകം ചീന്തി-
യതിലൊഴിക്കിയൊഴുക്കി വിടുന്നു
പിറകേതന്‍ ചോന്നപെന്‍സിലും വിട്ടി-
ട്ടവള്‍ ചിരിച്ചു കരങ്ങള്‍ കൊട്ടുന്നു
ചിരിപൊടുന്നനെ നില്‍ക്കുന്നു!
നോക്കൂ,
മഴയൊഴുക്കില്‍ നെടും ചാലിലൂടെ
മുങ്ങിപ്പൊങ്ങിയൊലിച്ചു വരുന്നൂ
കുഞ്ഞുറുമ്പൊന്നു, പാവമേ പാവം!
ചെറിയകുട്ടി തന്‍ പൂവിരല്‍ത്തുമ്പാ-
ലതിനെ മെല്ലെയെടുത്തുയര്‍ത്തുന്നു
''ഇനിനീയെന്നെക്കടിച്ചു പോകൊല്ലെ''-
ന്നവനെശ്ശാസിച്ചു വിട്ടയയ്ക്കുന്നു
വരികായണതാ വീണ്ടുമുറുമ്പൊ-
ന്നതിനെയുമവള്‍ കേറ്റിവിടുന്നു
ഒഴുകിയെത്തുന്നതാവീണ്ടുമഞ്ചെ-
ട്ടതിനു പിന്‍പേ, യിനിയെന്തുവേണ്ടൂ?
ചെറിയകുട്ടി മഴയത്തിറങ്ങി
ഒരുപിലാവിലചെന്നെടുക്കുന്നു
അവയെയെല്ലാമെടുത്തുകേറ്റുന്നു
മഴകനക്കുന്നു, കാറ്റിരമ്പുന്നൂ
തെരുതെരെയതാ വീണ്ടും വരുന്നൂ
ഒരു നൂറെണ്ണം! കരച്ചില്‍ വരുന്നു
മഴനനഞ്ഞുടുപ്പാകെ നനഞ്ഞു
തലമുടിക്കൊച്ചുപിന്നല്‍ നനഞ്ഞു
കണ്ണീരും മഴനീരുമൊലിക്കും
പൊന്മുഖം കുനിച്ചെന്തുവേഗത്തില്‍
മുങ്ങിച്ചാകുമുറുമ്പുകള്‍ക്കായി
കുഞ്ഞികൈകള്‍ പണിയെടുക്കുന്നു!
''അമ്മുവെങ്ങോട്ടുപോയ്?''എന്നകായില്‍
അമ്മ തേടുവൊരൊച്ച കേട്ടാലും
കുഞ്ഞുറുമ്പുകള്‍ നുറുനൂറെണ്ണം
മുങ്ങിപ്പൊങ്ങി വരുന്നതും നോക്കി
ചെറിയ കുട്ടി മഴനനഞ്ഞും കൊ-
ണ്ടവിടെത്തന്നെ വിതുമ്പിനില്‍ക്കുന്നു
ചെറുപിലാവില കൊച്ചകൈവിട്ടാ-
മഴവെള്ളത്തിലൊലിച്ചു പോകുന്നൂ ....


എഴുപതുമേഴുമാണ്ടു കഴിഞ്ഞു
മഴയൊരായിരം പെയ്തു മറഞ്ഞു
വരിവരിയായുറുമ്പുകളെന്നും
കടലാഴത്തിലേയ്ക്കാഞ്ഞൊലിക്കുന്നു
ചെറിയകുട്ടി മഴ നനഞ്ഞുംകൊ-
ണ്ടവിടെത്തന്നെ പകച്ചു നില്‍ക്കുന്നൂ ...
---------------------------------------------

Saturday, May 7, 2016

കൃഷ്ണാ നീയെന്നെ അറിയില്ല / സുഗതകുമാരി


ഇവിടെയമ്പാടിതന്‍ ഒരു കോണിലരിയ
മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ , നീയെന്നെയറിയില്ല
ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ
മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ നീയെന്നെയറിയില്ല.
ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന
കാൽത്തളകള്‍ കളശിജ്ഞിതം പെയ്കെ
അരയില്‍ തിളങ്ങുന്ന കുടവുമായ്‌ മിഴികളില്‍
അനുരാഗമഞ്ജനം ചാര്‍ത്തി
ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍
തിരുമുന്‍പില്‍ ഒരു നാളുമെത്തിയിട്ടില്ല
കൃഷ്ണാ,നീയെന്നെയറിയില്ല.

ചപലകാളിന്ദി തന്‍ കുളിരലകളില്‍
പാതി മുഴുകി നാണിച്ചു മിഴി കൂമ്പി
വിറ പൂണ്ട കൈ നീട്ടി നിന്നോട്
ഞാനെന്‍റെ ഉടയാട വാങ്ങിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല.

കാടിന്റെ ഹൃത്തില്‍ കടമ്പിന്റെ ചോട്ടില്‍
നീ ഓടക്കുഴല്‍ വിളിക്കുമ്പോള്‍
അണിയല്‍ മുഴുമിക്കാതെ
പൊങ്ങിത്തിളച്ചു പാല്‍
ഒഴുകി മറിയുന്നതോര്‍ക്കാതെ
വിടുവേല തീര്‍ക്കാതെ
ഉടുചേല കിഴിവതും
മുടിയഴിവതും കണ്ടിടാതെ
കരയുന്ന പൈതലേ പുരികം ചുളിക്കുന്ന
കണവനെ കണ്ണിലറിയാതെ
എല്ലാം മറന്നോടിയെത്തിയിട്ടില്ല
ഞാന്‍ വല്ലവികളൊത്തു നിന്‍ ചാരേ
കൃഷ്ണാ , നീയെന്നെയറിയില്ല.

അവരുടെ ചിലമ്പൊച്ചയകലെ
മാഞ്ഞീടവേ മിഴി താഴ്ത്തി
ഞാന്‍ തിരികെ വന്നു
എന്‍റെ ചെറു കുടിലില്‍ നൂറായിരം പണികളില്‍
എന്‍റെ ജന്മം ഞാന്‍ തളച്ചു
കൃഷ്ണാ നീയെന്നെയറിയില്ല.

നീ നീല ചന്ദ്രനായ്‌ നടുവില്‍ നില്‍ക്കെ
ചുറ്റുമാലോലമാലോലമിളകി ആടിയുലയും
ഗോപസുന്ദരികള്‍തന്‍ ലാസ്യമോടികളുലാവി
ഒഴുകുമ്പോള്‍ കുസൃതി നിറയും
നിന്‍റെ കുഴല്‍ വിളിയുടന്‍
മദദ്രുതതാളമാര്‍ന്നു മുറുകുമ്പോള്‍
കിലുകിലെ ചിരി പൊട്ടിയുണരുന്ന
കാല്‍ത്തളകള്‍ കലഹമൊടിടഞ്ഞു ചിതറുമ്പോള്‍
തുകില്‍ ഞൊറികള്‍ പൊന്‍മെയ്കള്‍
തരിവളയണിക്കൈകള്‍
മഴവില്ലു ചൂഴെ വീശുമ്പോള്‍
അവിടെ ഞാന്‍ മുടിയഴിഞ്ഞണിമലര്‍ക്കുല
പൊഴിഞ്ഞോരുനാളുമാടിയിട്ടില്ല
കൃഷ്ണാ , നീയെന്നെയറിയില്ല.

നടനമാടിത്തളര്‍ന്നംഗങ്ങള്‍
തൂവേര്‍പ്പ് പൊടിയവേ
പൂമരം ചാരിയിളകുന്ന മാറിൽ കിതപ്പോടെ
നിന്‍ മുഖം കൊതിയാര്‍ന്നു നോക്കിയിട്ടില്ല
കൃഷ്ണാ , നീയെന്നെയറിയില്ല.

നിപുണയാം തോഴിവന്നെൻ
പ്രേമദുഃഖങ്ങളവിടുത്തൊടോതിയിട്ടില്ല
തരളവിപിനത്തില്ലതാനികുഞ്ചത്തില്‍
വെണ്മലരുകള്‍ മദിച്ചു വിടരുമ്പോള്‍
അകലെ നിന്‍ കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ചകിതയായ്‌ വാണിട്ടുമില്ല
കൃഷ്ണാ , നീയെന്നെയറിയില്ല.

ഒരു നൂറുനൂറു വനകുസുമങ്ങള്‍
തന്‍ ധവള ലഹരിയൊഴുകും കുളിര്‍നിലാവില്‍
ഒരു നാളുമാ നീല വിരിമാറില്‍
ഞാനെന്‍റെ തല ചായ്ച്ചു നിന്നിട്ടുമില്ലാ
കൃഷ്ണാ ,നീയെന്നെയറിയില്ല.

പോരു വസന്തമായ്‌
പോരു വസന്തമായ്‌
നിന്‍റെ കുഴല്‍ പോരു വസന്തമായ്‌
എന്നെന്റെയന്തരംഗത്തിലല ചേര്‍ക്കേ
ഞാനെന്‍റെ പാഴ്ക്കുടിലടച്ചു
തഴുതിട്ടിരുന്നാനന്ദബാഷ്പം പൊഴിച്ചു
ആരോരുമറിയാതെ നിന്നെയെന്നുള്ളില്‍
വച്ചാത്മാവ് കൂടിയര്‍ച്ചിച്ചു
കൃഷ്ണാ , നീയെന്നെയറിയില്ല.

കരയുന്നു ഗോകുലം മുഴുവനും
കരയുന്നു ഗോകുലം മുഴുവനും
കൃഷ്ണ നീ മഥുരയ്ക്കു പോകുന്നുവത്രെ
പുല്‍ത്തേരുമായ്‌ നിന്നെയാനയിക്കാന്‍
ക്രൂരനക്രൂരനെത്തിയിങ്ങത്രേ
ഒന്നുമേ മിണ്ടാതനങ്ങാതെ ഞാന്‍
എന്‍റെ ഉമ്മറത്തിണ്ണയിലിരിക്കെ
രഥചക്രഘോഷം കുളമ്പൊച്ച രഥചക്രഘോഷം
കുളമ്പൊച്ച ഞാനെന്‍റെ മിഴി പൊക്കി നോക്കിടും നേരം
നൃപചിഹ്നമാര്‍ന്ന കൊടിയാടുന്ന തേരില്‍ നീ
നിറതിങ്കള്‍ പോല്‍ വിളങ്ങുന്നു
കരയുന്നു കൈ നീട്ടി ഗോപിമാർ
കേണു നിന്‍ പിറകെ കുതിക്കുന്നു
പൈക്കള്‍ തിരുമിഴികള്‍ രണ്ടും
കലങ്ങി ചുവന്നു നീ അവരെ തിരിഞ്ഞു നോക്കുന്നു
ഒരു ശിലാബിംബമായ്‌ മാറി
ഞാന്‍ മിണ്ടാതെ കരയാതനങ്ങാതിരിക്കെ
അറിയില്ല എന്നെ നീ എങ്കിലും കൃഷ്ണ
നിന്‍ രഥമെന്റെ കുടിലിനു മുന്നില്‍
ഒരു മാത്ര നില്‍ക്കുന്നു
കണ്ണീര്‍ നിറഞ്ഞൊരാ
മിഴികളെന്‍ നേര്‍ക്കു ചായുന്നു
കരുണയാലാകെ തളര്‍ന്നൊരാ
ദിവ്യമാം സ്മിതമെനിക്കായി നല്‍കുന്നു
കൃഷ്ണാ നീയറിയുമോ എന്നെ
കൃഷ്ണാ നീയറിയുമോ എന്നെ
നീയറിയുമോ എന്നെ!!!
----------------------------------------------------------

Friday, May 6, 2016

കൊല്ലേണ്ടതെങ്ങനെ / സുഗതകുമാരി


കൊല്ലേണ്ടതെങ്ങനെ,
ചിരിച്ച മുഖത്തു നോക്കി
അല്ലിൽ തനിച്ചിവിടെ
അമ്മ തപിച്ചിടുന്നു..
ഇല്ല, ഭയം ,വിഷമം ഒന്നുമിവൾക്ക്
തിങ്കൾത്തെല്ലിനു തുല്യമൊരു
പുഞ്ചിരിയുണ്ടു ചുണ്ടിൽ
പൊട്ടിച്ചിരിച്ചു മിഴിചുറ്റിയുഴന്ന്
കുഞ്ഞിൻ മട്ടിൽ പിളർത്തി-
യധരങ്ങൾ മൊഴിഞ്ഞിടുന്നു
മർത്ത്യന്റെ ഭാഷകളിലൊന്നിലുമല്ല
ഏതോ പക്ഷിക്കിടാവ്
മുറിവേറ്റ് വിളിച്ചിടുമ്പോൾ
അമ്മയ്ക്കു മാത്രം അറിയുന്നൊരു ഭാഷ!
കുഞ്ഞിനെന്തൂ വയസ്സ്
ശിവ! മുപ്പതുമേഴുമായി
തൻമേനി യൗവനസുപൂർണ്ണതയാൽ വിളങ്ങി
കണ്ണിരിലുണ്ട് മങ്ങിയുടഞ്ഞു കാണ്മൂ...
രോഗങ്ങൾ വന്നു
സഖിമാരോടു തുല്യം എന്റെ ദേഹം
പതുക്കെ രിപുവായൊരു ഭാരമായ്
ആകാതെയായ് കഠിനം പണിയൊന്നും
അമ്മ പോകാറുമായ് മകളെ...
തുണയാരു നാളെ..???
ആരൂട്ടും
ആരു കഴുകിച്ചു തുടച്ചുറക്കും
ആരീ മുടിച്ചുരുളുകൾ ചീകി
ഒതുക്കി വയ്ക്കും
ആരീ അഴുക്കുകൾ എടുത്തിടും
എന്നുമെന്റെ ആരോമലിന്നി-
രുളിലാരു കരം പിടിക്കും
കാര്യം വിനാ നിലവിളിച്ചു പിടഞ്ഞിടുമ്പോള്‍
ആരെന്റെ കുഞ്ഞിനെ മുറുക്കെയണച്ചു കൊള്ളും
ആരുണ്ടലിഞ്ഞു മിഴിനീരോടു കാത്തുകൊള്ളാൻ
ആരുണ്ട് ദൈവവുമൊരമ്മയും
ഇന്നീ മണ്ണിൽ
കുഞ്ഞായിരുന്നളവത്ര സുഖം തരുന്നു തന്മക്കൾ
സർവ്വ ദുരിതത്തിനു ഔഷധങ്ങൾ
കുഞ്ഞുങ്ങളെന്നു പറവൂ ബുധർ
കൂരിരുട്ടും കണ്ണീരുമായ് ചിലർ
പിറക്കുവതെന്തു പിന്നെ ....
വന്നെൻ മടിത്തടമിതിൽ
ചിരി പൂണ്ടിരുന്നെൻ
കുഞ്ഞെന്നോടൊന്നും
ഒരു വാക്ക് മൊഴിഞ്ഞതില്ല
പൊന്നുമ്മയൊന്നുമിവള്‍ തന്നതുമില്ല
അമ്മയെന്നെന്നെ എന്റെ മകളൊന്നും വിളിച്ചുമില്ല
പേടിപ്പൂ ഞാൻ ചിറകിനുള്ളിലൊളിച്ചു കാക്കും
ആടൽ കുരുന്നിതൊരുമാത്ര തനിച്ചു നിൽക്കിൽ
ചൂടുള്ള ഘോരനഖരങ്ങൾ കൊതിച്ചു റാഞ്ചും
ഓടാനുമില്ല തടയാനുമിവൾക്ക് ശേഷിയും
കുന്നോളവും വ്യഥ പൊറുത്തിത് സൌഖ്യമെന്തെ-
ന്നിന്നോളവും അമ്മയറിയില്ല
തളർന്ന ജൻമം നിന്നോടു കൂടെ മതിയാക്കും
എനിക്ക് മാപ്പു തന്നീടുമീ
കൃപ മറന്നവര്‍ ഈശ്വരന്മാർ...
കൊല്ലേണ്ടതെങ്ങനെ
ചിരിച്ച മുഖത്തു നോക്കി
അല്ലിൽ തനിച്ചിവിടെ
അമ്മ തപസ്സിരിപ്പൂ....
വല്ലാതെ നോവരുത്...
വേവരുത് ....ഒന്നുമാത്രം
എല്ലാം മറക്കുമൊരു ഉറക്കം
ഇവൾക്ക് എനിക്കും
ഒന്നോർക്കിൽ ഭയമില്ല
തീയിൽ മുഴുകി ചെല്ലുമ്പോൾ അങ്ങേപ്പുറം
നിന്നിടും തെളിവാർന്ന്
കൈയുകൾ വിടർത്തെന്നോമൽ
അന്നാദ്യമായി അമ്മേയെന്നു വിളിക്കും
ആ വിളിയിൽ ഞാൻ മുങ്ങീടവെ
കൺ നിറഞ്ഞ് കുളിരാർന്ന് നിൽക്കും നീയും...
-----------------------------------------------------

Wednesday, May 4, 2016

നന്ദി / സുഗതകുമാരി


എന്റെ വഴിയിലെ വെയിലിനും നന്ദി..
എന്റെ ചുമലിലെ ചുമടിനും നന്ദി..
എന്റെ വഴിയിലെ തണലിനും
മരക്കൊമ്പിലെ കൊച്ചു കുയിലിനും നന്ദി..
വഴിയിലെ കൂർത്ത നോവിനും നന്ദി..
മിഴി ചുവപ്പിച്ച സൂര്യനും നന്ദി..
നീളുമീ വഴിച്ചുമട് താങ്ങി തൻ
തോളിനും വഴിക്കിണരിനും നന്ദി..
നീട്ടിയൊരു കൈ കുമ്പിളിൽ
ജലം വാർത്തു തന്ന നിൻ കനിവിനും നന്ദി..
ഇരുളിലെ ചതികക്കുണ്ടിനും പോയൊരിരവിലെ
നിലാ കുളിരിനും നന്ദി..
വഴിയിലെ കൊച്ചു കാട്ടുപൂവിനും
മുകളിലെ കിളി പാട്ടിനും നന്ദി..
മിഴിയിൽ വറ്റാത്ത കണ്ണുനീരിനും
ഉയിരുണങ്ങാത്തൊരലിവിനും നന്ദി..
ദൂരെ ആരോ കൊളുത്തി നീട്ടുമാ
ദീപവും നോക്കിയേറെ ഏകയായ്
കാത്തു വയ്ക്കുവാൻ  ഒന്നുമില്ലാതെ
തീരർത്തു ചൊല്ലുവാൻ  അറിവുമില്ലാതെ
പൂക്കളില്ലാതെ പുലരിയില്ലാതെ
ആർദ്രമേതോ വിളിക്കു  പിന്നിലായ്
പാട്ട് മൂളി ഞാന് പോകവേ
നിങ്ങൾ  കേട്ടു നിന്നുവോ തോഴരേ
നന്ദി.. നന്ദി.. നന്ദി..

-------------------------------------------------

Wednesday, September 16, 2015

കടല്‍ പോലൊരു രാത്രി .../ സുഗതകുമാരി


കടല്‍പോലൊരു രാത്രി,
തേങ്ങലും തിരക്കോളു-
മിടിവെട്ടുംപോല്‍ പൊട്ടി-
യടങ്ങും കരച്ചിലും
പിടയും നെഞ്ഞും,നെഞ്ഞി-
ന്നടിയാഴത്തില്‍ തീയും
കടല്‍ പോലൊരു രാത്രി,
ഞാന്‍ കടന്നൊരാ രാത്രി....
മഴ പോലൊരു രാത്രി,
പെയ്തുപെയ്തിരുണ്ടാകെ-
ക്കുഴഞ്ഞു ചെളികെട്ടി-
ത്തണുത്തു വിറങ്ങലി-
ച്ചൊഴുകാനാകാതിറ്റുവീണു
വീണൊലിക്കുന്ന
മഴ പോലൊരു രാത്രി,
ഞാന്‍ നനഞ്ഞൊരാ രാത്രി....
മൃതി പോലൊരു രാത്രി,
മൂകമായ് ,പ്രേമം കെട്ട
മിഴി പൂട്ടിയ നീണ്ട കിടപ്പായ്,
തണുപ്പിച്ച
വിരലായ്,കല്ലിച്ചോരു മനസ്സായ്,
നിശ്ചേഷ്ടമായ്
മൃതി പോലൊരു രാത്രി,
ഞാന്‍ വിളി കേള്‍ക്കാ രാത്രി....
പുലരി വരുംപോലും നാളെയും!
കാല്‍ത്തണ്ടതന്‍
ചിരി ചിന്നിച്ചും കൊണ്ടു
തിടുക്കില്‍ നടന്നെന്‍റെ-
യഴിവാതില്‍ക്കല്‍ ബാലസൂര്യന്‍റെ
കൈയും പിടി-
ച്ചവളെത്തുമ്പോള്‍,
വാതില്‍ തുറക്കാന്‍ എനിക്കാമോ?
-------------------------------------

Thursday, May 14, 2015

തനിച്ചല്ല / സുഗതകുമാരി


അരണ്ടവെട്ടത്തിൽ,മഴ കഴിഞ്ഞുള്ളോ-
രിരുണ്ട മങ്ങിയ നനവിൽ,അന്തിതൻ
നിഴലിൽ ഞാനിങ്ങു തനിച്ചിരിക്കുന്നു.

തനിച്ചോ? ചുറ്റുംവന്നിരിക്കയാണെന്നെ-
ക്കരച്ചിലിൽ മുക്കിത്തനിച്ചാക്കിപ്പോയോർ.
തിടുക്കിലിന്നലെയിറങ്ങിപ്പോയോരെ-
ന്നുടപ്പിറപ്പെന്നെ തഴുകി നിൽക്കുന്നു.
അടുത്തുനിൽക്കുന്നു പ്രസന്നനായെന്റെ-
യനുജൻ, ചുണ്ടത്തു ചിരി മായാത്തവൻ.
വിടില്ലെന്നെൻ കരം പിടിക്കുന്നു പ്രിയൻ
മടിയിലോടിവന്നിരിക്കുന്നു മകൻ.
നെറുകയിലുമ്മ തരികയാണമ്മ
കവിത മൂളിക്കൊണ്ടരികിലുണ്ടച്ഛൻ.
ശിരസ്സിൽ കൈ വെയ്പ്പൂ ഗുരുക്കന്മാർ, നിന്നു
ചിരിക്കുന്നു വിട്ടുപിരിഞ്ഞ കൂട്ടുകാർ.
കടലിരമ്പം പോൽ ഗഭീരമെങ്കിലും
ഇടവിടാതെ ഞാൻ തിരിച്ചറിയുന്നു
അവരുടെ പ്രിയസ്വരങ്ങൾ, സ്പർശങ്ങൾ
അവരെൻ നെഞ്ചിലുമുയിരിലും ചുറ്റി
നിറഞ്ഞു നിൽക്കുമീ തണുത്ത സന്ധ്യയിൽ
വിരഹത്താലെല്ലാം ചുടുന്ന സന്ധ്യയിൽ
കരയലില്ലാതെ പിരിയലില്ലാതെ
അവരെത്തൊട്ടുകൊണ്ടിരിക്കയാണു ഞാൻ.
-------------------------------------------------

Wednesday, April 29, 2015

പോയതിന്‍ ശേഷം / സുഗതകുമാരി




പോയതിന്‍ ശേഷം.,നോക്കൂ
ഞാനുണ്ട്‌ നിലാവുണ്ട്‌
രാവുണ്ട്‌ പകലുണ്ട-
തൊക്കെയും പണ്ടെപ്പോലെ.
വാനത്തു നക്ഷത്രങ്ങളുണ്ട്‌
നമ്മുടെ വീട്ടില്‍
തൂവിളക്കെന്നും കൊളു-
ത്താറുണ്ട്‌ പണ്ടെപ്പോലെ.
പോയതിന്‍ ശേഷം., പൊട്ടി-
ച്ചിരിക്കും നിറതിങ്ക-
ളീയിരുള്‍ മുറ്റത്തിന്നും
പാല്‍ തട്ടി വീഴ്‌ത്താറുണ്ട്‌.
രാമുല്ല പൂക്കാറുണ്ട്‌
കാറ്റുണ്ട്‌,മണമുണ്ടൊ-
രോമനക്കുഞ്ഞിന്‍ വാശി-
ക്കരച്ചില്‍ കേള്‍ക്കാനുണ്ട്‌
ഒക്കെയും പതിവുപോല്‍.
ഊണുണ്ട്‌,കുളിയുണ്ട്‌
പത്രവായനയുണ്ട്‌ പണിയു-
ണ്ടതിഥിക-
ളിപ്പൊഴും വരാറുണ്ട-
തൊക്കെയും പതിവുപോല്‍.
ഒക്കെയും പണ്ടെപ്പോലെ,
എങ്കിലും-നീയില്ലാതെ
അര്‍ത്ഥമില്ലാതെ,തെല്ലു
നനയ്‌ക്കാനാളില്ലാതെ
പൊട്ടിയ പൂച്ചട്ടിയില്‍
പഴയ തുളസിപോല്‍
പട്ടുപോവതുപോലെ
പട്ടുപോയതുപോലെ....
ഒക്കെയും പതിവുപോല്‍,
എങ്കിലുമോര്‍മിക്കുവാ-
നിത്രയും കുറിക്കുന്നേന്‍
ഇളയ യാത്രക്കാരേ
ഇത്തിരി നേരം മാത്രം
കൈകോര്‍ത്തു നടക്കുവാന്‍
ഇത്തിരിയല്ലോ നേരം
കൊതിക്കാന്‍,സ്‌നേഹിക്കാനും.
-------------------------------- 

Saturday, February 7, 2015

ഇവൾക്ക് മാത്രമായ് / സുഗതകുമാരി

ഇവൾക്ക് മാത്രമായ്, കടലോളം കണ്ണീർ
കുടിച്ചവൾ, ചിങ്ങവെയിലൊളി പോലെ
ചിരിപ്പവൾ, ഉള്ളിൽ കൊടുംതീയാളിടും
ധരിത്രിയെപ്പോലെ തണുത്തിരുണ്ടവൾ .
ചവിട്ടാൻ, നിങ്ങൾക്ക് ചിലപ്പോൾ പൂജിക്കാൻ,
പരക്കെപ്പുച്ഛിക്കാൻ, പരിത്യജിക്കുവാൻ ,
തുണക്ക് കൈകോർത്ത് നടക്കാൻ, മക്കളെ
പിടക്കും നെഞ്ഞത്ത് കിടത്തിപ്പോറ്റുവാൻ
ഇവൾക്ക് മാത്രമായ് ഒരു ജന്മം, നെറ്റി-
ത്തടതിലുണ്ടിവൾക്കൊരിറ്റു കുങ്കുമം,
വിളർത്ത ചുണ്ടത്ത് നിലാച്ചിരി, ഹൃത്തിൻ
വിളക്കുമാടത്തിലൊരു കെടാത്തിരി .
ഇവൾ ദൈവത്തിനും മുകളിൽ സ്നേഹത്തെ
ഇരുത്തിപ്പൂജിപ്പോൾ, ഇവൾ കാലത്തിന്റെ
കരങ്ങളിൽ മാത്രം സമാശ്വസിക്കുവോൾ .
ഇവൾക്ക് മാത്രമായൊരു ഗാനം പാടാ-
നെനിക്ക് നിഷ്ഫലമായൊരു മോഹം, സഖീ ....!
------------------------------------------------

Tuesday, January 6, 2015

വൃന്ദാവനരംഗം / സുഗതകുമാരി



കാടാണ് കാട്ടിൽ കടമ്പിന്റെ കൊമ്പത്തു
കാൽതൂക്കിയിട്ടിരിപ്പാണു രാധ
താഴെപ്പടിഞ്ഞിരുന്നേകാഗ്രമായതിൽ
കോലരക്കിൻ ചാറു ചേർപ്പു കണ്ണൻ!

കോലും കുഴലും നിലത്തുവച്ചും മയിൽ-
പ്പീലി ചായും നെറ്റി വേർപ്പണിഞ്ഞും
ചാരിയിരിക്കുമാ രാധതൻ താമര-
ത്താരൊത്ത പാദം കരത്തിലേന്തി
ഉജ്ജ്വലിക്കുന്ന ചുവപ്പുവർണ്ണംകൊണ്ടു
ചിത്രം വരയ്ക്കുകയാണ് കണ്ണൻ!
ആനന്ദബാഷ്പം നിറയും മിഴിയുമായ്
ഞാനതും നോക്കി മറഞ്ഞുനിൽക്കെ
പെട്ടെന്നു ഹർഷം പൊറാഞ്ഞു കടമ്പതാ
ഞെട്ടിയടിമുടി പൂത്തുപോയി!
നീലിച്ച നീൾമിഴി തെല്ലുയർത്തിഗ്ഗോപ-
ബാലയപ്പൂക്കളെ നോക്കിടുന്നു
കാടാണ്, കാണുവാനാരുമില്ലെങ്കിലും
കാതരമായ് മിഴി കൂമ്പിടുന്നൂ
ചേലിൽ ചുവന്ന കൈവെള്ളയിൽ വെച്ച വെൺ
ചേവടിയാകെ വിറച്ചിടുന്നു
“എന്തിത്? തെറ്റീ വര!“ എന്നു മാധവൻ
തൻ‌കുനുചില്ലി ചുളിച്ചിടുന്നു
ഓളങ്ങൾ മിന്നിക്കുലുങ്ങുന്നു! തോഴിയാം
കാളിന്ദി പുഞ്ചിരിക്കൊണ്ടിടുന്നു!
തീരെ ദരിദ്രമെൻ നാട്ടിലെയേതൊരു
നാരിയും രാധികയല്ലിയുള്ളിൽ?
കാൽക്കലിരിക്കുന്ന കണ്ണന്റെ തൃക്കരം
കാലിൽ ചുവപ്പു ചാർത്തുന്ന രാധ
ആ വലംതോളത്ത് ചാരിനിന്നൊപ്പമായ്
കോലക്കുഴൽ പഠിക്കുന്ന രാധ
കണ്ണീരണിഞ്ഞ മിഴിയുമായ് കാണാത്ത
കണ്ണനെത്തേടി നടന്ന രാധ
ആമയമാറ്റുമസ്സൂര്യനെപ്പാവമീ
ഭൂമിയെപ്പോൽ വലംവച്ച രാധ
ഈ രാധയുള്ളിൽ പ്രതിഷ്ഠിതയാകയാൽ
തീരാത്ത തേടലാകുന്നു ജന്മം!
------------------------------------------

Friday, November 7, 2014

പോയതിന്‍ ശേഷം / സുഗതകുമാരി


പോയതിന്‍ ശേഷം,നോക്കൂ
ഞാനുണ്ട്‌ നിലാവുണ്ട്‌
രാവുണ്ട്‌ പകലുണ്ട-
തൊക്കെയും പണ്ടെപ്പോലെ
വാനത്തു നക്ഷത്രങ്ങളുണ്ട്‌
നമ്മുടെ വീട്ടില്‍
തൂവിളക്കെന്നും കൊളു-
ത്താറുണ്ട്‌ പണ്ടെപ്പോലെ
പോയതിന്‍ ശേഷം പൊട്ടി-
ച്ചിരിക്കും നിറതിങ്ക-
ളീയിരുള്‍ മുറ്റത്തിന്നും
പാല്‍ തട്ടി വീഴ്‌ത്താറുണ്ട്‌
രാമുല്ല പൂക്കാറുണ്ട്‌
കാറ്റുണ്ട്‌,മണമുണ്ടൊ-
രോമനക്കുഞ്ഞിന്‍ വാശി-
ക്കരച്ചില്‍ കേള്‍ക്കാനുണ്ട്‌.
ഒക്കെയും പതിവുപോല്‍.
ഊണുണ്ട്‌,കുളിയുണ്ട്‌
പത്രവായനയുണ്ട്‌ പണിയു-
ണ്ടതിഥിക-
ളിപ്പൊഴും വരാറുണ്ട-
തൊക്കെയും പതിവുപോല്‍.
ഒക്കെയും പണ്ടെപ്പോലെ,
എങ്കിലും-നീയില്ലാതെ
അര്‍ത്ഥമില്ലാതെ,തെല്ലു
നനയ്‌ക്കാനാളില്ലാതെ
പൊട്ടിയ പൂച്ചട്ടിയില്‍
പഴയ തുളസിപോല്‍
പട്ടുപോവതുപോലെ
പട്ടുപോയതുപോലെ....
ഒക്കെയും പതിവുപോല്‍,
എങ്കിലുമോര്‍മിക്കുവാ-
നിത്രയും കുറിക്കുന്നേന്‍
ഇളയ യാത്രക്കാരേ
ഇത്തിരി നേരം മാത്രം
കൈകോര്‍ത്തു നടക്കുവാന്‍
ഇത്തിരിയല്ലോ നേരം
കൊതിക്കാന്‍,സ്‌നേഹിക്കാനും.
-------------------------------

Saturday, September 27, 2014

ഇളവെന്ന് / സുഗതകുമാരി



എന്നെപ്പെറ്റ  പെരുംനോവേ
 കണ്‍മിഴിച്ച  നിശാന്ധതേ
അന്നേരം  പെയ്ത  മഴതന്‍
മണ്ണുതിര്‍ത്ത  സുഗന്ധമേ

കണ്ണി  പൊട്ടാതെ പൊട്ടാതെ
പിന്നിലൂടെ വിടാതെ വ -
ന്നെന്നെക്കെട്ടിയിഴയ്ക്കുന്ന
ചങ്ങലപ്പാഴ് ക്കിലുക്കമേ

നക്ഷത്രം തൊട്ട സന്ധ്യക്കു
വന്നൊരെന്‍  പ്രണയങ്ങളേ
നിത്യകല്യാണിയില്‍  മിന്നാ -
മിന്നിയായ്  പൂത്ത പൂക്കളേ

ഞാന്‍  പിടിച്ച കടുംകയ്യേ
പൂ  കൊതിച്ച  വസന്തമേ
ഞാന്‍  ചുരന്ന മുലപ്പാലിന്‍
കയ്പേ  , കണ്ണീര്‍ക്കയങ്ങളേ

നടന്നുതീര്‍ത്ത  വഴിതന്‍
കല്ലേ , മുള്ളേ , നഖങ്ങളേ
തളര്‍ന്ന  കൈകളാല്‍  നട്ട
തണല്‍പ്പച്ചക്കിനാക്കളേ

അഴുക്കു വാരിയെറിയും
കണ്ട , കാണാത്ത കൈകളേ
കുനിഞ്ഞ  നെറുകച്ചൂടില്‍
തൊട്ട  പുണ്യകരങ്ങളേ

കാതുപൊത്തിക്കണ്ണുപൊത്തി -
ക്കളിച്ചും  തട്ടിവീഴ്ത്തിയും
വാതില്‍ക്കല്‍  ഹാസമുഖിയായ്
നില്‍ക്കും ഹേ സഖി , കാലമേ

പിന്നില്‍ നീണ്ടുകിടന്നിടും
കാല്‍ച്ചങ്ങല  വലിച്ചു ഞാന്‍
പിന്നെയും രുഷ്ടമീ  മാര്‍ഗം
നടക്കുക  നടക്കുക

കൊടുത്തു  തീര്‍ക്കാനാവാത്ത
വെറും സ്നേഹക്കടങ്ങളെ
കനത്ത ചുമടായ്  പേറി
നടക്കുക നടക്കുക

സ്നേഹം  സമം ദുഃഖമെന്നു
പ്രതിയാം  ഞാന്‍  പുലമ്പവേ
സ്നേഹം  കാരുണ്യമാണെന്നു
വിധിച്ച  കരുണാമയ

ഇളവെന്നാണെനീക്കെന്നു
നീ  പറഞ്ഞു  തരേണമേ
അറിവില്ലാ  നാളില്‍ അമ്മ
തെളിച്ച  തിരുനാമമേ ....!

Thursday, September 25, 2014

ഒരമ്മ / സുഗതകുമാരി



ദില്ലിയില്‍ ഒരമ്മയെ-
കണ്ടുഞാന്‍, മടിത്തട്ടില്‍
പൈതലൊന്നിനെ ചേര്‍ത്തു
പിടിച്ചുകൊഞ്ചിക്കുന്നു,
ഉമ്മവെക്കുന്നു 'കൊച്ചു
തങ്കമേ, കുടിച്ചാലു'
മെന്നു കുപ്പിയില്‍ പാലു
നിറച്ചുകൊടുക്കുന്നു.
'എന്റെ കണ്ണനേ, നന്ദലാല
എന്‍ മണിമുത്തേ,
പൊന്‍കിളിക്കുഞ്ഞേ,
പിണങ്ങല്ലേ'യെന്നര്‍ഥിക്കുന്നു,
ചിരിച്ചുകളിച്ചവള്‍
കുട്ടനെ ലാളിക്കുന്നു.
പകച്ചു നില്‍ക്കുന്നൊരെന്‍
കണ്ണുനീരൊലിക്കുന്നു.
അമ്മയമ്പരപ്പോടെ ചോദിപ്പൂ,-
'കരയുന്നോ
എന്നുണ്ണിക്കിടാവിനെ കണ്ടിട്ടോ'
സഹോദരി!
നിന്നുണ്ണിക്കിടാവ്! ഹാ!
തുറുകണ്ണുമായ് മാംസ
പിണ്ഡമെന്നോണം, വയര്‍
പെരുകിക്കൈകാല്‍ തേമ്പി
താടിമീശകള്‍ വളര്‍ന്നാര്‍ത്തു
വായ്പിളര്‍ക്കുമീ-
രൂപത്തെത്താലോലിച്ചു
താലോലിച്ചിരിപ്പോളേ,
നിന്നെ ഞാന്‍ മനംകൊണ്ടു
തൊഴുതുനില്‍ക്കുന്നേര-
മമ്മ ചൊല്ലുന്നു 'വേണ്ട
സങ്കടമെന്നെച്ചൊല്ലി
ഇമ്മട്ടിലല്ലോ വന്നെന്‍
മടിയിലിരിപ്പായെന്‍
കണ്ണനിത്തവണ'. ഞാന്‍
തൊഴുതു കണ്ണീരൊപ്പി
മിണ്ടാതെ നട വിട്ടു പോരവേ,
പിന്നില്‍ കേട്ടേന്‍
കൊഞ്ചലിങ്ങനെ,
'നന്ദലാല, രാരിരാരോ!'

മുളയിലകളില്‍ / സുഗതകുമാരി



മുളയിലകളില്‍ പൊരിവീണൂ , കേള്‍ക്കായ്
കിരുകിരെയൊരു പിറുപിറുക്കല്‍ പോല്‍
പുകയിഴഞ്ഞേറിക്കയറുന്നു താഴെ -
ച്ചുകന്നൊരു നാളം ഫണം വിടര്‍ത്തുന്നൂ
' അരുതേ ' കൈകൂപ്പിയിലകള്‍ കേഴുന്നൂ
' അരുതേ ' രാക്കാറ്റു പരിഭ്രമിക്കുന്നൂ !

മുളയിലകളില്‍ മഴ പോഴിയുന്നൂ
ധുളിന്‍ ധുളിന്‍ വെള്ളിച്ചിലങ്ക തുള്ളുന്നൂ
കിലുങ്ങുന്നു , പച്ചയിലകള്‍ താളത്തില്‍
കുലുങ്ങുന്നൂ , കാറ്റും കളിക്കാനെത്തുന്നൂ .

മുളയിലകളില്‍ നിലാവു വീഴുന്നൂ
തിളങ്ങുന്നൂ മിന്നിപ്പതഞ്ഞൊഴുകുന്നു
എരിതീയില്‍ പൊള്ളിക്കരിഞ്ഞുപോയൊരാ
മുള തുളഞ്ഞ തന്‍ മുഖമുയര്‍ത്തുന്നൂ
നിലാവില്‍ ലാത്തുവാനിറങ്ങും രാക്കാറ്റാ -
മുറിവില്‍ പ്രേമമോടൊരുമ്മവെയ്ക്കുന്നൂ
അതിന്‍ ലഹരിയില്‍ നടുങ്ങിചാഞ്ഞൊരാ -
മുള തുളഞ്ഞ തന്‍ മുഖമുയര്‍ത്തുന്നൂ
കവിതപോലെന്തോ പതുക്കെ മൂളുന്നൂ
മുളയിലകളില്‍ നിലാവു ചായുന്നൂ
മലദൈവം കേട്ടു തിരിഞ്ഞുനില്‍ക്കുന്നൂ ...

Thursday, September 18, 2014

ഒരുപാട്ട് പിന്നെയും /സുഗതകുമാരി




ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി
വഴുതുന്ന മാമര കൊമ്പില്‍ തനിച്ചിരുന്നു
ഓടിയാ ചിറകു ചെറുതിളക്കി
നോവുമെന്നോര്‍ത്തു പതുക്കെ അനങ്ങാതെ
പാവം പണിപ്പെട്ടു താഴിരുന്നു
ഇടരുമീ ഗാനമോന്നേറ്റു പാടാന്‍ കൂടെ
ഇണയില്ല കൂട്ടിനു കിളികളില്ല
പതിവുപോല്‍ കൊത്തി പിരിഞ്ഞുപോയ്‌
മേയ്‌ ചൂടില്‍ അടവെച്ചുയര്‍ത്തിയ കൊച്ചുമക്കള്‍
ആര്‍ക്കുമല്ലാതെ വെളിച്ചവും ഗാനവും
കാറ്റും മനസ്സില്‍ കുടിയിരുത്തി
വരവായോരന്തിയെ കണ്ണാല്‍ ഉഴിഞ്ഞു -
കൊണ്ടൊരു കൊച്ചു രാപൂവുണര്‍ന്ന നേരം
ഒരു പാട്ടു കൂടി പതുക്കെ മൂളുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി
ഇരുളില്‍ തിളങ്ങുമീ പാട്ടു കേള്‍ക്കാന്‍ കൂടെ
മരമുണ്ട് മഴയുണ്ട് കുളിരുമുണ്ട്
നിഴലുണ്ട് പുഴയുണ്ട് തലയാട്ടുവാന്‍ താഴെ
വഴിമര ചോട്ടിലെ പുല്ലുമുണ്ട്
ആരുമില്ലെന്കിലെന്തായിരം കൊമ്പത്ത്
താരുകളുണ്ട് താരങ്ങളുണ്ട്
ആപാട്ടിലാഹ്ലാദ തേനുണ്ട് കനിവെഴും
സ്വപ്നങ്ങളുണ്ട് കണ്ണീരുമുണ്ട്
ഒരു പാട്ടു പിന്നെയും പാടവേ തന്‍ കൊച്ചു
ചിറകിന്റെ നോവ്‌ മറന്നു പോകെ
ഇനിയും പറക്കില്ല എന്നതോര്‍ക്കാതെയാ
വിരിമാനം ഉള്ളാല്‍ പുണര്‍ന്നു കൊണ്ടേ
വെട്ടിയ കുറ്റിമേല്‍ ചാഞ്ഞിരുന്നാര്‍ദ്രമായ്‌
ഒറ്റചിറകിന്റെ താളമോടെ
ഒരുപാട്ട് വീണ്ടും തെളിഞ്ഞു പാടുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി.