Showing posts with label വൈലോപ്പിള്ളി. Show all posts
Showing posts with label വൈലോപ്പിള്ളി. Show all posts

Monday, February 29, 2016

ഊഞ്ഞാലില്‍ / വൈലോപ്പിള്ളി



ഒരു വെറ്റില നൂറു
തേച്ചു നീ തന്നാലുമീ -
ത്തിരുവാതിരരാവു
താംബൂലപ്രിയയല്ലോ.

മഞ്ഞിനാല്‍ ചൂളീടിലും
മധുരം ചിരിക്കുന്നൂ
മന്നിടം,നരചൂഴും
നമ്മുക്കും ചിരിക്കുക !
മാന്വൂവിന്‍ നിശ്വാസമേ -
റ്റോര്‍മ്മകള്‍ മുരളുന്വോള്‍
നാം പൂകുകല്ലീ വീണ്ടും
ജീവിതമധുമാസം !
മുപ്പതുകൊല്ലം മുന്വ്
നീയുമീ മന്ദസ്മിത -
മുഗ്ദധയാം പൊന്നാതിര -
മാതിരിയിരുന്നപ്പോള്‍
ഇതുപോലൊരു രാവില്‍ -
ത്തൂമഞ്ഞും വെളിച്ചവും
മധുവുമിറ്റിറ്റുമീ
മുറ്റത്തെ മാവിന്‍ചോട്ടില്‍
ആരുമേ കാണാതിരു -
ന്നുഴിഞ്ഞാലാടീലേ നാം
നൂറു വെറ്റില തിന്ന
പുലരി വരുവോളം ?
ഇന്നുമാ മുതുമാവി -
ന്നോര്‍മ്മയുണ്ടായീ പൂക്കാ,-
നുണ്ണിതന്‍ കളിന്വമൊ -
രൂഞ്ഞാലുമതില്‍ക്കെട്ടീ.
ഉറക്കമായോ നേര്‍ത്തേ -
യുണ്ണിയി ?--ന്നുറങ്ങട്ടേ,
ചിരിച്ചു തുള്ളും ബാല്യം
ചിന്തവിട്ടുറങ്ങട്ടെ.
പൂങ്കിളി കൗമാരത്തി -
ന്നിത്തിരി കാലം വേണം
മാങ്കനികളില്‍നിന്നു
മാന്വൂവിലെത്തിച്ചേരാന്‍.
വീശുമീ നിലാവിന്‍റെ
വശ്യശക്തിയാലാകാം
ആശയൊന്നെനിക്കിപ്പോള്‍
തോന്നുന്നൂ,മുന്നേപ്പോലെ
വന്നിരുന്നാലും നീയീ --
യുഴിഞ്ഞാല്‍പ്പടിയില്‍,ഞാന്‍
മന്ദമായ്ക്കല്ലോലത്തെ --
ത്തെന്നല്‍പോലാട്ടാം നിന്നെ.
ചിരിക്കുന്നുവോ ? കൊള്ളാം,
യൗവനത്തിന്‍റേതായ്,ക --
യ്യിരിപ്പുണ്ടിന്നും നിന --
ക്കാ മനോഹരസ്മിതം !
അങ്ങനെയിരുന്നാലും,
ഈയൂഞ്ഞാല്പടിയിന്മേല്‍ --
ത്തങ്ങിന ചെറുവെളളി --
ത്താലിപോലിരുന്നാലും !
കൃശമെന്‍ കൈകള്‍ക്കു നി --
ന്നുദരം മുന്നേപ്പോലെ,
കൃതസന്തതിയായി
സ്ഥൂലമായ് നീയെങ്കിലും.
നമ്മുടെ മകളിപ്പോള്‍
നല്‍ക്കുടുംബിനിയായി
വന്‍പെഴും നഗരത്തില്‍
വാഴ്കിലും സ്വപ്നം കാണാം
ആതിരപ്പെണ്ണിന്നാടാ ---
നന്വിളിവിളക്കേന്തു --
മായിരംകാല്‍മണ്ഡപ --
മാകുമീ നാട്ടിന്‍പുറം !
ഏറിയ ദുഃഖത്തിലും,
ജീവിതോല്ലാസത്തിന്‍റെ
വേരുറപ്പിവിടേപ്പോല്‍ --
ക്കാണുമോ വേറെങ്ങാനും ?
പാഴ്മഞ്ഞാല്‍ച്ചുളീടിലും,
പഞ്ഞത്താല്‍ വിറയ്ക്കിലും,
പാടുന്നു,കേള്‍പ്പീലേ നീ ?
പാവങ്ങളയല്‍സ്ത്രീകല്‍ ?
പച്ചയും ചുവപ്പുമാം
കണ്ണുമായ്,പോരിന്‍വേട്ട --
പ്പക്ഷിപോലതാ പാറി --
പ്പോകുമാ വിമാനവും
ഒരു ദുഃസ്വപ്നംപോലെ
പാഞ്ഞുമാഞ്ഞുപോ,മെന്നാല്‍
ത്തിരുവാതിരത്താര ---
ത്തീക്കട്ടയെന്നും മിന്നും,
മാവുകള്‍ പൂക്കും,മാന --
ത്തന്വിളി വികസിക്കും,
മാനുഷര്‍ പരസ്പരം
സ്നേഹിക്കും,വിഹരിക്കും.
ഉയിരിന്‍ കൊലക്കുടു --
ക്കാക്കാവും കയറിനെ --
യുഴിഞ്ഞാലാക്കിത്തീര്‍ക്കാന്‍
കഴിഞ്ഞതല്ലേ ജയം ?
ആലപിക്കുക നീയു --
മതിനാല്‍ മനം നൃത്യ --
ലോലമാക്കുമാഗ്ഗാനം,
'' കല്യാണി കളവാണീ ----''
പണ്ടുനാളെപ്പോലെന്നെ
പ്പുളകംകൊള്ളിച്ചു നിന്‍
കണ്ഠനാളത്തില്‍ സ്വര്‍ണ്ണ --
ക്കന്വികള്‍ തുടിക്കവേ.
മെല്ലവേ നീളും പാട്ടി --
ന്നീരടികള്‍തന്നൂഞ്ഞാല്‍ --
വള്ളിയിലങ്ങോട്ടിങ്ങോ --
ട്ടെന്‍ കരളാടീടവേ,
വെണ്‍നര കലര്‍ന്നവ --
ളല്ല നീയെന്‍ കണ്ണിന്നു
'കണ്വമാമുനിയുടെ
കന്യ 'യാമാരോമലാള്‍,
പൂനിലാവണിമുറ്റ --
മല്ലിതു, ഹിമാചല --
സാനുവിന്‍ മനോഹര---
മാലിനീനദീതീരം,
വ്യോമമല്ലിതു സോമ --
താരകാകീര്‍ണ്ണം,നിന്‍റെ --
യോമനവനജ്യൗത്സ്ന
പൂത്തുനില്‍ക്കുവതല്ലൊ.
നിഴലല്ലിതു നീളെ --
പ്പുള്ളിയായ് മാഞ്ചോട്ടില്‍,നി --
ന്നിളമാന്‍ ദീര്‍ഘാപാംഗന്‍
വിശ്രമിക്കുകയത്രേ !
പാടുക,സര്‍വ്വാത്മനാ
ജീവിതത്തിനെ സ്നേഹി --
ച്ചീടുവാന്‍ പഠിച്ചോരീ
നമ്മുടെ ചിത്താമോദം
ശുഭ്രമാം തുകില്‍ത്തുന്വില്‍ --
പ്പൊതിഞ്ഞു സൂക്ഷിക്കുമീ --
യപ്സരോവധു,തീരു --
വാതിര,തിരിക്കവേ
നാളെ നാം നാനാതരം
വേലയെക്കാട്ടും പകല്‍ --
വേളയില്‍ ക്ഷീണി,ച്ചോര്‍മ്മി,--
ച്ചന്തരാ ലജ്ജിക്കുമോ ?
എന്തിന് ? മര്‍ത്ത്യായുസ്സില്‍
സാരമായതു ചില
മുന്തിയ സന്ദര്‍ഭങ്ങള്‍ --
അല്ല മാത്രകള്‍ --മാത്രം.
ആയതില്‍ ചിലതിപ്പോ --
ളാടുമീയൂഞ്ഞാലെണ്ണീ
നീയൊരു പാട്ടുംകൂടി --
പ്പാടിനിര്‍ത്തുക,പോകാം.
-------------------------------------

Sunday, May 17, 2015

അത്യാനന്ദം /വൈലോപ്പിള്ളിൽ ശ്രീധരമേനോൻ


പുസ്തകം മറിച്ചു ഞാൻ
കിടക്കെ,യരികത്തു
മെത്തയിലിരുന്നു നീ
പുഞ്ചിരിച്ചെന്നോടോതി:

'ഞാനൊന്നു ചോദിക്കട്ടെ,
നാമൊത്തു ചേർന്നി,ട്ടേറ്റ-
മാനന്ദം ഭവാൻ കണ്ട-
തേതൊരു മുഹൂർത്തത്തിൽ?'
അലസം പറഞ്ഞു ഞാൻ,
'എപ്പൊഴും' 'അതു പറ്റി,-
ല്ലനവദ്യമാനന്ദ-
മാസ്വദിച്ചതാ,ണെപ്പോൾ?'
സാവധാനമായ്‌ ചൊന്നേൻ,
ശരിയാ,ണൊരു മുവ്വാ-
ണ്ടായ്‌ വരും,മിഥുനത്തിൽ
പാതിരാവിനുശേഷം
ഇടിയും കൊടുങ്കാറ്റും
മാരിയുമുലകത്തെ-
ക്കിടിലം കൊള്ളിച്ചുഗ്രം
വേരോടെയുലയ്ക്കുമ്പോൾ
ഉണർന്നു കിടന്നു ഞാൻ
വലംകൈപ്പടമൊരു
കുനുന്തു ചിറകുപോ-
ലെൻ മാറിലണച്ചു നീ
ശ്വസിച്ചൂ ശാന്തം ഗാഢ-
നിദ്രയിൽ;പുറത്തട്ട-
ഹസിച്ചു ഭൂതങ്ങൾ ത-
ന്നുന്മാദം തകർക്കവേ,
ഇക്കിടക്കയിൽ കൂട്ടിൽ
കിളിക്കുട്ടികൾ പോലെ
നിഷ്കളങ്കമായ്‌ സ്നേഹ-
വിശ്വാസ നറും ചൂടു
പകർന്നു കിടന്നു നാം,
പ്രകൃതിക്ഷോഭത്തിന്റെ
പകയേശാതേ സ്വസ്ഥം,
സംതൃപ്തം സുരക്ഷിതം.
പറഞ്ഞേ,നാരോടെന്നി-
ല്ലാതെ ഞാൻ കൃതജ്ഞത-
യറിഞ്ഞേനാത്മൈക്യം,ഞാ-
നഭയ,മത്യാനന്ദം.
ചിരിച്ചു കൊണ്ടേ കൊഞ്ചീ,
'പാവമേ പാവം!' നീ,യെൻ-
ശിരസ്സു മാറിൽച്ചേർത്തു
തഴുകീ മന്ദം മന്ദം.
----------------------------------

Monday, January 12, 2015

കാക്ക / വൈലോപ്പിള്ളി ശ്രീധരമേനോന്‍


കൂരിരുട്ടിന്‍റെ കിടാത്തി,യെന്നാല്‍
സൂര്യപ്രകാശത്തിനുറ്റ തോഴി,
ചീത്തകള്‍ കൊത്തി വലിക്കുകിലു-
മേറ്റവും വൃത്തിവെടുപ്പെഴുന്നോള്‍,
കാക്ക നീ ഞങ്ങളെ സ്നേഹിക്കിലും
കാക്കണം സ്വാതന്ത്ര്യമെന്നറിവോള്‍.
പൊന്നുപുലരിയുണര്‍ന്നെണീറ്റു
ചെന്നുകിഴക്കു തീ പൂട്ടിടുമ്പോള്‍,
കാളുന്ന വാനത്തു നാളികേര-
പ്പൂളൊന്നു വാടിക്കിടന്നിടുമ്പോള്‍,
മുത്തൊക്കുമത്താഴവറ്റു വാനിന്‍
മുറ്റത്തു ചിന്നിയടിഞ്ഞിടുമ്പോള്‍,
കേള്‍ക്കാം പുളിമരക്കൊമ്പില്‍നിന്നും
കാക്ക കരഞ്ഞിടും താരനാദം,
"ആരാണുറങ്ങുന്ന,തേല്‍ക്കുകെ''ന്നായ്
കാരണവത്തി തന്നുക്തിപോലെ!
പാടിക്കളിക്കട്ടെ നാലുകെട്ടില്‍
മാടത്ത,തത്ത,കുയില്‍,പിറാക്കള്‍.,
ഉള്‍പ്രിയമെങ്കിലും, ഗേഹലക്ഷ്മി-
ക്കെപ്പോഴും കാക്കയോടെന്നു ഞായം!
ഉള്ളിലടുപ്പത്തു മണ്‍കലത്തില്‍
നല്ലരി വെള്ളിയായ് തുള്ളിടുമ്പോള്‍
മേലെ മധുരക്കിഴങ്ങുവള്ളി-
പോലേ പുക പടര്‍ന്നേറിടുമ്പോള്‍,
അങ്ങാശു കോലായിലമ്മ ചോറിന്‍
ചങ്ങാതിമാരെ ചമച്ചിടുമ്പോള്‍,
ആഞ്ഞുതിമിര്‍ക്കുമൊരുണ്ണി,മണ്ണില്‍
ഞാഞ്ഞൂലുമായ് പടവെട്ടിടുമ്പോള്‍,
ചോടുകള്‍വെച്ചു ചെരിച്ചുനോക്കി-
ചൂടെഴും പൂട ചൊറിഞ്ഞുവീഴ്ത്തി,
നീട്ടി വിളംബരം ചെയ്‌വൂ കാക്ക
നാട്ടിന്‍പുറത്തെക്കുടുംബ സൗഖ്യം!
ചേലുകള്‍ നോക്കുവോളല്ല നാനാ-
വേലകള്‍ ചെയ്യുവോളിക്കിടാത്തി.
ലോലമായ്‌ മുവ്വിതളുള്ള നീല-
ക്കാലടിയെങ്ങു പതിഞ്ഞിടുന്നോ,
ആ നിലമൊക്കെയും ശുദ്ധിയേല്‍പ്പൂ
ചാണകവെള്ളം തളിച്ചപോലെ!
പാഴിലഴുക്കുപെടുന്ന മുക്കില്‍,
ചാഴിപുഴുക്കള്‍ കടന്ന ദിക്കില്‍,
വേലയ്ക്കു ചെന്നു മിനപ്പെടുത്തും
നീലിപ്പുലക്കള്ളിയല്ലി കാക്ക?
ലോകാഭിരാമമാണാത്തിരക്കില്‍
സ്നേഹാധികാരശകാരഘോഷം!
പച്ചമുരുക്കിന്റെ ചില്ലതോറും
പത്മരാഗങ്ങള്‍ വിളഞ്ഞിടുമ്പോള്‍
കൂത്തടിപ്പൂ തേന്‍ കുടിച്ചു കാക്ക,
പൂത്തിരുവാതിരപ്പെണ്ണുപോലെ!
ആണിനെക്കൊത്തി ച്ചൊറിഞ്ഞിടുന്നൂ,
നാണമാര്‍ന്നൂളിയിട്ടോടിടുന്നു.
ഉച്ചലല്‍പ്പീലിവിശറിയാലേ
മച്ചിലെദ്ദീപമണച്ചിടുന്നു.
എന്തു കുഴഞ്ഞാട്ട,മെന്തു നോട്ടം,
എന്തു പരിഭവ,മെന്തൊരിഷ്ടം!
വേലയ്ക്കു നില്‍ക്കും കറുത്തപെണ്ണേ
കേളിക്കു നിന്നെയാര്‍ കേമിയാക്കി?
കൂവലിലാരു മധു കലര്‍ത്തി,
തൂവലില്‍ച്ചാരു മണംവളര്‍ത്തി?
താമസപിണ്ഡത്തിനുള്ളിലാരോ
താമരപ്പൂവു വിടര്‍ത്തിനിര്‍ത്തി?
------------------------------------------

Friday, January 2, 2015

പടയാളികള്‍‍ / വൈലോപ്പിള്ളി


പാതിരാക്കോഴി
വിളിപ്പതും കേള്‍‍ക്കാതെ
പാടത്തു പുഞ്ചയ്‍‍ക്കു തേവുന്നു രണ്ടുപേര്‍‍;
ഒന്നൊരു വേട്ടുവന്‍‍ മറ്റേതവന്‍‍‍ വേട്ട‌
പെ,ണ്ണിവര്‍‍ പാരിന്റെ പാദം പണിയുവോര്‍‍‍;
ഭൂതം കണക്കിനേ മൂടല്‍മ,ഞ്ഞഭ്രവും
ഭൂമിയും മുട്ടിപ്പരന്നു നിന്നീടവേ,
തങ്ങളില്‍‍‍ത്തന്നേയടങ്ങി, നിലാവത്തു
തെങ്ങുകള്‍‍ നിന്ന നിലയ്‍‍ക്കുറങ്ങീടവേ,
ഈയര്‍‍‍ദ്ധനഗ്നരാം ദമ്പതിമാര്‍‍കളോ
പാടത്തു പുഞ്ചയ്‍‍ക്കു പാരണ നല്‍‍‍കയാം.
തേക്കൊട്ട മുങ്ങിയും പൊങ്ങിയും തേങ്ങുമ്പൊ‍‍ ‍‍-
ഴീക്കൂട്ടര്‍‍ പാടുമത്യുച്ചമാം പാട്ടുകള്‍‍‍,
ഗദ്‍ഗദരുദ്ധമാംരോദനം പോലവേ,
ദു:ഖിതരായി ശ്രവിക്കുന്നു ദിക്കുകള്‍‍‍!
നല്‍‍ത്തുലാവര്‍‍ഷവും കാത്തിരുന്നങ്ങനെ
പാര്‍‍ത്തല‍ംവൃശ്ചികം പാടേ കടന്നുപോയി.
നാലഞ്ചുതുള്ളിയേ നാകമുതിര്‍‍‍ത്തുള്ളൂ
നനാചരാചരദാഹം കെടുത്തുവാന്‍‍‍.
വര്‍‍‍ദ്ധിച്ച താപേന വന്‍‍‍ മരുഭൂവിലെ-
യധ്വഗര്‍‍പോലെത്തുമോരോ ദിനങ്ങളും
പാടത്തെ വെള്ളം കുടിച്ചുവറ്റിക്കയാല്‍‍
വാടിത്തുടങ്ങീതു വാരിളം നെല്ലുകള്‍‍‍.
തൈത്തലയെല്ലാം വിളര്‍‍ത്തൂ, മുളകിന്റെ
കൈത്തിരി തീരെക്കൊളുത്തതെ വീണുപോയ്!
കാര്‍മണ്ഡലത്തെ പ്രതീക്ഷിക്കുമൂഴിയെ-
പ്പാഴ്‍മഞ്ഞുതിര്‍‍ത്തു ഹസിക്കയാം വിണ്ടലം!
ഹാ കഷ്‍‍ട,മെങ്ങനെ മര്‍‍ത്ത്യന്‍‍‍ സഹിക്കുമീ
മൂകപ്രകൃതിതന്നന്ധമാം ക്രൂരത?
ഇപ്പെരും ക്രൂരതയോടു പോരാടുവോ-
രിപ്പൊഴും പുഞ്ചയ്‍‍ക്കു തേവുമീ വേട്ടുവര്‍‍‍;
പഞ്ചഭൂതങ്ങളോടങ്കമാടീടുമീ-
പ്പഞ്ചമരത്രേ പെരുംപടയാളികള്‍‍‍.
മാലോകര്‍‍‍ തുഷ്‍ടിയാം തൊട്ടിലില്‍‍‍, നിദ്രതന്‍‍‍-
താലോലമേറ്റു മയങ്ങിക്കിടക്കവേ,
തന്‍‍‍ജീവരക്തമൊഴുകുന്നു പാടത്തു
തണ്ണീരിലൂടെയിദ്ധീരനാം പൂരുഷന്‍‍‍
കാന്തന്റെ തേരില്‍‍‍‍ കടിഞ്ഞാണ്‍‍‍ പിടിക്കുന്നു
താന്‍‍‍തന്നെ തേവിക്കൊടുക്കുമിപ്പെണ്‍‍‍കൊടി
പാട്ടുകള്‍‍‍ പാടിക്കെടുത്തുന്നു തന്വംഗി
കൂട്ടുകാരന്റെ തണുപ്പും തളര്‍‍ച്ചയും
പാടുകയാണിവള്‍‍‍ പാലാട്ടുകോമന്റെ
നീടുറ്റ വാളിന്‍‍‍നിണപ്പൂഴക്കേളികള്‍‍‍.
ആരാണു വീറോടു പോരാടുമീരണ്ടു
പോരാളിമാര്‍‍‍കളെപ്പാടിപ്പുകഴ്‍ത്തുവാന്‍‍?
----------------------------------------------

Sunday, December 14, 2014

വൈലോപ്പിള്ളി / മരണം കനിഞ്ഞോതി


മരണം കനിഞ്ഞോതീ--സർവ്വവും വെടിഞ്ഞു നീ
വരണം സമയമായ്‌,വിളക്കു കെടുത്താം ഞാൻ.

പഴതാം മണ്ണിൻ ഗന്ധമൊക്കെയുമുപേക്ഷിച്ചു
നിഴലായ്‌ പോയേൻ കൂടെ, നീണ്ട പാതയിലൂടെ.
എങ്കിലുമെടുത്തേൻ ഞാൻ,ഗൂഢമെൻ കന്നിക്കാതൽ-
പ്പെൺ കൊടിയാൾ തൻ കൊച്ചു മധുരസ്മൃതി മാത്രം.
വെറ്റിലത്തരി പോലെ ഞാനതു നുണയവേ
ചുറ്റിലും മഞ്ഞത്തൊരു മാമ്പൂവിൻ മണം ചിന്നി.
എൻ ഗതിയനുഭൂതിലാലസാലസമായോ
"എന്തിതു ? ചതിച്ചോ നീ?"
പിൻ തിരിഞ്ഞോതീ മൃത്യു.
"നിൻ കവിൾ തുടുക്കുന്നൂ, നിൻ മിഴി തിളങ്ങുന്നൂ
നിൻ കരൾ മിടിക്കുന്നൂ, നീ ജീവിച്ചിരിക്കുന്നൂ!"
അറിയപ്പെട്ടീലെന്റെ രഹസ്യം,പക്ഷേ, വീണ്ടു-
മെറിയപ്പെട്ടേൻ മണ്ണിലേകാന്ത ജന്മം നീട്ടാൻ.
-------------------------------------------------

Tuesday, October 21, 2014

വൈലോപ്പിള്ളി ശ്രീധരമേനോന്‍ / തീപ്പെട്ടി


കോരിച്ചൊരിയുന്ന മാരിയാണെങ്കിലും
നേരത്തേ കാലത്തെണീറ്റുപോയി.
കുത്തിയിരിപ്പാണടുപ്പിന്‍മുഖത്തു ഞാന്‍
ഇത്തിരിച്ചായ ചമച്ചെടുപ്പാന്‍

തീരെത്തണുക്കാതെ കീറത്തുണിയില്‍ ഞാന്‍
തീപ്പെട്ടി ഭദ്രമായ്‌ വെച്ചിരുന്നു.
കൊള്ളികളെങ്കിലും കത്തുന്നതി,ല്ലവ
തെല്ലുരയ്ക്കുമ്പോള്‍ മരുന്നു തീരും.
ഒട്ടൊന്നു വല്ലതും നീറിപ്പിടിക്കുകില്‍
തെറ്റെന്നതിന്‍റെ തല തെറിക്കും.
പെട്ടിതന്‍ പള്ളയില്‍പോലും മരുന്നില്ല
തൊട്ടു തേച്ചുള്ളോരു പാട മാത്രം
കുറ്റികള്‍ ചുറ്റുമേ കൂടിക്കിടക്കുന്നു
കെറ്റിലില്‍ വെള്ളം കിനാവു കാണ്മൂ.
കുന്തമായ് ചായ, യടുപ്പു പോലെന്‍ മനം
അന്തരാ ചൂടു കൊതിച്ചു മാഴ്കി.

അപ്പോള്‍ സ്മരിച്ചു ഞാ, നെന്‍ജന്മഭൂ,വണു-
വിസ്ഫോടനത്തില്‍ ജയിച്ച ഘോഷം
പാഴ്പിട്ടിനാലെ മരുന്നു പുരട്ടിയ
തീപ്പെട്ടി കത്തായ്കിലെന്തു ദോഷം?
ആറാമതാമണു ശക്തിയായ്‌ തീര്‍ന്നെന്‍റെ
വീറാര്‍ന്ന നാടുജ്ജ്വലിക്കയല്ലീ!

ഒത്തീല ചായ കുടിക്കുവാനെങ്കിലെന്‍
ഹൃത്തിലെന്തൂഷ്മള ചാരിതാര്‍ത്ഥ്യം.

Monday, October 20, 2014

മാമ്പഴം / വൈലോപ്പിള്ളി


അങ്കണതൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൻ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്
മാമ്പഴം പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവൻ വാഴ്‌കെ
തന്മകന്നമൃതേകാൻ താഴോട്ടു നിപതിച്ച പൊൻപഴം
മുറ്റത്താർക്കും  വേണ്ടാതെ കിടക്കവേ
അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നുൾ
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
ഉതിരും മധുരങ്ങളോടിച്ചെന്നെടുക്കുന്നു
മുതിരും കോലാഹല മംഗലധ്വാനത്തോടും
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷാകാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളാപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായേവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
നീരസം ഭാവിച്ചു നീ പോയിതെങ്കിലും
കുഞ്ഞേ നീയിതു നുകർന്നാലേ അമ്മയ്ക്ക് സുഖമാവൂ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ
വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ളേഷിച്ചു .


Thursday, September 18, 2014

പന്തങ്ങള്‍ / വൈലോപ്പിള്ളി



ചോര തുടിക്കും ചെറുകയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍
ഏറിയ തലമുറ പേറിയ പാരിന്‍
വാരൊളി മംഗള കന്തങ്ങള്‍

പണ്ട് പിതാമഹര്‍ കാട്ടിന്‍ നടുവില്‍
ചിന്തകളുരസിടുമക്കാലം
വന്നു പിറന്നിതു ചെന്നിണമോലും
വാളു കണക്കൊരു തീനാളം!

സഞ്ചിതമാകുമിരുട്ടുകളെല്ലാം
സംഭ്രമമാര്‍ന്നൊരന്നേരം
മാനവര്‍ കണ്ടാ അഗ്നി സ്മിതമതില്‍
മണ്ണിലെ വിണ്ണിന്‍ വാഗ്ദാനം

ആയിരമായിരമത്തീ ചുംബി-
ച്ചാളി വിടര്‍ന്നൊരു പന്തങ്ങള്‍
പാണിയിലേന്തിപ്പാടിപ്പാടി-
പ്പാരിലെ യുവജന വൃന്ദങ്ങള്‍
കാലപ്പെരുവഴിയൂടെ പോന്നിതു
കാണേക്കാണേക്കമനീയം!

കാടും പടലും വെണ്ണീറാക്കി-
ക്കനകക്കതിരിനു വളമേകി
കഠിനമിരുമ്പു കുഴമ്പാക്കി, പല
കരുനിര വാര്‍ത്തു പണിക്കേകി!

അറിവിന്‍ തിരികള്‍ കൊളുത്തീ, കലകള്‍ -
ക്കാവേശത്തിന്‍ ചൂടേകി.
മാലോടിഴയും മര്‍ത്യാത്മാവിനു
മാലോട്ടുയരാന്‍ ചിറകുതകി
പാരില്‍ മനുഷ്യ പുരോഗമനക്കൊടി
പാറിച്ചവയീ പന്തങ്ങള്‍ !
മെത്തിടൂമിരുളിലിതെത്ര ചമച്ചൂ
പുത്തന്‍ പുലരിച്ചന്തങ്ങള്‍

ധൃഷ്ടത കൂടുമധര്‍മ്മ ശതത്തിന്‍
പട്ടട തീര്‍ത്തൂ പന്തങ്ങള്‍ !
പാവന മംഗള ഭാവിപദത്തില്‍
പട്ടുവിരിച്ചു പന്തങ്ങള്‍
മര്‍ത്ത്യ ചരിത്രം മന്നിതിലെഴുതീ-
യിത്തുടു നാരാചാന്തങ്ങള്‍ ;

പോയ് മറവാര്‍ന്നവര്‍ ഞങ്ങള്‍ക്കേകീ,
കൈമുതലായീ പന്തങ്ങള്‍!
ഹൃദയനിണത്താല്‍ തൈലം നല്‍കി
പ്രാണമരുത്താല്‍ തെളിവേകി
മാനികള്‍ ഞങ്ങളെടുത്തു നടന്നൂ
വാനിനെ മുകരും പന്തങ്ങള്‍
ഉജ്ജ്വലമാക്കീ,യൂഴിയെ ഞങ്ങടെ-
യുജ്ജ്വല ഹൃദയ സ്പന്ദങ്ങള്‍ !
അടിമച്ചങ്ങല നീട്ടിയുടപ്പാന്‍
അഭിനവ ലോകം നിര്‍മ്മിപ്പാന്‍
ആശയ്ക്കൊത്തു തുണച്ചൂ ഞങ്ങളെ-
യാളിക്കത്തും പന്തങ്ങള്‍ !
കൂരിരുളിന്‍ വിരിമാറ് പിളര്‍ത്തീ
ചോര കുടിക്കും ദന്തങ്ങള്‍

വാങ്ങുകയായീ, ഞങ്ങള്‍ കരുത്തൊട്,
വാങ്ങുക വന്നീ പന്തങ്ങള്‍ !
എരിയും ചൂട്ടുകളേന്തിത്താരകള്‍
വരിയായ് മുകളില്‍ പോകുമ്പോള്‍
ചോര തുടിക്കും ചെറുകയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍
എണ്ണീടാത്തൊരു പുരുഷായുസ്സുകള്‍
വെണ്ണീറാകും പുകയാകും
പൊലിമയൊടെന്നും പൊങ്ങുക പുത്തന്‍
തലമുറയേന്തും പന്തങ്ങള്‍ !
കത്തിന വിരലാല്‍ ചൂണ്ടുന്നുണ്ടവ
മര്‍ത്ത്യ പുരോഗതി മാര്‍ഗ്ഗങ്ങള്‍

ഗൂഢ തടത്തില്‍ മൃഗീയത മരുവും
കാടുകളുണ്ടവ കരിയട്ടെ
വാരുറ്റോരു നവീന യുഗത്തിന്‍
വാകത്തോപ്പുകള്‍ വിരിയട്ടെ
അസ്മദനശ്വര പൈതൃകമാമീ
അഗ്നി വിടര്‍ത്തും സ്കന്ദങ്ങള്‍
ആകെയുടച്ചീടട്ടെ മന്നിലെ
നാഗപുരത്തിന്‍ ബന്ധങ്ങള്‍
ചോര തുടിക്കും ചെറു കയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍ !