Showing posts with label നിസ്തുൽ രാജ്. Show all posts
Showing posts with label നിസ്തുൽ രാജ്. Show all posts

Sunday, May 24, 2015

അതിഥികളുടെ വീട് / നിസ്തുൽ രാജ്

കാറ്റ്,
വീശുകയോ
മറ്റൊരു കാറ്റിന്
അതിരിടുകയോ ചെയ്യുന്ന
ഗ്രാമം.

ഞാൻ കയറിച്ചെല്ലുമ്പോൾ
അവൾ മാറാല തൂക്കുകയായിരുന്നു.
(ഒന്ന്,ഉമ്മറത്തിന്റെ പടർപ്പുകളിൽ
വളർന്നുവരുന്ന മാറാലകൾ
പണ്ടുപണ്ട് ഒഴിവുനേരങ്ങളിൽ
നീണ്ട കമ്പുകളിൽ ചുറ്റി
അമ്മ എടുത്തുമാറ്റാറുണ്ടായിരുന്ന
ഒരു പണി.
രണ്ട്,ഉമ്മറം അതിന്റെ കാട്ടുവളപ്പുകളിൽ
നിരത്തി ആണിയടിച്ചുവെച്ച
ഫോട്ടോകളിൽ മാറാല അടുക്കിയൊതുക്കി
തൂക്കിവെയ്ക്കുന്ന മറ്റൊരു പണി.)

ഞാൻ കയറിച്ചെല്ലുമ്പോൾ
അതങ്ങനെയായിരുന്നു.

തുറമുഖം ആഴങ്ങളിൽ നിന്ന്
മീനുകളെ തള്ളിവിടും പോലെ
കണ്ണിൽ നിന്ന് ഒരാന്തൽ
അകത്തേക്കിട്ട്
അവൾ നിവർന്നു.

അപരിചിതമായ
ഒരു വണ്ടിയുടെ
നമ്പർപ്ലെയ്റ്റു പോലെ
കൂടുതൽ അപരിചിതൻ ഞാൻ.

തൂണിൽ നിന്ന്
അടർന്നുപോന്ന
തിണ്ടിന്റെ ഓർമയിൽ
ഇരുന്നു.

ചായയെക്കുറിച്ച്
പ്രതീക്ഷ വേണ്ടാത്ത
അതിഥിയുടെ സ്വാതന്ത്ര്യം
ഉണ്ടാക്കാനിടയില്ലാത്ത ചായയിൽ
പാടപോലെ കിടന്നുവെന്ന്
എവിടെയെങ്കിലും എഴുതണം എന്നുവെച്ചു.

തെരുവിലെ
ട്രാൻസ്ഫോർമറിൽ
കൊക്കുരച്ച്
ഒരു കിളി
വളരെ വൈകി തീറ്റതേടിയിറങ്ങുന്നത്
അവൾ കണ്ടുനിൽക്കുകയാണ്.

അയ്യോ
എന്തോരം നേരം വൈകിയാ
അതെണീറ്റിരിക്കുക
നിന്റെ കൂട്ടിലെന്താ
ഇതുപോലെ മാറാലയൊന്നുമില്ലേ
അവരെന്താ നിന്നെ
പുലർച്ചെ നാലരവെളുപ്പിന്
ഇങ്ങനെയിങ്ങനെ
തലോടില്ലേ
നിന്റെ വീട്ടിലേക്കും
ഇതാ ഇങ്ങനെയൊരു വിരുന്നുകാരൻ
വരില്ലേ
അയാളു നിന്റെ വീടിന്റെ
തിണ്ടത്തിരുന്ന്
കൊക്കോ കൊക്കോ കൊക്കോ
ഒച്ചയുണ്ടാക്കി ചുമയ്ക്കില്ലേ
അപ്പൊ നീ എണീക്കില്ലേ
അയാളാരാ
എന്താ
എവിടന്നാ

അവളൊന്നും
കണ്ടുനിൽക്കുന്നില്ല.

ഒരു പൂച്ച നടന്നു വരുന്നു.
മുരിങ്ങാമരത്തിന്റെ അടരുകളിൽ
അക്രമാസക്തമായി
നഖം കോർക്കുന്നു.
മുറിവു വെച്ചുകെട്ടുന്ന ജോലിയിൽ
അവൾ പെട്ടെന്നു പ്രവേശിക്കുന്നു.

ഉപമകളുടെ
ഒരു പോസ്റ്റോഫീസിലാണെനിക്കു പണി
ഇപ്പൊ വന്നതേയുള്ളൂ.
വിലാസമില്ലാത്ത കത്തുകൾ
തരം തിരിക്കുന്ന കൂട്ടത്തിൽ..
അത്..
ഞാൻ...
ഇന്നലെ..

പൂച്ചയോടുപറഞ്ഞ്
ഇറങ്ങി.
ന ട ന്നു.
-------------------------