Showing posts with label എം.സങ്. Show all posts
Showing posts with label എം.സങ്. Show all posts

Thursday, March 30, 2017

വെയിലെഴുത്ത് / എം.സങ്


ഉലയിൽ പഴുത്ത ഇരുമ്പു പോലെ
പകൽ വഴികൾ തിളച്ചുറങ്ങുമ്പോൾ
രാത്രിയെ പകൽക്കിനാവു കണ്ട്
ഒറ്റയ്ക്ക് ബൈക്കോടിക്കുന്നു!
മുപ്പത്തിമൂന്നു ഡിഗ്രി സൂര്യനെ
നൂറ് ഡിഗ്രി ചൂടു കൊണ്ട് തോൽപ്പിക്കാൻ ശ്രമിച്ച്
ശരീരം പിൻ വാങ്ങുന്നു.
ഇന്നത്തെ വെയിലിൽ
ഹൃദയം വെന്തമണം
ആവോളം ആസ്വദിച്ച്
അയിലക്കറി കൂട്ടി ചോറുണ്ട്
കരിഞ്ഞ കുടലിനെ
അല്പം ആശ്വസിപ്പിച്ചെങ്കിലും
ടാറുരുകിപ്പിടിച്ച ശ്വാസകോശം
ഇമ്മിണി പണിപ്പെട്ടു!
വെയിലൊരു ലഹരിയായ്
മത്തുപിടിപ്പിക്കുന്നു
മെല്ലെക്കറങ്ങുന്ന ഫാനിൻ കീഴിൽ
പൊള്ളിയടർന്ന് കവിതകൾ
മനസിൽ വീണ് നീറുന്നു .
ഒരു മഴയെ
വിലയ്ക്കു വാങ്ങി
വീട്ടിൽ കെട്ടണം
കുറച്ചു നാളെങ്കിലും
വെറുതേ പെയ്യട്ടെ!
---------------------------------------------------------------

Sunday, January 4, 2015

കവിതയുടെ വിരല്‍ത്തുമ്പില്‍ / എം സങ്



ഉപേക്ഷിക്കപ്പെട്ടൊരു
ഊമക്കുഞ്ഞിന്റെ നിലവിളി
എങ്ങനെയാണു
എനിക്കുമാത്രം
കേള്‍ക്കുവാനാകുന്നത്?
ഉറക്കത്തിനും
ഉണര്‍ച്ചയ്ക്കുമിടയിലെ
നൂല്‍വഴികടന്നു
എന്തിനാണവള്‍
നിര്‍ത്താതെ കരയുന്നത് ?
അദൃശ്യമായ
ഏത് വിരല്‍ പിടിച്ചാണ്
അവള്‍
അരികിലേക്ക് വരുന്നതു ?
കുഞ്ഞുങ്ങളില്ലാത്തവളുടെ
അമ്മ മനസ്സുപോലെ
എന്തിനാണ് ഞാന്‍
വിതുമ്പുന്നത്

രാത്രിപോലും അറിയാതെ.

------------------------------------

Thursday, December 4, 2014

മേഘങ്ങളില്‍ നിന്ന് / എം.സങ്


നിശ്ശബ്ദത
അഴിഞ്ഞു വീഴുമ്പോള്‍
മേഘങ്ങളില്‍ നിന്ന്
ഒരു വാക്ക്
ഭൂമിയിലേക്ക്.

നമസ്കരിച്ചു നില്‍ക്കുന്ന
സസ്യങ്ങള്‍
അദൃശ്യമായ
ആ വാക്കിനെ
നെഞ്ചേറ്റുന്നു.
പൂവുകള്‍
സുദൃഢമായ
ഒരു വിത്തായി
അതിനെ മാറ്റുന്നു.
ആ വിത്ത്
മറ്റൊരു മരമായ്‌
അനന്തകാലത്തേക്ക്
തണലാകുന്നു.
ഏതോ ഒരു
പകല്‍ക്കാറ്റ്
ആ വാക്കിനെ
സ്നേഹം എന്ന്
വായിക്കുന്നു.
ഞാനത്
കേള്‍ക്കാതെ
കേള്‍ക്കുന്നു.
-----------------