Showing posts with label ഡി.വിനയചന്ദ്രന്‍. Show all posts
Showing posts with label ഡി.വിനയചന്ദ്രന്‍. Show all posts

Sunday, February 7, 2016

കുഞ്ഞനുണ്ണി / ഡി.വിനയചന്ദ്രന്‍



കുഞ്ഞനുണ്ണി വീട്ടിലില്ല
കുഞ്ഞടുപ്പിന്‍ മൂട്ടിലില്ല
അമ്മ കോരും കിണറിലില്ല
അച്ഛനെണ്ണും കതിരിലില്ല
പെങ്ങള്‍ പാവും തറിയിലില്ല
പല്ലിമുട്ടപ്പഴുതിലില്ല
ചിക്കുപായുടെ ചുരുളിലില്ല
തെക്കിനിയുടെ തൂണിലില്ല
തേവരുണ്ണും മുറിയിലില്ല
തേതിപ്പശുവിന്‍റെ അകിടിലില്ല
ഇട്ടിക്കുറുമ്പത്തെങ്ങിലില്ല
ചക്കക്കുരുവിന്‍റെdയുള്ളിലില്ല
വാരിയിറമ്പിന്‍ നിഴലിറങ്ങിയ
പൂഴിമണലിന്‍ ചുഴിയിലില്ല
കാവല്‍ നില്‍ക്കും കാഞ്ഞിരത്തിന്‍
വാവലുറങ്ങിയ കൊമ്പിലില്ല
വാവല്‍ പോകും വഴിവിലങ്ങും
കാര്‍മുടിയുടെ ചിടയിലില്ല.
കുഞ്ഞനുണ്ണി നാട്ടിലില്ല.
കുന്നിലമ്പലമുടി കൊഴിഞ്ഞു
കോതയാറിന്‍റെ കണ്ണടഞ്ഞു
വെള്ളെരുക്കിന്‍റെ മൂക്കുടഞ്ഞു
വെട്ടുവഴിയുടെ കാതടര്‍ന്നു
ചന്തനാക്കിന്‍റെ തുമ്പരിഞ്ഞു
ആല്‍ത്തറയുടെ നെഞ്ചെരിഞ്ഞു
പുഞ്ചവയലിന്‍റെ കുടല്‍ മറിഞ്ഞു
കമ്പിത്തൂണിന്‍റെ കൈ കരിഞ്ഞു
കുംഭത്തേരിന്‍റെ കാലൊടിഞ്ഞു.
കുഞ്ഞനുണ്ണി നാട്ടിലില്ല വീട്ടിലില്ല.
കൂട്ടുകാരുടെ കൂട്ടിലില്ല
ചീട്ടുകളിയുടെ ചീട്ടിലില്ല
കൂട്ടുകാരിപ്പെണ്ണ് പാടിയ
പാട്ടുറങ്ങിയ കടവിലില്ല
മാക്രി പാടിയ മഴയിലില്ല
പോക്രി മൂത്തൊരു വെയിലില്ല
കാട്ടുമാക്കാന്‍ കുളിരിലില്ല
പൂച്ചെടിയുടെ ചിറിയിലില്ല
കാക്കവന്നു വിരുന്നൊരുക്കിയ
കാട്ടുപോത്തിന്‍റെ കൊമ്പിലില്ല
പോക്കു വെയ് ലു മുകര്‍ന്നു പുല്‍കി-
പ്പൂത്ത മാനത്തു പൂത്തതില്ല.
പകലറിഞ്ഞൊരു കളത്തിലില്ല
രാവറിഞ്ഞൊരു തുറയിലില്ല
കുഞ്ഞനുണ്ണി നാട്ടിലില്ല വീട്ടിലില്ല.
എട്ടുകെട്ടിന്‍ കിഴക്കേക്കോടി-
ക്കെട്ടിലുള്ളോരു പന്നഗത്തില്‍
ഏത്തമിടുന്നൊരു പകലിലൂടെ
എത്തിനോക്കുന്നു കുഞ്ഞനുണ്ണി.
കാവിലെണ്ണ വിളക്കെരിഞ്ഞൊരു
കാടു വളരെ,രാവു തേങ്ങി-
ത്തേങ്ങി വന്നൊരു തേര്‍ വഴിയേ
തേര്‍ തെളിക്കുന്നു കുഞ്ഞനുണ്ണി.
------------------------------------

Sunday, June 28, 2015

കൊതി / ഡി.വിനയചന്ദ്രന്‍



ആരാകുവാന്‍ കൊതിക്കുന്നു നീ ഭാവിയില്‍
ആരാഞ്ഞിതോരോ കിടാവിനോടും ഗുരു
ഉച്ചയ്ക്കു വീട്ടില്‍ മടങ്ങിവന്നിട്ടവന്‍
അച്ഛന്‍ മയങ്ങിക്കിടക്കൂന്ന വേളയില്‍
വേട്ടാവിളിയന്റെ കൂടിനോടും, കുഞ്ഞു
പൂച്ചയോടും, നിന്നു നീങ്ങിമറയുന്ന
വെള്ളിമേഘത്തിന്റെ കൊമ്പിനോടും, ഇല-
ത്തുമ്പിയോടും വാഴക്കൂമ്പിനോടും
വീടൊന്നു ചുറ്റിപ്പറമ്പൊന്നു ചുറ്റിവ-
ന്നോടിയടുക്കളയ്ക്കുള്ളില്‍ കയറുമ്പോള്‍
പച്ചമോരിന്റെ കലംവെച്ചിരിക്കുന്ന
കൊച്ചുറിയോടു, മുരല്‍പ്പുരയോടുമേ
താനേനടന്നവന്‍ ചോദിച്ചുതന്നോടു
ചോദിച്ചിടുമ്പോലെ പിന്നെയും പിന്നെയും
‘ആരാകുവാന്‍ കൊതിക്കുന്നു നീ ഭാവിയില്‍’
ഇന്ദ്രജാലത്തില്‍ മയക്കും ഗോസായിയായ്
കൊമ്പനാനപ്പുറത്തേറുന്ന പാപ്പാനായ്
തത്തയുമായ് വരും കാക്കാത്തിയായ് , ചില-
മ്പൊച്ച വാളും വെളിച്ചപ്പാടുമാകണോ?
അമ്മഴക്കാലത്തു കോലാഹലത്തോടു
വന്‍കരമുക്കും വെള്ളപ്പൊക്കമാകിലോ
ഇന്നലെയമ്പലത്തില്‍ നൃത്തമാടിയ
പെണ്ണിന്നരമണിയായ് തുള്ളിനില്‍ക്കിലോ
പുന്നെല്‍ക്കതിര്‍ കൊക്കിലാക്കിപ്പറക്കുന്ന
വര്‍ണ്ണക്കിളികളിലൊന്നാമതാകിലോ?
കാവിലടിമുടി പൂത്തോരശോകമായ്
ആനവാല്‍ മോതിരമാകിലുമെങ്ങനെ?
എന്നുമഭിഷേകമാടുന്ന തേവരോ-
ടൊന്നുചോദിക്കാം; പെടുക്കുവാന്‍ മുട്ടവേ
പൊന്നരഞ്ഞാണത്തിന്‍ കൂമ്പും,ചുണവന്ന
ചുണ്ണിയുമമ്മട്ട് ചോദിക്കെ നാണമായ്
പെട്ടെന്നു നിക്കറുമിട്ടു പടിപ്പുര
തട്ടിമറിഞ്ഞു നടുമുറ്റമപ്പുറം
അമ്മകിടക്കും മുറിയില്‍ കടക്കവേ
തെല്ലെമയങ്ങുന്നൊരമ്മതന്‍ മാറത്തു
മെല്ലെത്തലവെച്ചവന്‍ മൊഴിഞ്ഞന്തരാ:
‘അമ്മയായ്ത്തീരുവാനാഗ്രഹിക്കുന്നു ഞാന്‍’
----------------------------------------------

Friday, June 19, 2015

കവിത മനസ്സിലാവാത്തവരോട് / ഡി.വിനയചന്ദ്രന്‍


നിങ്ങള്‍ തനിയെ തീ കത്തിക്കുക
നിങ്ങളറിയാത്ത വഴിപോക്കന്
ഒരു കപ്പ് കാപ്പി കൊടുക്കുക
ഇള വെയില്‍ കൊള്ളുന്ന പൂച്ചയെ നോക്കി വെറുതെയിരിക്കുക
പരുന്ത് വട്ടം ചുറ്റുന്നത് നോക്കുക
ഒരു ചെടി നട്ടുനനച്ചുവളർത്തി
ആദ്യത്തെ പൂ വിരിയുന്നത് കാണുവാന്‍ അയല്‍ക്കാരിയെയും വിളിക്കുക
വസന്തത്തില്‍ മല കയറുക
വെളുത്ത പക്ഷത്തില്‍ മുക്കുവരോടോത്ത് കടലില്‍ പോകുക
മുത്തശ്ശിയുടെ പ്രസാദത്തിന്റെയും
കാമുകിയുടെ ഗന്ധത്തിന്റെയും
സന്ദര്‍ഭം എഴുതി സ്വാരസ്യം വ്യക്തമാക്കാതിരിക്കുക
പെരുമഴയില്‍ ഒറ്റയ്ക്ക് നടന്നു പോകുക
ആശുപത്രിയില്‍ പാണന്റെ ശ്വാസം വീണ്ടുകിട്ടുവാന്‍
ഏഴു രാവും ഏഴു പകലും നോറ്റിരിക്കുക
ചിട്ടിയും കോഴിത്തീറ്റയും കളഞ്ഞ്
അമ്മയുടെ മടിയില്‍ കിടന്നു ആദിത്യനെയും ഗരുഡനെയും ധ്യാനിക്കുക
വാക്കിന്റെ മുമ്പില്‍ ബ്രഹ്മാവിനെ പോലെ വിനയനാകുക
ആണ്ടിലൊരിക്കല്‍ മുകനായി ഊരുചുറ്റുക
കല്ലില്‍ കൊത്തിയെടുത്ത സൂര്യരഥം കാണുക
കറുത്ത പക്ഷിയുടെ ഭൈരവി കേള്‍ക്കുക
കുട്ടിക്കാലത്തെ ഇടവഴികള്‍ ഓര്‍ക്കുക
സുര്യകിരണം പിടിച്ചുവരുന്ന ഈ കുഞ്ഞുങ്ങളുടെ മുൻപിൽ മുട്ടുകുത്തുക
അവധിയെടുത്ത് സ്വപ്നം കാണുക
കണ്ണാടി നിരുപകനെ ഏല്‍പ്പിച്ച്
നദിയില്‍ നക്ഷത്രം നിറയുന്നത് നോക്കുക.

-----------------------------------------------------------------------

Monday, November 10, 2014

നനയുക, ഈ മഴ നനയുക / ഡി. വിനയചന്ദ്രന്‍


തോരാതെ പെയ്യുമീ വര്‍ഷം, നമുക്കിനി-
തീരാതെ കൊള്ളാം തിരിക്കു പ്രിയേ
ആരോരുമില്ലാത്തൊരാറ്റുവക്കില്‍, കാറ്റു-
താലോലമോലുന്നൊരാറ്റുവക്കില്‍
നിന്നെപ്പിടിച്ചു ഞാനുമ്മവയ്ക്കുമ്പൊഴീ
പുന്നപ്പടര്‍പ്പിലും പൂരമേളം
പണ്ടു നാം മേഘങ്ങളായിരുന്നോ
സന്ധ്യാസമുദ്രത്തിലായിരുന്നോ
ചന്ദനക്കാറ്റേറ്റുവന്നിരുന്നോ
ചെമ്പകക്കാവിലും ചെന്നിരുന്നോ
ആടും മയിലിന്റെയാട്ടമായോ
ആനന്ദതാണ്ഡവക്കൂത്തുമായോ

തോരാതെ നമ്മള്‍ക്കു നിന്നു പെയ്യാം
തീരാതെ നമ്മള്‍ക്കു നിന്നു കൊള്ളാം.
കാടായ നമ്മളീക്കാട്ടിലെങ്ങും
കാലാന്തകന്‍ നിന്നുപെയ്തിടുന്നു
നാടായ നമ്മളീ നാട്ടിലെങ്ങും
നാരായണന്‍ തുള്ളിനിന്നിടുന്നു
വേരായ നമ്മളും വെള്ളമത്രെ
താരായ നമ്മളും വെള്ളമത്രെ
ഇന്നു ഞാന്‍ നിന്നില്‍ നിറഞ്ഞിടുന്നു
ഇന്നു നീ എന്നില്‍ നിറഞ്ഞിടുന്നു
പുണ്യങ്ങളൊക്കെയും പെയ്തുനില്‍ക്കാം
ജന്മങ്ങളൊക്കെയും നിന്നു പെയ്യാം
കണ്ണുനീരൊക്കെയും പെയ്തുതീര്‍ക്കാം
കണ്ണുള്ള കാലത്തില്‍ കാഴ്ചയാകാം
ഒന്നേ മഴ നമ്മളൊന്നേ പുഴ നമ്മ-
ളൊന്നിനി പെയ്യാതെ പെയ്തുനില്‍ക്കാം
തോരാതെ നമ്മള്‍ക്കു നിന്നു പെയ്യാം
തീരാതെ നമ്മള്‍ക്കു നിന്നു കൊള്ളാം.
------------------------------

നീ / ഡി. വിനയചന്ദ്രന്‍


നീ ജനിക്കുന്നതിന്‍ മുമ്പു
നിന്നെ സ്‌നേഹിച്ചിരുന്നു ഞാന്‍
കാണുന്നതിന്‍ മുമ്പു നിന്നെ
കണികണ്ടുതുടങ്ങി ഞാന്‍.
പാതതോറും നിന്‍വെളിച്ചം
പടരും നിഴല്‍ പാകവെ
പാന്ഥ നീയെന്‍ ജഠരത്തി
ന്നുള്ളിലേക്കോ നടക്കുന്നു.
നീയുറങ്ങുന്നതിന്‍ മുമ്പു
നിന്നെയോര്‍ത്തു മയങ്ങി ഞാന്‍
നീ മരിക്കാതിരിക്കുവാന്‍
നിനക്കായി മരിച്ചു ഞാന്‍.
------------------------------

Saturday, November 8, 2014

മഴ / ഡി. വിനയചന്ദ്രന്‍


ഈ പുതുമഴ നനയാന്‍
നീകൂടി ഉണ്ടായിരുന്നെങ്കില്‍
ഓരോ തുള്ളിയേയും
ഞാന്‍ നിന്റെ പേരിട്ടു വിളിക്കുന്നു.
ഓരോ തുള്ളിയായി
ഞാന്‍ നിന്നില്‍ പെയ്തുകൊണ്ടിരിക്കുന്നു
ഒടുവില്‍ നാം ഒരു മഴയാകുംവരെ.
--------------------------------

Friday, November 7, 2014

സ്വപ്നഗാനം / ഡി. വിനയചന്ദ്രന്‍


ഇന്നലെ നിന്നെക്കിനാവുകണ്ടു
തുമ്പിതന്‍ കൂട്ടത്തിലായിരുന്നു
കുന്തിപ്പുഴക്കരയായിരുന്നു
സന്ധ്യയ്ക്കടുത്തുവെച്ചായിരുന്
നു.
മുടിയിലൊരു കിളിത്തൂവല്‍ മാത്രം
അരയിലോ മൈലാഞ്ചിച്ചോപ്പുമാത്രം
ഇളയ പൂമൊട്ടാല്‍ പാദസരങ്ങള്‍
മുലയിലോ നേര്‍ത്ത നിഴലുമാത്രം.
ഒരു കുന്നു മറുകുന്നു നാം നടന്നു
ഇലയിലും പൂവിലും നാമിരുന്നു
മഴവന്ന നേരത്തു മഴ നനഞ്ഞു
മഴമേഘപ്പല്ലക്കില്‍ താണുപൊങ്ങി
അരുവിതന്‍മീതേ കിടന്നു നമ്മള്‍
അലപോല തുള്ളിക്കിടന്നു നമ്മള്‍.
എവിടെയോ കാട്ടിലൊരാന വന്നു
അവിടെല്ലാമിളകുന്ന കാടിരമ്പി
മഴവന്നു വെയില്‍വന്നു കാടുകത്തി
ഇടിമിന്നലോടെയക്കാടുകത്തി.
ഒരു കിളി പല കിളിയൊരുനൂറു കിളികളാ
പുഴയുടെ മീതേ പറന്നുപോയി.
ഒരു വെള്ളിമത്സ്യമപ്പുഴയുടെയുള്ളിലൂ
ടൊളിമിന്നിത്തെളിമിന്നിയിളകിപ്പോയി.
മലയിലെ തീയെല്ലാം തളിരിട്ട വനമായി
ഒരു സ്വര്‍ണമേഘമായ് നാമുയര്‍ന്നു
പുഴയൊരു തുമ്പിതന്‍ വയറില്‍ ചുറ്റി
ചെറുവാഴനാരിന്റെ ചരടുകെട്ടി
അകലേക്കു നമ്മളെ പട്ടംപോല്‍ പാറിച്ചു
അലതുള്ളിത്തുള്ളിക്കിടന്നു നമ്മള്‍.
------------------------------------


Saturday, September 27, 2014

നിരാധാരമെങ്കിലും / ഡി . വിനയചന്ദ്രന്‍



നിന്റെ  മടിയില്‍  കിടന്നാലോ
നീയെന്‍  മടിയില്‍  കിടന്നാലോ
കൊമ്പന്‍മലകളില്‍  പൂക്കാലം  വന്നെന്നു
തുമ്പിയും  കാറ്റും  തുളുമ്പുന്നു .
ഭൂമിയില്‍  നമ്മളും  പൂക്കേണ്ടേ ?

രോഗാതുരമാം ദിനത്തില്‍  നിഴലുകള്‍
കൂവുമ്പോള്‍  യന്ത്രം  മുരളുമ്പോള്‍
ഉപ്പുകാറ്റാണേലുമീമരം  തൊട്ടുതൊ -
ട്ടിത്തിരി  കൊണ്ടുനടന്നീടാം
ദേവതമാരോടു  കിന്നാരം  ചൊല്ലുന്ന
പൂമരം  ചാരി  പുണര്‍ന്നീടാം .

നമ്മളില്‍നിന്നെന്നേ വേര്‍പെട്ടുപോയൊരാ
നമ്മളെ  നമ്മള്‍ക്കു   വീണ്ടെടുക്കാം .
ജീവിതത്തിന്റെ  രഹസ്യവിഷാദങ്ങള്‍
ഓളവും  തോണിയും  ചൊല്ലട്ടെ .
ആളൊഴിഞ്ഞുള്ളൊരീ  കല്‍മണ്‍ഡപത്തിലെ
തേരില്‍  നിവര്‍ന്നൊന്നു  ചുംബിക്കാം .
ഏതു  വസന്തത്തെ  തൊട്ടുമ്മവച്ചു  നാം
പ്രാകൃത  കൂജനമാകുന്നു  ?
ഓടിമറയുന്നുണ്ടുള്ളില്‍  നിന്നോരോരോ
പൂര്‍വജന്മത്തിന്‍  നെടുവഴികള്‍
കൂടെ  വരുന്നുണ്ടിളതായി , തീവ്രമായ്
സ്നേഹസുഗന്ധപ്പടര്‍പ്പുകളും .

 തേങ്ങലിനെന്തെല്ലാം  രൂപമുണങ്ങിയ
വേങ്ങ , ചിറകറ്റ  പക്ഷികളും ,
വേനലിന്നൊപ്പമീ  വന്മരം  ചുറ്റുമ്പോള്‍
വേറെന്തോ  നൊമ്പരം  ചുറ്റിടുന്നു .
ഈ  നഗരത്തിന്നിരമ്പലിലേക്കു  നാം
വേഗമിറങ്ങിപ്പിരിയുമ്പോള്‍
നിര്‍മ്മമമാകും  മനസ്സിലുരുണ്ടുവീ -
ണന്തിയില്‍  ഗദ്ഗദ  കേസരങ്ങള്‍ .

വീടെത്തി  പിന്നെയും  റോഡിലേക്കിങ്ങനെ
വീണ്ടും  നടന്നു  ഞാന്‍  പോകുമ്പോള്‍
നിന്നെയൊന്നോര്‍ക്കാനും  പേടിയായി ;
നമ്മളിനിയെന്നു  നമ്മളാകും  ?

പള്ളിക്കൂടം / ഡി. വിനയചന്ദ്രന്‍




ആനയെപ്പോലെ മുമ്പേ നടന്ന്
വഴിമുടക്കരുത്,
‘ഉ’ ‘ഊ’വിനോട്;
പിറകേ നടന്ന് ഊശിയാക്കരുത്.
‘റ’ ‘ര’യോട് മൂക്കുമുറിഞ്ഞ്
മുറിമൂക്കനല്ലാത്ത ഞാനാണെന്ന്
തെറ്റിദ്ധരിപ്പിക്കുന്നു.
‘ഫ’ക്കെതിരെ ‘കചടതപ’
കോടതിയലക്ഷ്യത്തിനു കേസെടുത്തു.
‘ഭ’യെ കണ്ട് അയാള്‍
പറങ്കിയണ്ടിയുടെ വെറും
അനുകര്‍ത്താവെന്ന്
‘ങഞണനമ’കള്‍.
‘ഹ’യുടെ ഒച്ചകേട്ട് ‘ളഴന’കള്‍
‘ഝ’യുടെ തോപ്പില്‍ ഒളിച്ചു.
ടയര്‍ പഞ്ചറാകുമ്പോള്‍
പുറത്തേക്കുവരുന്നവയാണ്
‘ശഷസ’ എന്ന് ആട്ടോയില്‍ പോകുന്ന
‘ഠഢ’കളുടെ നസ്യം.
ഇന്നോവയില്‍ പോകുന്ന
‘ക്ഷ’യെ കണ്ട് സ്കൂട്ടറില്‍
പിറകിലിരിക്കുന്ന ‘ര്‍’-നോട്
‘അം’ അടക്കംപറഞ്ഞു:
അതിയാനെ ഒന്നു വിരട്ടാന്‍
‘ബ്രഹ്മ’ത്തിന്‍െറ ‘ഗ്രന്ഥം’ വരുത്താം.
‘ഛ’യുടെ സഡന്‍ ബ്രേക്കില്‍
‘ഐ ഒൗ’ ട്രാഫിക്ജാമില്‍പെട്ടു.
‘ട്ട ണ്ണ ങ്ക വ്വ’കള്‍ ‘ഓം’ന്‍െറ
പച്ച ലൈറ്റും കൊതിച്ച്
എതിര്‍ദിശയിലും കിടന്നു.

Thursday, September 18, 2014

സൗഹൃദം / ഡി.വിനയചന്ദ്രന്‍



ഒരു ഗീതമെന്റെ മനസ്സില്‍ വരുന്നുണ്ട്
നീ വരാതെങ്ങനെ മുഴുവനാകും
ഒരു നിറം ചുവരില്‍ വരഞ്ഞു നീ നിറയാതെ
പകരുന്നതെങ്ങനെ ചിത്രമായി
ഇരുളില്‍ നിന്‍ സ്നേഹസുഗന്ധം കലരാതെ
പുതുമകളെങ്ങനെ പുലരിയാകും
വെറുതേ വെറുതെ നീ കിനാവില്‍ കുളിരാതെ
കതിരുകളെങ്ങനെ പവിഴമാകും
പ്രണയമേ നിന്‍ ചിലമ്പണിയാതെയെങ്ങനെ
കടലേഴു തിരകളാല്‍ കഥകളാടും
പ്രിയതമേ നിന്‍ സ്പര്‍ശമില്ലാതെ യെങ്ങനെന്‍
വ്യഥിതമാം ജീവന്‍ ഇന്നമൃതമാകും
ഹരിതമാണെന്റെ മനസ്സില്‍ നീ വാസന്ത
സുരഭിയാം തെന്നലായ് വീശിടുമ്പോള്‍
സരളമാമൊരുഗാനമാകുമീ ഭൂമിയാ -
മരണവുമതു കേട്ട് നില്‍ക്കുമല്ലോ
ഹൃദയമേ നീ പുണര്‍ന്നീ നിഴല്‍ക്കുത്തിനെ
നിറ ജീവദീപമാണദീപ്തമാക്കൂ.
ഒരു ഗീതമെന്റെ മനസ്സില്‍ വരുന്നുണ്ട്
നീ വരാതെങ്ങനെ മുഴുവനാകും
ഒരു നിറം ചുവരില്‍ വരഞ്ഞു നീ നിറയാതെ
പകരുന്നതെങ്ങനെ ചിത്രമായി.