Showing posts with label വിനോദ് വെള്ളായണി. Show all posts
Showing posts with label വിനോദ് വെള്ളായണി. Show all posts

Tuesday, October 13, 2015

സ്വപ്നസഞ്ചാരികളുടെ ഭൂപടം / വിനോദ് വെള്ളായണി


സ്വപ്നങ്ങളിലേക്ക്
മുങ്ങിച്ചാവാന്‍
ഒരാഴം.

എത്ര ആഗ്രഹിച്ചാലും
അതങ്ങനെ സംഭവിക്കണമെന്നില്ല.
സ്വപ്‌നങ്ങള്‍
സ്വന്തം നിഴല്‍ ചവിട്ടി
നടക്കാറുമില്ല .
സ്വപ്നങ്ങളൊക്കെ
ഇരയും വേട്ടക്കാരുമാണ്.
പണ്ട് , സ്വപ്നദ്വീപുകള്‍ തേടി
കടല്‍ കടന്നെത്തിയ
സഞ്ചാരികളുടെ പേരുവിവരങ്ങള്‍
എനിക്കപരിചിതമാണ് .
ഒരു നട്ടപ്പുലര്‍ച്ചക്ക്
എന്‍റെ കാഴ്ചപ്പുറത്ത്
നഖം കടിച്ചിരിക്കുന്ന
ഒരു പെണ്‍കുട്ടി തെളിച്ചപ്പെടുന്നു .
അവളുടെ കയ്യില്‍
കൊമ്പും തുമ്പിയും മുളച്ച
വിവിധ ഭൂപടങ്ങള്‍ കാണാം .
അവയുടെ ചിഹ്നഭാഷയും
ശരീരശാസ്ത്രവും
ആത്മപ്രതിരോധവും
നിഷേധാത്മകതയും
ഞാനറിയുന്നു .
സ്വപ്നങ്ങളുടെ സാന്ദ്രതയും
സംഗീതവും , സ്വാതന്ത്ര്യവും
എനിക്കാര്‍ജവമാകുന്നു .
സ്വപ്‌നങ്ങള്‍ അഭയമാവുന്നു
വിശ്വാസത്തിന്റെ വിളനിലമാകുന്നു .
ഇതാ ,
സ്വപ്നങ്ങള്‍ക്ക് കഴുവേറാനുള്ള
സമയമടുത്തിരിക്കുന്നു .
നഷ്ടപ്പെടുവാന്‍
സ്വപ്നങ്ങള്‍ക്ക്
സ്വപ്നങ്ങളല്ലാതെ
മറ്റെന്താണുള്ളത് ?
എന്നിട്ടും
എന്നെ പിന്തുടരുകയാണല്ലോ
സ്വപ്നത്തഴമ്പുള്ള സഞ്ചാരികളുടെ
ആ കൂറ്റന്‍ ഭൂപടം .
------------------------------------

Saturday, September 5, 2015

ഒരു സങ്കൽപ കവിത / വിനോദ് വെള്ളായണി


ചെമ്പകമരമേ ചെമ്പകമരമേ
നിന്നുടെ ചില്ലയിലന്തിമയങ്ങു
മൊരോലഞ്ഞാലിക്കിളിയുടെ
പാട്ടുകൾ കേട്ടിട്ടുണ്ടോ?

ചെല്ലക്കിളിയുടെ ചിറകുകൾ
മുത്തി മണത്തു മദിക്കും
കാറ്റിൻ ഗതിയതിനൊപ്പം
സ്മരണകൾ കെട്ടിപ്പുണരും
കാഴ്ചകൾ കണ്ടിട്ടുണ്ടോ?
സ്മരണകൾ നിറയും സിരകളി-
ലമ്പിളിവെട്ടമിടംകണ്ണെറിയുമ്പോൾ
അംബരമാകെ താരകമലരുകൾ
സങ്കൽപങ്ങൾ നെയ്യുന്നു.
സങ്കൽപത്തിൻ വാഹനമേറി
കായൽത്തീരത്തെത്തുമ്പോൾ
ചങ്ങമ്പുഴയെന്നെഴുതിപ്പുണരുവ-
താമ്പൽപ്പൂക്കളുമാണല്ലോ.
ആമ്പൽപ്പൊയ്കയിൽ മിന്നാമിന്നികൾ
കൊച്ചു വിളക്കതു വീശുമ്പോൾ
സ്നേഹത്തിൻ കഥ പറയാനെത്തിയൊ-
രോണത്തുമ്പി തുളുമ്പുന്നു.
ഓണത്തുമ്പച്ചരിവതിനരികെ
തൊങ്ങലുകെട്ടി വലം വച്ചാടും
തെറ്റികൾ പിച്ചികൾ കാക്കപ്പൂവുകൾ
നിൻ പ്രിയസ്നേഹിതരാണല്ലോ.
ഓണപ്പെണ്ണേ നിന്നുടെ കൺകളിൽ
നീലനിലാവു പരക്കുമ്പോൾ
കുളിരും കാറ്റും ഉടുതുണിയാലുടൽ
മൂടിക്കൊണ്ടുമിരിക്കുന്നു.
ഉടലിൻ വൃത്തിവിശുദ്ധികളറിയും
വയലതു കണ്ടു ചിരിക്കുമ്പോൾ
അലിവിൻ നാഭിയിൽ നിന്നുമുയിർത്തൊരു
കിരണം വന്നു പതിക്കുന്നു.
കിരണത്തിന്മേൽ കരണം മറിയും
കതിരവനരികത്തെത്തുമ്പോൾ
അരമണികെട്ടിത്തുള്ളും ക്ടാത്തികൾ
കവിതക്കടലിലിറങ്ങുന്നു.
------------------------------------------

Thursday, January 15, 2015

പെണ്ണാട്ടം / വിനോദ് വെള്ളായണി


ആര്‍ത്തു പെയ്യണ മഴയത്തു നാം
കോര്‍ത്ത കയ്യുമായ് നില്‍ക്കുമ്പോള്‍
ഓര്‍ത്തു പോയെടി പെണ്ണാളെ
നാം ചേര്‍ത്തുവച്ച കിനാക്കളെ.

പല പകലുകള്‍ പങ്കുവച്ചു
പ്രണയമുല്ലപ്പൂവു പൂത്തു
പൂവു നുള്ളി പൂക്കളങ്ങള്‍
തീര്‍ത്തതോണപ്പുലരി പോല്‍.
കറുകനാമ്പുകളിളകിയാടും
വയല്‍ വരമ്പിന്നോരത്ത്
നിന്‍ വരവു കണ്ടെന്‍ മിഴികള്‍ രണ്ടും
ഉണര്‍ത്തുപാട്ടായൂര്‍ജ്ജമായ്.
ആറ്റുവഞ്ചിക്കടവില്‍ നിന്നെ
കാത്തിരുന്നൊരു കൊറ്റി ഞാന്‍
കൊക്കുരുമ്മി കുഴലുമൂതി
ഒത്തു തുഴയാനെത്തി നീ.
വേരൊടുങ്ങിയ വാക്കുകള്‍
കരിന്തേളു കുത്തിയ ചിന്തകള്‍
കാറ്റലറും കരിമ്പനകളില്‍
കൊടിയ കാമച്ചിന്തുകള്‍
വേദനക്കനല്‍ തിന്നൊരെന്നിലെ
അല്ലല്‍ തീര്‍ത്തവളാണു നീ.
ആര്‍ത്തിരമ്പും കടലലകളില്‍
ആര്‍ദ്ര സന്ധ്യകള്‍ പൂത്തുവോ?
ആളൊഴിഞ്ഞ മണല്‍പ്പുറങ്ങളില്‍
കവിത കനലായ് തീര്‍ന്നുവോ?
ഇടവമെത്തി,ഇടിയും മിന്നലും
ഇരവു പകലുമോടിയെത്തി
ആടിയുലയണൊരിരവുപകലില്‍
ആശ തന്നുടെ തിരി കൊളുത്തി
കണ്ണു നട്ട് കൈകള്‍ കോര്‍ത്ത്
കാത്തിരുന്നവളാണ് നീ.
പാട്ടു പാടി കൂട്ടു കൂടി
നാം നടന്ന കാലമൊക്കെ
പാല്‍ നിലാവില്‍ മഴയിലി-
ന്നാട്ടമായി പൂത്തിറങ്ങി.
----------------------------------