Showing posts with label വിഷ്ണു പ്രസാദ്. Show all posts
Showing posts with label വിഷ്ണു പ്രസാദ്. Show all posts

Wednesday, September 20, 2017

ശലഭവഴി / വിഷ്ണു പ്രസാദ്


കാടുകൾക്ക് പ്രണയം പൊട്ടുന്ന ദിവസങ്ങളിൽ
കിലുക്കിച്ചെടികളുടെ ഇലഗോവണികളിലൂടെ ഇറങ്ങി 
അനേകം ഒറ്റയടിവഴികൾ ചേർന്ന്
ശലഭങ്ങളുടെ ഒരു പെരുവഴി കുതിക്കും
മലകളുടെ തലച്ചോറിലോ
മരങ്ങളുടെ കാതലിലോ
കൊത്തിവെച്ചിരിക്കാം അതിന്റെ രഹസ്യം
മലവെള്ളപ്പാച്ചിലെന്ന്
ശലഭങ്ങളുടെ നിറവിനെ തള്ളി
കാടുകളുടെ പ്രണയഞരമ്പ്
വയലുകൾക്കും ഗ്രാമങ്ങൾക്കും റോഡുകൾക്കും മുകളിൽ തെളിഞ്ഞു വരും.
പിടിക്കാൻ കിട്ടാത്ത ദേഷ്യത്തിൽ
അതിനു പിന്നാലെയോടും സ്കൂൾ കുട്ടികൾ
കുറ്റിച്ചെടിയൊടിച്ച് അടിച്ചുവീഴ്ത്തും...
ഒന്ന് ... രണ്ട്... മൂന്ന്...
കൊല്ലുന്നതിന്റെ രസം ഓടിക്കൊണ്ടിരിക്കും.
എന്നാലോ
ചത്തുവീണവയെ തിരിഞ്ഞു നോക്കാതെ
നിമിഷം പോലും മടിച്ചു നിൽക്കാതെ
ശലഭകോടികളെ വഹിച്ച് ഒഴുകിക്കൊണ്ടിരിക്കും ദിവസങ്ങളോളം
ആ ജീവപാത
താഴ്വരയിൽ കാടിന്റെ പ്രേമമെത്തിക്കുവാൻ...
---------------------------------------------------------------------------------------------------

Sunday, February 26, 2017

പതിനേഴു വര്‍ഷങ്ങള്‍ / വിഷ്ണു പ്രസാദ്


പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ്
ഒരു നാള്‍ നിന്റെയമ്മ നിന്നെയുമെടുത്ത്
ബസ്സിലിരിക്കുന്നു.
അമ്മത്തോളില്‍ കിടന്ന് നീ
അവ്യക്തമധുരങ്ങളായ ശബ്ദങ്ങളാല്‍ സംസാരിക്കുന്നു.
ഹൃദ്രോഗിയായ ഭാര്യയെ
ചികിത്സിക്കാന്‍ പണത്തിനു ഞെരുങ്ങുന്ന ഒരാള്‍
പിന്‍സീറ്റിലിരുന്ന് ആലോചിക്കുകയായിരുന്നു.
അയാളുടെ ഭാര്യ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു.
വെള്ളപ്പൊക്കത്തില്‍ വീടും കൃഷിയും നശിച്ചതിനാല്‍
സര്‍ക്കാര്‍ ധനസഹായമാരാഞ്ഞ്
തിരിച്ചുവരികയായിരുന്നു മറ്റൊരാള്‍.
അങ്ങനെ ദുഃഖങ്ങളുടെയും ദുരന്തങ്ങളുടെയും
കൂടപ്പിറപ്പുകള്‍ മാതിരിയുള്ള മനുഷ്യര്‍
നിറഞ്ഞിരിക്കുന്ന വാഹനത്തിലാണ്
നിന്റെ മധുരശബ്ദങ്ങള്‍ നിറയുന്നത്.
പിന്‍സീറ്റിലെ ഒരമ്മയുടെ പാറിവരുന്ന മുടിയിഴകള്‍
നീ കുഞ്ഞുവിരലുകളാല്‍ പിടിച്ചു.
സ്വന്തം വേദനകളെല്ലാം മറന്ന്
അവര്‍ നിന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു.
നിന്റെ ചുണ്ടില്‍ നിന്നു വീഴുന്ന
ശബ്ദങ്ങള്‍ പെറുക്കാന്‍ അവര്‍
കണ്ണും കാതും തുറന്നിരുന്നു.
മരണത്തെക്കുറിച്ച് ഓര്‍ത്തോര്‍ത്ത്
നെഞ്ചുകലങ്ങിയവള്‍ക്ക് നീ
ഒരു പുഞ്ചിരി നീട്ടി.
ഇലകളും പൂക്കളുമില്ലാതെ
കരിഞ്ഞുണങ്ങിയ മരം കണക്കായിരുന്നു അവള്‍.
നിന്റെ പുഞ്ചിരിത്തൊടലില്‍
പൊടുന്നനെ ഉടലാകെ പൂവിട്ട
അമ്മമരമായ് അവള്‍
അയാള്‍ക്ക് നിന്നെ കാണിച്ചുകൊടുത്തു.
അയാളും നിന്നെ നോക്കിയിരിക്കുന്നു.
ദില്ലിയില്‍ നിന്നും
നിന്റെ ഗ്രാമത്തിലെത്തും വരെ
ആ ബസ്സിനെ നിഷ്കളങ്കതയുടെ ഉരുവം കൊണ്ട്
ആഹ്ലാദിപ്പിച്ച്
നീ നിന്റെ അമ്മയുടെ തോളില്‍ കിടന്ന്
ഇറങ്ങിപ്പോകുന്നു.
പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം
അതുപോലൊരു ബസ്സില്‍ നീ
കൂട്ടരോടൊപ്പം ഒരു പെണ്‍‌കുട്ടിയെ
മാനഭംഗപ്പെടുത്തുന്നു.
അവളുടെ വസ്ത്രങ്ങള്‍
വലിച്ചുകീറുന്നു.
അവളുടെ യാചനകളെ
അവഗണിക്കുന്നു.
അവളുടെ ജനനേന്ദ്രിയത്തില്‍
കമ്പി കുത്തിയിറക്കുന്നു.
പ്രാണവേദനയില്‍ പിടയുമ്പോള്‍
അവളെ പിഴിഞ്ഞുകുടിക്കുന്നു.
ഒടുവില്‍
നഗ്നയും മരണാസന്നയുമായവളെ
റോഡിലേക്ക് വലിച്ചെറിഞ്ഞ്
നിന്റെ വാഹനം പോകുന്നു.
എന്റെ കുട്ടിക്കുറ്റവാളീ
ഈ പതിനേഴുവര്‍ഷങ്ങള്‍
നിന്നോട് എന്താണ് ചെയ്തതെന്ന്
ആ പഴയ ബസ്സിലെഹൃദ്രോഗിയായ സ്ത്രീ,
അവളുടെ ഭര്‍ത്താവ്,
വെള്ളപ്പൊക്കത്തില്‍ വീടും കൃഷിയും നശിച്ച ആ മനുഷ്യന്‍
എല്ലാവരും ഒരേ സ്വരത്തില്‍
നിന്റെ നിഷ്കളങ്കമായ മുഖത്തോട് ചോദിക്കുന്നു.
നിന്റെ ചുണ്ടുകളില്‍ നിന്ന് പൊഴിയുന്ന
അവ്യക്തമധുരമായ ശബ്ദങ്ങളില്‍
അതിന്റെ ഉത്തരമുണ്ടോ?
-----------------------------------------------------------------------------------

Friday, February 24, 2017

അവരുടെ മുഖങ്ങള്‍ ചേര്‍ത്തുചേര്‍ത്ത് വന്‍‌കരകള്‍ നിര്‍മിക്കുന്നു.../ വിഷ്ണു പ്രസാദ്


ഞാന്‍ ഒരു സ്ത്രീ
1973 നവംബര്‍ 27
മുംബൈ,ഇന്ത്യ:
എന്റെ പേര് അരുണാഷാന്‍ബാഗ്
ഞാന്‍ മുംബൈയിലെ
കിംങ് എഡ്വേഡ് മെമ്മോറിയല്‍
ആശുപത്രിയില്‍ നഴ്സ്.
ആശുപത്രിയില്‍ വസ്ത്രം മാറുന്നതിനിടെ
സോഹന്‍‌ലാല്‍ ഭര്‍ത്താ വാല്‍മീകി എന്ന തൂപ്പുകാരന്‍
ചങ്ങല കൊണ്ട് കഴുത്തുമുറുക്കി
എന്നെ ബലാല്‍‌സംഗം ചെയ്തു.
തലച്ചോറിലേക്ക് പ്രാണവായു എത്താതെ
എന്റെ കാഴ്ച്ചയും കേള്‍വിയും നശിച്ചു.
കഴിഞ്ഞ 41 വര്‍ഷങ്ങളായി
ഒരേ കിടക്കയില്‍
ഇതേ ആശുപത്രിയില്‍ കിടപ്പിലാണ്.
41 വര്‍ഷങ്ങള്‍...
എത്രയോ ഭരണകൂടങ്ങള്‍ വീണു
എത്രയോ കുഞ്ഞുങ്ങള്‍ പിറന്ന്
ചരിത്രത്തില്‍ ഇടം പിടിച്ചു.
നദികള്‍ വഴിമാറിയൊഴുകി.
പര്‍വതങ്ങള്‍ തല കുനിച്ചു
എന്റെ വാര്‍ഡിനു പുറത്ത്
വര്‍ണാഭമായ ലോകം
ചീറിപ്പാഞ്ഞു.
ഞാന്‍ ഒന്നുമറിയുന്നില്ല.
41 വര്‍ഷങ്ങള്‍
ആ ചങ്ങലയുടെ മുറുക്കത്തില്‍
നിശ്ചലമായി.
*
ഞാന്‍ ഒരു സ്ത്രീ
2013 നവംബര്‍
കിംബര്‍ലി
ഞാന്‍ ജനിച്ചിട്ട്
ആറ് ആഴ്ചയേ ആയിരുന്നുള്ളൂ
എന്റെ അമ്മയുടെ ആദ്യത്തെ കുഞ്ഞ്
ജനിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോഴേ
മരിച്ചുപോയിരുന്നു.
അമ്മ എന്നെ കിടക്കയില്‍ കിടത്തി
ടീവി കാണാന്‍ പോയതായിരുന്നു.
ഇരുപത്തിനാലു വയസ്സുള്ള
എന്റെ മാതൃസഹോദരന്‍
എന്നെ ജനല്‍ വഴി എടുത്തുകൊണ്ടുപോയി
വീടിന്റെ പിന്‍ഭാഗത്തുവെച്ച്...
നിലവിളി ബാക്കിയുണ്ടായിരുന്നതിനാല്‍
ശബ്ദം കേട്ട് ഓടിവന്ന
അമ്മയും അമ്മമ്മയും
ചോരയില്‍ കുളിച്ചുകിടന്ന എന്നെ
ആശുപത്രിയിലെത്തിച്ചു.
*
ഞാന്‍ ഒരു സ്ത്രീ
2001 നവംബര്‍ ദക്ഷിണാഫ്രിക്ക
എന്റെ പേര് ഷെപാങ്
വടക്കന്‍ കേപ്പിലെ ലൂയീസ് നല്‍‌വെഗ്
ആറാണുങ്ങള്‍ എന്നെ
കൂട്ടബലാല്‍ക്കാരം ചെയ്തു.
എനിക്ക് ഒന്‍പതുമാസം പ്രായമേ
ഉണ്ടായിരുന്നുള്ളൂ.
ലോകത്തെക്കുറിച്ച്
എനിക്കൊന്നുമറിയുമായിരുന്നില്ല.
വാക്കുകള്‍ ഉറച്ചിരുന്നില്ല
അമ്മേ എന്ന് വിളിക്കാന്‍ പോലുമായിരുന്നില്ല.
നടക്കാന്‍ പോലും തുടങ്ങിയിരുന്നില്ല.
*
ഞാന്‍ ഒരു സ്ത്രീ
2014 ജൂലൈ
തെക്കന്‍ മിഡ്നാപൂര്‍ ,പശ്ചിമബംഗാള്‍
ഏഴുവയസ്സുള്ള എന്നെ മൂന്ന് ആണുങ്ങള്‍
തട്ടിക്കൊണ്ടുപോയി ബലാല്‍‌സംഗം ചെയ്തു.
ആവശ്യം കഴിഞ്ഞ് കൊന്ന്
വഴിയരികിലെ വേപ്പുമരത്തില്‍
കെട്ടിത്തൂക്കി.
*
ഞാന്‍ ഒരു സ്ത്രീ
2014 മെയ്
ഉത്തര്‍ പ്രദേശിലെ
ഖത്ര ഷഹദത് ഗഞ്ച്
എനിക്ക് 14 വയസ്സാണ്.
ഞങ്ങളുടെ ഗ്രാമത്തില്‍
മിക്ക കുടുംബങ്ങള്‍ക്കും കക്കൂസുകള്‍ ഇല്ല.
ഞാനും 16 വയസ്സുള്ള എന്റെ ചേച്ചിയും
പ്രഭാതകൃത്യങ്ങള്‍ക്കു വേണ്ടി
പുറത്തേക്കു പോവുമ്പോള്‍
ഒരു കൂട്ടം ആളുകള്‍
ഞങ്ങളെ ബലാല്‍‌സംഗം ചെയ്തു.
ഗ്രാമത്തിലെ ഒരു മാവില്‍ ജീവനോടെ കെട്ടിത്തൂക്കി.
സ്ത്രീകളായി ജനിച്ചതായിരുന്നു
ഞങ്ങള്‍ ചെയ്ത കുറ്റം.
ഞാന്‍ നന്നായി പഠിക്കുമായിരുന്നു.
എന്റെ ഗ്രാമത്തിലെ ആണ്‍കുട്ടികളെപ്പോലെ
എനിക്ക് കോളേജില്‍ പോകണമെന്നുണ്ടായിരുന്നു.
പക്ഷേ...
.*
ഞാന്‍ ഒരു സ്ത്രീ
1988 നവംബര്‍ 22
ജപ്പാനിലെ മിസാറ്റൊ.
എന്റെ പേര് ജുങ്കോ ഫുറുത്തോ
എനിക്ക് 17 വയസ്സ്.
സ്കൂളില്‍ നിന്ന് വീട്ടിലേക്ക് പോകും വഴി
എന്റെ പ്രായം വരുന്ന ഏഴ് ആണ്‍‌കുട്ടികള്‍
എന്നെ തട്ടിക്കൊണ്ടു പോയി.
അതിലൊരുത്തനായ കാമിസാകുവിന്റെ
അയാസെയിലെ വീട്ടില്‍
44 ദിവസം തടവില്‍ പാര്‍പ്പിച്ചു.
വീട്ടിലേക്ക് ഫോണ്‍ വിളിപ്പിച്ച്
ഒരു ചങ്ങാതിയോടൊപ്പമാണെന്നും
സുഖമായിരിക്കുന്നുവെന്നും പറയിപ്പിച്ചു.
44 ദിവസത്തിനിടയില്‍
400 തവണയെങ്കിലും ബലാല്‍‌സംഗം ചെയ്തു.
പരസ്യമായി സ്വയംഭോഗം ചെയ്യിച്ചു
സിഗരട്ട് ലൈറ്റര്‍ കൊണ്ട് ഗുഹ്യഭാഗങ്ങള്‍ പൊള്ളിച്ചു.
നെഞ്ചുമുഴുവന്‍ തുന്നല്‍ സൂചി കൊണ്ട് കുത്തിത്തുളച്ചു.
ജനനേന്ദ്രിയത്തിലും മലദ്വാരത്തിലും
ബോട്ടിലുകളും സിഗരട്ടുകളും
കോഴിയിറച്ചിയും കുത്തിത്തിരുകി.
ജനനേന്ദ്രിയത്തില്‍ ചുട്ടബള്‍ബ് ഇറക്കി
ജനനേന്ദ്രിയത്തില്‍ കത്രികയിറക്കി
മലദ്വാരത്തില്‍ കരിമരുന്ന് വെച്ച് കത്തിച്ചു.
പട്ടിണിക്കിട്ടു.
വിശന്നപ്പോള്‍ പാറ്റകളെ തീറ്റിച്ചു
ദാഹിച്ചപ്പോള്‍ മൂത്രം കുടിപ്പിച്ചു
വിരല്‍ നഖങ്ങള്‍ തകര്‍ത്തു
ഇടത്തേ മുലഞെട്ട് പ്ലയറുപയോഗിച്ച്
പിഴുതെടുത്തു.
കീഴ്ക്കാംതൂക്ക് കെട്ടിത്തൂക്കി
ഇടിച്ചിടിച്ച് ചോര വരുത്തി.
നാല്‍പ്പത്തിനാലാം ദിവസം
അംഗഭംഗം വന്ന ശരീരം
ഇരുമ്പു ബാര്‍ബെല്ലുകൊണ്ട്
അടിച്ചുതകര്‍ത്തു
രക്തമൊഴുകിക്കൊണ്ടിരുന്ന
കണ്ണുകളിലും കവിളുകളിലും
മെഴുതിരി കത്തിച്ചുവെച്ചു.
ശരീരം മുഴുവന്‍ കത്തുംദ്രവങ്ങളൊഴിച്ച്
കത്തിച്ചു.
55 ഗാലന്റെ ഡ്രമ്മില്‍ ശരീരം താഴ്ത്തി
കോണ്‍ക്രീറ്റ് നിറച്ച് ഉറപ്പിച്ചു.
കോട്ടോയിലെ ഒരു ഒഴിഞ്ഞ
ഫാക്ടറിയില്‍ ഉപേക്ഷിച്ചു.
*
ഞാന്‍ സ്ത്രീ
1989ഏപ്രില്‍ 19
ന്യൂയോര്‍ക്ക് പട്ടണത്തിലെ സെന്‍‌ട്രല്‍ പാര്‍ക്ക്
എന്റെ പേര് ട്രിഷ എലന്‍ മീലി.
എനിക്ക് 28 വയസ്സായിരുന്നു.
പാര്‍ക്കില്‍ രാത്രിനേരത്ത് ജോഗിങ് ചെയ്തുകൊണ്ടിരിക്കെ
അഞ്ചു ചെറുപ്പക്കാര്‍ എന്നെ ബലാത്സംഗം ചെയ്തു.
അതിനു ശേഷം അഞ്ചുപേരും ചേര്‍ന്ന്
കഴിയുന്നത്ര തല്ലി.
ശരീരം മുഴുവന്‍ മുറിഞ്ഞ്
രക്തമൊഴുകിക്കൊണ്ടിരുന്നു
തലയോട്ടി തല്ലിത്തകര്‍ത്തു.
ഇടതുകണ്ണ് നേത്രകോടരത്തില്‍ നിന്ന്
തെറിച്ചുപോയി.
മരണം വാരിപ്പുതയ്ക്കുന്ന തണുപ്പ്
എന്റെ ശരീരമറിഞ്ഞു
ഞാന്‍ മരിച്ചില്ല.
ഒടിഞ്ഞുതൂങ്ങിയ ശരീരവും
നഷ്ടപ്പെട്ട കാഴ്ചയുമായി ജീവിക്കുന്നു.
1945
ജര്‍മനി
--------
--------
1990
കുവൈത്ത്
--------
--------
1994
റുവാണ്ട
--------
--------
1995
ബോസ്നിയ
--------
--------
1998
കോങ്‌കോ
--------
--------
2002
ഇന്ത്യ
--------
--------
2014
ഇറാക്ക്
-------
-------
-------
-------
------------
* * * *
സൂം ചെയ്ത് സൂം ചെയ്ത് നാമെത്തുന്ന
ഭൂമിയുടെ ഓരോ പിക്സലിലും
പീഡിതയായ ഒരു സ്ത്രീയുടെ
കരഞ്ഞുകലങ്ങിയ
ഭയം നിറഞ്ഞ മുഖമുണ്ട്.
ഭൂമിയുടെ എല്ലാ കോശങ്ങളില്‍ നിന്നും
എല്ലാ നിമിഷങ്ങളില്‍ നിന്നും
അവര്‍ നിലവിളിക്കുന്നു
അവരുടെ മുഖങ്ങള്‍ ചേര്‍ത്തുചേര്‍ത്ത്
തിരിഞ്ഞുകൊണ്ടിരിക്കുന്ന ഈ ഭൂഗോളത്തിലെ
ഏഴു വന്‍‌കരകളും നിര്‍മ്മിച്ചിരിക്കുന്നു.
അവരുടെ കണ്ണുനീര്‍
കടലായ് നീലിച്ചുകിടക്കുന്നു.
--------------------------------------------------------------------------------------------------------------------------
World Hate women എന്ന മൂന്നു മിനിട്ട് വീഡിയോയ്ക്ക് ഒരു പ്രതികരണം/അനുബന്ധം.
യഥാര്‍ത്ഥ വാര്‍ത്തകളുടെ ഒരു കൊളാഷ്.വിവിധ ഇന്റെര്‍നെറ്റ് സൈറ്റുകള്‍ക്ക് കടപ്പാട് (2014 ആഗസ്റ്റ് )

Friday, November 13, 2015

കാക്കയുടെ ഇറച്ചി / വിഷ്ണു പ്രസാദ്


വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന്
ചെറുപ്പം മുതലേ വിചാരമുള്ള അഞ്ചുപേര്‍
അതിനായി ഒരു കാക്കയെ പിടിക്കുന്നു.
കത്തിയണയ്ക്കുമ്പോഴും കാക്കയ്ക്കറിയില്ല
അതിനെ കൊല്ലുമെന്ന്
ഇക്കാര്യത്തില്‍ ഒരു കോഴിയുടെ
വിവരം പോലുമില്ല ബുദ്ധിജീവിക്ക്
ഒറ്റച്ചെത്തിന് കഴുത്തുമുറിഞ്ഞുവീഴുമ്പോള്‍
ചോര ചീറ്റും
തലപോയീ തലപോയീ എന്ന്
ഉടല്‍ കിടന്നു പിടയ്ക്കും
പിന്നെ
പപ്പ് പൂട പറി മല്‍‌സരമാണ്.
ചത്തതിനെന്തിനാ കാലെന്ന്
ഒരു തമാശ പറഞ്ഞ് ആ കറുത്ത കാലുകള്‍
മുറിച്ചെറിയുന്നു
കുടലും പിത്താശയവും വലിച്ചുമാറ്റുന്നു
കഷ്ണം കഷ്ണമാക്കുന്നു
ചോര കഴുകിക്കളയുന്നു
പിന്നെയും കഴുകുന്നു
മസാലപുരട്ടുന്നു
വറുത്തോ വേവിച്ചോ എടുക്കുന്നു
ഒന്നിച്ച് ഒരിലയില്‍ വിളമ്പി
വട്ടമിട്ടിരുന്ന് ചര്‍ച്ച തുടങ്ങുന്നു
കേരളത്തില്‍ ഇത്രയും സുലഭമായ ഒരു പക്ഷിയെ
എന്തുകൊണ്ട് തിന്നുന്നില്ലെന്ന്
മോഡറേറ്ററായി ഒരുത്തന്‍ ഒരു കഷ്ണം കടിച്ചു വലിക്കുന്നു.
എച്ചില്‍ തിന്നുന്നതുകൊണ്ടാണെന്ന്
വേറൊരുത്തന്‍ കടിച്ചുപറിക്കുന്നു
തീട്ടം തിന്നുന്ന കോഴിയെ തിന്നുന്നതോ എന്ന
ഒരുത്തന്റെ സംശയം എല്ലാവരും തൊട്ടുനക്കുന്നു.
മുഴുത്ത കഷ്ണം നോക്കിക്കടിച്ച് ഒരുത്തന്‍
ഏതൊക്കെ തിന്നാമെന്നും
ഏതൊക്കെ തിന്നേണ്ടെന്നും
ആരാണ് തീരുമാനിച്ച് ഒരു സമൂഹത്തിന്റേതാക്കിയതെന്ന്
എല്ലാത്തിനേയും ദഹിപ്പിച്ചുകളയുന്നു
കാക്കയെ തിന്നാത്തത് കാക്ക
ഞമ്മടാളായതുകൊണ്ടാണെന്ന് ഒരാള്‍
കാക്കയിറച്ചി ചവച്ചുചവച്ച് വീരവാദം മുഴക്കുന്നു
കാക്ക ദളിതനാണെന്നും സംവരണാനുകൂല്യങ്ങള്‍
നല്‍കേണ്ടതായിരുന്നുവെന്നും പറയുമ്പോള്‍
ഒരാള്‍ കാ കാ എന്ന് വയറുതടവുന്നു
എച്ചില്‍ പെറുക്കാന്‍ ഇപ്പോള്‍ കാക്കകള്‍ വരാറില്ല
ഒക്കത്തിനും അഹങ്കാരമാണ്.
ആസാമില്‍ നിന്നും ബംഗാളില്‍ നിന്നും
വേറെ എച്ചില്പെറുക്കികളെ ഇറക്കുമതി
ചെയ്യേണ്ട സ്ഥിതിയാണ് ഒരാള്‍ ഉറയുന്നു...
ചര്‍ച്ചമുറുകുമ്പോള്‍
കാക്കയുടെ ഇറച്ചി നല്ല ഊക്കില്‍
കടിച്ചുകടിച്ച്
പറിച്ച് പറിച്ച്
വിഴുങ്ങി വിഴുങ്ങി..
ഇനിയൊന്നും വിഴുങ്ങാനില്ലാതെ വരുമ്പോള്‍
എല്ലാവരും അവരവരുടെ ബൈക്കുകളില്‍
കയറി കാ കാ എന്ന് ചിരിച്ച് വശംകെട്ട്
പറന്നുപോകുന്നു
അപ്പോള്‍ ആ തീറ്റിസ്ഥലത്തുകിടന്ന്
ഒരു കാക്ക പറന്നുപോകാനാവാതെ
കരയുന്നു
അതുകേട്ട് വായനക്കാരായ നമ്മളെല്ലാവരും
ചിരിച്ചുചിരിച്ച് മണ്ണുകപ്പുന്നു...

---------------------------------------------------

Thursday, October 15, 2015

നമ്മള്‍ ഒളിച്ചിരിക്കുന്നു / വിഷ്ണു പ്രസാദ്


അനിശ്ചിതത്വങ്ങളുടെ ലോകത്ത്
നമ്മള്‍ ഒളിച്ചിരിക്കുകയാണ്
നമ്മുടെ ഈ ഒളിച്ചിരുപ്പിനു മാത്രമാണ്
ഇവിടെ നിശ്ചിതത്വം

നമ്മള്‍
രണ്ടു കള്ളന്മാര്‍
അല്ലെങ്കില്‍ പിടിച്ചുപറിക്കാര്‍
അല്ലെങ്കില്‍ ഒളിച്ചോടിയ പ്രണയികള്‍
അല്ലെങ്കില്‍ സ്വവര്‍ഗ്ഗരതിക്കാര്‍
അല്ലെങ്കില്‍ കലാപകാരികള്‍
പിടിച്ചുകൊല്ലാന്‍ സാധ്യതയുള്ള
രണ്ടു പ്രാണികള്‍
ഞാന്‍ ആണും നീ ഒരു പെണ്ണുമാവാം
മറിച്ചുമാവാം
ഒരു പക്ഷേ നാം രണ്ടും ആണുങ്ങളാവാം
മറിച്ചുമാവാം
എന്തായാലും
വെളിച്ചത്തിന്റെ കടല്‍ തിളച്ചൊഴുകുന്ന
റോഡരികില്‍
കൂട്ടിയിട്ട ടാര്‍വീപ്പകള്‍ക്കിടയില്‍
ഒളിച്ചിരിക്കുന്ന രണ്ടുപേരാണ് നാം.
ആക്രോശങ്ങള്‍ ഉയരുന്നുണ്ട്
ആയുധങ്ങളോ അഗ്നിയോ
ഓടിയടുക്കുന്നുണ്ട്
ഭയത്തിന്റെ പൂപ്പല്‍ പിടിച്ച
നമ്മുടെ കണ്ണുകള്‍ക്ക്
നമ്മെ കാണാതാവുന്നുണ്ട്.
ഞാന്‍ ഒരു കുട്ടിയോ വൃദ്ധനോ യുവതിയോ ആവാം.
നീയുമതെ.
നമ്മുടെ വിയര്‍പ്പുമണങ്ങള്‍
പരസ്പരം വരിയുന്ന രണ്ട് ഉരഗങ്ങളെപ്പോലെ
എന്തെങ്കിലും ഉല്പാദിപ്പിച്ചേക്കാം.
എന്തായാലും ലോകത്തിനു പറ്റാത്ത
രണ്ടുപേരാണ് നമ്മള്‍ .
നമ്മെ അവര്‍ പിടിക്കും.
അടുത്ത നിമിഷത്തിലോ
അതിന്റടുത്ത നിമിഷത്തിലോ
എന്നൊരു സംശയമേയുള്ളൂ.
മരണത്തെക്കുറിച്ചുള്ള അനന്തമായ സാധ്യതകളില്‍
ഏതാണ് നമുക്ക് ലഭിക്കുക എന്ന
അനിശ്ചിതത്വത്തിന്റെ ഘനമുണ്ട്
നമ്മുടെ നെഞ്ചുകള്‍ക്ക്.
നമ്മുടെ മിടിപ്പുകള്‍ ,
നമ്മുടെ അകത്ത് നിന്ന്
ആരോ പുറത്തേക്കെറിയുന്ന,
നമ്മുടെ തന്നെ നെഞ്ചില്‍ തട്ടി വീഴുന്ന കല്ലുകള്‍ .
ഒരു കമ്പോ കല്ലോ കത്തിയോ പന്തമോ
നമുക്കു മുന്നിലുള്ള റോഡിലൂടെ പാഞ്ഞുപോവുന്നു.
ഇരയുടെ ഗന്ധമറിഞ്ഞുറപ്പിച്ച ഹിംസ്രജന്തുക്കളെപ്പോലെ
നമ്മെ തിരഞ്ഞുവന്നവര്‍
ടാര്‍വീപ്പകള്‍ക്കരികില്‍
അവരുടെ ഓട്ടം നിര്‍ത്തിയിട്ടുണ്ട്.
നമുക്കവരുടെ കാലുകള്‍ മാത്രം കാണാം.
അവ പലദിശകളില്‍ സമാധാനമില്ലാതെ ചലിക്കുന്നു.

അടുത്ത നിമിഷം
അല്ലെങ്കില്‍ അതിനടുത്ത നിമിഷം...
ഞാന്‍ എന്താണെന്ന് എനിക്ക് നിശ്ചയമില്ലാത്തതുപോലെ.
നീ ആണോ പെണ്ണോ എന്ന് എനിക്കറിയില്ല.
ആരാകിലെന്ത്?
എന്റെ പരുക്കന്‍ ചുണ്ടുകള്‍
നിന്റെ ചുണ്ടുകളില്‍ സഞ്ചരിക്കുന്നു.
ഈ ടാര്‍വീപ്പകള്‍ അകറ്റിമാറ്റുന്ന നിമിഷം
വെളിച്ചം നമ്മളെ ഒറ്റിക്കൊടുക്കും.
പാമ്പുകളെയെന്നപോലെ തല്ലിച്ചതച്ച് ,
അതുമല്ലെങ്കില്‍ ഒറ്റക്കുത്തിന് നെഞ്ചോ വയറോ പിളര്‍ത്തി,
അതുമല്ലെങ്കില്‍ പെട്രോളോ മണ്ണെണ്ണയോ ഒഴിച്ച് കത്തിച്ച് ,
അതുമല്ലെങ്കില്‍ തലയറുത്ത് ചോര ചീറ്റിച്ച് ,
അതുമല്ലെങ്കില്‍ .....(മരണം എത്രയേറെ സാധ്യതകളുള്ള
ഒരു ആവിഷ്കാര മാധ്യമമാണ് !)

അടുത്ത നിമിഷം
അല്ലെങ്കില്‍ അതിനടുത്ത നിമിഷം...
----------------------------------------------------------------

Tuesday, October 13, 2015

ഒറ്റയാള്‍ഭൂഖണ്ഡം / വിഷ്ണു പ്രസാദ്


ഒറ്റയ്ക്കൊരു ഭൂഖണ്ഡത്തില്‍ നിങ്ങള്‍ എന്തെടുക്കുകയാണെന്ന്
കിളികള്‍ ചോദിച്ചു പറന്നു പോകുന്നു
മഴ എന്ന നാടകം എതാനും നിമിഷങ്ങള്‍ക്കകം
തുടങ്ങുമെന്ന് മേഘങ്ങള്‍ തിരശ്ശീല കെട്ടുന്നു.
കുളത്തില്‍ കുളിക്കാന്‍ പോയ ഒരുത്തന്റെ ജഡം
ആമ്പല്‍പ്പൂവെന്ന് കരുതി നീരുടലുകള്‍
ഉപരിതലത്തിലേക്ക് പൊക്കിപ്പിടിക്കുന്നു..
അവനവനിലേക്ക് സര്‍പ്പിളാകൃതിയില്‍
ചുരുങ്ങുന്നതിന്റെ ലഹരിയെ പറ്റി
ഒരു ചേരട്ട പറഞ്ഞത് ഒരു ശരീരത്തെ പിന്തുടര്‍ന്ന്
വളച്ചുകൊണ്ടിരിക്കുന്നു...
കാട്ടിലേക്ക് ഓടിപ്പോകുന്നു ഒരു കുളക്കോഴി
കാട് അതിന്റെ പാവാടയോ ബ്ലൌസോ?
ഒറ്റയ്ക്കൊരു ഭൂഖണ്ഡത്തില്‍ നടക്കാനിറങ്ങുകയും
തന്നിലേക്കു തന്നെ തലകുത്തി വീഴുകയും ചെയ്യുന്ന ചെറുപ്പക്കാരാ
അടുത്ത ഭൂഖണ്ഡത്തിലും പിന്നെ അതിന്റടുത്ത ഭൂഖണ്ഡത്തിലും
നിന്നെ ഒരാളും കാത്തിരിക്കുന്നില്ലെന്ന്
അറിയാവുന്നതുകൊണ്ട് ചോദിക്കുകയാണ്
ജന്മത്തിന്റെ സമയപരിധി കൊണ്ട്
ഈ ഭൂഖണ്ഡത്തെ നീ എന്തു ചെയ്യാന്‍ പോകുന്നു?

-----------------------------------------------------------------

Friday, July 31, 2015

കളി / വിഷ്ണു പ്രസാദ്


ഒളിച്ചുകളിയില്‍ നീജയിച്ചിരിക്കുന്നു.
മടുപ്പിന്റെ പൂപ്പല്‍ പിടിച്ച്
ഞാനിതാ ദ്രവിക്കുന്നു...
കൂട്ടുകാരാ നിന്റെ ഒളിയിടം
എവിടെയാണ്?
ഏത് കാട്ടില്‍ ,ഏത് ഗുഹയില്‍
ഏത് മലയില്‍ , ഏത് മരപ്പൊത്തില്‍ ...
ഉള്ളില്‍ തളര്‍ച്ചയുടെ
ഒരു ചൂളയ്ക്ക് തീ പിടിക്കുന്നു...
നീ തന്ന വിളക്കും വടിയുമൊന്നും
നിന്നെ കണ്ടെത്താന്‍
എനിക്ക് പ്രയോജനപ്പെട്ടില്ല.
കളിയില്‍ ഞാന്‍ തോറ്റിരിക്കുന്നു.
ഇറങ്ങി വരൂ...
നീയിവിടെ ഉണ്ടെന്ന്
ഒരടയാളമെങ്കിലും തരൂ...
ഓരോ കിളിയൊച്ചയും നിന്റെ
വാക്കെന്നു കരുതി
ഓരോ പൂക്കാ‍ഴ്ച്ചയും നിന്റെ
മുഖമെന്നു കരുതി
ഞാന്‍ ഓടി വന്നു...
ഏത് പച്ചിലകളുടെ മറവില്‍
നീയിപ്പോഴും എന്നെ നോക്കി
ചിരിക്കുന്നു...
കൂട്ടുകാരാ,കളിസമയം കഴിഞ്ഞു.
എല്ലാ കളികളിലും തോറ്റ
നിന്റെ ചങ്ങാതി വിളിക്കുന്നു
വരൂ നമുക്കൊരുമിച്ച് തിരിച്ചു പോകാം.

---------------------------------------

Monday, July 27, 2015

വീഴ്ചച്ചൂര് / വിഷ്ണു പ്രസാദ്


എത്ര വീണിരിക്കുന്നു...!
കാല്‍മുട്ടിലെ തോല് എത്ര തവണ പോയിരിക്കുന്നു!
മണ്ണിലേക്ക് മറിഞ്ഞു വീഴുന്നത്
ഇന്നിപ്പോള്‍ ഓര്‍ക്കാന്‍ ഒരു സുഖം,
കുറച്ചു നാള്‍ കൊണ്ടു നടക്കുന്ന നീറ്റലും
വീണ ഉടനെ പൊട്ടുന്ന ആ
കരച്ചിലും ചോരയുമല്ല ,
മണ്ണിലേക്ക് മറിഞ്ഞു വീണു കിടക്കുന്ന
ഏതാനും നിമിഷങ്ങള്‍
മൂക്കിലേക്ക് അടിച്ചു കയറുന്ന
മണ്ണിന്റെ ഒരു മണമുണ്ട്;
ഓരോ വീഴ്ച്ചയിലും
തിരിച്ചു വരുന്ന ജീവന്റെ മണം.
അതു തന്നെയാണ്
ഇന്നലെ വീണപ്പോഴും ഉണ്ടായത്.
മണ്ണ് ചോരയെ തൊടുന്ന മണം.
വര്‍ഷങ്ങള്‍ക്കു ശേഷമാണ്
ഇന്നലെ ചെറുതായൊന്നു വീണത്.
ഓര്‍മിച്ചിട്ടില്ല,അതേവരെ
മുന്‍‌കാല വീഴ്ച്ചകള്‍ ...
തോലു പൊട്ടുക പോലുമുണ്ടായില്ല.
എങ്കിലും വീഴ്ച്ചകളുടെ ചൂര് തിരിച്ചു വന്നു ,
ഒരു ഞൊടിയിട കൊണ്ട്.
ലോകമാവട്ടെ ,
ഈ വീഴ്ച്ചയ്ക്കാണ് കാത്തു നിന്നതെന്ന മട്ടില്‍
ചിരിച്ചു മറിഞ്ഞു.
ഇത്ര നാളും ഞാന്‍ വീഴാഞ്ഞതു കൊണ്ടാവാം
ലോകം ഇതേ വരെ വിഷമിച്ചു നിന്നത്...
-------------------------------------------------

Saturday, June 20, 2015

കൃഷി / വിഷ്ണു പ്രസാദ്


അവര്‍ ഒരേവരിയില്‍
നടക്കുകയായിരുന്നു.
അവരുടെ തോളുകളില്‍
കൈക്കോട്ടോ കോടാലിയോ
നുകമോ ഉണ്ടായിരുന്നു.
അവരുടെ കൈകളില്‍
വിത്തോ വളമോ അരിവാളോ
ഉണ്ടായിരുന്നു.
അവര്‍ ഒരേവഴിയില്‍
നടക്കുകയായിരുന്നു.
അതൊരു വരിയായി രൂപപ്പെട്ട വിവരം
അവര്‍ അറിഞ്ഞിരുന്നില്ല.
അവരെല്ലാം തല കുനിച്ചാണ്
നടന്നിരുന്നത്.
മുന്‍പേ നടന്നവരെല്ലാം
ഏതോ ഇരുട്ടിലേക്ക്
മറിഞ്ഞുവീണുകൊണ്ടിരുന്നു.
അവര്‍ക്കു പിന്നില്‍
അവരുടെ കൃഷിഭൂമികള്‍
പുളച്ചുകിടന്നു.
അതിലെ വാഴയും ഇഞ്ചിയും
നെല്ലും പച്ചക്കറിയും
മരണത്തിന്റെ ആ നിശ്ശബ്ദപാതയിലേക്ക്
അവരെ ഒറ്റുകൊടുത്തു.
ചെടികള്‍ അവരെ തിരിച്ചുവിളിച്ചില്ല.
കിളികള്‍ അവരെ തിരിച്ചുവിളിച്ചില്ല.
ശലഭങ്ങളോ പ്രാണികളോ തിരിച്ചുവിളിച്ചില്ല.
വീടുകളിലെ വളര്‍ത്തുമൃഗങ്ങള്‍
അവരുടെ പോക്കു കണ്ട് തിരിഞ്ഞുകിടന്നുറങ്ങി.
അവരുടെ കുട്ടികളും സ്ത്രീകളും മാത്രം
ആ നീണ്ട വരികളില്‍
അവരെ അനുഗമിക്കാന്‍ തയ്യാറായി.
അനുഗമിക്കുകയാണെന്ന്
അവരും അറിഞ്ഞിരുന്നില്ല.
ഗ്രാമത്തിലെ മുഴുവന്‍ കര്‍ഷകരും
വീണുമരിക്കുന്ന ആ കൊക്കയിലേക്ക്
ഒരിക്കല്‍ ഒരു കുഞ്ഞ് ചെന്നുനോക്കി.
അവിടെ ഗ്രാമത്തില്‍ നിന്ന് മരിച്ചുപോയ
ആയിരക്കണക്കിന് മനുഷ്യര്‍ മുകളിലേക്ക്
നോക്കി കേഴുന്നുണ്ടായിരുന്നു.
അവര്‍ക്കു മീതെ കുലമറ്റുപോയ
ആയിരക്കണക്കിന് പ്രാണികളും
ശലഭങ്ങളും കിളികളും
പറന്നുനടന്നിരുന്നു.
അപ്പോള്‍ അഗാധതയില്‍ നിന്ന്
ഒരു കൈ പൊന്തിവന്നു.
ചുക്കിച്ചുളിഞ്ഞ അതിന്റെ വിരലുകള്‍
ആ കുഞ്ഞിനെ വാത്സല്യത്തോടെ തലോടി.
അവന്‍ ആ വിരലുകളില്‍ പിടിച്ചു.
അവ പൊട്ടുകയും കൂടുകയും ചെയ്യുന്ന
മണ്ണായിരുന്നു,
വിഷം തിന്നു മരിച്ച മണ്ണായിരുന്നു .
----------------------------------------------

Saturday, June 13, 2015

നട്ടുച്ചകളുടെ പാട്ട് അഥവാ മീന്‍ പൊരിക്കുന്ന മണം/വിഷ്ണു പ്രസാദ്

അമലനഗര്‍ ഹൌസിങ് കോളനിയില്‍
അന്‍പത്തൊന്ന് വീടുകളുണ്ട്.
അന്‍പത്തൊന്ന് വീടുകള്‍ക്കിടയില്‍
തണുത്ത് തണുത്ത് ചത്ത വഴിയുണ്ട്.

ഒരു ദിവസം നട്ടുച്ചയ്ക്ക് നമ്മുടെ പിച്ചക്കാരന്‍
അതിലൂടെ പോവുകയാണ്.
അന്‍പത്തൊന്ന് വീടുകളും അപ്പോള്‍
മീന്‍ വറുക്കുന്ന മണത്തെ പ്രക്ഷേപണം ചെയ്തു

നമ്മുടെ പിച്ചക്കാരന്റെ കുട്ടിക്കാലത്ത്
ഉച്ചയ്ക്ക് വീട്ടിലേക്ക് സ്കൂള്‍ വിട്ടോടുമ്പോള്‍
മീന്‍ വറുക്കുന്ന മണത്തില്‍ പൊതിഞ്ഞ്
യേശുദാസിന്റെ പാട്ടുകള്‍ ഇറങ്ങി വരുമായിരുന്നു.

ഈ മീന്‍ വറുക്കുന്ന മണമാണ്
എന്റെ പേര് നട്ടുച്ചകളുടെ പാട്ട് എന്ന് പരിചയപ്പെടുത്തിക്കൊണ്ട്
നമ്മുടെ പിച്ചക്കാരന്റെ മയക്കത്തില്‍
ഇന്നലെയും വന്നുപോയത്.

നമ്മുടെ പിച്ചക്കാരന്‍
അന്‍പത്തൊന്ന് വീടുകളിലേക്കും
ഈ നട്ടുച്ചയ്ക്ക് ചുഴിഞ്ഞു ചുഴിഞ്ഞു നോക്കി.
എല്ലാ വീടുകള്‍ക്കും മതിലുണ്ട്
എല്ലാ വീടുകള്‍ക്കും ഗേറ്റുണ്ട്
എല്ലാവീടുകളുടെയും മുന്‍‌വാതിലുകള്‍
അടഞ്ഞ് മോന്തകൂര്‍പ്പിച്ച് നില്‍ക്കുകയാണ്
ജനാലകള്‍ ഒരു കാലത്തും തുറക്കുകയില്ലെന്ന്
മീശ പിരിക്കുകയാണ്

എങ്കിലും എല്ലാ വീടുകളില്‍ നിന്നും ആ മണം ഇറങ്ങിവരുന്നുണ്ട്.
മണത്തെ പ്രക്ഷേപണം ചെയ്യാന്‍ പാകത്തില്‍
എല്ലാ വീടുകള്‍ക്കും അടുക്കള കാണും
ഗ്യാസടുപ്പ് കാണും
എല്ലാ അടുപ്പുകളിലും ഇപ്പോള്‍ ചട്ടി കാണും
എല്ലാ ചട്ടികളിലും പൊരിഞ്ഞുകൊണ്ടിരിക്കുന്ന മീന്‍ കാണും
എല്ലാ ചട്ടികളിലേയും മീനുകളെ ഇളക്കിയിട്ടുകൊണ്ട്
എല്ലാ വീടുകളുടേയും എല്ലാ അടുക്കളകളില്‍
ഓരോ പെണ്ണു കാണും...

നമ്മുടെ പിച്ചക്കാരന്‍ കിടന്നുറങ്ങുന്ന
ഇടിഞ്ഞു പൊളിഞ്ഞ പീടികത്തിണ്ണയില്‍
നിറയെ കുഴിയാനകളുടെ കുഴികളുണ്ട്.
എല്ലാ കുഴികളിലും ഓരോ കുഴിയാന കാണും
കാണുമോ എന്ന സംശയത്തില്‍ അയാള്‍ ഊതി നോക്കും.
ഊതുമ്പോള്‍ മണ്ണ് പറന്നു മാറി
ഓരോ കുഴിയാനയെ കാട്ടിക്കൊടുക്കും

നട്ടുച്ചകളുടെ പാട്ട് ഒരു കറുത്ത തലേക്കെട്ടുമായി
അന്നും വന്ന് പരിചയപ്പെട്ടു.
‘ഞാനാണ് നട്ടുച്ചകളുടെ പാട്ട് അഥവാ മീന്‍ പൊരിച്ച മണം.’
എന്നിട്ട് അത് നടന്നു പോയി.

നമ്മുടെ പിച്ചക്കാരന്‍ ഒരേ സമയം
എല്ലാകുഴികളിലും ഊതി നോക്കുകയാണ്
എല്ലാ കുഴികളില്‍ നിന്നും മതിലുകള്‍
എല്ലാ കുഴികളില്‍ നിന്നും ഇരുമ്പു പടിവാതിലുകള്‍
എല്ലാ കുഴികളില്‍ നിന്നും വാതിലുകള്‍ ജനലുകള്‍
എല്ലാ കുഴികളില്‍ നിന്നും മേല്‍ക്കൂരകള്‍ ചുമരുകള്‍
എല്ലാ കുഴികളില്‍ നിന്നും അടുക്കളകള്‍ ഗ്യാസടുപ്പുകള്‍
എല്ലാ കുഴികളില്‍ നിന്നും മീന്‍ പൊരിക്കുന്ന ചട്ടികള്‍ പൊരിഞ്ഞ മീനുകള്‍
മണ്ണിനോടൊപ്പം പറന്നു പൊങ്ങി.

ഒടുക്കം എല്ലാ കുഴികളില്‍ നിന്നും
ഓരോ പെണ്ണുങ്ങള്‍ കയറിവന്നു.

അതാ നോക്കൂ
ഉറങ്ങിക്കിടക്കുന്ന നമ്മുടെ പിച്ചക്കാരനു ചുറ്റും
അന്‍പത്തൊന്ന് കുഴിയാനകള്‍!!!
--------------------------------------------------------------------

Tuesday, June 2, 2015

നദി / വിഷ്ണു പ്രസാദ്


സ്കൂള്‍ വിട്ടതും കുടകളുടെ
ഒരു കറുത്ത നദി ഒഴുകിപ്പോയി.
ഇരുകരകളില്‍ നില്‍ക്കുന്നവര്‍
നദിയില്‍ ഇറങ്ങാതെ
അതിനെ നോക്കി നിന്നു.
വഴിയരികില്‍ കാത്തുനിന്ന
വീടുകള്‍ ഓരോ കുമ്പിള്‍
കോരിയെടുത്തതുകൊണ്ടാവണം
അത് അധിക ദൂരം ചെല്ലും മുന്‍പേ വറ്റിപ്പോയി.
പോക്കുവരവുകളുടെ സൂക്ഷിപ്പുകാരനായ
കറുത്തു നനഞ്ഞ റോഡില്‍ ഇപ്പോഴും
അതിന്റെ ഓര്‍മ ബാക്കിയുണ്ട്.
എങ്കിലും,
പോയവരെക്കുറിച്ചോ വന്നവരെക്കുറിച്ചോ
ഒരോര്‍മയുമില്ലെന്ന് എല്ലാ വഴികളും
നുണ പറയും.

-------------------------------------------

Wednesday, May 20, 2015

ചാവ / വിഷ്ണു പ്രസാദ്


കുട്ടിക്കാലത്ത്
വിനോദയാത്രയ്ക്കിടെ കാണാതായ അനുജത്തിയെ
അമ്മയോട് പിണങ്ങി നാടുവിട്ടുപോയ അനിയനെ
വര്‍ഷങ്ങള്‍ക്കു ശേഷം വഴിവക്കില്‍ നിന്ന്
കൂട്ടിക്കൊണ്ടുവരുമ്പോലെയായിരുന്നു.
യാത്രയ്ക്കിടയില്‍ അതിനെ
കണ്ടപാടെ ബസ്സിറങ്ങി.
കുന്നിന്‍പുറത്തു നിന്ന് അതിനെ
വേരുപൊട്ടാതെ പിഴുതെടുത്തു.
‘എന്തിനാണെന്നെ...?’ എന്ന് അത് കരഞ്ഞു.
ആ കുന്നു മുഴുവന്‍ അവന്റെ വംശം
വളര്‍ന്നുപച്ചച്ച് ഇളം‌പച്ചത്തലകള്‍
ചുരുട്ടിനിന്നിരുന്നു.
ചാവ-എന്റെ നാടിന്റെ അടയാളച്ചെടി.
ഇരുപതുകൊല്ലത്തിനു ശേഷം ഞാനതിനെ
വീണ്ടും കാണുകയാണ്.

കുട്ടിക്കാലത്ത്
കാപ്പിത്തോട്ടത്തില്‍,വയലിറമ്പില്‍
ഒഴിഞ്ഞ കുന്നുകളില്‍
ഞാന്‍ പോകുന്നിടത്തെല്ലാം അത്.
എല്ലായിടത്തും ഒരു പാവത്തെപ്പോലെ
തളിര്‍ത്തല ചുരുട്ടി
എങ്കിലും ആഹ്ലാദത്തോടെ
വെയിലിന്റെ നിറം ഇളമ്പച്ചയാണെന്ന്
നിന്നിരുന്നു.
വെറുമൊരു പന്നല്‍ച്ചെടി.
ഒരു പൂ പോലും പുറപ്പെടുവിക്കാത്തത്.
അതിന്റെ മണം എനിക്കറിയാം.
എത്ര കൊത്തിപ്പറിച്ചുകളഞ്ഞാലും
വീണ്ടും വീണ്ടും കിളിര്‍ത്തു വന്നു.
പിന്നെപ്പിന്നെ സ്വന്തം തൊടികളില്‍ നിന്ന്
പറിച്ചെറിഞ്ഞ ഗോത്രജനതയെപ്പോലെ
അതിരുകളിലോ തിണ്ടുകളിലോ‍ അപകര്‍ഷത്തോടെ
അവ കറുത്തുനിന്നു.
നാടുവിട്ട് തൊഴില്‍തേടിത്തെണ്ടി
കൂട്ടുകാരിയും കുട്ടികളുമായി
തിരികെയെത്തുമ്പോള്‍
ഒരു തൊടിയിലും അതില്ല.
വീട്ടുപറമ്പിലൊരിടത്തു നട്ട്
ഞാനതിനോട് പറഞ്ഞു:
'നീ എന്റെ കുട്ടിക്കാലകൂട്ടുകാരന്‍ .'
തന്റെ വംശം കൂട്ടക്കൊലചെയ്യപ്പെട്ട
കുന്നുകളും തൊടികളും വഴിവക്കുകളും നോക്കി
അതു ഓര്‍മകളുടെ ഭാരത്താല്‍ കുനിഞ്ഞുനിന്നു.
യുദ്ധത്തിലോ കലാപത്തിലോ
എല്ലാം നഷ്ടപ്പെട്ട് ഓടിപ്പോയ ഒരാള്‍
തിരികെ വന്ന് കത്തിപ്പോയ തന്റെ വീട്ടിലെ
മുറികളില്‍ പരതുന്നതുപോലെ
അതിന്റെ ഇലക്കണ്ണുകള്‍
പരതിക്കൊണ്ടിരുന്നു.
മൂന്നുദിവസം കൊണ്ട് അത് കരിഞ്ഞു.
പക്ഷേ,പൂര്‍വികരുടെ കാറ്റ് നാലാം ദിവസം
ഒരു മഴയുമായി വന്ന് അതിനോട് എന്തോ പറഞ്ഞു.
ഇപ്പോള്‍ അത് എഴുന്നേറ്റു നില്‍ക്കുന്നു.
നാടുവിട്ടുപോയ നാട് തിരിച്ചുവന്ന്
തൊടിയില്‍ നില്‍ക്കുന്നു.
വള്ളിട്രൌസറിട്ട ഒരു ചെക്കന്‍
ചാവയുടെ കൈ പിടിച്ച് നടക്കുന്നു.
-------------------------------------------------------

Monday, May 18, 2015

തട്ടിക്കൊണ്ടുപോവല്‍ / വിഷ്ണു പ്രസാദ്

പഴുത്തചക്കയുടെ മണം എല്ലായിടത്തും പായവിരിച്ച കാട്
മഴപെയ്തതിന്റെ നനവ് എഴുന്നേറ്റുപോവാത്ത മണ്ണ്
കിളികള്‍ പ്ലാവുകളുടെ കുഞ്ഞുങ്ങളെ പുറത്തെടുക്കുന്ന തിരക്കില്‍
ഈച്ചകള്‍ ആ കുഞ്ഞുങ്ങളെക്കുറിച്ച് കഥകള്‍ കെട്ടിയുണ്ടാക്കിപ്പറയുന്ന മത്സരത്തില്‍.

ചുരം കയറുന്ന ബസ്സിനെ തട്ടിക്കൊണ്ടുപോവുന്നു
പഴുത്തചക്കയുടെ മണമുള്ള കാട്.
52 പേര്‍ ഇരിക്കുന്നു.
42 പേര്‍ നില്‍ക്കുന്നു.
കാട് രണ്ടു കൈകള്‍ കൊണ്ട്
ബസ്സിനെ വാരിയെടുക്കുന്നു.
എല്ലാവരും
പഴുത്ത ചക്കയുടെ മണമുള്ള കാട്
ഈമ്പാന്‍ തുടങ്ങുകയാണ്.
പച്ചനിറത്തിലുള്ള മുള്ളുകളെ പിന്നിട്ട്
വെള്ളനിറത്തിലുള്ള മടലുകളെ പിന്നിട്ട്
സ്വര്‍ണനിറമുള്ള ചുളകളിലേക്ക്
ആടിയാടി വീഴുകയാണ്.
ചുണ്ടുകളിലൂടെ തേനൊലിക്കുകയാണ്.
വിളഞ്ഞിപറ്റിയ കൈകള്‍
ഒട്ടിച്ചൊട്ടിച്ച് കളിക്കുകയാണ്.
ഒട്ടുന്ന ചുണ്ടുകളെ തുറന്നും അടച്ചും രസിക്കയാണ്.
തേനൊലിക്കുകയാണ്.
ബസ്സില്‍ ചവിണിയും മടലും നിറയുകയാണ്.
തേനില്‍ വഴുതിവീഴുകയാണ്.
മഴ പെയ്തതിന്റെ നനവുമണ്ണില്‍

ഈച്ചകള്‍ പറക്കുകയാണ്.
പഴുത്ത ചക്കയുടെ മണം ഒരു ചക്കയാണ്,
ചീഞ്ഞ ഇലകളാണ്,
നനഞ്ഞ മണ്ണാണ്,
സ്വര്‍ണനിറമാണ്,
ഒരു ചക്ക നിറയെകണ്ണീച്ചകളാണ്.
എല്ലാവരും കണ്ണീച്ചകളെ ആട്ടുന്ന തിരക്കിലാണ്.

പഴുത്ത ചക്കയുടെ മണമുള്ള കാട്
ഒരു തെളിവുകളും അവശേഷിക്കാത്ത വിധം
തട്ടിക്കൊണ്ടുപോയി ചുരത്തില്‍ നിന്നൊരു ബസ്സിനെ.
അത് ബസ്സിനെ രണ്ടുകൈകളാല്‍ വാരിയെടുത്ത്
ഉമ്മവെച്ചുകൊണ്ടിരുന്നു.
ബസ്സില്‍ നിന്ന് ചക്കയുടെ മണമുള്ള കാട്ടിലേക്ക്
ഡ്രൈവര്‍ ഒരു പെരുമ്പാമ്പായി ചാടി
അത്തിമരത്തിലേക്ക് കയറിപ്പോയി
കണ്ടക്ടര്‍ പണസഞ്ചിയും ടിക്കറ്റ്പലകയും വലിച്ചെറിഞ്ഞ്
ഒരു കാക്കയായി പുറത്തേക്ക് പറന്നു.
സ്ത്രീകളുടെ സീറ്റില്‍ നിന്ന്
കുറേ മാനുകള്‍ ചാടിപ്പോയി.
പിന്‍‌സീറ്റിലെ ആ മീശക്കാരന്‍ അല്പം മുന്‍പ്
ഒരു കരിമ്പുലിയായി ജനല്‍ വഴി ചാടിയോടി.
കണ്ടക്ടറുടെ മുന്‍പിലെ സീറ്റിലിരുന്ന
രണ്ടു കൊച്ചുപെണ്‍കുട്ടികള്‍
കാടുമുഴക്കിക്കിളികളായി
അവരുടെ നീണ്ട വെളുത്ത തലമുടി റിബണ്‍
പിന്നിലേക്ക് വീശിക്കൊണ്ട്
ഓട്ടുമണിയൊച്ചയുണ്ടാക്കിപ്പറന്നു.
കുരങ്ങുകളും അണ്ണാന്മാരും തത്തകളുമായി
ആളുകള്‍ പുറത്തേക്ക് തെറിച്ചുകൊണ്ടിരുന്നു.
ഒരു മുത്തശ്ശി തോട്ടുവക്കത്തേക്ക്
വെള്ളിലച്ചെടിയായി നടന്നുപോയി.
മരങ്ങളും ചെടികളും ശലഭങ്ങളുമായി
ആ ബസ്സ് കാടിനകത്ത് വിലയിച്ചു.
പുറപ്പെട്ട വീടുകളില്‍ നിന്നും

എത്തേണ്ടഇടങ്ങളില്‍ നിന്നും
വിളിച്ചുകൊണ്ടിരുന്നവര്‍ക്ക്
ഒരേ മറുപടി:
നിങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്ന സബ്സ്ക്രൈബര്‍
ഇപ്പോള്‍ പരിധിക്കു പുറത്താണ്.

പഴുത്ത ചക്കയുടെ മണമുള്ള കാട്
ഇപ്പോള്‍ മറ്റൊരു ബസ്സിനെ സമീപിക്കുകയാണ്.
നിങ്ങള്‍ ആ ബസ്സില്‍ത്തന്നെയല്ലേ
ചുരം കയറിക്കൊണ്ടിരിക്കുന്നത്?
-----------------------------------------------------

Wednesday, May 6, 2015

അമ്മമ്മ / വിഷ്ണു പ്രസാദ്


നിലാവല്ല,കഴിഞ്ഞ വേനല്‍ക്ക് മരിച്ചുപോയ
മുകളിലെ വീട്ടിലെ അമ്മമ്മയാണ്
ഈ കുന്നുകള്‍ക്കിടയിലേക്ക് ഇറങ്ങിവരുന്നത്.
ആകെ വെളിച്ചമാണ് .
എങ്കിലും ആദരസൂചകമായ ഒരു നിശ്ശബ്ദത
പരിപാലിക്കുന്നുണ്ട് മരങ്ങള്‍.
മിന്നാമിനുങ്ങുകളല്ല,
അമ്മമ്മയുടെ കൈകളിലെ മോതിരങ്ങള്‍
പ്ലാവുകള്‍ എല്ലാ വിരലുകളിലും
മാറ്റിമാറ്റിയിട്ട് എന്നെ കാണിക്കുകയാണ്
തൊടിയില്‍ പുതുതായി കുഴിച്ച കുളത്തില്‍
അമ്മമ്മ  ഇറങ്ങിക്കുളിച്ച്
മിന്നാമിനുങ്ങുകളുടെ കൂടെ
കൈതകളുടെയും കവുങ്ങുകളുടെയും ഇടയിലൂടെ
കുന്നുകയറിപ്പോവുകയാണ്.

അമ്മമ്മയുടെ വീടുണ്ട് അവിടെ ഇരുട്ടില്‍ കുന്നിന്‍‌പുറത്ത്.
അമ്മമ്മ തൊടിയില്‍ ഉറങ്ങാന്‍ തുടങ്ങിയതില്‍ പിന്നെ
ആരും ഉറങ്ങിയിട്ടില്ല അതിന്റെ മുറികളില്‍.
വീടിനു മുന്നിലെ തൊടിയില്‍ അമ്മമ്മ ഒറ്റയ്ക്ക് നടക്കുന്നു
മുറുക്കാന്‍ പൊതിയഴിച്ച് ചവയ്ക്കുന്നു
തൂങ്ങിയ കാതുകളിലെ വളയമെന്ന്
ഒരു ചന്ദ്രന്‍ ആടിത്തുടങ്ങുന്നു.
നീണ്ട കാതുകള്‍
നീണ്ട നീണ്ട കാതുകള്‍
എല്ലായിടത്തു നിന്നും ഇറങ്ങിവന്ന്
അതിന്റെ തണുത്ത അറ്റം എന്നെ മുട്ടുന്നു.
അത്രയും പാവം പിടിച്ച ഉണങ്ങിയ വിരലുകള്‍
എന്നെ തലോടിക്കൊണ്ടിരിക്കുന്നു.
ഉറങ്ങിക്കൂടേ?
എന്തിനാണ് പുറത്തുവന്നിരിക്കുന്നതെന്ന് ചോദിക്കുന്നു.
ഉറങ്ങുന്നു.
അതിനിടയില്‍ വീടിനു മുകളിലേക്ക് പടര്‍ന്നുപിടിച്ച
വള്ളിപ്പന്തലില്‍ ഇലകള്‍ക്കിടയിലൂടെ
ഒരു മിന്നാമിനുങ്ങായ്
ഞാന്‍ പറന്നുപോകുന്നു...
---------------------------------------------------

Friday, March 20, 2015

ഉച്ച / വിഷ്ണു പ്രസാദ്


കാപ്പിപ്പൂവുകള്‍ ചുംബിച്ചുചുംബിച്ച്
ലഹരിപിടിച്ച ഒരു കാറ്റ്
മയങ്ങിക്കിടക്കുമിടവഴിയിലേക്ക്
പക്ഷികള്‍ പൂവുകള്‍ പോലെ
കൊഴിഞ്ഞുവീണുകൊണ്ടിരിക്കുന്നു

സിഗരറ്റുചാരം പോലെ ഒരു മേഘം ആകാശത്ത്
സിഗരറ്റു തീ പോലെ അരികില്‍ ഒരു സൂര്യന്‍

ഇലപ്പാത്രങ്ങളില്‍ മുഴുവന്‍ വെളിച്ചം പിടിച്ച്
നിറച്ചുവെക്കുന്നു പ്ലാവുകള്‍

ഇത്തിള്‍ക്കണ്ണിപ്പൂവുകള്‍ക്കുള്ളിലെ
നേര്‍ത്ത തേന്‍ സൂചികളുടെ വലിപ്പത്തില്‍
ചില കിളിയൊച്ചകള്‍ അങ്ങിങ്ങ്
വിടര്‍ത്തുന്നു ...അപ്പോള്‍ത്തന്നെ മായുന്നു..

ചേമ്പിന്‍‌താളുകള്‍ വെയിലിനുകൊടുക്കാതെ
മൂടിവെച്ച കുളത്തില്‍
തണുപ്പ് ഒരു കുട്ടിയെപ്പോലെ
ഒളിച്ചിരിക്കുന്നു

മീനുകളുടെ വീടാണവിടം
ചേമ്പിന്‍‌താളുകളുടെ പച്ചമേല്‍ക്കൂരയല്ലാതെ
അവ കണ്ടിട്ടില്ല ആകാശം.
ചേമ്പിന്‍ തണ്ടുകളുടെ പച്ചത്തൂണുകള്‍ക്കിടയിലൂടെ
താളുകള്‍ നേര്‍പ്പിച്ചുവിടുന്ന പച്ചവെളിച്ചത്തില്‍
ചില തുമ്പികള്‍ മാത്രം അവിടെ എന്തോ
തിരഞ്ഞുപോവാറുണ്ട്.
-----------------------------------------------------

Saturday, March 7, 2015

പെരുമഴത്തോട്ടം / വിഷ്ണു പ്രസാദ്


പെട്ടെന്ന് ഉണ്ടായിവരുന്നു
ഒരു പെരുമഴത്തോട്ടം
മാനത്ത് മുളച്ച് ഭൂമിയിലേക്ക് വളര്‍ന്ന്
മണ്ണില്‍ ചില്ലകള്‍ പടര്‍ത്തി
ഇടതൂര്‍ന്ന ചില്ലുനൂല്‍ത്തോട്ടം
വയല്‍‌വക്കത്തെ എല്ലാ വീടുകളും
പെട്ടെന്ന് ഒറ്റയ്ക്കായിപ്പോവുന്നു
അടുത്തായിട്ടും അകലെയാവുന്നു
ഓര്‍മ്മകള്‍ പൊട്ടിയൊഴുകുന്ന
കണ്ണുകളാവുന്നു ജനാലകള്‍
കാറ്റ് ഒരു നനഞ്ഞ നാടോടിയെപ്പോലെ
വരാന്തയിലേക്ക് ഓടിക്കയറിവന്ന് അകത്തേക്ക് എത്തിനോക്കുന്നു
കെട്ടിയിട്ട പശുക്കളുടെ കരച്ചിലുകള്‍ നനയുന്നു
അവയുടെ പുള്ളികള്‍ മഴയില്‍ മായുന്നു
അവ തന്നെ മായുന്നു
മഴത്തോട്ടത്തില്‍ ഒരു ചില്ലുകുറുക്കന്‍
ആകാശത്തേക്ക് നോക്കിക്കൂവുന്നു
അതിന്റെ കൂവല്‍ അല്പം കഴിഞ്ഞ്
ഒരു മഴവില്ലായി കാണായേക്കും
ചില്ലുകാടില്‍ ഒരു സുതാര്യ ആന
നൃത്തം ചെയ്യുന്നു
ചെമ്പോത്തുകള്‍ മഴവള്ളികളില്‍ തൂങ്ങി
അവയുടെ പ്രാചീനവാദ്യങ്ങള്‍ മുട്ടുന്നു
പെട്ടെന്ന് ഒരുതോട്ടം കാണാതാവുന്നു
തുമ്പികളുടെ ചിറകുകളില്‍ കയറി
മഴ ആകാശത്തേക്ക് മടങ്ങിപ്പോവുന്നു
ആകാശം അതിന്റെ കറുത്ത മുലകളെ
നീലബ്ലൌസിലാക്കി കുടുക്കിട്ടുവെക്കുന്നു;
പാലുകൊടുത്തുകഴിഞ്ഞ അമ്മ
കാറ്റ് കവുങ്ങുകളുടെയും തെങ്ങുകളുടെയും
തലകള്‍ തോര്‍ത്തിക്കൊടുക്കുന്നു
കഴിഞ്ഞുപോയ പ്രണയങ്ങളുടെ ഓര്‍മ്മ പോലെ
ഒരു നനവുമാത്രം നില്‍ക്കുന്നു
ലോകം ഒരു നനഞ്ഞ പാവാടയായി ഇളക്കിക്കൊണ്ടിരിക്കുന്നു.
-----------------------------------------------------------------

Thursday, March 5, 2015

സില്‍‌വര്‍ ഓക്കുകളില്‍ നോക്കിയിരിക്കുന്ന / വിഷ്ണു പ്രസാദ്


അനങ്ങരുത് എന്ന് ആരോ തോക്കുചൂണ്ടിപറഞ്ഞത്
കേട്ടിട്ടെന്ന പോലെ
അത്ര അനക്കമറ്റ വൈകുന്നേരം

ഇലകളല്ല,
അഴിഞ്ഞ ശ്വാസകോശങ്ങളുമായി
വെള്ളത്തില്‍ മുങ്ങിനില്‍ക്കുകയാണെന്ന്
കാറ്റാടിമരങ്ങള്‍
അഭിനയിക്കുന്നു

ജലാന്തര്‍ഭാഗത്തിരുന്ന്
പൊങ്ങിക്കളിക്കുന്ന പായലുകളെയോ
ജലസസ്യങ്ങളെയോ നോക്കുന്ന
ഒരു പുതിയ ജന്തുവിനെപ്പോലെ
കാറ്റാടികളിലേക്കു തന്നെ
അവയുടെ നിശ്ചലതയിലേക്കു തന്നെ
ഞാന്‍ നോക്കുന്നു.

ശരീരകലകള്‍ക്കും വലിയ രക്തക്കുഴലുകള്‍ക്കുമിടയില്‍
ലോമികകളെന്ന പോലെ
മേഘങ്ങളുമായോ ആകാശവുമായോ
അദൃശ്യതയുമായോ
കാറ്റാടികളുടെ ഇലകള്‍
എന്തോ കൊടുക്കുകയും വാങ്ങുകയും
ചെയ്യുന്നുണ്ട്.

ഞാനതിലേക്ക് തുറിച്ചുനോക്കിത്തന്നെ
ഇരിക്കാറുണ്ട്
എല്ലാ വൈകുന്നേരങ്ങളിലും.

ഇന്നും ആ രഹസ്യം കണ്ടുപിടിച്ചുകളയും
എന്നാവുമ്പോഴേക്ക്
കാറ്റാടികള്‍ക്കിടയില്‍ നിന്ന്
എന്റെ കൃഷ്ണമണികളിലേക്ക്
ഒരിരുട്ട് തള്ളിത്തള്ളിവന്നു...
---------------------------------------

Tuesday, March 3, 2015

പത്തുമണി / വിഷ്ണു പ്രസാദ്


ഉണങ്ങിയ മുറിവുകളുടെ
പൊറ്റകള്‍ പൊളിച്ചുനോക്കുന്ന വെയില്‍,
പത്തുവയസ്സുള്ള ഒരു കുട്ടി,
ആകാശത്ത് അലസമിരിപ്പൂ.
കാലുകള്‍ മുറ്റത്തെ
കൈപ്പപ്പന്തലിനു മുകളില്‍...

കിണറ്റിന്‍‌കാലില്‍ ഒരു സൂചിമുഖി
ചെറുതാണ് ആനന്ദമെന്ന്
ഒരേ നിമിഷത്തെ
മൂന്നു ദിക്കുകളില്‍
കൊത്തിവെക്കുന്നു.

ആരും വരികയില്ലാത്ത വീടിന്റെ
തുറന്നുകിടക്കുന്ന ജനാല വഴി
മുറ്റത്തെ വള്ളിച്ചെടിയൊന്ന്
അകത്തേക്ക് കയറിപ്പോകുന്നു..

എല്ലാ മുറികളിലും പൂക്കള്‍
തെളിച്ച് ഇലകളോടെ തിരയുന്നു

അകത്തെവിടെയോ
വിജാഗിരിയഴിഞ്ഞ വാതില്‍ കരയുന്നു

അപ്പോള്‍
തുന്നല്‍‌യന്ത്രങ്ങള്‍
വാഹനങ്ങളാക്കിയ ഗ്രാമത്തിലെ തയ്യല്‍ക്കാര്‍
തങ്ങളുടെ യന്ത്രങ്ങള്‍
ചവിട്ടിച്ചവിട്ടി
തയ്ച്ചുതയ്ച്ച്

അന്തരീക്ഷത്തിലൂടെ പോകുന്നുണ്ട്.
പോയിപ്പോയി മറയുന്നുണ്ട്.
--------------------------------

സോദോം ഗൊമ്‌റ / വിഷ്ണു പ്രസാദ്

സോദോം ഗൊമ്‌റ
 ഒന്ന്

അഞ്ചുവര്‍ഷം മുന്‍പ് മരിച്ച ഓണ്‍ലൈന്‍ കവി
വിഷ്ണുപ്രസാദ് പാതിരാത്രിയില്‍ ചാറ്റില്‍ വന്ന്
‘ഹലോ ..’ പറയുന്നു!
അഞ്ചുവര്‍ഷം മുന്‍പ് കാറപകടത്തില്‍
ഗള്‍ഫില്‍ വെച്ച് മരിച്ചതാണ് കവി .
ഇയാളുടെ ബോഡി കാണാനാണ്
ഇയാള്‍ക്ക് റീത്തുവെക്കാനാണ്
പട്ടാമ്പിയില്‍ നിന്ന് കാറും പിടിച്ച്
കൊണ്ടോട്ടി എയര്‍പ്പോര്‍ട്ടില്‍ പോയത്.

ആളുകള്‍ ഇറങ്ങുന്ന വഴിക്ക്
ആരാധകര്‍ കാത്തുനിന്നപ്പോള്‍
ശവശരീരം മറ്റൊരു വഴിക്ക് വന്നു.
ബന്ധുക്കള്‍ ബോഡിയുമായി
അലറുന്ന ആംബുലന്‍‌സില്‍
വയനാട്ടിലേക്ക് പോയപ്പോള്‍
പുഷ്പചക്രം വഴിയോരത്ത്
വലിച്ചെറിഞ്ഞ് അന്നു പോന്നതാണ്.

ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോള്‍
സുഖമല്ലേ എന്ന് ചാറ്റ്
രണ്ടുമൂന്ന് അത്ഭുതചിഹ്നങ്ങള്‍
ടൈപ്പുചെയ്തിട്ടു.

ഒരു സ്മൈലി തിരിച്ചുവന്നു.
ദൈവമേ...!

നിങ്ങള്‍ മരിച്ചതല്ലേ എന്ന് ഞാന്‍ .
അങ്ങനെയങ്ങ് മരിക്കുമോ എന്ന്
സ്മൈലിയോടെ അയാള്‍ .
വല്ലാത്തൊരു ഞെട്ടല്‍.
ചാറ്റുചരിത്രം പ്രസിദ്ധീകരിച്ചാല്‍പ്പോലും
ആരും വിശ്വസിക്കില്ല.
ആ ചാറ്റ് അന്ന് ഓഫായി.
പലരോടൂം പറഞ്ഞെങ്കിലും
ആരുമത് വിശ്വസിച്ചില്ല.
ഭാവന കൊള്ളാമെന്ന് പറഞ്ഞു.

പിന്നീട് മാസങ്ങള്‍ക്കു ശേഷം
വിഷ്ണുപ്രസാദ് പച്ചവെളിച്ചവുമായി
മറ്റൊരു പാതിരയില്‍ വന്നു.
-ഹായ് :)

-ഹായ് :)
-നിങ്ങള്‍ എവിടെയാണ്?
‌-ഞാന്‍ ഇവിടെ ഹൈദരാബാദില്‍
-കാണാന്‍ പറ്റുമോ?
-കാണുന്നതെന്തിന്?
കാണാത്തത് വിശ്വസിക്കില്ലേ?
-അല്ല...അതല്ല.
-പിന്നെ?
-പുതിയ കവിതകള്‍ പബ്ലിഷ് ചെയ്യാത്തതെന്ത്?
-എക്കാലത്തും കവിതകള്‍ എഴുതേണ്ടതുണ്ടോ ?
-പിന്നെ എന്താണിപ്പോള്‍ ചെയ്യുന്നത്?
-ഞാനിപ്പോള്‍ കൊലപാതകത്തിലാണ്
സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്.
-ഹഹഹ :) കവിതയിലൂടെത്തന്നെ അത് സാധിച്ചിരുന്നല്ലോ...
-ഹഹഹ :)
അപ്പോള്‍ പിന്നെക്കാണാം.
-ബൈ
-ബൈ


പിന്നെയും പലവട്ടം പാതിരയില്‍ അയാള്‍ വന്നു.
ഒരു ദിവസം കാണാനുള്ള അവസരം തരാമെന്നേറ്റു.
വാട്‌സപ്പ് നമ്പര്‍ തന്നു.
ഹൈദരാബാദിലെ അയാളുടെ മുറിയില്‍ ചെല്ലാന്‍ പറഞ്ഞു.
ഞാനും ഹൈദരാബാദില്‍ത്തന്നെയായിരുന്നു.
വഴികളെല്ലാം ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന അയാള്‍
വാട്‌സപ്പിലൂടെ നല്‍കിക്കൊണ്ടിരുന്നു.
ഒടുവില്‍ ഞാന്‍ ആ വാടകമുറിയുടെ വാതില്‍ക്കലെത്തി.

( അതിലൈംഗികതയെന്നോ അശ്ലീലമെന്നോ തോന്നാവുന്ന ഒരു ദീര്‍ഘരചനയാണ്.താത്പര്യമുണ്ടെങ്കില്‍ മാത്രം തുടരാം :) )
---------------------------------------------

സോദോം ഗൊമ്‌റ

രണ്ട്

‘വാതില്‍ അടച്ചിട്ടില്ല.
അകത്തു കയറിയിരിക്കുക...’
എന്നൊരു സന്ദേശം വന്നു.
ഞാന്‍ അകത്തു കയറിയിരുന്നു.
ചുമരില്‍ ഒരു വലിയഫോട്ടോ
ഫ്രെയിം ചെയ്തുവെച്ചിരിക്കുന്നു.
ഒരു ക്ലോസറ്റിന്റെ പടം.
അതില്‍ ഫ്ലഷ് ചെയ്യാത്ത
മലത്തിന്റെ ഖരാകാരം.
ഇയാള്‍ എന്തൊരു മനുഷ്യനാണെന്ന്
വിചാരിച്ചു.
നോക്കുമ്പോള്‍ ചുമരില്‍
മറ്റൊരിടത്ത് ഒരു ക്ലോക്ക്.
അത് പൂര്‍ണമായും
രോമനിബിഡമായ ഒരു യോനിയാണ്.
അതിന്റെ നടുവില്‍
കറങ്ങിക്കൊണ്ടിരിക്കുന്ന സൂചികള്‍...
സൂചികളല്ല,രണ്ട് ആണ്‍‌ലിംഗങ്ങളാണ്.
അതിപ്പോള്‍
ഒന്നിനു മുകളില്‍ ഒന്ന് എന്ന്
വന്നുനിന്നേക്കും....
ലിംഗവിശപ്പ്,മലാശയം,പുതിയ കാഴ്ചകള്‍
തുടങ്ങിയ കവിതകളൊക്കെ ഓര്‍മിച്ചു.
അവസാനമെഴുതിയത്
കില്ലര്‍ എന്ന കവിതയോ മറ്റോ ആണ്....

തൊണ്ടയിലെ വെള്ളം വറ്റുന്നതു പോലെ തോന്നി.

‘കുളിക്കുകയാണ്,കാത്തിരിക്കുക.
നിങ്ങള്‍ ഇരിക്കുന്നതിനു മുന്‍പിലുള്ള
മേശയില്‍ ഒരു ആല്‍ബമുണ്ട്.
അത് കാണൂ ...’
എന്നൊരു സന്ദേശം വന്നു .

(തുടരും)
--------------------------------------------

സോദോം ഗൊമ്‌റ

3

ആല്‍ബം മറിച്ചുനോക്കി.
അത് ഒരു മലയാളിയുടെ
ആല്‍ബമായിത്തോന്നിയില്ല.
കറുത്തവര്‍ഗക്കാരനായ ഒരു വിദേശിയുടെ ചിത്രങ്ങള്‍.
അയാള്‍ ,അയാളുടെ ഭാര്യ,
രണ്ടു പെണ്മക്കള്‍
അവര്‍ ഒരുമിച്ചു നില്‍ക്കുന്ന പലപല മുഹൂര്‍ത്തങ്ങള്‍ .
ഇയാളാണോ വിഷ്ണുപ്രസാദ്?

അങ്ങനെയെങ്കില്‍ അയാള്‍
ഓണ്‍‌ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്ന
പൊഫൈല്‍പ്പടങ്ങളെല്ലാം
ആരുടേതായിരുന്നു?
ആല്‍ബത്തില്‍ പിന്നെയും
ചില ചിത്രങ്ങള്‍ കണ്ടു.
അമേരിക്കന്‍ പ്രസിഡണ്ടുമാരായ
റൊണാള്‍ഡ് റീഗന്‍ ,ജോര്‍ജ്ജ് ബുഷ് ഒന്നാമന്‍
ബില്‍‌ക്ലിന്റണ്‍,ജോര്‍ജ്ജ് ബുഷ് രണ്ടാമന്‍
എന്നിവരോടൊപ്പമുള്ള ചില ചിത്രങ്ങള്‍
ഏതെല്ലാമോ അന്തര്‍ദേശീയ വേദികളുടെയും
സംഭവങ്ങളുടെയും ചിത്രങ്ങള്‍ .

ആല്‍ബം തിരിച്ചുവെക്കുന്നതിനിടയില്‍
മറ്റൊരു ആല്‍ബം കാണാനിടയായി.
അതു നിറയെ കുറ്റകൃത്യങ്ങളുടെ യും
കുറ്റവാളികളുടെയും ചിത്രങ്ങളായിരുന്നു.
ഭീകരര്‍ തലയറുക്കുന്നത്
ബലാല്‍ക്കാരം ചെയ്യപ്പെട്ട് വിവസ്ത്രരായി
ചോരയൊലിപ്പിച്ച് സ്ത്രീകള്‍ കിടക്കുന്നത്
കൊലപാതക ദൃശ്യങ്ങള്‍
മുറിഞ്ഞുകിടക്കുന്ന തലകള്‍
കത്തി കുത്തിക്കയറ്റിയ ഒരു പുരുഷലിംഗം.
ചതഞ്ഞരഞ്ഞ കുഞ്ഞുങ്ങള്‍
അപകടദൃശ്യങ്ങള്‍.
ബോംബ് സ്ഫോടനം നടന്ന് ചാമ്പലായ സ്ഥലങ്ങള്‍
ചിതറിത്തെറിച്ചതും പൊള്ളിയതുമായ
കാലുകള്‍ ,കൈകള്‍,ശരീരങ്ങള്‍
ലോകത്തിന്റെ വിവിധകോണുകളില്‍
നിന്നുള്ളവയാണതെല്ലാം.
കണ്ടുകൊണ്ടിരുന്ന ആല്‍‌ബത്തില്‍ നിന്ന്
തലപ്പൊക്കി നോക്കിയപ്പോള്‍
അയാള്‍ മുന്നില്‍...(തുടരും... അല്ല,തുടരണോ?)
-----------------------------------------------

സോദോം ഗൊമ്‌റ
4

-ഞാന്‍  ലോത്ത്
നിങ്ങളന്വേഷിക്കുന്ന കവി ഞാനല്ല.

-അപ്പോള്‍ വിഷ്ണുപ്രസാദ്...?

-അയാള്‍ മരിച്ചുപോയില്ലേ

-അപ്പോള്‍ നിങ്ങളല്ലേ എന്നെ...?

-അതെ,മരണാനന്തരം അയാളുടെ അക്കൌണ്ട്
ഞാനാണിപ്പോള്‍ കൈകാര്യം ചെയ്യുന്നത്.

എന്ത് തെമ്മാടിത്തമാണ്
നിങ്ങള്‍ ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചില്ല.
അസാമാന്യമായ ഉയരവും തടിയുമുള്ള
അയാള്‍ എന്നോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു.
ഒരു കപ്പ് കാപ്പികൊണ്ടുവന്നു തന്നു.
ആകെ അന്തം വിട്ടിരിക്കുന്ന
എന്നെ നോക്കി അയാള്‍ പൊട്ടിച്ചിരിച്ചു.

-വിഷ്ണുപ്രസാദിനെ നിങ്ങള്‍ കണ്ടിട്ടില്ല.
ഞാന്‍ തന്നെയാണ് അയാള്‍ എന്ന് നിങ്ങള്‍ക്ക്
വിശ്വസിക്കുന്നതിന് എന്താണ് തടസ്സം?

എനിക്ക് വാക്കുകളുണ്ടായില്ല.
എനിക്കെതിരെയിരുന്ന്
ഒരു കപ്പ് കാപ്പി മൊത്തിക്കുടിച്ച്
അയാള്‍ പറഞ്ഞുതുടങ്ങി:

മരിച്ചുപോയവരുടെ അക്കൌണ്ടുകള്‍
ഹാക്ക് ചെയ്ത് അവരുടെ
ഓണ്‍ലൈന്‍ ജീവിതം നിലനിര്‍ത്തുന്ന
ഒരു നെറ്റ്‌വര്‍ക്കിലാണ് ഞാനിപ്പോള്‍.
മരിച്ചുപോയവരുടെ അക്കൌണ്ടുകള്‍ വഴി
ലോകത്തെക്കുറിച്ച് പഠിക്കുകയും
നിയന്ത്രിക്കുകയുമാണ് ലക്ഷ്യം.
ഓണ്‍ലൈനില്‍ നിങ്ങള്‍ സംസാരിക്കുകയോ
സംവദിക്കുകയോ ചെയ്യുന്നവര്‍
ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ ആവണമെന്നില്ല.
മരണാനന്തരം അവരുടെ അക്കൌണ്ടുകള്‍
ഞങ്ങള്‍ ഏറ്റെടുക്കുന്നു.
അവര്‍ക്കുവേണ്ടി ഞങ്ങള്‍ കാമിക്കുന്നു,
സംവദിക്കുന്നു,
രാഷ്ട്രീയവിശകലനങ്ങളും പ്രതികരണങ്ങളും നടത്തുന്നു.
നിങ്ങളുടെ കവിയുടെ അക്കൌണ്ട് മാത്രമല്ല,
ലോകത്തെമ്പാടുമുള്ള നൂറുകണക്കിനാളുകളുടെ
അക്കൌണ്ടുകള്‍ ഞാന്‍ കൈകാര്യം ചെയ്യുന്നുണ്ട്.
മരിച്ചവര്‍ക്ക് പരാതിയില്ലാത്തതുകൊണ്ട്
ഭരണകൂടമോ ഇന്റെര്‍നെറ്റ് സ്ഥാപനങ്ങളോ
ഇതറിയുന്നില്ല.
കൃത്യമായി പഠിച്ച് ചെയ്യുന്നതിനാല്‍
മരിച്ചവരുടെ ബന്ധുക്കളില്‍ നിന്നോ
മരണവിവരമറിഞ്ഞ സുഹൃത്തുക്കളില്‍ നിന്നോ
മറഞ്ഞു നില്‍ക്കാന്‍ കഴിയാറുണ്ട്.
മരിച്ചുപോയവരുടെ പേരിലുള്ള
വ്യാജപ്രൊഫൈലുകളാണ് കൂടുതല്‍ സുരക്ഷിതം.
എന്തെങ്കിലും പ്രശ്നങ്ങള്‍ ഉയരുന്നുണ്ടെന്ന് ബോധ്യപ്പെടുന്ന നിമിഷം
ഞങ്ങള്‍ ആ അക്കൌണ്ട് ഡിലിറ്റ് ചെയ്യും.
എന്നെപ്പോലെ ആയിരങ്ങള്‍ ഈ മേഖലയില്‍
ജോലിചെയ്യുന്നുണ്ട്.
നമുക്കിടയിലുള്ള ലോകത്ത്
മറഞ്ഞുകിടക്കുന്ന ഒരു ലോകമുണ്ട്.
ആലീസ് അത്ഭുതലോകത്തിലേക്കെന്ന പോലെ
ചിലര്‍ മാത്രം ആ മുയലിനു പിറകേ പോകുന്നു.
നാം നടക്കുന്ന ലോകത്ത്
മറ്റൊരു ലോകം നടക്കുന്നു.
നിങ്ങള്‍ തുറക്കുന്ന അതേ വാതില്‍
ചിലപ്പോള്‍ ചിലര്‍ക്ക് മറ്റൊരിടത്തെ കാണിക്കുന്നു.

നമ്മുടെ കട്ടിലിനടിയില്‍,
ക്ലോസറ്റില്‍,
അന്ധതയില്‍
മറ്റൊരു ലോകം മറഞ്ഞുകിടക്കുന്നു.
വിജനമായ വഴിയിലൂടെ
നിങ്ങള്‍ പോകുമ്പോള്‍
നിങ്ങളെ മുട്ടിയുരുമ്മി
ഒരാള്‍ക്കൂട്ടം പോകുന്നുണ്ട്.
നിങ്ങളുടെ ചുമരുകള്‍ക്കുള്ളില്‍
ഒരു തെരുവ് ചലിക്കുന്നുണ്ട്.
നിങ്ങളറിയുന്നില്ല...
നിങ്ങളറിയുന്നില്ല...

അയാള്‍ വികാരഭരിതനായി നിര്‍ത്തി.
(തുടരും)

5
എല്ലാം ശരി,നിങ്ങള്‍ തന്നെയാണോ
സോദോമില്‍ നിന്ന്
ഒളിച്ചോടിയ ലോത്ത് എന്ന് ഞാന്‍
പരിഹസിച്ചുചോദിച്ചു.
എന്നെ ഞെട്ടിച്ചുകൊണ്ട്
അയാള്‍ പറഞ്ഞു :
‘ഞാന്‍ തന്നെയാണ് അയാള്‍ .
ഞാന്‍ തന്നെയാണ് ഉപ്പുതൂണായിത്തീര്‍ന്ന
എഡിത്തിന്റെ ഭര്‍ത്താവ്.
എന്റെ കണ്ണുനീരിന്റെ
ഉപ്പുകൊണ്ടാണ് അവളെ ഉണ്ടാക്കിയിട്ടുള്ളത്. ‘
അയാള്‍ എന്നെ അകത്തേക്ക് കൊണ്ടു പോയി.
അകത്തെ അരണ്ട വെളിച്ചത്തില്‍
ചുമരില്‍ ഒരു പടം കണ്ടു.
‘ഇതാണെന്റെ എഡിത്ത്.
ഞാന്‍ വരച്ചതാണ് .’അയാള്‍ പറഞ്ഞു.
ഇതിനിടയില്‍ അയാള്‍
ഫ്രിഡ്ജില്‍ നിന്ന് മദ്യമെടുത്ത്
രണ്ടു ഗ്ലാസുകളിലൊഴിച്ച്
ഒന്ന് എന്റെ നേരെ നീട്ടി.
അയാള്‍ കഴിച്ചുതുടങ്ങി.
അയാളുടെ കണ്ണുകളില്‍
കപ്പലുകളും കലാപങ്ങളും തീമഴയും
നിറയുന്നതുപോലെ തോന്നി.
ഞങ്ങള്‍ വീണ്ടും ഇരുന്നു.
അയാള്‍ പറഞ്ഞു തുടങ്ങി:
‘നിങ്ങളറിയാത്ത ഒരു സോദോമിന്റെ കഥ ഞാന്‍ പറയാം.’
അയാള്‍ വീണ്ടും മദ്യമൊഴിച്ച് കഴിച്ചുകൊണ്ട്
ആ നീണ്ട കഥ പറഞ്ഞു :

6

ആദ്യത്തെ കലാപത്തിനു ശേഷം
സോദോമില്‍ വിരലിലെണ്ണാവുന്ന
സ്ത്രീകള്‍ മാത്രമേ ബാക്കിയായുള്ളൂ.
ഗൊമ്‌റയില്‍ നിന്നുള്ള സൈന്യം
സ്ത്രീകളെ മുഴുവന്‍ പ്രാപിച്ച ശേഷം
കൊന്നും ചുട്ടും നശിപ്പിച്ചു.
അതിലും ഉള്‍പ്പെടാഞ്ഞവര്‍
ആത്മഹത്യചെയ്തുകൊണ്ടിരുന്നു.
മലകള്‍ ചുറ്റി നിന്ന സോദോമില്‍
മരണത്തിന്റെ ദുര്‍ഗന്ധം കെട്ടിക്കിടന്നു.
അമ്മയില്ലാത്ത മക്കള്‍ അലഞ്ഞു നടന്നു.
ഭാര്യയോ കാമുകിയോ നഷ്ടപ്പെട്ട
പുരുഷന്മാര്‍ സ്വയംഭോഗം ചെയ്തുകൊണ്ടിരുന്നു.
എല്ലാം അമേരിക്കയുടെ പണിയായിരുന്നു.
എന്നും അമേരിക്കയുണ്ട്.
തങ്ങളുടെ ആധിപത്യം അംഗീകരിക്കാത്ത
രാജ്യത്തെ ആക്രമിക്കാന്‍ അവര്‍
പലവിധ ന്യായങ്ങള്‍ കണ്ടെത്തും.
ലോകത്തെ മുഴുവന്‍ നശിപ്പിക്കാനുള്ള
ആയുധങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടെന്നോ
ഇടപെടേണ്ടുന്ന മനുഷ്യാവകാശലംഘനങ്ങള്‍
നടക്കുന്നെന്നോ പ്രചരിപ്പിക്കും...
സമ്പത്തു കൊള്ളയടിക്കാനും
തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ കൈക്കലാക്കാനും
ഇത്തരം കള്ളക്കഥകള്‍ പ്രയോഗിക്കാമെന്ന്
അവര്‍ കണ്ടെത്തിയിട്ടുണ്ട്.
കഥകളാണ് ലോകത്തെ ഏറ്റവും മാരകമായ ആയുധങ്ങള്‍ .
കെട്ടുകഥകള്‍ കൊണ്ട് ഏത് രാജ്യത്തെയും ഗ്രൌണ്ട് സീറോ ആക്കാം.
ലോകത്തെ മുഴുവന്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും
നേതൃത്വം നല്‍കുന്നത് സോദോം ആണെന്ന്
അമേരിക്ക ആരോപിച്ചു.
ചരിത്രം ഇത്രയെങ്കിലും സുതാര്യമാകും മുന്‍പ്
ഉപഗ്രഹക്കണ്ണുകള്‍ ഭൂമിക്ക് കാവലിരിക്കും മുന്‍പ്
ഇന്ത്യന്മഹാസമുദ്രത്തില്‍ മുങ്ങിപ്പോയ
ദ്വീപുരാജ്യങ്ങളായിരുന്നു സോദോമും ഗൊമ്‌റയും.
തൊട്ടടുത്തുള്ള ഗൊമ്‌റക്കാര്‍ സോദോമിനെ
ഇടയ്ക്കിടെ ആക്രമിച്ചിരുന്നു.
രാജ്യവിസ്തൃതി എന്ന പ്രാചീനപ്രലോഭനമാവണം
അവരെ അതിന് പ്രേരിപ്പിച്ചിരുന്നത്.
ആക്രമണങ്ങള്‍ എല്ലാം വിനോദങ്ങളുമായിരുന്നു.
മനുഷ്യന് ഭക്ഷണവും രതിയും മാത്രം പോരാ...
സമാധാനലംഘനങ്ങള്‍ വേണം.
യുദ്ധങ്ങള്‍ തിന്നാണ് ചരിത്രം വളരുന്നത്.
വളര്‍ച്ചയ്ക്കു വെമ്പിനില്‍ക്കുന്ന ചരിത്രമാണ്
മനുഷ്യരെ യുദ്ധക്കളങ്ങളിലേക്ക് പറഞ്ഞുവിടുന്നത്.
സോദോം ആണുങ്ങളുടെ ഒരു തരിശായി.
ചോരയുടെ വാടയ്ക്കു മുകളില്‍ ശുക്ലത്തിന്റെ
ദീനഗന്ധം പരന്നു.
അവിടേക്കാണ് നിങ്ങളുടെയീ ലോത്ത്
അമേരിക്കയുടെ പ്രതിനിധിയായി വരുന്നത്.
അബ്രഹാമല്ല,അമേരിക്കയാണ് എന്നെ
ഇങ്ങോട്ട് പറഞ്ഞയയ്ക്കുന്നത്.
തകര്‍ന്ന രാജ്യത്തെ പുനരുജ്ജീവിപ്പിക്കുക
എന്നതായിരുന്നു എന്നെ നിയോഗിക്കുമ്പോള്‍
അമേരിക്ക ലോകത്തോട് പറഞ്ഞ ന്യായം.
ഞാനും എന്റെ കുടുംബവും സോദോമില്‍ കഷ്ടപ്പെട്ടു.
അമേരിക്കയുടെ ആളുകളെന്ന നിലയില്‍
സോദോമികള്‍ ഞങ്ങളെ ആക്രമിച്ചില്ല.
അവര്‍ ഞങ്ങളെ ബഹുമാനിച്ചിരുന്നില്ല.
അവര്‍ ഞങ്ങളെ വെറുത്തു.
പക്ഷേ,ജീവിക്കാന്‍ അനുവദിച്ചു.
ആത്മനിന്ദ കൊണ്ട് ഞാന്‍ തകര്‍ന്നു.
എന്റെ വിയോജിപ്പുകള്‍
ഞാന്‍ അമേരിക്കന്‍ ഭരണകൂടത്തെ
അറിയിച്ചുകൊണ്ടിരുന്നു.
അമേരിക്ക എനിക്ക് നല്‍കിക്കൊണ്ടിരുന്ന
ശമ്പളം തടഞ്ഞു.
ജീവിതം ദുരിതപൂര്‍ണമായി.
സോദോമില്‍ വല്ലപ്പോഴും
എത്തിപ്പെടുന്ന
സഞ്ചാരികള്‍ക്ക് താമസവും ഭക്ഷണവും നല്‍കിയാണ്
ജീവിതം മുന്നോട്ടുകൊണ്ടുപോയത്.
സോദോമില്‍ ജീവിതം ദുസ്സഹമായി.
തെരുവുകളിലെല്ലാം പുരുഷന്മാരായ
സ്വവര്‍ഗരതിക്കാരായി.
സ്വവര്‍ഗരതിക്കാരുടെ സ്വര്‍ഗമായി സോദോം.
സ്വവര്‍ഗരതിക്കാരായ സഞ്ചാരികള്‍ സോദോം തേടിപ്പിടിച്ചെത്തി.
ആണ്‍ ‌-ആണ്‍ രതിയുടെ അലര്‍ച്ചകള്‍
ഓരോ തെരുവിടകളിലും നിറഞ്ഞു.
ഞാന്‍ എന്റെയും സോദോമിന്റെയും അവസ്ഥകള്‍
അമേരിക്കയെ എഴുതിയറിയിച്ചുകൊണ്ടിരുന്നു.
അങ്ങനെയാണ് നിജസ്ഥിതി പഠിക്കുന്നതിന്
രണ്ടു പ്രതിനിധികളെ അയയ്ക്കാമെന്ന്
അമേരിക്കയുടെ സന്ദേശം ഒരു മഞ്ഞുകാലത്ത്
എനിക്കു ലഭിക്കുന്നത്.
എല്ലാ ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ
സോദോമിന്റെ പ്രവേശനദ്വാരത്തില്‍
ഞാന്‍ കാത്തുനിന്നു.
എല്ലാ വൈകുന്നേരങ്ങളിലും
നിരാശനായി വീട്ടിലേക്കു മടങ്ങി.
അടുപ്പില്‍ പട്ടിണി മാത്രം പുകഞ്ഞു.
ഏഷ്യന്‍ രാജ്യങ്ങളില്‍ പലതും
അമേരിക്കന്‍ മേല്‍ക്കോയ്മയെ
പലപ്പോഴും ചോദ്യം ചെയ്തു.
ഏഷ്യയില്‍ തങ്ങള്‍ക്ക് ഒരു സൈനികത്താവളം
അനിവാര്യമാണെന്ന് അമേരിക്കന്‍ ഭരണകൂടം
തിരിച്ചറിഞ്ഞു.
സോദോം അതിനു പറ്റിയ ഇടമാണെന്ന് കണ്ടിരുന്നു.
സോദോമിനെ അമേരിക്ക സൈനികത്താവളമാക്കുമെന്ന
അഭ്യൂഹം എല്ലായിടത്തും പരന്നു.
സോദോം ജനതയെ മുഴുവന്‍ ഇല്ലാതാക്കുവാനുള്ള
ക്രൂരത അമേരിക്കയ്ക്കുണ്ടെന്ന് അമേരിക്കന്‍ വിരുദ്ധര്‍
പ്രചരിപ്പിച്ചുകൊണ്ടിരുന്നു.
സോദോമില്‍ ധാരാളം രഹസ്യയോഗങ്ങള്‍ നടന്നു.
അമേരിക്കയ്ക്കു വേണ്ടിയുള്ള രഹസ്യജോലികള്‍
നിര്‍ത്തിവെച്ചില്ലെങ്കില്‍
എന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന്
സോദോമിലെ ഒരുകൂട്ടം ആളുകള്‍
എന്നെ വളഞ്ഞുവെച്ചു ഭീഷണിപ്പെടുത്തി.
ഞാന്‍ എന്റെ ജീവിതാവസ്ഥകള്‍ നിരത്തി
.
ജീവിക്കാന്‍ കഷ്ടപ്പെടുകയാണ്.
അമേരിക്കയുമായി ഇപ്പോള്‍ ഒരു ബന്ധവുമില്ല.
എന്നെല്ലാം ആണയിട്ടു.
കഴിഞ്ഞതെല്ലാം കഥകള്‍
വരാന്‍ പോകുന്നവയും കഥകള്‍
ജീവിതം കഥകളാണ് സുഹൃത്തേ...
മനുഷ്യരുടെ യുദ്ധങ്ങളത്രയും
ഏകാന്തതകള്‍ക്കെതിരെയായിരുന്നു.
എല്ലാ യുദ്ധങ്ങള്‍ക്കുശേഷവും അത്
കുരുതിക്കളങ്ങളില്‍ ആകാശത്തോളം ഉയരത്തില്‍
എഴുന്നേറ്റു നിന്നു.
നിസ്സാരനായ മനുഷ്യനെ ഒറ്റ,ഒറ്റയെന്ന് പരിഹസിച്ചു.
ഒരു ദിവസം സന്ധ്യക്ക് രണ്ട് വിദേശികള്‍
എന്റെ വീട് അന്വേഷിച്ചു വന്നു.
ജോര്‍ജ്ജ് എന്നും സെബാസ്റ്റ്യന്‍ എന്നുമായിരുന്നു
അവരുടെ പേരുകള്‍ .
അവര്‍ ക്ഷീണിതരായിരുന്നു.
എന്റെ വീട് അന്വേഷിച്ചുനടക്കുന്നതിനിടയില്‍
തദ്ദേശീയര്‍ അവരെ പിടിച്ചുവെച്ച് ചോദ്യം ചെയ്തു.
മര്‍ദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഓടിരക്ഷപ്പെട്ടു.
അങ്ങനെയാണ് വെള്ളമെടുക്കാന്‍ പോയ
എന്റെ മകള്‍ അവരെ കാണുന്നത്.
അവളാണ് അവരെ വീട്ടിലേക്ക്
കൂട്ടിക്കൊണ്ടുവരുന്നത്.
വന്നപാടെ തങ്ങള്‍ അമേരിക്കന്‍ പ്രതിനിധികളാണെന്നും
അപകടത്തിലാണെന്നും എന്നോടു പറഞ്ഞു.
ഞാനവരെ വീട്ടില്‍ കയറ്റി വാതിലടച്ചു.
അവര്‍ പറഞ്ഞു തുടങ്ങി :
അമേരിക്ക സൊദോമും ചുറ്റുമുള്ള ചെറുദ്വീപുകളും
നാളെ ആക്രമിക്കാന്‍ പോവുകയാണ്.
നിന്നെയും കുടുംബത്തെയും രക്ഷിക്കാനാണ്
ഞങ്ങളിവിടെ വന്നത്.
അമേരിക്കയെ അവിശ്വസിക്കുന്നവര്‍
അതിന്റെ ഫലം അനുഭവിക്കുക തന്നെ ചെയ്യും.
സോദോമും ഗൊമ്‌റയും കൂട്ടക്കുരുതി നടത്തി
നാളെ വെടിപ്പാക്കും.
അങ്ങനെ ഇന്ത്യന്‍മഹാസമുദ്രത്തില്‍
നമുക്കൊരു സൈനികത്താവളമുണ്ടാവും.
ഇവിടെ നിന്ന് ഏഷ്യയിലെ ഏത് രാജ്യങ്ങളേയും
നമുക്ക് നിയന്ത്രിക്കാനാവും.
എന്റെ ഭാര്യയും മക്കളും
അതുകേട്ട് ഭയവിഹ്വലരായി.
ഞാനവര്‍ക്ക് കുടിക്കാനും കഴിക്കാനും
എന്തെങ്കിലുമെടുക്കാന്‍ ഭാര്യയോട് നിര്‍ദ്ദേശിച്ചു.
പെട്ടെന്ന് ഒരു ജനക്കൂട്ടം എന്റെ
വീടിനെ സമീപിക്കുന്ന ശബ്ദം കേട്ടു.
വാതിലില്‍ തുടര്‍ച്ചയായുള്ള മുട്ടും
‘ലോത്ത് ഇവിടെ ഇറങ്ങിവാടാ പട്ടീ...’
എന്ന ആക്രോശവും കേള്‍ക്കാം.
ഞാന്‍ വാതില്‍ തുറന്നു.
ആയിരക്കണക്കിന് സോദോമികള്‍
എന്റെ വാതില്‍‌ക്കല്‍ നില്‍ക്കുന്നു:
‘ആ അമേരിക്കക്കാരെ ഇങ്ങോട്ട് ഇറക്കിവിട്
ഞങ്ങള്‍ക്കവരെ ആവശ്യമുണ്ട്...’
അവരെന്റെ അതിഥികളാണ്.
വെറുതെ പൊല്ലപ്പുണ്ടാക്കരുതെന്ന്
ഞാനവരോട് പറഞ്ഞു.
വെള്ളക്കാരന്റെ കുണ്ടീല്
ഞങ്ങളുടെ കുണ്ണ കയറുമോന്ന് നോക്കട്ടെ
നീ ചെലയ്ക്കാതെ അവരെ ഇറക്കിവിട്
എന്ന് ജനക്കൂട്ടത്തില്‍ നിന്ന് ആരോ വിളിച്ചുപറഞ്ഞു.
ഞാന്‍ അവരോട് കേണു:
‘ഭോഗിക്കാനാണെങ്കില്‍ നിങ്ങള്‍ക്ക്
ഞാനെന്റെ പെണ്‍മക്കളെ നല്‍കാം.
അവരെ വെറുതെ വിടണം.
അവരെന്റെ അതിഥികളാണ്.’
അതുകേട്ട് ജനം ആര്‍ത്തുചിരിച്ചു:
‘നിന്റെ പെണ്‍‌മക്കളേയും ഭാര്യയേയും
ഭോഗിക്കാന്‍ നിന്റെ സമ്മതമൊന്നും വേണ്ട.
ഞങ്ങള്‍ക്കതില്‍ പുതുമയൊന്നുമില്ല.
അവരെ വിട്ടു തന്നില്ലെങ്കില്‍
നിന്നെ ഞങ്ങള്‍ക്ക് പണിയേണ്ടിവരും...’
എന്തുപറയണമെന്നറിയാതെ
ഞാന്‍ വിവശനായി.
ലോകത്ത് സര്‍വാധികാരങ്ങളുമുള്ള
അമേരിക്കയുടെ ഒരു പൌരന്‍
എന്ന നിലയില്‍ ഞാന്‍ അഹങ്കരിച്ചിരുന്നു.
പക്ഷേ ഈ രാത്രിയില്‍ഞാന്‍ നിസ്സഹായന്‍ .
ഇവനോട് പറഞ്ഞുനിന്നിട്ട് കാര്യമില്ല
എന്നുപറഞ്ഞ് ജനം എന്നെ തട്ടിമാറ്റി
വീടിനകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു.
ഞാന്‍ വാതില്‍ തള്ളിപ്പിടിച്ച് ജനത്തെ
അകറ്റാന്‍ ശ്രമിച്ചു.
ആളുകള്‍ തൊഴിച്ചും ഉന്തിയും
വലിയ മരമുട്ടികള്‍ ഉപയോഗിച്ച് അടിച്ചും
വാതില്‍ പൊളിച്ചു.
വഴി കിട്ടിയ സമുദ്രം പോലെ ജനം അകത്തേക്ക് ഒഴുകി.
ഞാനും ഭാര്യയും മക്കളും പുറത്തേക്കോടി.
ഇരുട്ടില്‍ ഒരു പൊന്തയില്‍ കയറി ഒളിച്ചു.
സെബാസ്റ്റ്യനേയും ജോര്‍ജ്ജിനേയും
ആളുകള്‍ പൊക്കിയെടുത്ത് ആഘോഷപൂര്‍വം
നടന്നുനീങ്ങുന്നത്
ഞങ്ങള്‍
ഒളിച്ചിരുന്നു കണ്ടു.
ജനം അവരുടെ ഉടുതുണികള്‍ വലിച്ചൂരിയെറിഞ്ഞു.
ജനക്കൂട്ടത്തിനിടയില്‍ അവര്‍ നഗ്നരായി തലതാഴ്ത്തി നിന്നു.
ആളുകള്‍ അവരെ മതിലിനോട് ചേര്‍ത്തുനിര്‍ത്തി
ഗുദദ്വാരത്തിലൂടെ ഭോഗിക്കാന്‍ തുടങ്ങി.
അവര്‍ നിലവിളിച്ചുകൊണ്ടിരുന്നു.
അതുകേള്‍ക്കെ ജനങ്ങള്‍ ആര്‍ത്തുവിളിച്ചു.
ആളുകള്‍ ഉദ്ധരിച്ച ലിംഗങ്ങളുമായി
അവരെ മാറിമാറി സമീപിച്ചുകൊണ്ടിരുന്നു.
സോദോമില്‍ നിറയെ അവരുടെ നിലവിളി ഉയര്‍ന്നു.
അവര്‍ ഏതാണ്ട്
മരിച്ചു.
ശുക്ലത്താല്‍ മൂടിക്കിടന്ന അവരുടെ പിന്‍ഭാഗത്തേക്ക്
ആളുകള്‍ സംഘമായി വന്ന് സ്വയംഭോഗംചെയ്തുകൊണ്ടിരുന്നു.
ജോര്‍ജ്ജിന്റെയും സെബാസ്റ്റ്യന്റെയും ശരീരങ്ങള്‍
ശുക്ലത്താല്‍ അഭിഷിക്തമായി.
ഭയവും ഉത്കണ്ഠയും നിറഞ്ഞ
ഞങ്ങള്‍ പൊന്തക്കാട്ടില്‍ നിന്ന് ഇറങ്ങിയോടി.
ആളുകള്‍ ഞങ്ങളെക്കണ്ട് ഞങ്ങളുടെ പിന്നാലെയോടി
ജീവന്മരണ ഓട്ടത്തിനിടയില്‍ എന്റെ ഭാര്യ മറിഞ്ഞുവീണു.
അവളെ അവര്‍ എടുത്തുകൊണ്ടുപോയി.
‘ലോത്ത് ...ലോത്ത് ...എന്നെ രക്ഷിക്കൂ’ എന്ന് അവള്‍
നിലവിളിക്കുന്നുണ്ടായിരുന്നു.
അവളെ രക്ഷിക്കാനാവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.
ഞാനെന്റെ പെണ്‍മക്കളെ ചേര്‍ത്തുപിടിച്ച് കരഞ്ഞു.
ഞങ്ങള്‍ ഓടിക്കൊണ്ടേയിരുന്നു.
കടല്‍ത്തീരത്ത് ചെന്നപ്പോള്‍
പുറപ്പെടാന്‍ നില്‍ക്കുന്ന ഒരു യാത്രാക്കപ്പല്‍ കിട്ടി.
പിറ്റേദിവസം ഉച്ചയാവുമ്പോഴേക്കും
അമേരിക്കന്‍ വിമാനങ്ങള്‍
സോദോമിനെ സമീപിക്കുന്നത് കാണാമായിരുന്നു.
സോദോമിനും ഗൊമ്‌റയ്ക്കും മുകളില്‍
ബോബുകള്‍ വര്‍ഷിച്ചുകൊണ്ടിരുന്നു.
ദൂരെ ആ ദ്വീപുകളില്‍ നിന്ന് തീ
ആകാശത്തോളം പൊന്തിപ്പരക്കുന്നത് കാണാമായിരുന്നു.
പൊട്ടിത്തെറികളും കൂട്ടനിലവിളികളും
നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള ഞങ്ങളുടെ
കപ്പലിലേക്ക് കേള്‍ക്കാമായിരുന്നു

7

ലോത്ത് ഉണ്ട്.
പക്ഷേ ലോത്ത് ഒരു കെട്ടുകഥയാവാം.
ഞാന്‍ ഉണ്ട്
ഞാനും ഒരു കെട്ടുകഥയാവാം.
നിങ്ങള്‍ ഉണ്ട്.
നിങ്ങളും ഒരു കെട്ടുകഥയല്ലെന്ന്
എങ്ങനെ പറയാനാവും?
ഞാന്‍ തന്നെയാണോ ഞാനെന്ന്
ഞാനെങ്ങനെ അറിയും?
ലോത്തിനെക്കണ്ട് മടങ്ങിവരും വഴി
മറ്റൊരു കാറപകടത്തില്‍
ഞാന്‍ കൊല്ലപ്പെടുന്നുണ്ട്
.
ലോത്ത്,വിഷ്ണുപ്രസാദ്,ഞാന്‍ ,നിങ്ങള്‍
എല്ലാ അക്കൌണ്ടുകളും തുടരുന്നുണ്ടാവണം.
അതുകൊണ്ടല്ലേ
നിങ്ങളുടെ ചാറ്റ്‌ബോക്സില്‍
എന്റെ ഒരു ഹായ് ഇപ്പോള്‍
പൊന്തിവരുന്നത്?
-----------------------------------

Thursday, October 30, 2014

നിശ്ശബ്ദത / വിഷ്ണു പ്രസാദ്


കൊല നടന്ന മുറിയില്‍
ശവം, വായ പിളര്‍ന്ന്
വയറു വീര്‍ത്ത്‌
കണ്ണു തുറന്നു കിടന്നിരുന്നു.
തറയില്‍
നാലുപാടും ഭയന്നോടിയ രക്തം.
ഈച്ചകളുടെ
അന്തിമപരിചരണം.
ജനാലയ്ക്കല്‍ വന്ന് എത്തിനോക്കി
മൂക്കു പൊത്തി എല്ലാവരും
മുറ്റത്തേക്ക് മാറിനിന്ന്
സ്വകാര്യം പറഞ്ഞു.
പ്രഥമവിവരറിപ്പോര്‍ട്ട്‌ തയ്യാറാക്കുന്ന
പോലീസുകാര്‍
ശവത്തിനു ചുറ്റും
ഒരു ലക്ഷ്മണരേഖ വരച്ചു.
എല്ലാ മുറികളും തുറന്നു നോക്കി.
ആരുമുണ്ടായിരുന്നില്ല, ഒന്നും.
അടുക്കളയില്‍
മൂന്നു ദിവസം മുന്‍പ്‌ ബാക്കിയായ
ചോറും കറിയും
വായ തുറന്നിരിക്കുന്ന ഒരടുപ്പും
ഉണ്ടായിരുന്നു.
കിടപ്പുമുറിയില്‍
തൂക്കിയിട്ട ഷര്‍ട്ടുകള്‍
വായിച്ചു വച്ച പുസ്തകം
കുത്തിക്കെടുത്തിയ സിഗരറ്റ്‌
എല്ലാം അതേപടി കിടന്നിരുന്നു.
കൊല ചെയ്യപ്പെട്ടവന്‍ ഉപയോഗിച്ചിരുന്ന
അലമാരയിലെ കണ്ണാടി
അപ്പോഴും പ്രവര്‍ത്തിച്ചിരുന്നു.
അതില്‍
പൊലീസുകാരന്റെ മുഖം തെളിഞ്ഞു.
പത്രം,റേഡിയോ,ടെലിവിഷന്‍ ‍,കമ്പ്യൂട്ടര്‍
അത്തരത്തിലൊന്നും അവിടെ കണ്ടില്ല.
ചുമരില്‍ ,
ഉപേക്ഷിച്ചു പോയ ബന്ധുക്കളുടെയും
അയാളുടെയും
കറുപ്പിലും വെളുപ്പിലുമുള്ള ഛായാപടങ്ങള്‍
ഒരേ പോസില്‍
നിശ്ചേഷ്ടരായി തൂങ്ങിക്കിടന്നു.
ഒഴിഞ്ഞ കസേരകള്‍
ഒഴിഞ്ഞുതന്നെ കിടന്നു.
മുറികള്‍ക്കുള്ളിലും
വീടിനുചുറ്റും
വെറുതേ പാഞ്ഞു നടന്ന
പൊലീസ്‌ നായ
നിരാശയോടെ കുരച്ചു.
അന്വേഷണത്തില്‍ നിന്ന്
ഒരു കാര്യം മനസ്സിലായി.
അയാള്‍ക്ക്‌
ചങ്ങാതിമാരാരും ഉണ്ടായിരുന്നില്ല.
അയല്‍പ്പക്കക്കാര്‍
ആ വീട്ടില്‍ വന്നിരുന്നില്ല.
ഒരു പിച്ചക്കാരനാണ് ശവം ആദ്യമായിക്കണ്ടത്.
അയാളെ ചോദ്യം ചെയ്ത് വിട്ടയച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം
ശവം അടക്കം ചെയ്ത്‌ എല്ലാവരും തിരിച്ചു പോയി.
സാക്ഷികളും
തെളിവുകളുമില്ലാത്തതിനാല്‍
അന്വേഷണം
എന്നേക്കുമായി അവസാനിപ്പിച്ചു.
.............................
എല്ലാ മുറികളിലും പതിയിരുന്ന
ആര്‍ക്കും പിടി കൊടുക്കാതിരുന്ന
വിദഗ്ദ്ധനായ കൊലപാതകി,
പിന്നീട് ആ വീട്ടില്‍ തനിച്ചായി : നിശ്ശബ്ദത.