Showing posts with label കൃഷ്ണ ദീപക്. Show all posts
Showing posts with label കൃഷ്ണ ദീപക്. Show all posts

Wednesday, November 18, 2015

അകലങ്ങളില്‍ / അവ്യക്തതകളിൽ / അപാരസാധ്യതകള്‍ / കൃഷ്ണ ദീപക്


ആറ്റിലേക്ക് കനത്തു കനത്ത് അറ്റമില്ലാ അലകളില്‍                     
                       വീണുപോകുമോ                     
                       വീണുപോകുമോ
എന്ന് ഭയന്ന്, വീണുപോകുന്ന മാത്രയില്‍
അകലങ്ങളില്‍
അവ്യക്തതകളിൽ
അപാരസാധ്യതകളെന്ന് പാടി പാടി
ഉഗാണ്ടയിലും പെറുവിലുമുള്ള രണ്ടു പരല്‍മീനുകളെ
ഞാനെന്നും നീയെന്നും പേരുനല്‍കി കണ്ടെടുക്കുന്നു

ഏറെ തണുത്തതെന്ന് തോന്നിപ്പിക്കുന്ന പ്രദേശങ്ങളുടെ അടിത്തട്ടില്‍
പിയാനോ കട്ടകളെ ഒന്നിനുമുകളില്‍ ഒന്നായി അടുക്കി
ആകാശത്തേക്ക് ഓടിക്കയറാന്‍ തുടങ്ങുന്ന നിന്റെ വാലില്‍ പിടിച്ച്
ഞാന്‍ ഞാന്നു കിടക്കുന്നു
നടു വളഞ്ഞൊരു തുമ്പിയെ എത്തിപ്പിടിക്കാനാഞ്ഞാഞ്ഞ്
തലേംകുത്തി നമ്മള്‍

വിചിത്രമായൊരു മൂളിപ്പാട്ട്
നമുക്കിടയില്‍ നിന്നുമപ്പോള്‍ ഇറങ്ങി വരുന്നു
അതിഗൂഢഗാഢം വിസ്മയമെന്ന്
ഒഴുകി നടക്കുന്ന എണ്ണപ്പാടങ്ങള്‍ പോലെ വിരലുകള്‍
ചെതുമ്പലുകള്‍ക്കിടയില്‍
കുരുവികള്‍ പറന്നു ചിതറുംപോലെ ചിറകടിയൊച്ചകള്‍
വായിലൂടെ നുരഞ്ഞ്,
പൂവുകള്‍ക്കിടയിലൂടെ തിരകളിൽ, ചുഴികളിൽ
                       കുമിളകള്‍
                      കുമിളകള്‍
നിന്റെ ചെകിളകള്‍ പൊക്കി ഊതി ഊതി
നീണ്ട് മലർന്ന് ആഴത്തിലേക്ക് ഞാനങ്ങ്

വിരല്‍ത്തുമ്പില്‍ പറ്റിപ്പിടിച്ച്
കാറ്റുമ്മവെയ്ക്കുന്നപോല്‍ നിന്റെയുന്‍മാദം
നമ്മുടെ വാലറ്റങ്ങള്‍ കൂട്ടി കെട്ടിയിരിക്കുന്നു
തുപ്പലുകള്‍ വിഴുങ്ങി മാനത്തു മുട്ടിയ വയറുകള്‍ തടവി
കുന്നിന്‍മുകളിലെ വീട്ടിലേക്ക്
എല്ലാ രാത്രികളിലുംനമ്മള്‍ സൈക്കിള്‍ സവാരി നടത്തുന്നു

അടിതട്ടുന്ന പാറകളില്‍ പട്ടംപറപ്പിക്കുന്നു പരല്‍കുഞ്ഞുങ്ങള്‍
ആറ്റിലേക്ക് കനത്തു കനത്ത് അറ്റമില്ലാ അലകളില്‍                     
                       വീണുപോകുമോ                     
                       വീണുപോകുമോ
എന്ന് ഭയന്ന്, വീണുപോകുന്ന മാത്രയില്‍
അകലങ്ങളില്‍
അവ്യക്തതകളിൽ
അപാരസാധ്യതകളെന്ന് പാടി പാടി
ഉഗാണ്ടയിലും പെറുവിലുമുള്ള രണ്ടു പരല്‍മീനുകളെ
ഞാനെന്നും നീയെന്നും പേരുനല്‍കി കണ്ടെടുക്കുന്നു

ഏറെ തണുത്തതെന്ന് തോന്നിപ്പിക്കുന്ന പ്രദേശങ്ങളുടെ അടിത്തട്ടില്‍
പിയാനോ കട്ടകളെ ഒന്നിനുമുകളില്‍ ഒന്നായി അടുക്കി
ആകാശത്തേക്ക് ഓടിക്കയറാന്‍ തുടങ്ങുന്ന നിന്റെ വാലില്‍ പിടിച്ച്
ഞാന്‍ ഞാന്നു കിടക്കുന്നു
നടു വളഞ്ഞൊരു തുമ്പിയെ എത്തിപ്പിടിക്കാനാഞ്ഞാഞ്ഞ്
തലേംകുത്തി നമ്മള്‍

വിചിത്രമായൊരു മൂളിപ്പാട്ട്
നമുക്കിടയില്‍ നിന്നുമപ്പോള്‍ ഇറങ്ങി വരുന്നു
അതിഗൂഢഗാഢം വിസ്മയമെന്ന്
ഒഴുകി നടക്കുന്ന എണ്ണപ്പാടങ്ങള്‍ പോലെ വിരലുകള്‍
ചെതുമ്പലുകള്‍ക്കിടയില്‍
കുരുവികള്‍ പറന്നു ചിതറുംപോലെ ചിറകടിയൊച്ചകള്‍
വായിലൂടെ നുരഞ്ഞ്,
പൂവുകള്‍ക്കിടയിലൂടെ തിരകളിൽ, ചുഴികളിൽ
                       കുമിളകള്‍
                      കുമിളകള്‍
നിന്റെ ചെകിളകള്‍ പൊക്കി ഊതി ഊതി
നീണ്ട് മലർന്ന് ആഴത്തിലേക്ക് ഞാനങ്ങ്

വിരല്‍ത്തുമ്പില്‍ പറ്റിപ്പിടിച്ച്
കാറ്റുമ്മവെയ്ക്കുന്നപോല്‍ നിന്റെയുന്‍മാദം
നമ്മുടെ വാലറ്റങ്ങള്‍ കൂട്ടി കെട്ടിയിരിക്കുന്നു
തുപ്പലുകള്‍ വിഴുങ്ങി മാനത്തു മുട്ടിയ വയറുകള്‍ തടവി
കുന്നിന്‍മുകളിലെ വീട്ടിലേക്ക്
എല്ലാ രാത്രികളിലുംനമ്മള്‍ സൈക്കിള്‍ സവാരി നടത്തുന്നു

അടിതട്ടുന്ന പാറകളില്‍ പട്ടംപറപ്പിക്കുന്നു പരല്‍കുഞ്ഞുങ്ങള്‍.
---------------------------------------------------------------------

Friday, November 13, 2015

'പൂ.. പൂത്തു നില്‍ക്കും പൂവാകതന്‍ ചോപ്പിറങ്ങുമന്തിയില്‍...' / കൃഷ്ണ ദീപക്


തൊട്ടടുത്ത മുറിയില്‍ നിന്നും മാരിന്‍ ഗാല്‍വനോസ്ക പാടും
പാട്ടിന്‍ വരികളെ,
ചുണ്ടിലേക്കെടുത്തു വെയ്ക്കുമ്പോൾ
പൂമൊട്ടുപൂക്കും പൂക്കളിന്‍ മണമായ് , വസന്തമായ്‌
എവിടേക്കെല്ലാമോ സന്തോഷപ്പെട്ട് പറന്നുപോകുംപോല്‍
അവളങ്ങനെ..

ചിരിയലകളുടെ വലിയൊരു കൂട്ടം  
പല വലിപ്പത്തിൽ
പല പല നിറങ്ങളിൽ
അവളുടെ കണ്ണില്‍ നിന്നും
ഉച്ചത്തില്‍
ഉച്ചത്തില്‍ വീണു കൊണ്ടിരിക്കുന്നു

നോക്കി നില്‍ക്കുന്ന നമ്മള്‍, നമ്മള്‍ രണ്ടുപേരുടെ കണ്ണുകള്‍
നുരഞ്ഞ് നുരപതഞ്ഞൊഴുകുമ്പോലെ

കുടുക്കുകളഴിച്ചു പൊയ്‌ പോയ രാത്രിയെ
സാക്സോഫോണില്‍ നിറയ്ക്കുന്ന അവളുടെ കാമുകന്‍
ഒച്ചതാഴ്ത്തി അവളപ്പോള്‍, അവളില്‍ നിന്നുമിറങ്ങി
വെളുവെളുത്ത കുമിളകള്‍ നിറഞ്ഞ പത
കണ്ണുകള്‍ ഇറുകെ അടച്ച് അവന്റെ മുഖത്തേക്ക്  ഊതിവിടുന്നു
ബാല്‍ക്കണിയിലെ പ്രാവുകളുടെ കുറുകലിനെ
പാതിതുറന്ന ജനലിലൂടെ  മുറിക്കുള്ളിലേക്ക് നിറയ്ക്കുന്നു
നേര്‍ത്ത തൂവലാല്‍ കാറ്റനക്കത്തെ കിടക്കയിലേക്കലിയിക്കുന്നു

'പൂ.. പൂത്തു നില്‍ക്കും പൂവാകതന്‍ ചോപ്പിറങ്ങുമന്തിയില്‍
പറന്ന്, പറ പറന്നെത്തി പറത്തിക്കൊണ്ടു പോകതെങ്ങു നീ '
നീയെന്ന് അവളോടങ്ങനെ നമ്മള്‍ പറഞ്ഞു പറഞ്ഞ്

ഒരു പറ്റം കിളികൾ,
അവയുടെ നീലനിറം കലര്‍ന്ന തവിട്ടു തൂവലുകള്‍
ആകാശത്തേക്ക് എറിയുന്നു
പാട്ടുകൾ  നെയ്യും കിളിയൊച്ചകൾ മാനത്തൂടങ്ങുമിങ്ങും

ചായങ്ങള്‍ വില്കുന്ന കടയിലെ നീണ്ട തലമുടിയുള്ള പെണ്‍കുട്ടി
അനേകായിരം നിറങ്ങളുമായ് നമ്മളില്‍ പറന്നു പോകുന്നു
അവളുടെ അഴിച്ചിട്ട മുടി നമ്മെ പാട്ടുകളായ് പൊതിഞ്ഞെടുക്കുന്നു
തിടിലിന്റെ മുകളിലെ തൂക്കണാം കുരുവികളായി രൂപാന്തരപ്പെടുത്തുന്നു
കാഴ്ചകളുടെ പട്ടങ്ങളെ കാലില്‍ കുരുക്കി
മുക്കുറ്റിപ്പൂക്കളെ പെറ്റുവളര്‍ത്തുന്ന ശലഭങ്ങളാക്കുന്നു

മാരിന്‍ ഗാല്‍വനോസ്ക തിരികെയെത്തി പത്തു നിമിഷത്തിനു ശേഷം
ചാരപ്രാവിന്റെ ചിറകടിയെ കാറ്റൊച്ച രണ്ടായി മുറിച്ച്
ഇരുവശങ്ങളിലുമുള്ള ഫിലിപ്പിനികളുടെ
ബാല്‍കണിയിലേക്കൊഴുക്കുന്നു
നമ്മള്‍.. അപ്പോഴും,
മേഘങ്ങളില്‍ പൂണ്ടുപോയ ചെറുമീന്‍ തടാകങ്ങളെ
അല്പാല്പമായ് നിലത്തേക്കിറ്റിച്ചുകൊണ്ടിരുന്ന

വെയില്
അതിന്റെ മറ്റൊരു പേരായ തുമ്പി എന്ന നാമത്തിൽ
തൊട്ടപ്പുറത്തേക്ക് പറന്നു മാറിയിരിക്കുന്നു .

----------------------------------------------------------------------

എന്റെ ദൈവമേ !! എനിക്കൊന്നുമറിയില്ല / കൃഷ്ണ ദീപക്


മരവിച്ചു പോകുമെന്ന് തോന്നിപ്പിച്ച
കാഴ്ചകളുടെ കരച്ചിലുകളെ
ഒച്ചയില്ലാതെ ഒഴുകിപ്പോകുന്ന നദികളില്‍ കുടഞ്ഞിട്ട്
മുങ്ങാംകുഴിയിട്ടുപോകുന്ന
പറവകളുടെ പുറത്താണ് ഞാനിപ്പോള്‍ ദൈവമേ

കുരുക്കിട്ട്
കുരുക്കിട്ട്
കുടുക്കുകള്‍ മുറുക്കിയെടുക്കുന്ന
ചരടുവലികളാണ് ദൈവമേ
ഞങ്ങള്‍ക്കിടയില്‍ നടന്നുപോകുന്നത്
അകന്നുപോകുന്ന പറവകളുടെ പാട്ടുകള്‍
എന്നന്നേക്കുമായി ഇല്ലാതാക്കുന്നതും
ഞങ്ങള്‍ തന്നെയാണ് ദൈവമേ
അയയില്‍ തൂക്കിയിട്ടിരിക്കുന്ന
മീനുകളുടെ കുളമ്പടിയൊച്ചകള്‍
വെള്ളമൊഴിഞ്ഞ ചില്ലുപാത്രത്തിലെ ഒറ്റമീന്‍
കുരുക്കിയെടുത്ത് വലിച്ചു പൊട്ടിക്കുന്നത് കാണാന്‍
കാത്തു നിന്നതാണ് ഞാന്‍
പറഞ്ഞു കേട്ട സാധ്യതകളുടെ,
പെരുമ്പറ മുഴക്കുന്ന നൂലാമാലകളാണ്
ആ കുളമ്പടിയൊച്ചകളെന്ന്
എനിക്കറിയാമായിരുന്നു ദൈവമേ
നീളമേറിയ രാത്രികളെ,
ഞങ്ങള്‍ക്കുവേണ്ടി കൊണ്ടുവന്നിരുന്ന പകലുകള്‍
ആകാശത്തു നിന്നും താഴെ വീണു പോയതും
അനങ്ങാനാകാത്ത വിധം മണ്ണില്‍ പുതഞ്ഞുപോയതും
മുന്‍പ് പലവട്ടം ഞാന്‍ കണ്ടിട്ടുണ്ട് ദൈവമേ
അതൊക്കെ എനിക്കറിയാം, പക്ഷെ
അവനെക്കുറിച്ച്
അവനെക്കുറിച്ചു മാത്രം
എനിക്കൊന്നുമറിയില്ല
എനിക്കൊന്നുമറിയില്ല
അവന്റെ മുഖം ഓര്‍ത്തു നോക്കുമ്പോള്‍
എന്റെ ദൈവമേ
ഇപ്പോഴും
ഇപ്പോഴും
പല നിറങ്ങളിൽ, ഒന്നിച്ചു പൂവിട്ട്
മണം നിറക്കുന്ന കാട്ടു ചേമന്തി ചെടികളാണ് ചുറ്റും
അവനുള്ളിൽ
അവന്റേതെന്ന തോന്നലുകളിൽ,
പറവകളുടെ പാട്ടുകളായ് ചേക്കേറി
മീനുകളായ് വിരിഞ്ഞ്, പൂക്കളായ് പുളഞ്ഞ്
അങ്ങനെയൊക്കെയങ്ങ് പാറിക്കളിക്കാമെന്ന്
പല പല ആലോചനകളെ
ആലോചിച്ചിരിക്കുകയായിരുന്നു ദൈവമേ ഞാന്‍
അപ്പോഴാണ്‌
കാട്ടുചേമന്തികള്‍ നിറച്ച് വീര്‍പ്പിച്ചു നിര്‍ത്തിയിരുന്ന
മുട്ടന്‍ ബലൂണുകള്‍
മഞ്ഞുകാലത്തിന്റെ തീചൂടില്‍ പൊട്ടിച്ചിതറിയതും
ഞാന്‍ പറവകളുടെ പുറത്തേക്ക് തെറിച്ചുവീണതും
പരന്നൊഴുകിയ ചേമന്തി മണം എന്നെ കീറി കടന്നു പോയതും
എന്റെ ദൈവമേ !!
എനിക്കൊന്നുമറിയില്ല
എനിക്കൊന്നുമറിയില്ല
അലകളിൽ
അഴലൊളികളിൽ
അലമുറയിടുന്ന
അവിചാരിതമായൊരീ നിമിഷങ്ങളെ
ആസക്തികളുടെ കായ്കനികളാക്കി
ഞങ്ങള്‍ക്കുമേല്‍ വീണ്ടുമിറ്റിക്കേണമേ
പരന്നൊഴുകിയ ചേമന്തി മണം വടിച്ചെടുത്തപ്പാടെ
ഞങ്ങളില്‍ നിറയ്ക്കേണമേ.
------------------------------------------------------------

Wednesday, October 15, 2014

പരാജയപ്പെട്ട ജീവിതം , നമുക്ക് മുന്നേ താമസമാരംഭിച്ച വീട് / കൃഷ്ണ ദീപക്



പരാജയപ്പെടുമെന്ന് തോന്നിപ്പോയിരുന്ന
ഓര്‍മ്മകളില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്
പുറത്താക്കപ്പെടുമെന്ന് തോന്നിയിട്ടും, വിട്ടുപോകാത്ത
കെട്ടുപിണഞ്ഞുള്ള മുറിവുകളുടെ ഘോഷയാത്രയാണ് ചുറ്റിലും

നഗരം മുഴുവനും തണുത്തുപോയ ഉച്ചകളുടെ പാട്ടില്‍ വിറയ്ക്കുകയാണ്
രാത്രികാലങ്ങളില്‍ മാത്രം ഉറവയെടുക്കുന്ന പാട്ടുകളെ
കടത്തികൊണ്ടുപോകുന്ന ചെമ്പന്‍ മുടിക്കാരനെക്കുറിച്ച്
നീ പറഞ്ഞതോര്‍ക്കുന്നു
അയാള്‍ നടന്നു മറയുമ്പോള്‍
ഓരോ കാല്‍ചുവടിലും ഒളിച്ചിരിക്കുന്ന മുയലുകളെ
അടര്‍ത്തിയെടുക്കണമെന്നും
പക്ഷികളുടെ തൂവലില്‍ കൊരുത്ത ഒപ്പിയം പൂക്കള്‍
മുയലുകളുടെ കഴുത്തില്‍ അണിയിക്കണമെന്നും
നീ പറയാറുണ്ടായിരുന്നു

ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറിയ ചെമ്പന്‍ മുടിക്കാരന്‍
രാത്രികളിലെ പാട്ടുകളെ ഒന്നൊന്നായ് കെട്ടഴിച്ച് വിടുന്നു
ആള്‍ക്കൂട്ടം അട്ടയെപ്പോലെ ചുരുണ്ടുതുടങ്ങുന്നു

കരിഞ്ഞുണങ്ങിയ ഈന്തപ്പഴങ്ങള്‍ നിറച്ച വണ്ടികള്‍
വലിയ ശബ്ദത്തില്‍ നിരത്ത് കടന്നു പോകുന്നു
വിളഞ്ഞു പാകമാകാത്ത പഴങ്ങള്‍ മാത്രം വില്കുന്ന
കടകളാണ് നമ്മുടേതെന്ന്
ഞാന്‍ നിന്നോട് പറയുന്നുണ്ടായിരുന്നു
പൂച്ചകളുടെ മ്യൂസിയം വരച്ചിരുന്ന ബ്രഷ്
ഇന്നലെമുതല്‍ കാണാനില്ലെന്ന് നീയും

ഒറ്റപ്പെട്ടുപോയ തുരുത്തുകളിലേക്ക് തുഴഞ്ഞു കയറുന്ന
ഒച്ചുകളുടെ വീട്ടില്‍ താമസമാരംഭിക്കാമെന്ന്
നീ പറഞ്ഞതുകൊണ്ട് മാത്രം പോകുകയാണ് നമ്മള്‍
അരണ്ട മഞ്ഞ വെളിച്ചമുള്ള തെരുവില്‍
ചെവികള്‍ നീണ്ടുപോയതുകൊണ്ട്
ഉപേക്ഷിക്കപ്പെട്ടിരുന്ന പൂച്ചകള്‍ ഒരുപക്ഷെ
നമുക്ക് മുന്നേ അവിടെ എത്തിയിട്ടുണ്ടാകും

ആള്‍ക്കൂട്ടത്തില്‍നിന്ന് പുറത്ത് കടക്കുമ്പോള്‍
നമുക്കിടയില്‍ പരസ്പരം പറയപ്പെടാത്ത
പരാജയപ്പെട്ടൊരു ജീവിതമുണ്ടെന്ന്
നമ്മള്‍ ഒരിക്കലും തിരിച്ചറിഞ്ഞില്ല
ഒന്നിനെക്കുറിച്ചും പറയാന്‍ ആകാതെ
ഓർമ്മകളെ താങ്ങിപ്പിടിച്ച് നമ്മള്‍ താമസമാരംഭിക്കുന്നു .