Showing posts with label ഷംസ് ബാലുശ്ശേരി. Show all posts
Showing posts with label ഷംസ് ബാലുശ്ശേരി. Show all posts

Wednesday, March 18, 2015

മരണം / ഷംസ് ബാലുശ്ശേരി

ജീവന് കാവൽ നിന്ന ഡോക്ടർ
കൊല്ലപ്പെട്ടപ്പോൾ
ജീവിതത്തിൻറെ കയ്യാമങ്ങൾ
അണിഞ്ഞു നിൽക്കുന്നു
ആത്മഹത്യ ചെയ്ത ഒരു ജീവൻ .
തെരുവിൽ
ഒരു കാവൽക്കാരൻ
കൊല്ലപ്പെട്ടപ്പോൾ
ആത്മഹത്യയുടെ
മുനമ്പിൽ നിൽക്കുന്നു
ഒരു കുടുംബം .
നീയാരാണ്‌ ?
ആത്മഹത്യയല്ല ,
ഞാൻ നിന്നെ കൊന്നതാണ് .
അപകടമല്ല,
ഞാൻ നിന്നെ കൊന്നതാണ് .
മരിച്ചവർ മിണ്ടുന്നില്ല .
മരിച്ചവർ അനങ്ങുന്നില്ല .
------------------------------

Thursday, February 26, 2015

തിരിച്ചറിവ് / ഷംസ് ബാലുശ്ശേരി


ഒരു കടല്‍ കാണിച്ചാണ് ,
പ്രസവിക്കുന്ന
തിമിംഗലത്തെയും
കൂട്ടില്‍ വളര്‍ത്താമെന്ന്
ഞാന്‍ പറഞ്ഞത് .

ഉത്സവപറമ്പിലെ
എഴുന്നള്ളത്ത് ചൂണ്ടിയാണ്,
കാലിന്‍റെ പെരുവിരലാല്‍
ഏത് കൊമ്പനേയും
മെരുക്കാമെന്ന്
നീ പറഞ്ഞത് .
ആദ്യരാത്രിയില്‍
പിണഞ്ഞുകിടന്ന ഉടലുകള്‍,
ശുഭരാത്രി പറഞ്ഞ്
തിരിഞ്ഞു കിടന്നപ്പോഴാണ്‌
നമുക്കിടയില്‍ പ്രണയമില്ലെന്ന്
നാം തിരിച്ചറിഞ്ഞത് .
-----------------------------------

Sunday, January 18, 2015

അഭയം / ഷംസ് ബാലുശ്ശേരി


നിലാവിന്റെ കിടപ്പറയിൽ നിന്നും
ഇറങ്ങിയോടുകയാണ് ഉറങ്ങി കിടന്നൊരു മഴ .

പറയാൻ മറന്ന ഏതോ ഒരു കണ്‍കോണിലേക്ക്‌ ,
നിശബ്ധത തളം കെട്ടിയ ഒരു മാറിടത്തിന്റെ കരയിലേക്ക്

ഉടലിലെ ചുരങ്ങളിടിഞ്ഞ
വൻകരകളിലെ ഏതോ ഒരു കൊക്കയിലേക്ക്

ആദ്യം പിറന്ന മഞ്ഞു മലകളുടെ
പൊക്കിൾ കുഴിയിലേക്ക്

തീരത്തെ വിഴുങ്ങാൻ കാത്തിരിക്കുന്ന
ഒരലർച്ചയുടെ വിരലനക്കത്തിലേക്ക്

വിരഹത്തിൻറെ മണലാരണ്യങ്ങളിൽ
ഒറ്റപ്പെട്ടു കിടക്കുന്ന ഒരു മണൽതരിയിലേക്ക്

വനങ്ങൾ തുടച്ചു നീക്കപ്പെട്ട
വസന്ത ത്തിന്റെ ഗുഹാ മുഖങ്ങളിലേക്ക്

അഗ്നി പർവ്വതങ്ങളുടെ ചുണ്ടിൽ വിരിയുന്ന
ആദ്യത്തെ പുഞ്ചിരിയിലേക്ക്

മുറിവുകൾ ഉണങ്ങാത്ത
ഇരുട്ടിൻറെ മുൾകിരീടങ്ങളിലേക്ക്

നക്ഷത്രങ്ങളുടെ മുനമ്പിൽ നിന്നും
ആത്മഹത്യ ചെയ്ത വെളിച്ചത്തിന്റെ തുമ്പിലേക്ക്‌

കാറ്റിലുലയുന്ന ഒറ്റപ്പെട്ട
ഒരു ബോധിവൃക്ഷ ത്തിന്റെ തണലിലേക്ക്‌

അവസാനം ബുദ്ധനെ ഒരു വിരലറ്റം കൊണ്ട്,
ഞാനെൻറെ തീപിടിച്ച മനസ്സിലേക്ക്‌ എടുത്തു വെച്ചു .

-----------------------------------------------------

Saturday, January 3, 2015

മടുപ്പ് / ഷംസ് ബാലുശ്ശേരി



നിറയില്ലന്ന് ഉറപ്പിച്ചു
കണ്ണിൽ പീലികൾ കുത്തുന്നു
മിണ്ടില്ലെന്ന് ഉറപ്പിച്ചു
ചുണ്ടിൽ വാക്കുകൾ കടിക്കുന്നു
ചിരിക്കില്ലെന്ന് ഉറപ്പിച്ചു
മുഖം ക്ലാവ് പിടിക്കുന്നു
ചലിക്കില്ലന്ന് ഉറപ്പിച്ചു
നഖങ്ങൾ അകത്തേക്ക് വളരുന്നു
പെരുമാറ്റങ്ങളിലെ
നിശ്ചലതയാണ് തപസ്സ്
മുറ തെറ്റാതെ വരുന്നതിനെ
വീണ്ടും വീണ്ടും വരിഞ്ഞു കെട്ടണം.

------------------------------

ഊലാബി / ഷംസ് ബാലുശ്ശേരി



വളരെ വിചിത്രമായ ഒരു ദേശത്തായിരുന്നു
നാമെത്തി ചേർന്നത്‌ .
കായലും മരുഭൂമിയും ചേരുന്നൊരു പാത
നമുക്ക് കടക്കാനുണ്ടായിരുന്നു .
തുമ്പികളെ പരുന്തുകൾ വട്ടം ചേർന്ന്
തടാകത്തിലേക്ക് ആനയിക്കുന്നു
പൊങ്ങി വരുന്ന മത്സ്യങ്ങൾ തുമ്പികളെ വിഴുങ്ങുന്നു
കമ്പിളി നൂലുകളിൽ കോർത്ത
കളിമണ്‍ നർത്തകിമാരുടെ
കുപ്പായങ്ങൾ നിന്നെ നെയ്യാൻ പഠിപ്പിച്ചത്.
ഇബെതോമി* മുത്തശ്ശിയാണ് .
ചന്ദ്രാമണിയാണ്*
നിന്നെ കുതിരച്ചാട്ടങ്ങൾ പഠിപ്പിച്ചത്.
പട്ടാളം നായാടുമ്പോൾ
ആഴമുള്ള പാറയിടുക്കുകൾ ചാടിക്കടക്കുന്ന വിദ്യ.
കാവൽക്കാരുടെ നോട്ടം കണ്ടു പേടിച്ചാണ്
ചുവന്ന ഓർക്കിഡുകളെ നീ ആദ്യമായി പെറ്റത്.
പട്ടാള കണ്ണുകളെ അന്നുമുതൽ നിനക്ക് ഭയമാണ് .
നിൻറെ പൂച്ചക്കണ്ണുകളെ തേടുകയാണ്
കരിയിലയനങ്ങാതെ ബയണറ്റുകൾ
ചോരവീണ ദിനത്തിന്* നീയാണ് സാക്ഷി..
മലയിടുക്കളിൽ
എന്നെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തില്ല.
എന്റെ കാലുകളിപ്പോൾ ചെങ്കുത്തായ ഒരു കുന്നിൻ മുകളിലാണ്.
വെള്ളം കുത്തിക്കുത്തി ചാടുന്ന ശബ്ദം ഞാൻ കേള്ക്കുന്നു
ഒരു മരമായ്‌ ഞാൻ താഴ്വാരത്തിൽ മുളയ്ക്കുന്നു .
വേരുകൾ വളർന്ന് ഞങ്ങളൊരു വനമാകുന്നു
പൈൻമരക്കാടുകൾക്ക് നേരെ
അധികാരം വീണ്ടും വീണ്ടും വെടി ഉതിർക്കുന്നു
ഒറ്റക്കൊലമരമുള്ള ജയിലിലേക്കാണ്
നിയമം നിന്നെ കൊണ്ടുപോകുക .
രാസലീലകൾ ആടാനൊരു മണ്ഡപമുണ്ടാകും
അതിനു മുമ്പിലാണ് കോടതി കൂടുക .
നിന്നെ പാർപ്പിക്കപ്പെട്ടിടത്ത്
ഒരു കളിസ്ഥലമുണ്ടാകും
നിന്റെ ശബ്ദം മാത്രമുയരുന്ന വിനോദം.
തടവറയിൽത്തന്നെ നീ അമ്മയാകും
ചങ്ങലയിൽ കിടന്നാണ് നീ ഗർഭം ധരിക്കുക
ഒരു കുഞ്ഞു കൊലമരം കൂടി
പണിയുന്നതുവരെ നീ ജീവിക്കും.
======================================ഷംസ്
1.*ഊലാബി *മണിപ്പൂരി സ്ത്രീകളുടെ ഒരു വിനോദം Oolaobi (Woo-Laobi) is an outdoor game mainly played by females. Meitei mythology believes that UmangLai Heloi-Taret (seven deities–seven fairies) played this game on the Courtyard of the temple of Umang Lai Lairembi. The number of participants is not fixed but are divided into two groups (size as per agreement). Players are divided as into Raiders (Attackers) or Defenders (Avoiders).
2*’ഇബെതോമി “മൗലോം കൂട്ടക്കൊല’ യിൽ കൊല്ലപ്പെട്ട 62 വയസ്സുള്ള ‘ഇസന്ഗബം ഇബെതോമി’ എന്ന വൃദ്ധ
3.*ചന്ദ്രാമണി “മൗലോം കൂട്ടക്കൊല’ യിൽ കൊല്ലപ്പെട്ട 1988 ലെ ധീരതയ്ക്കുള്ള പുരസ്കാരം നേടിയ സിനം ചന്ദ്രാമണി എന്ന കൗമാരക്കാരൻ.
4.*’ചോരവീണ ദിനം’ .മണിപ്പൂരിലെ ഇംഫാൽ താഴ്വരയിലെ മാലോം ടൌണിലെ ബസ് സ്റ്റോപ്പിൽ വച്ച്, 2000 നവംബർ രണ്ടിന് ആസ്സാം റൈഫിൾസിലെ പട്ടാളക്കാർ മെയ്റ്റി വിഭാഗത്തിലെ, ബസ് കാത്തു നിന്ന, പത്തു പേരെ വെടി വെച്ച് കൊലപ്പെടുത്തി. ‘മൗലോം കൂട്ടക്കൊല’ എന്നറിയപ്പെട്ട ഈ സംഭവത്തെ തുടർന്നാണ് ഇറോം ശർമ്മിള അന്നുതന്നെ തന്റെ നിരാഹാര സമരം തുടങ്ങിയത്

Tuesday, November 11, 2014

ഒരു പേർഷ്യൻ കൊലപാതകം/ഷംസ് ബാലുശ്ശേരി


ആകാശമേ നിന്റെ മുലകളെ തുറന്നു വിടൂ
എന്റെ ചുണ്ടുകൾ വരളുന്നു
മതമായി,
ജാതിയായി,
വർണ്ണമായി,
വർഗ്ഗമായി,
ഭൂമിയിലെ കരച്ചിലുകൾ
വീണ്ടുമെന്നെ വലയം വെക്കുന്നു…
കാറ്റിൽ നിന്ന് ശബ്ദങ്ങൾ
മണ്ണിൽ നിന്ന് മുളകൾ
മനസ്സിൽ നിന്ന് സ്വപ്‌നങ്ങൾ
ഗ്രാമങ്ങളിലെ വിധവകൾ
രാജ്യത്തെ കുഞ്ഞുങ്ങൾ
യുദ്ധങ്ങളിലെ മുറിവുകൾ
വിശക്കുന്ന ശരീരങ്ങൾ
ഗുഹ്യ രോഗം പിടിച്ച നീതി ദേവതകളും…
നിശബ്ദമായ ഒരു പിടച്ചിൽ,
ഒരു കയറിൽ എന്റെ ഉടൽ അവസാനിച്ചു.
വേട്ടക്കാരെ അതിജീവിച്ച്
സിരകളിൽ ആയിരം മുള്ളുമായ്
ഇന്ദ്രിയമില്ലാത്ത ഈ ഉരുണ്ട ശിലയിൽ നിന്ന്
നക്ഷത്ര വലയങ്ങൾ കടന്ന് ഞാൻ പോകുകയാണ്…
അനാദിയായ ഇരുട്ടിൽ പടർന്നു കിടക്കുന്ന
സമാധാനത്തിന്റെ ആദ്യ വിത്തുകൾ തേടി
ആദിയിൽ മുഴങ്ങിയ
ശബ്ദത്തിന്റെ വേരുകൾ തിരഞ്ഞ്
ജീവൻ പകർന്ന ജ്വാലകളുടെ പൂപ്പൽ തേടി…
എന്റെ ദൈവം കൊല്ലപ്പെട്ടു ,
സ്വാതന്ത്ര്യവും…
പ്രാർത്ഥനയുടെ പാലമവസാനിക്കുന്നിടത്ത്
ജീവന്റെ നാരുകളിൽ ഒരു ശവം തൂങ്ങി കിടക്കുന്നു;
കേൾക്കാതെപോയ ഞങ്ങളുടെ വാവിട്ട നിലവിളികൾ
ബധിരനു ചുറ്റും നക്ഷത്രങ്ങളായ് പെയ്യുന്നു…
===========================

Monday, September 29, 2014

തിരഞ്ഞെടുപ്പ് സക്കാത്ത് / ഷംസ് ബാലുശ്ശേരി



ഉപ്പക്കൊരു
അരിവാളും
കലപ്പയുമുണ്ടായിരുന്നു.
ഒരു നാള്‍ നഗരം വന്ന്
അത് എടുത്തുകൊണ്ട് പോയി .

പലിശ ഹറാമാണന്ന്
വല്യ മൊല്ലാക്ക
കുത്തുബ പറഞ്ഞപ്പോള്‍
ഉപ്പയുടെ കൈകള്‍ രണ്ടും
ഹാജ്യാരുടെ കൂട്ടുപലിശയായി .

സ്ത്രീധനക്കാരെ പേടിച്ച്
പെങ്ങള്‍ ഉറങ്ങുന്നത്
അടച്ചുറപ്പുള്ള പുഴയിലാണ് ,
ഉണര്‍ത്താതിരിക്കാന്‍
രണ്ടു കണ്ണുകളുമവള്‍
മീനുകള്‍ക്ക് കൊടുത്തു .

കര്‍ക്കിടകത്തില്‍ അമ്മിയിലാണ്
ഉമ്മ കഞ്ഞി വിളമ്പാറ്
കിണ്ണങ്ങളെല്ലാം അയല്‍വക്കത്ത്
അരിക്ക് ജാമ്യം നില്‍ക്കും .

പുതിയ അടുക്കളയും
അടുക്കളക്കൈകളും വന്നപ്പോഴാണ്
പഴയ അടുക്കള
ഉത്തരത്തില്‍ ഒരു കുരുക്കിട്ടത് .

അനാഥനായ എന്‍റെ കൈയിൽ
ഇന്നൊരു മഷിക്കറയെ ഉള്ളു
നാളെയൊരു ആയുധം കണ്ടാല്‍
നിങ്ങളത് ഹറാമാണന്ന് പറയരുത്.

വൻമതിലുകൾ /ഷംസ് ബാലുശ്ശേരി



*ചന്ദ്രവിഹംഗമേ
ചുവന്ന വനസ്ഥലികളില്‍
കാട്ടുതീയെത്തുമ്പോള്‍
നീ സൂര്യന് മുകളില്‍
പറന്നു വീഴുക.

കിരീടത്തിലെ ചുവന്ന
മുള്ളിനെക്കുറിച്ചും
ചോര കറുത്ത
ചിറകിനെക്കുറിച്ചും
കൂട്ടിലുള്ള മനുഷ്യരെക്കുറിച്ചും
കാലത്തിന്‍റെ അച്ചുതണ്ടിലിരുന്ന്
ലോകത്തോട്‌ ഉറക്കെ കലമ്പുക .

ഓരോ അണക്കെട്ടിനപ്പുറവും
നിശബ്ദമാക്കപ്പെട്ട ഒരു നദിയുണ്ട്
പല വഴികളായവ കടലില്‍ പതിച്ചാലും
ഒരു തിരയായ്‌ ഒരിക്കല്‍ ആഞ്ഞടിക്കും.