Showing posts with label എൻ.ബി.സുരേഷ്. Show all posts
Showing posts with label എൻ.ബി.സുരേഷ്. Show all posts

Monday, November 10, 2014

ഓ ജീവിതമേ !/ എൻ.ബി.സുരേഷ്


നോക്കിനിൽക്കെ സന്ധ്യയാകുന്നു
മഞ്ഞുകാലമാണ്
എന്തൊരു കുളിരെന്നു നാം കിടുങ്ങുന്നു.
പുതപ്പിലുറഞ്ഞു കിടക്കവെ
പ്രഭാതമാകുന്നു
വേനൽക്കാലമാണ്
എന്തൊരു തീച്ചൂടെന്നു നാം വിയർക്കുന്നു
കാക്കക്കാലിന്റെ തണൽ പോലുമില്ലാതെ 
ചിലരുരുകുന്നു
ചിലരേസിയിൽ പുലരുന്നു
വിയർത്തും വിറച്ചും വാഴവേ
നട്ടുച്ചയിൽ ഇടവപ്പാതിയെത്തുന്നു.
എന്തൊരു പേമാരിയെന്നു നാം
കുട നിവർത്തുന്നു
ജനലടയ്ക്കുന്നു.
ചിലർ നനഞ്ഞൊലിക്കുന്നു
മഴസാഹിത്യം മഴസിനിമ മഴപ്രണയം
എന്നിങ്ങനെ ചിലർ.
വർത്തുളമാ‍യി കാലം തിരിയവെ
വീണ്ടും സന്ധ്യയായി രാത്രിയായി ഉഷസ്സായി
വസന്തം ജീവിതത്തെ വിട്ടുപോയതറിയാതെ
കാത്തു കാത്തിരുന്നു നാം
നരച്ചുപെരുകുന്നു.
ഹൊ ജീവിതത്തിന്റെ ഒരു കാര്യം.

-------------------------------------

വിരുദ്ധം / എൻ.ബി.സുരേഷ്


നിലാവുദിച്ചപ്പോള്‍ ഞാന്‍
വെളിച്ചം കടക്കാത്ത ഇരുട്ടറയിലായിരുന്നു.
ഇരുട്ടിനെ സ്നേഹിച്ചുതുടങ്ങിയപ്പോള്‍
നട്ടുച്ചയിലേക്ക് പുറത്താക്കി
തണല്‍ തേടിപോയപ്പോള്‍
തീമരംവന്നു പൊതിഞ്ഞു.
ഒഴുകാനൊരു പുഴയായപ്പോള്‍
മഴ പെയ്യാദേശമെന്നെ തട്ടിയെടുത്തു.
മരുഭൂമിയിലെ സൂര്യോദയം തേടിപ്പോയി .
പ്രളയജലത്തില്‍ മുങ്ങിപ്പോയി
മഴയായി പെയ്യാന്‍ കൊതിച്ചു,
വെയിലായെരിയാന്‍ വിധിച്ചു.
വിത്തായ് മുളയ്ക്കാന്‍ നിനച്ചു
പതിരായ് പൊലിയാന്‍ പറഞ്ഞു
പക്ഷിയായി പാറാന്‍ തുടിച്ചു,
ഒച്ചായ് ഇഴയാനെരിഞ്ഞു
പോരാളിയാകാന്‍ തുനിഞ്ഞു
ഒറ്റുകാരനായി പിന്നെ ചമഞ്ഞു.
കാരുണ്യമായ് പടരാന്‍ ജപിച്ചു
ക്രോധമായ് കത്തിപ്പടര്‍ന്നു.
യമിയായ് പുലരാന്‍ തൊഴുതു
കാമമായ് ജ്വലിക്കാന്‍ കഴിഞ്ഞു.
വനമായ് പൂക്കാന്‍ തരിച്ചു,
കാട്ടുതീയായ് കത്തിപ്പടര്‍ന്നു
പ്രണയം പറഞ്ഞങ്ങടുത്തു,
കലഹം വരുത്തിപ്പിരിഞ്ഞു.
സ്നേഹം പകുക്കുവാന്‍ മോഹം
ദ്വേഷം ചൊരിഞ്ഞുള്ള ശീലം.
അടിമതന്‍ കണ്ണിലെ ദൈന്യം പക്ഷെ,
ഉടമതന്‍ നോക്കിലെ ക്രൌര്യം.
വാക്കിന്‍റെ തെളിവിലോ സംഗീതം,
കര്‍മ്മമാര്‍ഗത്തിലോ മുനവച്ച മുള്ള്.
നിര്‍വാണബുദ്ധന്‍റെ ജാതകം,
പക്ഷെ, കുബേരപുത്രന്റെ ജീവിതം.
ഏതാണ്സത്യം, ഏതാണസത്യം,
മാറിമറിയുന്നത് തോന്നലോ കാലമോ?

-----------------------------------------