Showing posts with label ആര്‍.സംഗീത. Show all posts
Showing posts with label ആര്‍.സംഗീത. Show all posts

Tuesday, December 13, 2016

കൊച്ചാപ്പിയെന്ന മരം... അഥവാ മരമെന്ന കൊച്ചാപ്പി / ആര്‍.സംഗീത


കട്ടപിടിച്ച ഇരുട്ടിന്റെ
റബ്ബര്‍ കായ്കള്‍
ഞെരക്കിചവുട്ടി പൊട്ടിച്ച്
വെട്ടം നടന്നെത്തുന്നത്തിനു
വളരെ മുന്‍പേ
കൊച്ചാപ്പി ടാപ്പിംഗിനിറങ്ങും..

മരങ്ങള്‍ അയാളെ കണ്ട്
ചിരിച്ചു തലയാട്ടി കാണിക്കും..!
ചിലതിനോട് അയാള്‍
തെരുതെരെ മിണ്ടും..
ചിലതിനോട് കെറുവിക്കും
എല്ലാ മരങ്ങളും അയാള്‍ക്ക്‌
മുല ചുരത്തി നില്‍ക്കുന്ന
പെണ്ണുങ്ങളാണ്..
പള്ളി സ്കൂളില്‍ കൂടെ പഠിച്ച
മെല്ലിച്ചു എല്ലുന്തിയ
റബേക്കയുടെ പേരാണ്
തോട്ടത്തിന്റെ കെഴക്കെ അതിരില്‍
ചുരുണ്ടുകൂടി കൊമ്പിടിഞ്ഞു
നില്‍ക്കുന്ന മരത്തിന്..
ചിത്ര പണിയുള്ള
ഉരുണ്ട തടിയില്‍
പച്ചപ്പ് അഴിച്ച് വിടര്‍ത്തി
നില്‍ക്കുന്ന ഒന്നിന്
ചന്തേലെ ത്രേസ്യേടെ പേരും..
നരച്ചു വിണ്ട ഉടലില്‍
ശോഷിച്ച ഇലക്കൈകള്‍ നീട്ടി
പാല് വറ്റാറായ മരത്തിനെ ചാരി
അയാള്‍ കുറെ നേരം നില്‍ക്കും
"അമ്മച്ചിയേ" ന്നു ചെവിയില്‍
വിളിക്കും.........!
അന്നേരം
ഒരു കുഞ്ഞില വന്നു
അയാള്‍ടെ കവിളില്‍ തൊടും
ഇല്ലെങ്കില്‍..
ഒരു കാറ്റിറങ്ങി വന്നു
മുടിയില്‍ തണുത്ത
വിരല്‍പ്പാട് തീര്‍ക്കും..
ഇതൊക്കെയാണെങ്കിലും
അന്തി റബ്ബര്‍ മരങ്ങളുടെ ഉച്ചിയില്‍
കറുപ്പിട്ടു തുടങ്ങുമ്പോള്‍
ഷീറ്റടിക്കുന്ന മെഷിന്‍ പെരേല്‍
ജോലിക്ക് നില്‍ക്കുന്ന
തമിഴത്തി പെണ്ണിനെ
ടോര്‍ച്ചിന്റെ പീലികണ്ണില്‍
വീട്ടിലെത്തിക്കും..!
അവള്‍ടെ
മൂക്കൊലിപ്പിക്കുന്നചെക്കന്
അരിമുറുക്ക് വാങ്ങി കൊടുക്കും
കൊച്ചാപ്പി എന്താണിങ്ങനെയെന്നു
ആരും ചോദിച്ചിട്ടില്ല...
വെട്ടുകല്ലിട്ട...
ടാര്‍പോളിന്‍ കെട്ടി മറച്ച
ഒരു വിറങ്ങലിച്ച തോട്ടത്തെ
വീടെന്നും.
.
പിന്നിലെ
*പോപ്പെരയില്‍
ഒറ്റകയറില്‍ തൂങ്ങി നിന്ന
ഒരുപെഴച്ച റബ്ബര്‍ മരത്തെ
"പെങ്ങളേ" ന്നും
അയാള്‍ കുറെ കാലം
വിളിച്ചിരുന്നു.. !
*പോപ്പെര_ പുകപ്പുര..[ റബ്ബര്‍ ഷീറ്റ്
ഉണക്കുന്ന ഇടം]
----------------------------------------

Friday, November 4, 2016

നാരകം / ആര്‍.സംഗീത


നീതി നിഷേധിക്കപ്പെട്ടവരുടെ
നഗരത്തിന്പുറത്തു
ഒരു മരം നടുന്നെങ്കിൽ
അത് നാരകമാവണം

ഞെരടി മണക്കുന്ന
ഓരോ ഇല ഞരമ്പും
ജീവന്റെ മണം
വിരലുകളിൽ
അവശേഷിപ്പിക്കണം
ഞെക്കി പിഴിയുമെന്നു
അറിയാമെങ്കിലും
വെയിലിനേക്കാൾ
മഞ്ഞച്ചു
കായ്ച്ചു നിൽക്കണം
തോൽപ്പിക്കപ്പെട്ടുമ്പോഴും
ജയിക്കുന്നുവെന്നും
ജീവിക്കുന്നുവെന്നും
വീണ്ടും വീണ്ടും
പൊട്ടിമുളച്ചു
കാണിച്ചു കൊടുക്കണം .
--------------------------------

Wednesday, October 5, 2016

മരണഭാഷ്യം / ആര്‍.സംഗീത


അപ്പോഴേക്കും
അവൾ മരിച്ചിരുന്നു

വിരലറ്റങ്ങളിൽ നിന്ന്‌
വഴുതി വീഴുന്ന
പ്രാർഥനകളിലൂടെ
ഒരു വീട്
നടന്നു പോവുന്നു
കാലം തെറ്റി പൂത്ത
എരിക്കിൻ ചില്ലയുടെ
പകപ്പാണ് നാവിൽ
തുടച്ചു മിനുക്കിയ
തറയിൽ
പണ്ടെങ്ങോ ഉണ്ടായിരുന്ന
കാലിന്റെ നൃത്തച്ചുവടുകൾ
തോരാനിട്ട തുണികളിൽ
പഴയൊരു
നിഴൽ വരഞ്ഞ
കൈപ്പാടുകൾ
ഒരു കരച്ചിലിനിരുപുറം
താമസിക്കുന്ന
രണ്ടു പേർ
മുഖം നോക്കുന്ന
കണ്ണാടിയിൽ
ഒരു കുഴി ഇരുട്ട്
വേര് കൂർപ്പിക്കുന്നു
മേശ വലിപ്പിനടിയിൽ
ഒറ്റയ്ക്കൊരു കാടാവുന്ന
പടർച്ചകളുണ്ട്
കിടക്കയിലെ മരുഭൂമിയിൽ
മേഘമേ മേഘമേ
എന്നാർത്തൊരു ദാഹം
അനാഥമാവുന്നു
അടുക്കുതെറ്റിയ
പുസ്തകക്കൂട്ടങ്ങളിൽ
ഉപ്പ് മണക്കുന്ന
കടൽപ്പുറ്റ്
പറക്കുമ്പോൾ
ചിറകറ്റ് വീണ
പക്ഷികളുടെ ആകാശത്തെ
വെറുതെ നോക്കിനിൽക്കുന്ന
ഉമ്മറത്തൂണുകൾ
കാണാത്ത ദിക്കുകളിൽ
പെയ്യുന്ന ജാലകപ്പടിയിലേയ്ക്ക്
കാലുകൾ
പിണച്ചു വച്ചു
വഴിയിറമ്പിലേയ്ക്കൊരു
കാത്തിരിപ്പ്
കണ്ണ് നീട്ടുന്നുണ്ട്
മറന്നു വച്ച ഉടൽ
തിരഞ്ഞു വരുന്ന
കാറ്റേ
ഞങ്ങളെയിങ്ങനെ
തണുപ്പിക്കുന്നതു
എന്തിനാണ്?
---------------------------

Saturday, May 21, 2016

കിണറുകൾ / ആര്‍.സംഗീത


നദിയുടെ ഉന്മാദങ്ങള്‍
ആഴങ്ങളില്‍ ഒളിപ്പിച്ച
ഒരു കുഞ്ഞു ഉറവയെ
ഭൂമിയുടെ
പൊക്കിള്ക്കൊടി വിടുവിച്ചു
ആരാണ് കിണര്‍ എന്ന്
പേരിട്ടുവിളിച്ചത്..?
കല്ല്‌കെട്ടിയ വീട്ടില്‍
അടക്കി ഒതുക്കി
വളര്ത്താന്‍ തുടങ്ങിയത്..?
മുകളിലെ ചെറിയവട്ടമാണ്
ആകാശമെന്നു
തെറ്റിദ്ധരിപ്പിച്ചത്‌..?
പാറിവീഴുന്ന
നിഴലുകളാണ്
പക്ഷികളെന്നു
പറഞ്ഞുകൊടുത്തത്..?
മഴക്കാലത്ത് നിറയാനും
വേനലില്‍ വറ്റാനും
ശീലിപ്പിച്ചത്..?
കോരിയെടുക്കുന്നതിനു
അനുസരിച്ച്
താനേ നിറയേണ്ടതാണെന്ന്
അറിയിച്ചത്..?.
പായലുകളുടെ
തീണ്ടാരിപച്ചകളെ
തേവി ശുദ്ധയാവാന്‍
പഠിപ്പിച്ചത്..?
ചിലപ്പോഴെങ്കിലും...........
കപ്പിയും കയറും
തമ്മില്‍ ഉരയുന്ന
മിനുസമില്ലാത്ത
ശബ്ദങ്ങളിലെയ്ക്ക്
ചിട്ടപ്പെടുത്തിയ ജീവിതം
വെറുതെ കൊതിച്ചുപോവുന്നുണ്ട്
ഒന്ന് നിറഞ്ഞുകവിയാന്‍.... !!

----------------------------------

Monday, April 25, 2016

വൈകുന്നേരത്തെ വീട് / ആര്‍.സംഗീത


ഇറങ്ങി പോവുമ്പോഴുള്ള വീടല്ല
തിരികെ വരുമ്പോൾ
എന്തൊക്കെയോ പറയാൻ
വെമ്പിനില്ക്കുന്ന
മുഖഭാവമാണ് അതിന്
ഗേറ്റ് തുറക്കുമ്പോഴേ
വെയിൽ തിന്ന്‌ പാതിയാക്കിയ
മുറ്റത്തിന്റെ മുരളൽ
ഒരുലോകം ഉള്ളിലൊതുക്കിയ
താക്കോൽപഴുതിന്റെ ഗർവ്
മറുപടി കാത്ത വിളികൾ
കോണുകളിൽതട്ടി
ചിലന്തി പശയിൽ കുരുങ്ങിക്കിടന്നു
ഓർമ്മപ്പെടുത്തലുകളുടെ
ഈറകെട്ടിയ മണം
ചൂടാറിയ അസ്വസ്ഥതകൾക്കുമേൽ
പാട ചൂടിയ ചായ..
അടുക്കി വയ്ക്കുന്നതൊക്കെ
അലങ്കോലപ്പെടുത്തുന്ന
എന്തോ ഒന്ന് അവിടെയുണ്ടെന്ന്
തോന്നിപ്പിക്കന്ന പോലെ
ഒപ്പമുണ്ടായിട്ടും തീരെ അവഗണിക്കപ്പെട്ട
ജീവിതത്തിന്റെ
ചിത്രപ്രദർശനം ചുവരിൽ
കവിഞ്ഞൊഴുകലിൽ
പടരുന്ന തണുപ്പിൽ
ഒരു പുഴയുണ്ടെന്നും
തിരതല്ലലുകളുടെ കിതപ്പ്
കടലിന്റെ കരുതലാണെന്നും
വീണ്ടെടുക്കലുകൾ
ചിപ്പിയുടെ മൗനമാണെന്നും
അതിനറിയാം..
വേരുകളിലൂടെ തിരികെപോവാൻ
കൊതിക്കുന്ന തണുപ്പ്
ഓരോവീടും ബാക്കി വയ്ക്കുന്നു....

------------------------------------------

Thursday, March 31, 2016

അടുക്കള / ആര്‍.സംഗീത


വിയര്‍ത്ത് ചടച്ച്‌
വല്ലാതെ മുഷിഞ്ഞു
ആത്മാവോളം കരിപുരണ്ട്
ഉള്‍വലിഞ്ഞൊരു നില്‍പ്പുണ്ട്... !
നോവ്‌ മഴകള്‍
നനച്ച വിറകുകള്‍
ഊതിയൂതി
കണ്ണ് കലങ്ങുമ്പോള്‍
വല്ലാതൊന്നു നെടുവീര്‍പ്പിടാറുണ്ട്.
ഓരോ രാത്രിയും
വെന്തു നീറുന്ന
പൊള്ളല്‍ പാടുകളിലേക്ക്
ചുരുങ്ങിച്ചുരുങ്ങി
ഇല്ലാതാവുമ്പോള്‍
ചത്ത്‌ കളഞ്ഞാലോന്ന്,
ആലോചിക്കാറുണ്ട്... !

ഓര്‍മ്മകളുടെ
ഉളുമ്പ് മണമുള്ള
വഴുവഴുക്കലുകളെ
തേച്ചു മെഴക്കിയെടുക്കാന്‍
പണ്ടേ ശീലിച്ച് കഴിഞ്ഞു.
നുറുക്കി വച്ചവ..
അരച്ച് ചേര്‍ത്തവ..
പാതി വെന്തവ..
കൂടിയും കുറഞ്ഞും പോയവ
മുറുമുറുക്കലുകളുടെ
തീന്‍ മേശയിലേക്ക്‌
പാകപ്പെടാന്‍
പഠിച്ചു കഴിഞ്ഞു
എങ്കിലും
ഇടയ്ക്ക് പൊന്തുന്ന
രുചി മണങ്ങളിലേക്ക്
കൊതിയോടെ
വെള്ളമൂറിക്കുന്നുണ്ട്
നാണമില്ലാത്ത
ഒരു ജീവിതം....
ചിതറിത്തെറിച്ച
ഓരോ വെളുപ്പാന്‍കാലത്തെയും
തൂത്ത് കൂട്ടുമ്പോള്‍
ഉണര്ച്ചകളിലേക്ക്
തിളപ്പിച്ചൂതിയാറ്റി
ആരോ
മൊത്തിക്കുടിക്കുന്നുണ്ട്‌
എന്നെ.!
----------------------------------

Sunday, February 7, 2016

തെരുവുകളിൽ ഇണ ചേരുന്നവർ / ആര്‍.സംഗീത


നാല് കൈയും
നാല് കാലും
ഒറ്റ ഉടലിന് മേൽ
തുന്നിപ്പിടിപ്പിച്ച
വികാരങ്ങളുടെ
പതിനായിരം ചിറകുമായി
തെരുവിൽ പെയ്തപ്പോൾ
വീടില്ലാത്തവരുടെ
വരണ്ട ഭൂമിക്ക് മേൽ
ആകാശത്തെ
അഴിച്ച് വിട്ടെന്ന്
പറഞ്ഞത് നിങ്ങളാണ്.

നൂറ്റാണ്ടുകളായി
പഴുത്ത് ചീഞ്ഞ
വൃണം
പൊട്ടിയൊഴുകിയ
ചലത്തിന്റെ ദുർഗന്ധത്തെ
മൂക്ക് പൊത്തി
കവിതയെന്നു വിളിച്ചതും
നിങ്ങളാണ്.
മരിച്ചവരുടെ
നഖവും മുടിയും
മാത്രം വളരുന്ന
ദേശത്തിന്
അഴിച്ചെടുക്കാനാവാത്ത
അദൃശ്യ കുരുക്കുകളിൽ
ചോര കട്ടപിടിക്കാത്ത
തെരുവുകളുള്ള നാടിന്
വിപ്ളവമെന്നു പേരിട്ടത്
ഞങ്ങളല്ല, നിങ്ങളാണ്.
വിളഞ്ഞ
ഗോതമ്പ് പാടങ്ങൾക്കു
കുറുകെ
സൈക്കിളോടിക്കുന്ന
സൂര്യന്റെ ചിത്രം
കണ്ണാടിമണ്ണിൽ
പതിപ്പിക്കാൻ തുനിഞ്ഞപ്പോൾ
മണ്ണൊക്കെ
നിങ്ങളുടെത്
മാത്രമാണെന്ന് പറഞ്ഞു,
ഒന്നറിഞ്ഞോളു
വേദനിക്കുന്നവരുടെ ഭൂപടത്തിൽ
മുറിവുകളായി വരഞ്ഞിട്ട
കപ്പൽ ചാലുകളേയുള്ളൂ
ഓർമ്മകളെ
ഉപ്പിലിട്ട് വച്ച
കടൽപ്പച്ചയിൽ
നീറി നീറി വിണ്ടടർന്ന
തുരുത്തുകളേയുള്ളൂ
വിശക്കുന്നിടങ്ങൾ
വേദനിക്കുമെന്നും
വേദനിക്കുന്ന ഇടങ്ങൾക്കും
വിശക്കുമെന്നും
ഉറക്കെ പറഞ്ഞ ഇരുണ്ടകുട്ടിയുടെ
സ്വപ്നത്തിൽ വന്ന
വിയർപ്പു മണമുള്ള
കറുത്ത ക്രിസ്തു
നിങ്ങളുടെയല്ല
ഞങ്ങളുടെയാണ്.
ഒറ്റികൊടുക്കരുത്.
--------------------------------

Friday, January 29, 2016

മടിച്ചി / ആര്‍.സംഗീത


ഈ അമ്മച്ചിക്ക്‌ ഈയെടെ
തീരെ മടിയാണെന്നേ...!
.
പണ്ടാരുന്നേല്‍
നേരം മുട്ടേലിഴയാന്‍
തുടങ്ങുന്നതിനു മുന്നേ
പാത്രങ്ങളോട് പരദൂഷണം
പറയാന്‍ തുടങ്ങും..
ഒരു കടുപ്പന്‍
ചക്കര കാപ്പിയില്‍
അപ്പന്‍റെ കൂര്‍ക്കംവലി
ആറ്റി അലിയിച്ചു കളയും..
എരിച്ച് തുള്ളുന്ന
എട്ടു മണി നേരത്തെ
ശകലംഉപ്പും പുളീം
ചേര്‍ത്തരച്ചു
ചോറും പൊതീല്
വച്ച് തരും...!
വാശി പിടിച്ചു
മുഖം വീര്‍പ്പിച്ച
ഒരു കുഞ്ഞു കാറ്റിനെ
ഒക്കത്ത് എടുത്ത്
വെട്ടം തോട്ട് വക്കിലൂടെ
കേറി വരുമ്പോ
മുറ്റത്തെ കരിയിലകള്‍
അടിച്ചു കളയും..!
നാല് മണി വെയില്‍
തുളച്ച പാടത്തൂടെ
പകലൊച്ചകളെ ബാഗിലാക്കി
ഇല്ലിമുള്‍ വേലി
ചാടിക്കേറി കിതച്ചെത്തുമ്പോ
" ഈ ചെറുക്കനിത്
എന്തിന്‍റെ സൂക്കേടാന്ന്" പറഞ്ഞു
കോന്തല കൊണ്ട്
ഉച്ചി തോര്‍ത്തി
ഉമ്മ വച്ച് പൊള്ളിക്കും..!
എന്ന് മുതലാണ്‌ അമ്മച്ചി
തൊഴുത്തിന്‍റെ വടക്ക്
ചാമ്പച്ചോട്ടില്
ഒരു പുതപ്പും പുതച്ച്
ഒരേ ഒറക്കം തൊടങ്ങിയത്... ?
അപ്പറത്തെ റോസിച്ചേച്ചി
ചെലപ്പോ
ചുട്ടരച്ച ചമ്മന്തിയുണ്ടാക്കി
വേലിക്ക് മോളിലൂടെ നീട്ടും.
" അമ്മച്ചി കാണാതെ
കൊണ്ടക്കോ" ന്ന് പറേം
അപ്പൊ
ചേച്ചീടെ കണ്ണ് വല്ലാണ്ട് നിറയും
എന്‍റേം... !