Showing posts with label ലൂയിസ് പീറ്റര്‍. Show all posts
Showing posts with label ലൂയിസ് പീറ്റര്‍. Show all posts

Thursday, February 26, 2015

യാത്ര / ലൂയിസ് പീറ്റര്‍



ഒടുവിലെവിടെയും ഓര്‍മ്മയും മറവിയും
തമ്മില്‍ സന്ധിക്കുന്ന ഒരിടമുണ്ട്.
നോവുകളുടെ മണല്‍ക്കാട്ടില്‍
സ്വപ്നത്തിന്‍റെയൊരു പച്ചത്തുരുത്ത്.

ഓരോ പ്രണയിനിയും
സ്വന്തം മനസ്സില്‍ നിന്നുപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന
ഒരു നിമിഷത്തെ ഒരിളംതൂവല്‍പോല്‍ മൃദുലമാക്കി
ഒരു തുഷാരബിന്ദുപോല്‍ പവിത്രമാക്കി
അവള്‍ക്ക് തന്നെ തിരികെ നല്‍കുന്ന ഒരിടം,
സ്വര്‍ഗത്തിന്‍റെ ഒരതിര്.
അവിടെ ഇളവേല്‍ക്കാന്‍ എന്നെ തനിച്ചാക്കി
അലയാന്‍ ഇറങ്ങിയതാണ് ഒരിളം കാറ്റ്.
ഇടം കാലില്‍ നിന്ന്‍ വലം കാലിലേക്ക് മന്ത് തട്ടുന്ന
ശല്യപ്പൊട്ടദൈവങ്ങള്‍ അരങ്ങൊഴിഞ്ഞാല്‍
ഞാനും എന്‍റെ ചിതയിലേക്ക് മടങ്ങും.
ഇനിയും മടങ്ങിയെത്താത്ത വികൃതിക്കാറ്റിനായി
ഇവിടെ ഞാനെന്താണ് മറന്നു വയ്ക്കേണ്ടത്?
കഥകളിലെ പതിവ് പോലെ ഒരു ഹൃദയം?
----------------------------------------------

Wednesday, November 19, 2014

തവളകള്‍ / ലൂയിസ് പീറ്റര്‍


തവളകൾ ഒന്നും
പ്രവചിക്കുകയല്ല.
ഞങ്ങൾ ഈ കുളം മാത്രമേ
കണ്ടിട്ടുള്ളു എന്ന്
അവർ വിനയപുരസ്സരം
ഏറ്റുപറയുകയാണ്‌

തവളകൾ ഒന്നും
പ്രവചിക്കുകയല്ല.
പ്രാർത്ഥനയിലും
പ്രണയത്തിലും കലഹത്തിലും
ഞങ്ങള്ക്ക് ഭാഷയിൽ
ഒരക്ഷരം മാത്രമേ ഉള്ളുവെന്ന്
അവർ പരിതപിക്കുകയാണ്
അവരുടെ എകാക്ഷരജപം
മേഘഹൃദയങ്ങളെ
ആര്ദ്രമാക്കുന്നു
അഗ്നിയാൽ മെനഞ്ഞ
ഒരു താക്കോൽ വന്നു
ആകാശത്തിന്റെ
വാതിലുകൾ തുറക്കുന്നു
നിറഞ്ഞു കവിഞ്ഞ ഒരു പുഴ വന്നു
അവരെ
അവരുടെ കുളങ്ങളോടൊപ്പം
സ്വതന്ത്രരാക്കുന്നു.

എനിക്കറിയാം
ഈ പ്രളയം പോലും
തവളകൾ പ്രവചിച്ചതല്ല
അവർ
പ്രവാചകരേയല്ല.
തവളകൾ മാത്രമാണ്
നമ്മെ പോലെ
നഗരങ്ങളിലല്ല വാസം
എന്ന് മാത്രം

-------------------------