Showing posts with label പവിത്രന്‍ തീക്കുനി. Show all posts
Showing posts with label പവിത്രന്‍ തീക്കുനി. Show all posts

Thursday, January 28, 2016

നീലിമയോട് / പവിത്രന്‍ തീക്കുനി


നീലിമേ.. നീയോര്‍ക്കുന്നുവോ
നമ്മള്‍ പണ്ട് ഞാറ്റുവേലയ്ക്കൊന്നായ് തളിര്‍ക്കുവാന്‍
കാറ്റാടി മരങ്ങള്‍ക്കിടയിലിരുന്ന്
കൂട്ടികിഴിച്ചിട്ട വര്‍ണ്ണങ്ങളിലൊക്കയും
ഉണ്ടായിരുന്നു നീ

ചോറ്റ് പാത്രം തുറന്ന്
വറ്റുകൈകളാല്‍ തന്ന ഉപ്പുമാങ്ങയില്‍
പച്ചമുളകല്ലി കുത്തിചതച്ചതില് ‍ പോലുമീ
നമ്മുടെ ജീവന്റെ കല്പാന്ത രുചികള്‍
പാട്ടുപാടി നീ എന്റെ സിരകള്‍ തോറും
കാട്ടു തീ നിറച്ചിട്ട നാളുകള്‍
പച്ചയില്‍ കത്തുന്ന സ്വപ്നങ്ങള്‍ കൊണ്ടെന്റെ
നെഞ്ചിലുന്മാദം വരച്ചിട്ട വേളകള്‍
മായുന്ന സന്ധ്യകള്‍ നെഞ്ചേറ്റി
മയ്യഴികുന്നിന്റ ചെരുവിലൊന്നിച്ച നേരങ്ങള്‍
സങ്കടചീന്തുകള്‍ ചങ്കില്‍ തറച്ചെന്റെ സങ്കല്‍പ്പം
നീയായ് മാറിയ മാത്രകള്‍
വാക്കുകള്‍ക്കിടയില്‍ ചതഞ്ഞ ചങ്ങാതി
വന്നു നമുക്കൂര്‍ജ്ജം പകര്‍ന്ന നൊടികള്‍
കൊലമൊമ്പനലറി വന്നാലും
അന്ന് തെല്ലും കുലുങ്ങാതെ നിന്ന മനസ്സുകള്‍
സ്നേഹിച്ചിരിയ്ക്കാം നീയെന്നെയും ഞാന്‍ നിന്നെയും
സ്നേഹിച്ചിരിയ്ക്കാം നീയെന്നെയും ഞാന്‍ നിന്നെയും
സ്നേഹമല്ലാതെയെനതുണ്ട് കൂട്ടുകാരി
നമ്മെ വെയിലും മഴയും തീറ്റിച്ചീടുവാന ്‍
നമ്മെ മുള്‍ക്കിരീടം ചാര്‍ത്തി നടത്തിച്ചീടുവാൻ
ഒക്കെയും ഓര്‍മ്മയില്‍ ചെന്നുമുട്ടും മുമ്പേ
പൊട്ടി പിളരുന്നുവോ
രക്തവാതിലുകള്‍ മിന്നലുറഞ്ഞാടി
മനസ്സിന്റെ കണ്ണീലഗ്നി വര്‍ഷിച്ചുവോ
അമൂര്‍ത്ത ബിംബങ്ങള്‍
രക്തം കുടഞ്ഞിട്ട് പലരും ഇറങ്ങി
കണ്ണീര്‍ കഥകള്‍ കുറിച്ചിട്ട പടികളില്‍
സ്നേഹസ ങ്കല്‍പ്പങ്ങള്‍ ചിക്കിചികഞ്ഞു നാം
സംഗമോല്ലാസം തീര്‍ത്ത സായന്തനങ്ങൾ
കൂട്ടിമുട്ടുന്ന നേരങ്ങളില്‍
പരസ്പരം വിട്ടുപോകല്ലെയെന്ന് മിഴികള്‍
നിശബ്ദം അലറിപറഞ്ഞ നട്ടുച്ചകള്‍
എത്രമേല്‍ എത്രമേല്‍ സ്പര്‍ശവസന്തങ്ങള്‍
എന്നിട്ടുമെന്തേ നീലീമേ..
നമ്മളിന്ന് രണ്ടിടങ്ങളില്‍
നാം രണ്ടായിട്ടിങ്ങന
എന്നിട്ടുമെന്തേ നീലിമേ..
നമ്മളിന്ന് ഒറ്റയ്ക്ക് പൊള്ളുന്ന ജീവനെ
ഒറ്റയ്ക്ക് തന്നെ രക്തമിറ്റിച്ച് നനക്കുന്നതിങ്ങന
നീലിമേ.. നീയോര്‍ക്കുന്നുവോ
നമ്മള്‍ പണ്ട് ഞാറ്റുവേലയ്ക്കൊന്നായ് തളിര്‍ക്കുവാന്‍
കാറ്റാടി മരങ്ങള്‍ക്കിടയിലിരുന്ന്
ചുംബിച്ചുണര്‍ത്തിയ വാക്കുകള്‍ .
-------------------------------------------------------

Sunday, November 22, 2015

സ്ത്രീ / പവിത്രന്‍ തീക്കുനി


എല്ലാ നദികളും നിന്നിൽ നിന്ന് മുളക്കും.
എല്ലാ കൊടുങ്കാറ്റുകളും നിന്നിൽ അസ്തമിക്കും.
എല്ലാ വഴികളും നീ ഉപേക്ഷിച്ച കിനാവുകൾക്കു മീതെ ഒഴുകുന്നു.
എല്ലാ പ്രാർത്ഥനകളും നിന്‍റെ ശിരസ്സിൽ ചുംബിച്ച്
ഭൂമിയുടെ ആഴങ്ങളിൽ ഗർജിക്കുന്നു.
എല്ലാ മൗനങ്ങളിലും വെടിമരുന്നായി നീ നിറയുന്നു.
നിന്നെ അമ്മയെന്ന് വിളിക്കുമ്പോഴാണ്
ലോകം അതിന്‍റെ അർത്ഥത്തിലേക്ക് നീങ്ങുന്നത്...
--------------------------------------------------------

മാറ്റം / പവിത്രന്‍ തീക്കുനി


ദൈവമേ,
അവിടുത്തെ വിലാസം
മാറിയിട്ടുണ്ടോ?
എത്ര കത്തുകളെഴുതി
എത്ര കവിതകളയച്ചു
ഒന്നിനും മറുപടി കണ്ടില്ലല്ലോ....
ഒന്നും അച്ചടിമഷി പുരണ്ടില്ലല്ലോ....
അല്ല -
'കലാപം' വാരികയുടെയും
'ഫാസിസം' കുടുംബമാസികയുടെയും
പത്രാധിപരും മാനേജരും
ഇപ്പോഴും താങ്കള്‍തന്നെയല്ലെ?
-------------------------------------

Saturday, September 26, 2015

നമുക്കിടയില്‍ / പവിത്രന്‍ തീക്കുനി


നമുക്കിടയില്‍
ഒരു നദിയുണ്ട്‌.
ഇടയ്‌ക്ക് മെലിഞ്ഞ്,
മെലിയുമ്പോള്‍ തെളിഞ്ഞ്,
താഴ്ചയില്‍ നിന്നുയര്‍ച്ചയിലേക്ക്
അതിപ്പോഴും
ഒഴുകിക്കൊണ്ടിരിക്കുന്നുണ്ട്‌.
നമുക്കിടയില്‍
ഒരൊട്ടകമുണ്ട്‌
വരണ്ട പ്രതീക്ഷയില്‍,
വലിയ വലിയ ഭാരങ്ങളുമായി,
വിട്ടുവീഴ്ചയുടെ സൂചിപ്പഴുതിലൂടെ
അതിപ്പോഴും കയറിയിറങ്ങുന്നുണ്ട്‌.
നമുക്കിടയില്‍
മുമ്പെങ്ങോ മണ്ണടിഞ്ഞ
ഒരു മാമരത്തിന്‍റെ വേരുകളുണ്ട്‌.
ഉണങ്ങിത്തുടങ്ങിയിട്ടും
പച്ചയോടുള്ള
ആര്‍ത്തി തീരാതെ
മണ്ണിന്‍റെ അടിവയറ്റില്‍
അതിപ്പോഴും വിയര്‍ക്കുന്നുണ്ട്.
------------------------------------

Saturday, September 12, 2015

പിരിഞ്ഞവർ / പവിത്രന്‍ തീക്കുനി


ഒരുവൾ നിന്നെ വേണ്ടെന്ന്
ഒറ്റവാക്കിൽ ഒതുക്കി
ഓർമ്മകൾ കൊണ്ടവൾ മുറിവേൽക്കാതിരിക്കട്ടെ.

കള്ളനാണു നീയെന്ന് ഒരുവൾ
കണ്ണീരിനാൽ കടപ്പുറത്തെഴുതി
ജലരേഖകളിൽ അവളുടെ ജീവിതം പതിയാതിരിക്കട്ടെ.
വിരക്തിയുടെ പ്രവാചകാ, നീ പിരിഞ്ഞു പോകൂ
എന്നൊരുവൾ നനഞ്ഞു പ്രാർത്ഥിച്ചു
മൗനങ്ങളുടെ ദൈവം അവളെ രക്ഷിക്കട്ടെ.
കവിതയിൽ ജീവിതം കൊത്തിത്തുടങ്ങിയ
ഒരുവൾ, നീ കരിഞ്ഞുപോവട്ടെ എന്ന് ശപിച്ചു.
അവളുടെ വഴികളിൽ എന്നും പച്ചകൾ വിരിഞ്ഞു നിൽക്കട്ടെ.
ഒരുനാൾ വേദനകൾ വെളിച്ചമാവും
ഇരുട്ടിൽ നിന്ന് ഒരു കബന്ധമെങ്കിലും ഉയിർത്തെഴുനേൽക്കും.
കവിത, മരിച്ചവരുടെ ജീവിക്കുന്ന സ്വപ്നമാവുന്നു.
------------------------------------------------------

Friday, November 7, 2014

പെണ്ണ് / പവിത്രന്‍ തീക്കുനി


വെയില്‍ വിളിച്ചു
ആരും കാണാതെ
പുഴ കൂടെ പോയി.
പൂക്കാലം കഴിഞ്ഞു
മടുത്തപ്പോള്‍
പെരുമഴയായി മടങ്ങിപ്പോന്നു.
മിന്നലിനെയും കാറ്റിനെയും
വാരിയെടുത്ത്
ഇടിയുടെ കൈ പിടിച്ച്...
 
---------------

Monday, October 27, 2014

മതിൽ / പവിത്രൻ തീക്കുനി


നിന്റെ വീടിന്‌
ഞാന്‍ കല്ലെറിഞ്ഞിട്ടില്ല
ഒരിയ്ക്കല്‍പ്പോലും
അവിടത്തേയ്ക്കെത്തിനോക്കിയിട്ടി
ല്ല
നിന്റെ തൊടിയിലോ മുറ്റത്തോ
വന്നെന്റെ കുട്ടികളൊന്നും നശിപ്പിച്ചിട്ടില്ല

ചൊരിഞ്ഞിട്ടില്ല
നിന്റെമേല്‍ ഞാനൊരപരാധവും
ചോദ്യംചെയ്തിട്ടില്ല
നിന്റെ വിശ്വാസത്തെ
തിരക്കിയിട്ടില്ല
നിന്റെ കൊടിയുടെ നിറം

അടുപ്പെരിയാത്ത ദിനങ്ങളില്‍
വിശപ്പിനെത്തന്നെ വാരിത്തിന്നപ്പോഴും
ചോദിച്ചിട്ടില്ല നിന്നോട്‌ കടം

എന്നിട്ടും
എന്റെ പ്രിയപ്പെട്ട അയല്‍ക്കാരാ
നമ്മുടെ വീടുകള്‍ക്കിടയില്‍
പരസ്പരം കാണാനാകാത്തവിധം
എന്തിനാണ്‌ ഇങ്ങനെയൊരെണ്ണം
നീ കെട്ടിയുയര്‍ത്തിയത്‌?

Tuesday, October 21, 2014

രക്ഷ / പവിത്രന്‍ തീക്കുനി




നിങ്ങള്‍ കപ്പല്‍ യാത്ര ചെയ്തിട്ടുണ്ടോ
പുറപ്പെടും മുന്‍പേ പേടിപ്പിക്കുന്നൊരു
പഠിപ്പിക്കലുണ്ടതില്‍,
രക്ഷപ്പെടുന്നതിനെക്കുറിച്ച് .
അശാന്തമായ കടൽ പോലെ
അശാന്തമായൊരു പേടിയും
നമുക്കൊപ്പം യാത്രചെയ്യും .
നമ്മള്‍
കാലിട്ടടിച്ച്‌ കരയുമ്പോള്‍ ,
താരാട്ടുപാടിയും
അമ്പിളി മാമനെ കാണിച്ചും
പണ്ടമ്മ,പഠിപ്പിചിട്ടില്ലേ ,
ദേ പട്ടി വരുന്നേ ...ദേ കുറുക്കന്‍ വരുന്നേ
അണ്ണാച്ചി വരുന്നേ ...
എന്നിട്ടുമെന്തേ ,
അപകടത്തില്‍പ്പെട്ട
ജീവിതത്തില്‍ നിന്ന്
നമ്മള്‍ രക്ഷപ്പെടാതെ പോയത് ...?

Saturday, September 27, 2014

മുന്‍കരുതല്‍ / പവിത്രന്‍ തീക്കുനി


വെയില്‍കൊണ്ടൊരു
വീടുവെക്കണം
മഴകൊണ്ടതിന്‌
വാതിലൊരുക്കണം
മഞ്ഞുകൊണ്ടാവണം
മുറികള്‍
കട്ടിലും കൊത്തുപണികളും
കാറ്റുകൊണ്ടാവണം
ഇടിമിന്നലായ്‌ നീ വരുമ്പോള്‍
ഇടനെഞ്ചൊരുക്കി നിര്‍ത്തണം

Thursday, September 25, 2014

ആക് സിഡന്റ് / പവിത്രന്‍ തീക്കുനി




നോവലും
കവിതയും
കൂട്ടിമുട്ടി .

ഉത്തരാധുനികതയുടെ
എട്ടാമത്തെ  ഹെയര്‍പിന്‍ ,
വളവിലായിരുന്നു ,
അപകടം .
ഡ്രൈവര്‍  ഒഴികെ ,
നോവലിലുള്ളവരെല്ലാം ,
സംഭവസ്ഥലത്തുതന്നെ
മരണപ്പെട്ടു .

നിരൂപണാശുപത്രിയിലേക്ക്  ,
കൊണ്ടുപോകും വഴിയിലായിരുന്നു
ഡ്രൈവറുടെ  അന്ത്യം .
ഒരു  കുട്ടിയടക്കം ആറുപേര്‍ ,
നേരത്തെ  നോവലില്‍ ,
മരിച്ചവരായിരുന്നു .
അതിനാലവര്‍ക്ക്
വീണ്ടും  മരിക്കേണ്ടി  വന്നു
പക്ഷേ ,
കവിത  പരിക്കുകളൊന്നുമില്ലാതെ ,
രക്ഷപ്പെട്ടു .
കവിതയില്‍ ,
കവിത  മാത്രമേ  ഉണ്ടായിരുന്നുള്ളൂ ....