Showing posts with label അമ്മു ദീപ. Show all posts
Showing posts with label അമ്മു ദീപ. Show all posts

Tuesday, April 25, 2017

ചാവുപാട്ട്‌ / അമ്മു ദീപ


കറുത്തപാട്ടിന്റെ
കൂട്ടുകാരീ
കുറിച്ചതൊക്കെയും
നിനക്കു വേണ്ടി.
മുടിച്ച കാടുകൾ
പിടിച്ചടക്കി
കൊതിച്ചതൊക്കെയും
പതിച്ചു വാങ്ങി
കുതിച്ചു പായു-
മൊരിക്കൽ നന്മകൾ
പനിച്ച മണ്ണിന്റെ
കിതപ്പിലൂടെ.
മരിച്ച വിണ്ണിന്റെ
ചതുപ്പിലൂടെ.
------------------------------

Thursday, January 19, 2017

അകത്തെ കാളി / അമ്മു ദീപ


പട്ടുടുത്ത്‌
പൊട്ടു തൊട്ട്‌
പൊന്നു ചൂടി
പൂവു മൂടി
അകത്തെ ഇരുട്ടറയിലിരുന്ന
കാളി കൊതിച്ചു,
ഒരു വെളിച്ചപ്പാടായി
ജനിച്ചിരുന്നെങ്കിൽ...
ചന്ദനച്ചാർത്തും
നിറമാലയുമായി
ചമഞ്ഞൊരുങ്ങി മടുത്തു.
പൂജാരിയുടെ
നടതുറപ്പുകളിൽ മാത്രം
പുറം ലോകം കണ്ടു.
അറവിട്ടാൽ
ആറാട്ടുകാവ്‌ !
എഴുന്നള്ളത്തുകൾക്കൊക്കെയും
തുണ നിന്നു പുരുഷാരം.
നട്ടുച്ചയിലും
നിലവിളക്കിൻ തിരി
നിത്യപൂജകളാൽ
കൂച്ചുവിലങ്ങ്‌.
ഇനി വയ്യാ
മണികെട്ടിയ ശ്രീകോവിലിൻ വാതിൽ
പതിയെ തുറന്ന്
പുറത്തു കടക്കണം.
രൗദ്രമെങ്കിലും
കുലീനമീ ശിലാമൗനം
കുടഞ്ഞെറിയണം.
ആത്മബോധത്തിന്റെ നടയ്ക്കൽ
വാളും ചിലമ്പുമൂരിവെച്ച്‌
ഒരിക്കൽ
ഒരിക്കലെങ്കിലും
ഉടലെറിഞ്ഞ്‌
ഒന്നുറഞ്ഞു തുള്ളണം.
-----------------------------------------------------

Wednesday, August 10, 2016

അകത്തെ കാളി / അമ്മു ദീപ


പട്ടുടുത്ത്‌
പൊട്ടു തൊട്ട്‌
പൊന്നു ചൂടി
പൂവു മൂടി
അകത്തെ ഇരുട്ടറയിലിരുന്ന
കാളി കൊതിച്ചു
ഒരു വെളിച്ചപ്പാടായി
ജനിച്ചിരുന്നെങ്കിൽ...

ചന്ദനച്ചാർത്തും
നിറമാലയുമായി
ചമഞ്ഞൊരുങ്ങി മടുത്തു.
പൂജാരിയുടെ
നടതുറപ്പുകളിൽ മാത്രം
പുറം ലോകം കണ്ടു.
അറവിട്ടാൽ
ആറാട്ടുകാവ്‌ !
എഴുന്നള്ളത്തുകൾക്കൊക്കെയും
തുണ നിന്നു പുരുഷാരം.
നട്ടുച്ചയിലും
നിലവിളക്കിൻ തിരി
നിത്യപൂജകളാൽ
കൂച്ചുവിലങ്ങ്‌.
ഇനി വയ്യാ
മണികെട്ടിയ ശ്രീകോവിലിൻ വാതിൽ
പതിയെ തുറന്ന്
പുറത്തു കടക്കണം.
രൗദ്രമെങ്കിലും
കുലീനമീ ശിലാമൗനം
കുടഞ്ഞെറിയണം.
ആത്മബോധത്തിന്റെ നടയ്ക്കൽ
വാളും ചിലമ്പുമൂരിവെച്ച്‌
ഒരിക്കൽ
ഒരിക്കലെങ്കിലും
ഉടലെറിഞ്ഞ്‌
ഒന്നുറഞ്ഞു തുള്ളണം.
----------------------------------------

Wednesday, October 14, 2015

നദിക്കരയിലെ വീട് / അമ്മു ദീപ


എന്നെ മുന്നിലിരുത്തി
ഒരു ഗ്രാമ സന്ധ്യയിലൂടെ
നീ സൈക്കിളോടിക്കുന്നു..

നെല്ലിൻപൂക്കളുടെ
വെയിൽഗന്ധമുള്ള
എന്റെ
ചെമ്പൻമുടിയിഴകൾ
നിന്റെ മുഖത്തേക്ക് പാറുന്നുണ്ടാവാം
ഒരു പറ്റം മരതക പ്രാവുകൾ
നമ്മുടെ'തലയ്ക്കു മുകളിലൂടെ
പറന്നു പോയിട്ടുണ്ടാവാം
അത് കണ്ടോ കുഞ്ഞാ
ഇത് കണ്ടോ കുഞ്ഞാ
എന്നിങ്ങനെ
കടുംപച്ചകളെ
ഇളംപച്ചകളെ
തവിട്ടുപുൽച്ചാടികളെ
നീ കാട്ടിത്തരുന്നുണ്ടാവാം
അപ്പോഴൊക്കെയും
മറന്നു തുടങ്ങിയ
നിന്റെ പേര്
ഞാൻ
ഓർമ്മിച്ചെടുക്കുകയാവാം
നിത്യകല്യാണികൾക്കിടയിൽ
നമ്മുടെ പേര്
കൊത്തിവച്ച
തൊട്ടുതൊട്ടായുള്ള
രണ്ടു കുഴിമാടങ്ങൾക്കരികിൽ
നീ സൈക്കിൾ നിർത്തിയില്ല
പകരം
എന്റെ പിൻ കഴുത്തിലേക്ക്‌
കവിൾ ചേർത്ത്
ഒരു മൂളിപ്പാട്ടു പാടി
നമ്മുടെ വീട് നിന്നിരുന്ന
നദിയോരത്തേക്ക്
അവസാനമായി
നീയൊരു കുതികുതിച്ചു .
----------------------------

Thursday, August 13, 2015

തലയിണ / അമ്മു ദീപ



എന്നോളമറിഞ്ഞിട്ടുണ്ട്
അത് എന്നെ
നിന്നോളമലിഞ്ഞിട്ടുണ്ട്
അത് എന്നില്‍.
കരയല്ലേയെന്ന്
കെട്ടിപ്പുണര്‍ന്നിട്ടുണ്ട്
കണ്ണുനീരില്‍
കുതിര്‍ന്നിട്ടുണ്ട്.
ഉറങ്ങാതെ
കാത്തിരുന്നിട്ടുണ്ട്
ഉറക്കില്ലെന്ന്
ഉറപ്പു തന്നിട്ടുണ്ട്.
ഉള്ളു നൊന്തപ്പൊഴൊക്കെയും
ഉണ്ണിയായിട്ടുണ്ട്
ഉമ്മ വെച്ചിട്ടുണ്ട്
ഉള്ളു തുറന്നിട്ടുണ്ട്
ഇക്കിളിയാക്കിയിട്ടുണ്ട്
ഇടനെഞ്ചു തന്നിട്ടുണ്ട്
ഇപ്പോള്‍ വല്ലാതെ
മുഷിഞ്ഞു തുടങ്ങിയിരിക്കുന്നു
എത്ര കഴുകിയാലും
ഇളകാത്ത കറ പുരണ്ടിരിക്കുന്നു
തുന്നിക്കൂട്ടുന്തോറും
അറ്റുപോയ്ക്കൊണ്ടിരിക്കുന്നു
ഇനി ഉപേക്ഷിക്കുന്നതെങ്ങനെ?
കുപ്പത്തൊട്ടിയിലോ
കാണാമറയത്തോ ഇരുന്ന്
അത് പിന്നെയും
എന്നെ സ്നേഹിച്ചാലോ?
-----------------------------------