Showing posts with label ആറ്റൂര്‍ രവിവര്‍മ്മ. Show all posts
Showing posts with label ആറ്റൂര്‍ രവിവര്‍മ്മ. Show all posts

Monday, September 19, 2016

നല്ലു ഇന്നലെ / ആറ്റൂര്‍ രവിവര്‍മ്മ


പഠിക്കുമ്പോള്‍ എനിക്ക് ഓര്‍മ്മ
നന്നെ കുറവ്.
കണക്കുസൂത്രങ്ങള്‍,രസതന്ത്രക്കുറികള്‍
ചരിത്രമുഹൂര്‍ത്തങ്ങള്‍,പോര്‍ക്കളങ്ങള്‍.
ഒന്നും പഠിക്കേണ്ടതില്ലാത്തപ്പോള്‍
ഇപ്പോള്‍,ഇരുപ്പായപ്പോള്‍ നല്ല ഓര്‍മ്മ.
ഓരോരോ വേളകള്‍,മുഖങ്ങള്‍,വാക്കുകള്‍
വരി തെറ്റാതെ.
പണ്ടത്തെ കയ്പ്,എരിവ്,പുളി
വടിച്ചിട്ടും പോകുന്നില്ല എന്നില്‍ നിന്നും
തുടച്ചാലും മാച്ചാലും തെളിയുന്നു
പഴയ പാടുകള്‍.
പരീക്ഷയിലോ അഭിമുഖത്തിലോ
ഞാന്‍ പിന്നിലായിരുന്നു
എത്ര വായിച്ചിട്ടും വസ്തുതകള്‍
എന്നും പുത്തന്‍.
പഴയ മരത്തിന്‍മേല്‍ പുതിയ തളിരുകള്‍
എന്നാല്‍ ഇപ്പോള്‍ ഒരു മോതിരവും
കൂടാതെ അഭിജ്ഞാനമുണ്ടാകാന്‍
ഞാന്‍ ശപിക്കപ്പെട്ടിരിക്കുന്നു
പണ്ടും എനിക്ക് ഇന്നുണ്ടായിരുന്നില്ല
നാളെയായിരുന്നു,നല്ല നാള്‍.
ഇപ്പോഴാകട്ടെ കണ്ണടച്ചാലും തുറന്നാലും
പഴയ നാളുകള്‍,മുഖങ്ങള്‍,വഴികള്‍.
മ്യൂസിയങ്ങളിലെ പഴയ വിഗ്രഹങ്ങള്‍
പാതിരയില്‍ തമ്മില്‍ മുദ്രകാട്ടി
പറയുന്നുണ്ടാകും ബി.സി. യിലെ തമാശകള്‍.
പഴംതമിഴിലോ,പാലിയിലോ,സംസ്കൃതത്തിലോ.
-----------------------------------------------------

Saturday, April 2, 2016

തെണ്ടി / ആറ്റൂര്‍ രവിവര്‍മ്മ


അവൻ ആരുടെയും സ്നേഹത്തെപ്പറ്റി പറഞ്ഞില്ല
ക്രൂരതയുടെ സ്വാർത്ഥത്തെപ്പറ്റി പറഞ്ഞു
പ്രണയത്തെപ്പറ്റി പറഞ്ഞില്ല
മരണത്തെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു
പുലരിയിൽ കൂകിയുണർന്നില്ല
പാതിരാക്കൂമനായി മൂളി.
മധുരമുണ്ടായിരുന്നില്ല നാവിൽ
കയ്പ്പായിരുന്നു തൊണ്ടയിൽ
പാറ പിളർക്കുന്ന മഴുകൊണ്ട്
ആകാശം പണിയാനാവില്ല
പാതാളം തുരന്നു.
പൂക്കളിൽനിന്നു തേനുണ്ടില്ല
വിഷമായിരുന്നു പാനീയം.
തോടായിരുന്നു പാത്രം
തോലായിരുന്നു ഉട
തലയ്ക്കോളമായിരുന്നു
ചോടുവച്ചേടം ചുടലയായിരുന്നു
നോട്ടത്തിൽ തീയ്യായിരുന്നു
സുന്ദരനായിരുന്നു അവൻ .
------------------------------------------

Thursday, September 18, 2014

മേഘരൂപന്‍ / ആറ്റൂര്‍ രവിവര്‍മ്മ



സഹ്യനേക്കാള്‍ തലപ്പൊക്കം
നിളയേക്കാളുമാര്‍ദ്രത
ഇണങ്ങി നിന്നില്‍ ; സല്‍പ്പുത്ര
ന്മാരില്‍ പൈതൃകമങ്ങനെ!

നിനക്കെഴുതുവാന്‍ പൂഴി
വിരിപ്പൂ ഭാരതപ്പുഴ
നിനക്കു കാണുവാന്‍ മാനം
നീര്‍ത്തുന്നു വര്‍ണ്ണപുസ്തകം.

നിനക്കു മഞ്ഞുകുപ്പായം
തുന്നുന്നു തിരുവാതിര
പടിക്കല്‍ വന്നു കൂകുന്നു
പട്ടണിപ്പൊന്നുഷസ്സുകള്‍ .

ഇടുങ്ങിയ, നിരപ്പായ,
തേഞ്ഞപാതകള്‍ വിട്ടു നീ
ഉന്നതങ്ങളില്‍ മേഘങ്ങ
ളൊത്തുമേയുന്ന വേളയില്‍

പൊന്‍ കോലം കേറ്റുവാന്‍ കുമ്പി
ട്ടീലല്ലോ നിന്റെ മസ്തകം
ഇരുമ്പുകൂച്ചാല്‍ ബന്ധിക്ക
പ്പെട്ടീലല്ലോ പദങ്ങളും.

ഉന്നം തെറ്റാത്ത തോക്കിന്നു
മായീലാ നിന്നെ വീഴ്ത്തുവാന്‍
കേമന്മാരോമനിച്ചാലും
ചെവി വട്ടംപിടിച്ചു നീ

നീയിന്നാ മേഘരൂപന്റെ
ഗോത്രത്തില്‍ ബാക്കിയായവന്‍ ,
ഏതോ വളകിലുക്കം കേ
ട്ടലയും ഭ്രഷ്ടകാമുകന്‍

അണുധൂളിപ്രസാരത്തി
ന്നവിശുദ്ധദിനങ്ങളില്‍
മുങ്ങിക്കിടന്നു നീ പൂര്‍വ
പുണ്യത്തിന്റെ കയങ്ങളില്‍

നീ കൃഷ്ണശിലതന്‍ താളം!
വിണ്ണിലോലുന്ന നീലിമ!
ആഴിതന്‍ നിത്യമാം തേങ്ങല്‍ !
പൗര്‍ണമിക്കുളള പൂര്‍ണ്ണത!

അന്ധര്‍ നിന്‍ തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിന്‍ വാലിന്‍
രോമം കൊണ്ടൊരു മോതിരം.