Showing posts with label ഇസബെൽ ഫ്ലോറ. Show all posts
Showing posts with label ഇസബെൽ ഫ്ലോറ. Show all posts

Monday, November 23, 2015

കണ്ണുകള്‍ / ഇസബെൽ ഫ്ലോറ


മരിച്ചു പോകുമെന്നുറപ്പില്ലാത്ത
രണ്ടു കണ്ണുകള്‍
കാഴ്ചകളോടൊപ്പം
ഞാനുപേക്ഷിച്ചു പോകും

തിളക്കത്തിലായിരം
കഥകള്‍ ഒളിപ്പിച്ചവ
നിങ്ങളോടു പുഞ്ചിരിക്കും
ഒരു പൂവിനുള്ളിലൂടെ
തേനിലെത്തുന്ന വഴി പോലെ
അതിന്‍റെ രശ്മികളിലൂടെ
ആര്‍ക്കുമൊരു പുതിയ ലോകത്തെത്താം
എങ്കിലുമവ ഇടവഴിയില്‍
കാഴ്ച നഷ്‌ടമായ
ഒരു പെണ്‍കുട്ടിക്കേ നല്‍കാവൂ
അവള്‍ക്കു മാത്രമേ
എന്‍റെ കണ്ണുകളെ
കരയാതെ സൂക്ഷിക്കാനാവൂ ,
എന്തിനെയും ചിരിച്ചു തോല്പിക്കാന്‍ കഴിയൂ.
----------------------------------------------

Wednesday, October 28, 2015

നക്ഷത്രക്കണ്ണുള്ള ശലഭങ്ങള്‍ / ഇസബെൽ ഫ്ലോറ


പൂവില്‍നിന്നു
പൂവിലേക്ക്
പാറുമ്പോള്‍
പൂമ്പാറ്റകള്‍ പറയുന്നുണ്ട്

നോട്ടുബുക്കില്‍ തെറിച്ച
കൂട്ടുകാരന്‍റെ തലയിലെ
ചുവന്ന പൊട്ടുകളെക്കുറിച്ച്
തോക്കിന്‍ മുനകളില്‍തകര്‍ന്ന
പേനയില്‍ നിന്നുമൂര്‍ന്ന
ചുവന്ന മഷിയിലടയാളപ്പെട്ട്
ഒന്നിച്ചു തോറ്റതിനെക്കുറിച്ച്
തീക്കാറ്റിനിടയിലും
ചിതറിയ അമ്മവിരലുകള്‍
തിരഞ്ഞു വന്നതിനെക്കുറിച്ച്
ഒറ്റ രാത്രികൊണ്ട്‌
തീപ്പെട്ടു പോയ
കുടിലുകളെ ക്കുറിച്ച്
മഞ്ഞച്ചിറകുകളിലെ
കറുത്ത കണ്ണുകള്‍
ഇരുണ്ടു പോയ
സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കുകയാണ്
ചോര വീഴാത്ത ക്ലാസ് മുറികള്‍
തീ ചിതറാത്ത തെരുവുകള്‍
വെടിയൊച്ച മുഴങ്ങാത്ത കുടിലുകള്‍ ....
ശലഭമേതുമാകട്ടെ ,
നിറഭേദ മില്ലാത്ത
ഈ കിനാവുകളാണത്രേ
പൂവിന്റെയുള്ളിലെ തേന്‍ തുള്ളികള്‍ .
------------------------------------------

Saturday, September 5, 2015

സ്വപ്നങ്ങളുടെ വീട് / ഇസബെൽ ഫ്ലോറ


നരച്ച മഞ്ഞിന്‍ കുന്നിറങ്ങി
തണുത്ത കാറ്റിന്‍റെ കരള്‍ തേടി
ചിലമ്പിച്ച കലമാന്‍ കുഞ്ഞ്‌
ചോദിക്കുന്നു സ്വപ്നങ്ങള്‍ക്ക് വീടുണ്ടോ ?

ആകാശം ചായിച്ചൊരു വനദേവത
ചുവന്ന സൂര്യനെ കടലില്‍
കുടഞ്ഞു മൊഴിയുന്നു
വിതയ്ക്കുന്നവന്റെ സ്വപ്നങ്ങള്‍
മണ്ണു തിന്നുന്നു
മുക്കുവന്റെ സ്വപ്നങ്ങള്‍
ആഴത്തിലൊഴുകി നടക്കുന്നു
ആമയുടെ സ്വപ്നങ്ങള്‍
പൂഴിമണ്ണില്‍ പുതഞ്ഞു കിടക്കുന്നു
കിളികളുടെ സ്വപ്നങ്ങള്‍
ശിഖര ങ്ങളില്‍ ചൂട് കാത്തു കഴിയുന്നു
ചന്ദ്രനുദിക്കാത്ത രാവുകളില്‍
കപ്പല്‍ കൊള്ളക്കാരുടെ സ്വപ്നങ്ങളുണരുന്നു
മഴയും വെയിലും ഒരു വില്ലില്‍
സ്വപ്നങ്ങള്‍ മെനയുന്നു
മണ്ണു തിന്ന സ്വപ്നങ്ങള്‍
ഭൂമിക്കു പുതപ്പാകുന്നു
ചൂടുകാത്ത സ്വപ്നങ്ങള്‍
ആകാശ ത്തിന്‍റെ ഒച്ചയാകുന്നു
കലമാന്‍ ഒരു നിമിഷം
കൊണ്ടുവളര്‍ന്നു
അമ്പിളി ക്കലയില്‍
ചേക്കേറുന്നു .....
ആരും കാണാതെ സ്വപ്നങ്ങള്‍ ക്കൊരു
കൂടു പണിയുന്നു.
---------------------------------------

Thursday, July 23, 2015

പരിചയം / ഇസബെൽ ഫ്ലോറ


സ്ത്രീത്വം അക്ഷരങ്ങളെ
പരിചയപ്പെടാന്‍
അനുവദിക്കരുത്
അവള്‍ അക്ഷരങ്ങളെ
പ്രണയിക്കും ,
കാമുകിയായി പരിണയിക്കും
അമ്മയായ് മുലയൂട്ടും
വീട്ടുകാരിയെന്നപോലെ
അക്ഷരങ്ങളെ വൃത്തിയായി
സൂക്ഷിക്കും
ആഹാരമെന്ന വണ്ണം പാകപ്പെടുത്തും .
അക്ഷരങ്ങള്‍
സ്ത്രീത്വത്തെ അഭിമുഖീകരിക്കാന്‍
ഇടനല്‍കരുത്;
മുദ്ര വയ്ക്കപ്പെട്ട തടവറകള്‍ തുറന്ന്
യുദ്ധത്തടവുകാരുടെ മുറിവുകളായി
കാലത്തിന്‍റെ കണ്ണിലവ
വേദന വിരിയിക്കും
ആത്മാവില്‍
പൂക്കള്‍ കരിഞ്ഞ മണം പരത്തും
അക്ഷരങ്ങള്‍
രോഗാതുരമാണെന്ന്
പറയുന്നവരോട് ഒരേയൊരു തിരുത്ത്‌ ,
സ്ത്രീത്വമൊരു പകര്‍ച്ചവ്യാധിയാണ്
അടുത്തുനില്‍ക്കുന്ന
അക്ഷരങ്ങളിലേക്ക്
അവളില്‍ നിന്ന്
സൌന്ദര്യമോ ,സ്നേഹമോ
പ്രണയമോ ,ആത്മവിശ്വാസമോ
ആന്തരികശക്തിയോ ആത്മാര്‍ത്ഥതയോ
പടര്‍ന്നു പിടിച്ചേക്കാം.
അവളിലക്ഷരങ്ങള്‍
ജ്വലിക്കുകയോ
അക്ഷരങ്ങളിലവള്‍
ജ്വലിക്കുകയോ
ചെയ്യുന്നത് വരെ മാത്രമേ
ഭൂമിയിലേകാധിപത്യങ്ങള്‍
ഭാവം മാറി വരികയുള്ളൂ ..
അതിനാല്‍
സ്ത്രീത്വം അക്ഷരങ്ങളെ
പരിചയപ്പെടാന്‍
അനുവദിക്കരുത് ....!!
-----------------------------------------

Tuesday, July 7, 2015

സ്വപ്നങ്ങളുടെ വീട് / ഇസബെൽ ഫ്ലോറ


നരച്ച മഞ്ഞിന്‍ കുന്നിറങ്ങി
തണുത്ത കാറ്റിന്‍റെ കരള്‍ തേടി
ചിലമ്പിച്ച കലമാന്‍ കുഞ്ഞ്‌
ചോദിക്കുന്നു സ്വപ്നങ്ങള്‍ക്ക് വീടുണ്ടോ ?

ആകാശം ചായിച്ചൊരു വനദേവത
ചുവന്ന സൂര്യനെ കടലില്‍
കുടഞ്ഞു മൊഴിയുന്നു
വിതയ്ക്കുന്നവന്റെ സ്വപ്നങ്ങള്‍
മണ്ണു തിന്നുന്നു
മുക്കുവന്റെ സ്വപ്നങ്ങള്‍
ആഴത്തിലൊഴുകി നടക്കുന്നു
ആമയുടെ സ്വപ്നങ്ങള്‍
പൂഴിമണ്ണില്‍ പുതഞ്ഞു കിടക്കുന്നു
കിളികളുടെ സ്വപ്നങ്ങള്‍
ശിഖര ങ്ങളില്‍ ചൂട് കാത്തു കഴിയുന്നു
ചന്ദ്രനുദിക്കാത്ത രാവുകളില്‍
കപ്പല്‍ കൊള്ളക്കാരുടെ സ്വപ്നങ്ങളുണരുന്നു
മഴയും വെയിലും ഒരു വില്ലില്‍
സ്വപ്നങ്ങള്‍ മെനയുന്നു
മണ്ണു തിന്ന സ്വപ്നങ്ങള്‍
ഭൂമിക്കു പുതപ്പാകുന്നു
ചൂടുകാത്ത സ്വപ്നങ്ങള്‍
ആകാശ ത്തിന്‍റെ ഒച്ചയാകുന്നു
കലമാന്‍ ഒരു നിമിഷം
കൊണ്ടുവളര്‍ന്നു
അമ്പിളി ക്കലയില്‍
ചേക്കേറുന്നു .....
ആരും കാണാതെ സ്വപ്നങ്ങള്‍ക്കൊരു
കൂടു പണിയുന്നു .
-----------------------------------------

Monday, July 6, 2015

ജീവനുള്ള വൃക്ഷങ്ങള്‍ / ഇസബെൽ ഫ്ലോറ


വിശുദ്ധ ഗ്രന്ഥങ്ങള്‍
ജീവനുള്ള വൃക്ഷങ്ങള്‍ തന്നെ !!
ഞാനെത്രയോ തവണ
അതിന്‍റെ കൊമ്പുകളില്‍
ആത്മഹത്യ ചെയ്തിരിക്കുന്നു !!
ഒരിറ്റു ദാഹജലം തേടി
വേരുകളിലൂടെ ആഴങ്ങളില്‍ പതിച്ചു
അഴുകി പോയിരിക്കുന്നു !!
പ്രിയമുള്ളവരെ അതിന്‍റെ തണലില്‍
ഉപേക്ഷിച്ചു പിന്‍ വാങ്ങിയിരിക്കുന്നു !!
തായ്ത്തടിയില്‍ ആണികള്‍ തറച്ചു
എന്നിലെ ബാധകളെ
കുടിയിരുത്തുന്നു !!!
മുറിവുകളില്‍ ഇലച്ചാറിറ്റിച്ചു
ഉണങ്ങിയതായി സ്വയം പറഞ്ഞു
മനോഹരമായി നടന്നുപോയിരിക്കുന്നു !!
ഒരു തൊട്ടില്‍ ,കട്ടില്‍ ,കസേര
അത്താഴം വിളമ്പിയ മേശ
ഊന്നുവടി, കടക്കരുതാത്ത വാതില്‍പ്പടി
ഞാനെത്ര വട്ടം നിന്നില്‍ കുരുക്കിയിട്ടു!!
ചുരണ്ടിമാറ്റാന്‍ കഴിയാത്ത വണ്ണം
ജീവന്‍റെ വൃക്ഷമേ നിന്നില്‍
പതിഞ്ഞുപോയൊരു പായല്‍ പുറ്റാണുഞാന്‍ !!
----------------------------------------------------

Sunday, July 5, 2015

നിനക്ക് മുന്‍പും പിന്‍പും / ഇസബെൽ ഫ്ലോറ


നിനക്കു മുൻപ്‌
ശൂന്യതയുടെ കൂടാരമായിരുന്നിവിടം
നിനക്കു ശേഷംഎന്നൊന്നില്ല.
ജനാലച്ചില്ലിലലയ്ക്കുന്ന
നീ നനഞ്ഞു വന്ന മഴ
കനത്തു നില്‍ക്കുന്ന
ഉള്ളില്‍ വഹിക്കുന്ന കാട്

അവയില്‍ നിന്നു തല നീട്ടുന്ന
നീല ശംഖ്പുഷ്പങ്ങള്‍ ,
വെളുത്ത കോളാമ്പിപ്പൂവുകള്‍ ,
വിള്ളലുകള്‍ നിറഞ്ഞ
ഭിത്തിയിലെ പേരറിയാ
പൂവുകളുടെ
തേന്‍ കുടിക്കാനെത്തുന്ന
ചിത്ര ശലഭങ്ങള്‍
നീ പറയുന്ന കഥകള്‍ കേട്ട്
മേശമേല്‍ രാത്രി തോറും
ഞാന്‍ പകര്‍ന്നു വയ്ക്കുന്ന
വിഷക്കുപ്പി മറിച്ചിടുന്ന
ചെറുകുരുവികള്‍
നാം തെളിച്ച
ചില്ലുവിളക്കില്‍
ചിറകുതല്ലുന്ന പ്രാണികള്‍ ,
ഇനിയിവിടെ ശൂന്യതയ്ക്കിടം നല്‍കുന്നേയില്ല
----------------------------------------------------

ഒറ്റ ഫ്രെയിമില്‍ ഒരു ജീവിതം വരയ്ക്കുമ്പോള്‍ / ഇസബെൽ ഫ്ലോറ


ഒരു ജീവിതം
ഒറ്റ ഫ്രെയിമില്‍
വരയ്ക്കുമ്പോള്‍
ഒറ്റയാനെ വരയ്ക്കണം

ആഴ്ന്നു പോകുന്ന വേരുകളോ
ഉയര്‍ന്നു പിരിയുന്ന
ശാഖകളോയില്ലാതെ
നിലത്തുറയ്ക്കാത്ത
ചലനങ്ങളോടെ
യാത്രകള്‍ക്ക്
വായുരൂപത്തിലടയാളംകൊടുക്കണം
അവയുടെ വേഗത
ആരുമറിയാതെ പോകട്ടെ
മഴയോ വേനലോ
വരച്ചെടുക്കാന്‍
നിന്റെയോ അവന്റെയോ
കരള്‍ കീറി
ചായമെടുക്കണം
കരയുന്നവരെയല്ല
കാണുന്നവരുടെ കണ്ണില്‍
പൊടിക്കാറ്റു നിറയ്ക്കുന്നവരെ
വാക്കുകളില്ലാതെ എഴുതി നിറയ്ക്കുക
ഒടുവില്‍ പ്രത്യാശയുടെ
അവസാന ഇല വരയ്ക്കുക
ശുഭം എന്നെഴുതാതെ പോവുക ...!!!
-------------------------------------------

എനിക്കറിയാവുന്ന ചില വഴികള്‍ / ഇസബെൽ ഫ്ലോറ


എനിക്ക് നിശ്ചയമുള്ള
ചില വഴികളുണ്ട്
കിണറ്റിന്‍ കരയില്‍
കുടങ്ങള്‍ക്കൊപ്പം നിറയുന്ന
തച്ചനും ഞാനും
തമ്മിലുള്ള വര്‍ത്തമാനങ്ങള്‍
മുറ്റത്ത്
തൈച്ചെടി നടുമ്പോളെന്നിലേക്കു വളരുന്ന
ആത്മജ്ഞാനത്തിന്‍റെ ബോധിത്തണല്‍
പുഴക്കരയില്‍
തുണി നനയ്ക്കുന്ന താളത്തിനൊപ്പമിളകുന്ന
നര്‍ത്തന മുദ്രകള്‍
അഹംഭാവത്തിനു മുകളിലേല്‍ക്കുന്ന
പാദമര്‍ദ്ദനങ്ങള്‍ ..!!
മൈലാഞ്ചിയിലയരയ്ക്കുമ്പോള്‍
നഖങ്ങളില്‍ പറ്റിച്ചേരുന്ന
നിസ്ക്കാരനിറത്തിന്‍റെ കടുപ്പം
ജോവാന്‍ ഓഫ് ആര്‍ക്കിന്റെ
യുദ്ധമുഖത്തെക്കോടി പോകുന്ന
അടുക്കള നേരങ്ങള്‍
കൂടെയുള്ളവരുടെ ഹ്രസ്വദൂരയാത്രകളുടെ
വെളിച്ചം മങ്ങാതിരിക്കുവാന്‍
ഞാനും എന്‍റെയാഴമുള്ള വഴികളും
തമ്മില്‍
പരിചയമില്ലെന്ന് നടിക്കുകയാണ്
സരസ്വതീനദി പോലെയുള്ളിലേക്ക്
മാത്രമായൊഴുകുകയാണ്...!!
----------------------------------------------