Showing posts with label പി.പത്മനാഭന്‍. Show all posts
Showing posts with label പി.പത്മനാഭന്‍. Show all posts

Thursday, October 30, 2014

എന്‍റെ കാര്യം എന്‍റെ മാത്രം / പി.പത്മനാഭന്‍


എന്‍റെ വീട്ടിലെ പത്തായം
പെറ്റു കൂട്ടുന്ന നെല്ലെല്ലാം
ചക്കികുത്തിയരിയാക്കും
അമ്മ വെച്ചതു ഞാനുണ്ണും.

പത്തായം പെറ്റതെങ്ങനെ
ചക്കി പാടെത്ര പെട്ടെന്നും
അരി വെന്തു ചോറാകാന്‍
അമ്മയെന്തൊക്കെ ചെയ്തെന്നും,
അന്യകാര്യത്തില്‍ ഞാനെന്തി-
ന്നന്യഥാചിന്ത ചെയ്യണം?
വാകീറുകിലിരയുണ്ടാം
കാര്യം പ്രകൃതിനിശ്ചിതം.

ആഞ്ഞെറിഞ്ഞു കളഞ്ഞു ഞാന്‍
ചീഞ്ഞു നാറുന്ന വേയ് സ്റ്റെല്ലാം
ആരാന്‍റെ തൊടിയല്ലയോ
അവരും ചെയ് വതല്ലയോ.

നടുറോഡില്‍ ചോര ചിന്തി
പ്രാണന്‍ പോകാന്‍ കിടക്കിലും
ഞാനെന്തിനു മെനക്കെട്ട്
പുലിവാലു പിടിക്കണം.

കാറില്‍ പോകുന്ന ഞാന്‍ വെറും
കാല്‍ നടക്കാരെ രക്ഷിക്കാന്‍
ചെളിവെള്ളമൊഴിവാക്കി
നേരം കളയുവതെന്തിന് ?

ലക്ഷങ്ങള്‍ കൊണ്ടു വാങ്ങുന്ന
ഡോക്ടര്‍ ബിരുദസൌഭാഗ്യം
അന്യന് സൌജന്യമാക്കാന്‍
നമ്മളത്രക്ക് വിഡ്ഢിയോ ?

എനിക്കു വീടു തീര്‍ക്കണം
പറമ്പുതരിശാക്കിയും
അതിനു മണല്‍ വാരണം
പുഴ മൃത്യു വരിക്കിലും.

രാഷ്ട്രീയക്കാരഹോരാത്രം
പാടുപെട്ടു നമുക്കായി
നേട്ടങ്ങള്‍ കൊയ്തെടുക്കുന്നു
തല്ലു കൊണ്ടു മരിക്കുന്നു.

വാതോരാതെ വാഗ്ദാനം
വാരിക്കോരിക്കൊടുത്തിട്ട്
ശൂന്യം കോടികളായ് മാറ്റും
എന്നെ കണ്ടു പഠിക്കുവിന്‍.