Showing posts with label പി.പി.രാമചന്ദ്രന്‍. Show all posts
Showing posts with label പി.പി.രാമചന്ദ്രന്‍. Show all posts

Tuesday, October 3, 2017

ലൈബ്രേറിയൻ മരിച്ചതിൽ പിന്നെ / പി.പി.രാമചന്ദ്രന്‍


1
രമണനിരുന്നേടത്ത്
പാത്തുമ്മായുടെ ആടിനെക്കാണാം
ചെമ്മിൻ വച്ചേടത്ത്
കേരളത്തിലെ പക്ഷികൾ ചേക്കേറി
പാവങ്ങളുടെ സ്ഥാനത്ത്
പ്രഭുക്കക്കളും ഭൃത്യന്മാരുമാണ്
മാർത്താണ്ഡവർമ്മയെ തിരഞ്ഞാൽ
ഡാക്കുള പിടികൂടാം
ലൈബ്രേറിയൻ മരിച്ചതിൽ പ്പിന്നെ
വായനശാലയ്ക്ക് വ്യവസ്ഥയില്ലാതായി
ക്രമനമ്പർ തെറ്റി
ഇരിപ്പടങ്ങൾ മാറി
പുറം ചട്ടകൾ ഭേദിച്ച്
ഉള്ളടക്കം പുറത്തുകടന്നു.
2.
കുത്തഴിഞ്ഞ പുസ്തകങ്ങളുടെ
ഏടുകളിൽ
കയറി
കഥാപാത്രങ്ങൾ
സ്വച്ഛന്ദസഞ്ചാരം തുടങ്ങി.
രണ്ടാമൂഴത്തിലെ ഭീമൻ
കരമസോവ് സഹോദരന്മാരെ
പരിചയപ്പെട്ടു.
പ്രഥമപ്രതിശ്രുതിയിലെ
ബംഗാളിയായ സത്യ
കോവിലന്‍റെ തട്ടകത്തിലെത്തി.
നേത്രാദാമിലെ കൂനനെക്കണ്ട്
ഖസാക്കിലെ അപ്പുക്കിളി
അന്തംവിട്ടു.
ഈയെമ്മസിന്‍റെ ആത്മകഥയിരിക്കുന്ന
ഷെല്‍ഫിലേക്ക് കൊണ്ടുപോകണേ എന്ന്
ഈയ്യിടെ വന്ന
മുകുന്ദന്‍റെ(കേശവന്‍റെ) അപ്പൂക്കുട്ടൻ
വാവിട്ടുവിലാപിക്കാൻ തുടങ്ങി
മൂലധനം അപ്രത്യക്ഷമായി
രതിസാമ്രാജ്യം തിരിച്ചുവന്നു.
അലമാരയിലെ കുഴമറിച്ചിൽ കണ്ട്
ചിരിച്ചു ചിരിച്ച്
വി.കെ. എന്നിന്‍റെ പയ്യൻസ്
തുന്നലിട്ട് കിടപ്പിലായി.
3
ലൈബ്രേറിയൻ മരിച്ചതിൽപ്പിന്നെ
വായനക്കാരുടെ പ്രതികരണങ്ങളും മാറി
ജാതിവ്യവസ്ഥയും കേരളചരിത്രവും
എന്ന പുസ്തകത്തിന്‍റെ അവസാനപേജിൽ
'വളരെ നല്ല നോവൽ' എന്ന്
ഒരു വായനക്കാരൻ
അഭിപ്രായം കുറിച്ചു.
അഴിക്കോടിന്‍റെ തത്വമസി
ബാലസാഹിത്യശാഖയില്‍പ്പെട്ടു.
ശബ്ദതാരാവലി ലൈംഗികവിജ്ഞാനകോശമായി
കഥ കവിത ലേഖനം നാടകം
തുടങ്ങിയ അസംബന്ധങ്ങളുടെ
കാറ്റ്ലോഗ് കാണാതായി
4
ലൈബ്രേറിയൻ മരിച്ചതിൽ പിന്നെ
വായനശാലയ്ക്ക്
കൃത്യമായ പ്രവൃത്തിസമയമില്ലാതായി
എപ്പോൾ തുറക്കുമെന്നോ
എപ്പോൾ അടയ്ക്കുമെന്നോ
പറയാനാവില്ല.
ഒരിക്കൽ അർദ്ധരാത്രി
സെക്കന്‍റ് ഷോ കഴിഞ്ഞു മടങ്ങുമ്പോൾ
വായനശാലയുടെ ജനാലയ്ക്കൽ
മങ്ങിയവെട്ടം കണ്ട്
ആകാംക്ഷയോടെ പാളിനോക്കി.
ദൈവമേ!
മെഴുകുതിരികളുടെ
മഞ്ഞവെളിച്ചത്തിൽ
ഒരു വലിയ അതിഥിസല്ക്കാരം
നടക്കുകയാണവിടെ.
എഴുത്തുകാരെയും
കഥാപാത്രങ്ങളെയും കൊണ്ട്
ഹാളിലെ ഇരിപ്പിടങ്ങൾ
നിറഞ്ഞിരിക്കുന്നു.
അതാ
മഞ്ഞകുപ്പായം ധരിച്ച്
ചുരുട്ടുപുകച്ചുകൊണ്ട്
ഫയദോർ ദസ്തയോവ്സ്കി.
വളഞ്ഞകാലുള്ള വടിയുന്നിക്കൊണ്ട്
തകഴി ശിവശങ്കരപ്പിള്ള.
തൊപ്പിയൂരിപ്പിടിച്ച്
ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നു
പാബ്ളോ നെരുദ.
കോണിച്ചുവട്ടിൽ
ചെറുപ്പക്കാരെ പ്രകോപിപ്പിച്ചുകൊണ്ട്
എം.ഗോവിന്ദൻ
ഇംഗ്ളീഷ് മലയാളം
ഫ്രഞ്ച് റഷ്യൻ
പല ഭാഷകളിൽ ഉച്ചത്തിൽ
അവർ സംസാരിക്കുന്നുണ്ടെങ്കിലും
ശബ്ദം പുറത്തുവന്നിരുന്നില്ല.
ഇടയ്ക്ക്, മൂലയിൽ ഇരുന്ന
വട്ടകണ്ണടയും ജുബ്ബയും ധരിച്ച
ആ മെലിഞ്ഞ ചെറുപ്പക്കാരൻ_
അതെ ചങ്ങമ്പുഴ തന്നെ-
ഒഴിഞ്ഞ ഗ്ളാസ്സുയർത്തികൊണ്ട്
എന്തോ വിളിച്ചു പറഞ്ഞു.
ഉടൻ തന്നെ
അലമാരകൾക്കു പിന്നിൽ നിന്ന്
ഒരു മനുഷ്യൻ
നിറഞ്ഞ ചഷകവുമായി
അങ്ങോട്ട് നീങ്ങി.
മെഴുകുതിരി വെളിച്ചത്തിൽ
ഒരു ഞൊടികൊണ്ട്
ആ മുഖം
ഞാൻ തിരിച്ചറിഞ്ഞു.
അതെ. ആയാൾ തന്നെ.
മരിച്ചുപോയ നമ്മുടെ ലൈബ്രേറിയൻ.
--------------------------------------------------------------

Friday, September 18, 2015

കുഴി വെട്ടുന്നവരോട്‌ /പി.പി.രാമചന്ദ്രന്‍


ചെരിപ്പിന്‍റെ പാകത്തില്‍
ചെത്തണം കാല്‌
ഉടുപ്പിന്‍റെ പാകത്തില്‍
കൊത്തണമുടല്‌
അളവിന്നു പുറത്തേക്കു
വളരുന്നതെല്ലാം
കഷണിച്ചു കളയുന്നു
കലികാലച്ചേല്‌ !
ചതുരത്തില്‍ വൃത്തം
വരയ്‌ക്കുന്നൊരാള്‌
ഉയരത്തിലാഴം
പണിയുന്നൊരാള്‌
പതിവിന്നു വഴങ്ങാത്തോര്‍
പിണമായി വരുമ്പൊഴും
കരുതണമിരുതല
മുനയുള്ള വാള്‌ !
കുഴിക്കൊത്ത പെട്ടി
അതിനൊത്തവ്യക്തി.,
നടക്കരുതാരും നാട്ടു-
നടപ്പിനെത്തെറ്റി.
------------------------

Saturday, September 5, 2015

കാറ്റേ കടലേ / പി.പി.രാമചന്ദ്രന്‍


ഉമ്മറക്കോലായില്‍നിന്ന്‌
രാത്രിയില്‍ എടുത്തുവയ്ക്കാന്‍ മറന്ന കിണ്ടി
കളവുപോയതുപോലെ
വയല്‍ക്കരയിലുള്ള ഒരു കുന്ന്‌
പുലര്‍ച്ചയ്ക്കു കാണാതായി.
മഴയും വെയിലും എവിടെയെല്ലാം തിരഞ്ഞു!
പിന്നെയും ബാക്കിയായ
ഒരു കുന്നിന്റെ പള്ളയ്ക്കാണ്‌ എന്റെ വീട്‌.
ഇപ്പോള്‍ കുന്നുകളെല്ലാം
റോഡുപണിക്കു പോകുന്നു,
കരയുന്ന വീടുകളെ ഉറക്കിക്കിടത്തിക്കൊണ്ട്‌.
പന്തലംകുന്ന്‌, പൂത്രക്കുന്ന്‌
പുളിയാറക്കുന്ന്‌, പറക്കുന്ന്‌
ചോലക്കുന്ന്‌, ചന്തക്കുന്ന്‌,
കരിമ്പനക്കുന്ന്‌....
പേരുവിളിക്കുമ്പോള്‍
വരിവരിയായി വന്ന്‌
ലോറിയില്‍ കയറണം.
പറഞ്ഞ സ്ഥലത്ത്‌ ഇറങ്ങണം.
നിരപ്പാക്കിയ തലയില്‍
എട്ടുവരിപ്പാത ചുമന്ന്‌ നിന്നുകൊള്ളണം.
തലയ്ക്കുമീതെ കാലം
'ശൂം
കാറ്റേ കടലേ
തെങ്ങോലകളെ
നമ്മള്‍ അപ്പുറത്തും
ഇപ്പുറത്തുമാകാന്‍ പോകുന്നു
ഇനി കാണാന്‍ പറ്റിയെന്നു വരില്ല
ബഷീറിന്റെ കഥയിലെ നാരായണി
ആകാശത്തേക്ക് ചുള്ളിക്കമ്പെറിഞ്ഞതുപോലെ
നിങ്ങളെന്തെങ്കിലും അടയാളം കാട്ടണം
ഞാന്‍ നോക്കിയിരിക്കും .
-----------------------------------------------

Friday, January 2, 2015

പുലരുംമുമ്പേയുള്ള നടത്തം / പി.പി.രാമചന്ദ്രന്‍


പുലരുംമുമ്പേയുള്ള നടത്തം
കുളിരും കാറ്റും കൂട്ട്

അറ്റം കാണാപ്പാതയിലെതിരേ
പത്രക്കാരന്‍,പാല്‌
ചുറ്റിനടക്കും നായ,വീടിന്‍
മുറ്റമടിക്കുമൊരമ്മ
തട്ടുകടസ്‌റ്റൌവിന്മേല്‍ പുട്ടിന്‍-
കുറ്റി,വെളിച്ചം,ചൂട്‌
പീടികതന്‍ കോലായില്‍നിന്നു-
മെണീറ്റു വരുന്ന കുടുംബം
തമിഴോ തെലുഗോ കന്നടയോ മൊഴി
തിരിയാതുള്ള കലമ്പല്‍
ഉടുതുണിയാലുടല്‍ മൂടിക്കൊണ്ട്‌
വടിയും കുത്തി നടത്തം
അവരടിവെയ്‌ക്കും മണ്ണിനെ വട്ട-
ത്തളികയെ എന്ന കണക്കേ
തലയിലെടുത്തു നടപ്പൂ ചായാ-
നിടയില്ലാത്തൊരു കാലം.
---------------------------------------

Monday, December 1, 2014

പുലരുംമുമ്പേയുള്ള നടത്തം / പി.പി.രാമചന്ദ്രന്‍


പുലരുംമുമ്പേയുള്ള നടത്തം
കുളിരും കാറ്റും കൂട്ട്

അറ്റം കാണാപ്പാതയിലെതിരേ
പത്രക്കാരന്‍,പാല്‌
ചുറ്റിനടക്കും നായ,വീടിന്‍
മുറ്റമടിക്കുമൊരമ്മ
തട്ടുകടസ്‌റ്റൌവിന്മേല്‍ പുട്ടിന്‍-
കുറ്റി,വെളിച്ചം,ചൂട്‌
പീടികതന്‍ കോലായില്‍നിന്നു-
മെണീറ്റു വരുന്ന കുടുംബം
തമിഴോ തെലുഗോ കന്നടയോ മൊഴി
തിരിയാതുള്ള കലമ്പല്‍
ഉടുതുണിയാലുടല്‍ മൂടിക്കൊണ്ട്‌
വടിയും കുത്തി നടത്തം
അവരടിവെയ്‌ക്കും മണ്ണിനെ വട്ട-
ത്തളികയെ എന്ന കണക്കേ
തലയിലെടുത്തു നടപ്പൂ ചായാ-
നിടയില്ലാത്തൊരു കാലം.
--------------------------------

Thursday, October 30, 2014

വഴി / പി.പി.രാമചന്ദ്രന്‍


മലയും പേറി
വരുന്നൊരു മടിയനു
വഴികാണിച്ചു നടക്കും നേരം
മുടിയിഴയേഴായ് കീറാനെന്തൊരു
വഴിയെന്നൊരുവന്‍
ചോദിക്കുന്നു!

Monday, September 29, 2014

ലളിതം / പി.പി.രാമചന്ദ്രന്‍


ഇവിടെയുണ്ടു ഞാന്‍
എന്നറിയിക്കുവാന്‍
മധുരമാമൊരു
കൂവല്‍ മാത്രം മതി

ഇവിടെയുണ്ടായി-
രുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍
താഴെയെട്ടാല്‍ മതി

ഇനിയുമുണ്ടാകു-
മെന്നതിന്‍ സാക്ഷ്യമായ്‌
അടയിരുന്നതിന്‍
ചൂടുമാത്രം മതി

ഇതിലുമേറെ
ലളിതമായ്‌ എങ്ങനെ
കിളികളാവി-
ഷ്‌ക്കരിക്കുന്നു ജീവനെ!

മാമ്പഴക്കാലം/പി.പി. രാമചന്ദ്രന്‍



പറയൂ നാട്ടിന്‍പുറത്തുള്ള മാങ്ങകള്‍ക്കെല്ലാം രുചി
ഈ മേംഗോ ഫ്രൂട്ടിയ്ക്കുള്ള പോലെയാണോ
കൊച്ചുമകള്‍ ചോദിച്ചു മഞ്ഞ ദ്രാവകം
കുഴല്‍ വഴി നുണയും നേരം
ചിത്രശലഭം പോലെന്‍ ചാരെ

ഓടുന്ന തീവണ്ടിതന്‍ ജാലകം വഴിയിതാ
ഞാന്‍ മൂളിപ്പറക്കുന്നു മാമ്പഴക്കാലം തേടി
കുതിച്ചാലണ്ണാനെപ്പോലുയരും കാലങ്ങളില്‍
മുറിഞ്ഞാല്‍ പഴച്ചാറ് പൊടിയ്ക്കും ബാല്യങ്ങളില്‍

ഓരോരോ മാവും പൂത്തത് ഓരോരോ വസന്തങ്ങളില്‍
ഓരോരോ കൊമ്പും കായ്ചതോരോരോ മധുരങ്ങള്‍
ഒറ്റമാമ്പഴം മുട്ടിക്കുടിയ്ക്കെ വീണ്ടും വീണ്ടും
വിത്യസ്ഥമധുരങ്ങള്‍ നുണഞ്ഞൂ രസനകള്‍

അത്രമേല്‍ തീഷ്ണങ്ങളാല്‍ നാവുകളത്രെ പിന്നെ
മിഠായി പൊതിയ്ക്കായി പണയം വെച്ചു നമ്മള്‍...