Showing posts with label രശ് മി കിട്ടപ്പ. Show all posts
Showing posts with label രശ് മി കിട്ടപ്പ. Show all posts

Thursday, October 13, 2016

ദൂരം / രശ് മി കിട്ടപ്പ


നമുക്കിടയിൽ ഒരു പുഴയുണ്ട്‌
തിടുക്കപ്പെട്ടോടി
കരകളെ കരയിക്കുന്ന ഒന്ന്

നമുക്കിടയിൽ ഒരു കാടുണ്ട്‌
ചീവീടുകളെ ഇറക്കിവിട്ട്‌
രാത്രിയെ പേടിപ്പിക്കുന്ന ഒന്ന്
നമുക്കിടയിൽ ഒരു കടലുണ്ട്‌
ഗർജ്ജിച്ചു ഗർജ്ജിച്ച്‌
തീരത്തെ ഞെട്ടിക്കുന്ന ഒന്ന്
നമുക്കിടയിൽ ഒരു മരമുണ്ട്‌
പൂക്കാത്ത ചില്ലകളെ
ഇലകളാൽ മൂടുന്ന ഒന്ന്
നമുക്കിടയിൽ ഒരു നിഴലുണ്ട്‌
നിന്നിലേക്കു ചാഞ്ഞ്‌
നിന്നിൽ നിന്നെന്നെ മറയ്ക്കുന്ന ഒന്ന്
----------------------------------------

Wednesday, September 28, 2016

രുചി / രശ് മി കിട്ടപ്പ


പഴക്കം ചുവയ്ക്കുന്നു രുചികളിൽ
തീന്മേശയിൽ തവിത്തുമ്പിൽ,
നാക്കിൽ തേനായ് പതിഞ്ഞൊരു
വാക്കിൻ പഴക്കം
വെറുതേ തേടുന്നു
വക്കുതേഞ്ഞ പൊട്ടിയ കിണ്ണത്തിൽ
തുളവീണ പ്ലാവിലക്കുമ്പിളിൽ
വന്നുപോകുന്നോരോരോ സ്വാദുകൾ
തങ്ങി നിൽക്കാത്തവ
തികട്ടിയെത്താത്തവ
തിളയ്ക്കുന്നു രുചികൾക്കുമപ്പുറത്താരോ
മറന്നിട്ട വാക്കിന്നുപ്പും പുളിയും
തുളുമ്പുന്നു ഓർമ്മക്കൂട്ടിലെങ്ങോ
ഇത്തിരി രസങ്ങൾ ചേർന്നൊരു
രുചിക്കൂട്ട്,
നിറമില്ലാ മണമില്ലാ
വാക്കുകൾക്കില്ലല്ലോ പഴക്കം.
തേയ്ക്കാം മിനുക്കാം വിളമ്പാം,
തിളങ്ങും
ഒടുവിലവസാനത്തെയിലയിൽ
മധുരമായൊരുതുള്ളി
ഒരു വെറുംവാക്ക്.
------------------------------------

Friday, November 14, 2014

അപരിചിതൻ / രശ്മി കിട്ടപ്പ


അത്ഭുതം
എന്റെ നഗരത്തിൽ
അയാളുമുണ്ടായിരുന്നു.
ഞാൻ നടന്ന വഴികളിലൂടെ
അയാളും നടന്നിട്ടുണ്ടാവണം.
അന്നു ഞാൻ കണ്ട
ആകാശങ്ങൾ,
ഒരു തൊങ്ങലു പോലെ
നഗരത്തിനോട് തുന്നിച്ചേർത്ത
സമുദ്രത്തിന്റെ നിറഭേദങ്ങൾ,
കവിതകളിലൂടെ
നാടകവേദികളിലൂടെ
നീണ്ടു പോകുന്ന
നഗരത്തിന്റെ സായാഹ്നങ്ങൾ,
എല്ലാം അയാളും കണ്ടിട്ടുണ്ടാവണം.
നഗരത്തിലെ വീതികുറഞ്ഞ തെരുവിലൂടെ
ഒഴുകിനീങ്ങുന്ന ജനച്ചാർത്തിനിടയിൽ
ഒരിക്കലെങ്കിലും എന്നെക്കടന്ന്
അയാൾ പോയിട്ടുണ്ടാവണം.
എപ്പോഴും തിരക്കേറിയ
ഇടുങ്ങിയ പുസ്തകശാലയിൽ
എന്നെങ്കിലും ബഷീറിനേയും
നെരൂദയേയും വിജയനേയും
ഞങ്ങളൊരുമിച്ച്
വാങ്ങിയിട്ടുണ്ടാവണം.
അത്ഭുതം
എന്റെ നഗരത്തിൽ
അയാളുമുണ്ടായിരുന്നു.
എന്നിട്ടും
പകിട കളിക്കുന്ന
കാലത്തിന്റെ കൈകൾ
ഞങ്ങളെ നിരത്തിയതോ
ഒരിക്കലും കൂട്ടി മുട്ടാത്ത
അപരിചിതരായി
രണ്ടു വിദൂര കളങ്ങളിൽ

---------------------------------

ഇറങ്ങിപ്പോകുന്നവർ / രശ്മി കിട്ടപ്പ


ഇഷ്ടമില്ലെങ്കിലും
വീടുവിട്ടിറങ്ങാറുണ്ടായിരുന്നു
ഞങ്ങളുടെ പഴയവീട്ടിലെ
ചുവരലമാരയിലെ പുസ്തകങ്ങൾ

ഇഴകൾ പിന്നിയ തുണിസഞ്ചിയിലോ
തുരുമ്പെടുത്ത സൈക്കിളിലോ കയറി
എങ്ങോട്ടെന്നറിയാതെ
പുറപ്പെട്ടുപോകാറുണ്ടായിരുന്നു അവ.
കുറുമ്പുകളുടെ കൂടാരമായിരുന്നവ
വെച്ചാൽ വെച്ചിടത്തിരിക്കാത്തവ
എഴുപതുകളിലെ തിളയ്ക്കുന്ന രാഷ്ട്രീയം വീണു
പൊള്ളിപ്പോയ ഉമ്മറത്തിണ്ണയിലേക്ക്,
എൺപതുകളിലെ സിനിമയും ഫുട്ബാളും
വിഷയമാക്കിയിരുന്ന ഊണുമുറിയിലേക്ക്,
കണ്ണും കാതും കൂർപ്പിക്കുമായിരുന്നു
പാറ്റകളെയും പല്ലികളെയും അതിജീവിച്ച്,
ചുവരുമായി സഖ്യത്തിലായ പുസ്തകങ്ങൾ.
പഠിച്ചു പഠിച്ചു തലയ്ക്കു വെളിവില്ലാതായ
ചെറിയച്ഛൻ, നാടും വീടുമുറങ്ങുന്ന നേരത്ത്
പുസ്തകങ്ങൾ ഇറങ്ങിനടക്കുന്നതു
കാണാറുണ്ടായിരുന്നു.
ഒടിയന്റെയും ഒറ്റമുലച്ചിയുടെയും കഥപറഞ്ഞിരുന്ന
വെല്ല്യമ്മയെ കാണുമ്പൊഴൊക്കെയും
അലമാരയിൽ അമർത്തിയൊരു ചിരിപടരുമായിരുന്നു.
ഇറങ്ങിപ്പോയവ തിരിച്ചെത്താൻ വൈകിയാൽ
ഇളകിത്തുടങ്ങുമായിരുന്നെങ്കിലും
ഒരിക്കലും തിരിച്ചെത്താത്തവയെ
മറക്കാൻ പഠിപ്പിക്കുമായിരുന്നു വീട്.
“റഷ്യൻ നാടോടിക്കഥകളും
മലകളുടെയും സ്റ്റെപ്പികളുടെയും കഥകളും”
മടങ്ങിയെത്താതിരുന്നപ്പോൾ മാത്രം കണ്ണുനിറഞ്ഞ
കുട്ടിയുടെ സ്വപ്നത്തിലേക്ക്
ഒരു രാത്രി പൂക്കളും പൂമ്പാറ്റകളുമായി
പുസ്തകങ്ങൾ പറന്നിറങ്ങിയിരുന്നു.
അമ്മപോയ ദിവസം മാത്രം
അവർ അച്ചടക്കമുള്ളവരായി.
കൈകോർത്തുപിടിച്ചുകൊണ്ട്
വീടിന്റെ സങ്കടത്തെ നെഞ്ചോടു ചേർത്തുറക്കി.
പുതിയ വീട്ടിലെ ചില്ലലമാരയിലേക്ക്
താമസം മാറ്റിയതുമുതലാണ്
പുസ്തകങ്ങളും അച്ഛനെപ്പോലെ മിണ്ടാതായത്,
വെറും കടലാസുതാളുകൾ മാത്രമായത്.
മറവിയുമായി കൂട്ടുകൂടിയ അച്ഛന്റെ കൈപിടിച്ച്
മിക്ക രാത്രികളിലും അവ ഇറങ്ങി നടക്കാറുണ്ട്
ആ പഴയ ചുവരലമാര തേടി...
---------------------------------------------

Sunday, October 19, 2014

മറിയം കവിതയെഴുതുന്നു / രശ് മി കിട്ടപ്പ



ഇരുട്ടു മുടിയഴിച്ചിട്ട വടക്കേമുറിയില്‍
വഴിതെറ്റിയെത്തിയ വെളിച്ചത്തെ കൂട്ടുപിടിച്ച്
മറിയം കവിതയെഴുതാന്‍ തുടങ്ങുന്നു

“മറിയേ” എന്നാര്‍ക്കുന്ന അമ്മച്ചിയുടെ വിളിയില്‍
കലത്തിലെ കഞ്ഞിവെള്ളം
ഒരു പുഴയാക്കി അവള്‍ കവിതയിലേക്കൊഴുക്കുന്നു

വാഴക്കൂട്ടത്തില്‍ നിന്നും
അപ്പന്റെ ദാഹമുയര്‍ന്ന നിമിഷം
കവിതയില്‍ നിന്നും ചാലുകളാക്കി പുഴയെ ഇറക്കിവിടുന്നു

ഇനിയും പരുന്തു റാഞ്ചിയിട്ടില്ലാത്ത
കോഴിക്കുഞ്ഞുങ്ങളെ ഓടിച്ചു പിടിക്കുന്നു
കവിതയിലെ പൊളിഞ്ഞ കൂട്ടിലടക്കുന്നു

പൊട്ടാത്ത മുട്ടകളെടുത്ത് കവിതയില്‍ അടയിരുത്തുന്നു
പൊട്ടിയതിനെയെല്ലാം
ഉച്ചയൂണിനു പൊരിക്കാന്‍ വെക്കുന്നു

കവിതയിലങ്ങോളമിങ്ങോളം
ഒരു ചൂലുമായി ഓടി നടക്കുന്നു
വിയര്‍ക്കുന്നു, വിശപ്പടക്കുന്നു

ദേഹമനങ്ങാത്ത വെല്ല്യമ്മച്ചിയുടെ ഉടുപ്പുകളെ
നിലാവാക്കി ഉണക്കിയെടുക്കുന്നു
കവിതയിലേക്ക് ശോശന്നപ്പൂക്കള്‍ കുടഞ്ഞിടുന്നു.

അന്തിക്ക്, മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്ന
അപ്പന്റെയും അമ്മച്ചിയുടെയും ഇടയിലേക്ക്
കാറ്റുപറത്തിവിട്ട ഒരു കടലാസുകഷ്ണം പോലെ
മറിയം വന്നുവീഴുന്നു കവിതയായിത്തന്നെ..
ഇരുട്ടു മുടിയഴിച്ചിട്ട വടക്കേമുറിയില്‍
വഴിതെറ്റിയെത്തിയ വെളിച്ചത്തെ കൂട്ടുപിടിച്ച്
മറിയം കവിതയെഴുതാന്‍ തുടങ്ങുന്നു

“മറിയേ” എന്നാര്‍ക്കുന്ന അമ്മച്ചിയുടെ വിളിയില്‍
കലത്തിലെ കഞ്ഞിവെള്ളം
ഒരു പുഴയാക്കി അവള്‍ കവിതയിലേക്കൊഴുക്കുന്നു

വാഴക്കൂട്ടത്തില്‍ നിന്നും
അപ്പന്റെ ദാഹമുയര്‍ന്ന നിമിഷം
കവിതയില്‍ നിന്നും ചാലുകളാക്കി പുഴയെ ഇറക്കിവിടുന്നു

ഇനിയും പരുന്തു റാഞ്ചിയിട്ടില്ലാത്ത
കോഴിക്കുഞ്ഞുങ്ങളെ ഓടിച്ചു പിടിക്കുന്നു
കവിതയിലെ പൊളിഞ്ഞ കൂട്ടിലടക്കുന്നു

പൊട്ടാത്ത മുട്ടകളെടുത്ത് കവിതയില്‍ അടയിരുത്തുന്നു
പൊട്ടിയതിനെയെല്ലാം
ഉച്ചയൂണിനു പൊരിക്കാന്‍ വെക്കുന്നു

കവിതയിലങ്ങോളമിങ്ങോളം
ഒരു ചൂലുമായി ഓടി നടക്കുന്നു
വിയര്‍ക്കുന്നു, വിശപ്പടക്കുന്നു

ദേഹമനങ്ങാത്ത വെല്ല്യമ്മച്ചിയുടെ ഉടുപ്പുകളെ
നിലാവാക്കി ഉണക്കിയെടുക്കുന്നു
കവിതയിലേക്ക് ശോശന്നപ്പൂക്കള്‍ കുടഞ്ഞിടുന്നു.

അന്തിക്ക്, മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്ന
അപ്പന്റെയും അമ്മച്ചിയുടെയും ഇടയിലേക്ക്
കാറ്റുപറത്തിവിട്ട ഒരു കടലാസുകഷ്ണം പോലെ
മറിയം വന്നുവീഴുന്നു കവിതയായിത്തന്നെ..

മഴ /രശ് മി കിട്ടപ്പ


നബീസുവാണ് കണ്ടത്
ഒരുമഴ പാത്തുപതുങ്ങി
സ്കൂൾമുറ്റത്തേക്ക് കയറിവരുന്നത്.
അവളിരിക്കുന്നിടത്തെത്തി നോക്കി
കണക്കുപുസ്തകത്തിലേക്ക് ഒരുതുള്ളി
കളിയായി കുടഞ്ഞിടുന്നത്.

അവൾ മാത്രമാണ് കണ്ടത്
ഹലാക്കുപിടിച്ച ചോദ്യത്തിന്റെ
കണ്ടുപിടിച്ച വഴികളെ മുഴുവൻ
ഒരുതുള്ളി കൊണ്ടു മഴ മായ്ച്ചുകളയുന്നത്
ഉത്തരത്തിന് വഴിയില്ലാതാക്കുന്നത്.

അവൾ മാത്രമാണ് കണ്ടത്
കണക്കുമാസ്റ്ററുടെ ഇരിപ്പുറക്കാത്ത ചൂരൽ
നബീസുവിന്റെ ഉത്തരത്തിലേക്ക്
വഴിതേടിയെത്തും മുൻപ്
തിരിഞ്ഞുനോക്കാതെ തിടുക്കത്തിൽ
മഴ സ്കൂൾമുറ്റം കടന്നുപോകുന്നത്,

മഷിപടർന്ന പുസ്തകത്തിലെ
തെളിയാത്തവഴികൾ തിരഞ്ഞുതിരഞ്ഞ്
പെയ്യാറായ നബീസുവിന്റെ കണ്ണുകളെ
അന്നേരം മതിലിനു പിന്നിൽ മറഞ്ഞുനിന്ന്
ഒച്ചയുണ്ടാക്കാതെ ചിരിച്ച്
മഴമാത്രമാണ് കണ്ടത്
മഴ മാത്രം