Showing posts with label റഫീക്ക് തിരുവള്ളൂര്. Show all posts
Showing posts with label റഫീക്ക് തിരുവള്ളൂര്. Show all posts

Sunday, May 31, 2015

പുതിയ വീട്‌ പാടത്തിനടുത്ത്‌ നിന്നെയും കാത്ത്‌ എന്റെ കൂടെ ഇരിപ്പാണ്‌ / റഫീക്ക് തിരുവള്ളൂര്

പണിതു തീരുകയാണ്‌ ഞങ്ങളുടെ വീട്‌. 
വീട്‌ ഉണ്ടാക്കാനാവില്ല എന്നാ ബാപ്പ പറയുന്നത്‌. 
അത്‌ ഉണ്ടായി വരണം പോലും.
സന്നാഹങ്ങള്‍ എല്ലാമുണ്ടായിട്ടും ഒരു വീട്‌ പണിതു 
തീര്‍ക്കാനാവാതെ മരിച്ചു പോയ ചിലരുണ്ട്‌ കുടുംബത്തിൽ. 
ബാപ്പ അവരെ ഓര്‍മ്മിക്കുകയാണോ എന്ന്‌ പേടിക്കും ഞാന്‍.
ബാപ്പ അവരെ ഓർമ്മിക്കുക മരണത്തെ പേടിക്കുന്നതിനാലാണ്.
ഒരിക്കൽ കിണറ്റിൽ നിന്നും വെള്ളം കോരിക്കൊണ്ടിരുന്ന
എന്നോട് ബാപ്പ അത് പറഞ്ഞിട്ടുണ്ട്.
മരിച്ച വീടുകളിൽ എപ്പോഴും ഉമ്മയെ അയച്ചു, ബാപ്പ തിരക്കുണ്ടാക്കി ഒളിച്ചു.

ഇപ്പോള്‍ മേലാവൊക്കെ വാര്‍പ്പിട്ട്‌ വീട്‌ ഏതാണ്ടായി കേട്ടോ.
ഇനി കട്ടിളകളും വാതിലുകളും ജനലുകളും വെക്കണം.
അടച്ചുറപ്പായാല്‍ പാര്‍ക്കാമല്ലോ എന്നാ ഉമ്മ പറയാറ്‌.
നീ വന്നാല്‍ പാര്‍ക്കാമെന്ന്‌ ഞാന്‍ മനസ്സിലും പറയും.

നീ വന്നിട്ടുള്ള തറവാട്ടിനടുത്തല്ല പുതിയ വീട്‌.
ഇത്‌ വേറെ മണ്ണു വാങ്ങിയതാണ്‌; വീടിനായി മാത്രം.
പുതിയ വീട്‌ പാടത്തിനടുത്ത്‌ നിന്നെയും കാത്ത്‌ എന്റെ കൂടെ ഇരിപ്പാണ്‌.

ചെത്തിത്തേക്കാത്ത അതിന്റെ ഉള്ളിലെ ഇരുട്ടിനും
ചൂടിനും കട്ടി കുറവാണ്‌.
കറന്റില്ലാത്തതിന്റെ പ്രാചീനത.
കറന്റു പിടിപ്പിക്കാനുള്ള പണി നടക്കുന്നുണ്ട്‌.
എന്നെ കാണുമ്പോള്‍ നൂറു വോള്‍ട്ടില്‍ ചിരിക്കുന്ന ഒരാളാ
ചുമരു കുത്തി തുളക്കുന്നത്‌.
അവനറിയില്ല എന്നെ.
നിന്റെ വീടായ എന്റെ ശരീരം അവൻ കാണുന്നു,
നീ താമസിക്കുന്ന അതിന്റെ അകം അവൻ കാണുന്നില്ല.
വീട്ടിനുള്ളിലെ ആദ്യത്തെ ബൾബ് കത്തുമ്പോൾ
അവൻ കാണും അകത്തെ നിന്റെ താമസം..

----------------------------------------------------------------------

കൂണുകള്‍ കാതുകള്‍ / റഫീക്ക് തിരുവള്ളൂര്

എനിക്കു കഴിക്കാനാവില്ല കൂണ്‍കറി 
ഒട്ടും രസിക്കില്ല
അതിന്റെ രുചിയിലെ
മാംസത്തിന്റേയും മണ്ണിന്റേയും കലര്‍പ്പ്‌

മരിച്ചവരുടെ കാതുകളാണ്‌ കൂണുകളായി
ഭൂമിയില്‍ മുളക്കുന്നത്‌ എന്നെനിക്കുറപ്പാണ്

മഴ ചൊരിയുന്ന രാത്രിയില്‍
ആരും പുറത്തിറങ്ങാത്ത തഞ്ചത്തില്‍
ഇടി വെട്ടുന്ന ഒച്ചയില്‍
ആരെയും കേള്‍പിക്കാതെ
പുറത്തേക്ക് വിടുന്നു അവരവരുടെ കാതുകൾ

അവർക്കും കേൾക്കണ്ടേ
പുറം ലോകത്തെ മൗനങ്ങൾ
ജനിമൃതികൾ അപകട വാർത്തകൾ
പാട്ടുകൾ പരാഗങ്ങളും രാഗദ്വേഷങ്ങളും

നിങ്ങളുടെ മരിച്ചവരെപ്പറ്റി
നല്ലതു മാത്രം പറയുകയെന്ന്‌
പടച്ചവൻ തന്നെ അവന്റെ കിതാബിൽ

അവനവനെ പറ്റി നല്ലതു കേൾക്കാൻ
ആഗ്രഹിക്കാത്ത ആരാണുള്ളത്
സംശയമില്ല, മരിച്ചവരുടെ കാതുകളാണ്‌
കൂണുകളായി ഭൂമിയില്‍ മുള പൊട്ടുന്നത്

കൂണുകളെ കൂട്ടത്തോടെ
പുറത്തേക്കു വരുത്തുന്ന
മിന്നൽ പിണരുകളുണ്ട് പോലും ചിലരുടെ കയ്യിൽ
മരിച്ചവരെ മണ്ണിനടിയിൽ നിന്നും
പുറപ്പെടുവിക്കുന്ന വെളിച്ചം അവരുടെ കയ്യിലുണ്ടാകുമോ
എനിക്കു ചിലരെ കാണാൻ കൊതിയാകുന്നു.

--------------------------------------------------------------- 

റഫീക്ക് തിരുവള്ളൂര്