Showing posts with label കുരീപ്പുഴ ശ്രീകുമാർ. Show all posts
Showing posts with label കുരീപ്പുഴ ശ്രീകുമാർ. Show all posts

Saturday, June 4, 2016

കടലിന്റെ കുട്ടി / കുരീപ്പുഴ ശ്രീകുമാർ


തിരിച്ചെന്നു വരുമെന്നു
കടല്‍ ചോദിക്കെ
ചിരിച്ചു നീരാവിക്കുട്ടി
പറന്നു പൊങ്ങി.
മഴവില്ലാല്‍ കരയിട്ട
മുകില്‍മുണ്ടായി
വിശാലാകാശപഥത്തില്‍
രസിച്ചു പാറി.
ഗിരികൂടച്ചുമലില്‍
ചെന്നിരുന്നു നോക്കി
ചെറുമഴത്തുള്ളികളായ്
പുഴയിലെത്തി
മണല്‍ക്കുണ്ടില്‍ തലകുത്തി
മരിച്ചു പോയി
തിരക്കയ്യാല്‍ കടല്‍
നെഞ്ചത്തിടിച്ചലറി!
-------------------------------

Sunday, April 10, 2016

യാത്രക്കുറിപ്പ് / കുരീപ്പുഴ ശ്രീകുമാർ



ആയിരം ശിഖയുള്ള മിന്നൽ
മാനത്തിന്റെ നാവിൽ നി-
ന്നഗ്നിമുഹൂർത്തം തൊടുക്കവേ
പായുന്ന വണ്ടിയിൽ
പാതാളയാത്രയിൽ
പേടിക്കൊടിയും പിടിച്ചുനിൽക്കുന്നു ഞാൻ
പിന്നിലെത്താവളം
തേടിപ്പറക്കുന്നു
കൊന്നയും
കാഞ്ഞിരക്കാടും
മനുഷ്യരും.
സൂചിതറച്ച മനസ്സിന്റെ വിങ്ങലിൽ
ആമുഖമില്ലാതെറിഞ്ഞു തരുന്നു ഞാൻ
ആഴിക്കൊരിന്ദ്രധനുസ്സിന്റെ പുസ്തകം
നീയിതിൻ വാക്കിലെയുപ്പു രുചിക്കുക
പേരിട്ടെടുത്തു പഠിച്ചു കത്തിക്കുക
ചാരം നദിക്കും സുഹൃത്തിനും വിത്തിനും
നേരറിയിച്ച നേരത്തിനും നൽകുക .
-----------------------------------------

Wednesday, March 30, 2016

ചായ / കുരീപ്പുഴ ശ്രീകുമാർ


ചായയുണ്ടാക്കാൻ പഞ്ചസാരയില്ല
നല്ലത്.പ്രമേഹം വരില്ലല്ലോ

പാലുമില്ല
വളരെ നല്ലത്
കൊഴുപ്പു വർദ്ധിക്കില്ലല്ലോ
തേയിലയുമില്ല
വളരെ വളരെ നല്ലത്
ലഹരിപദാർത്ഥങ്ങൾ പാടില്ല.
വെള്ളവുമില്ല
വളരെ വളരെ വളരെ നല്ലത്
മഞ്ഞപ്പിത്തവും കോളറയും വരില്ലല്ലോ
അപ്പോൾ ചായ?
എന്തതിശയമേ സങ്കൽപച്ചായ
എത്ര മനോഹരമേ..
------------------------------------------

Wednesday, April 29, 2015

പുഴയിലെ നക്ഷത്രം / കുരീപ്പുഴ ശ്രീകുമാര്‍


പുഴയോരത്തൊരു നീർമരുത്‌
മരുതിൻ ചോട്ടിലിരിക്കും കവിയുടെ
ഹൃദയം കണ്ടതു പൂങ്കുരുവി.
കുരുവിക്കുള്ളിൽ സഞ്ചാരിണിയുടെ
മിഴിയിലുടക്കിയ നെൽക്കതിര്
കതിരിന്നരികിൽ കെപീയേസീ
അടയാളത്തിലെയരിവാള്
അരിവാൾത്തുമ്പിൽ നക്ഷത്രം.....
ഇങ്ങനെയോരോന്നാലോചിക്കെ
പുഴയോരത്തുമിരുട്ടെത്തി
ഇരുട്ടിനൊപ്പമൊരുത്തി
അവളെ കൂട്ടിനിരുത്തി
അവളുടെ കണ്ണിൽ
മരുതും കുരുവീം
കതിരും പുഴയും അരിവാളും.
അവളുടെ കണ്ണിൽ നക്ഷത്രം.
കവിയെ കാണാനില്ലിപ്പോൾ
പുഴയിലിറങ്ങീ നക്ഷത്രം
നക്ഷത്രത്തിൻ നെഞ്ചിൽ കവിത
നനയാതങ്ങനെ കത്തുന്നു.
------------------------------------

Tuesday, March 24, 2015

പകല്‍നിലാവ് / കുരീപ്പുഴ ശ്രീകുമാർ



സാക്ഷ്യം ആകാശപ്പെരുമാള്‍
ബോദ്ധ്യം പ്രണയത്തിരുനാള്‍
രാക്കിളിക്കൂട്ടുകാരില്ല
പൂത്തിരിത്താരകളില്ല
മുറ്റം വെയില്‍ച്ചാര്‍ കുടിക്കേ
ഒറ്റയ്ക്കുവന്നൂ നിലാവ്.
കണ്ണില്‍ വിഷാദസമുദ്രം
ചുണ്ടില്‍ ആക്രാന്തമാധുര്യം
ലോകപുരാതനകാവ്യം
വായിച്ച നെഞ്ചിലാകാശം.
എങ്ങോ വെയിലൊളിച്ചപ്പോള്‍
എങ്ങും പരന്നൂ നിലാവ്
ഓറഞ്ചുവൃക്ഷത്തണലില്‍
രാമച്ചമെന്നതുപോലെ
ചാഞ്ഞും ചരിഞ്ഞും കിടക്കും
കേരളമെന്നതുപോലെ
നെറ്റിയില്‍ തൊട്ടൂ നിലാവ്
സ്വപ്നത്തിലെ മാന്‍കിടാവ്.
ഉച്ചിയില്‍ ചന്ദ്രഗിരിയും
പൊക്കിളില്‍ ഇഷ്ടമുടിയും
കൈവിരല്‍ തോറും കബനി
കാല്‍നഖത്തില്‍ താമ്രപര്‍ണി
വെണ്‍മുലയില്‍ പാല്‍ഭവാനി
കണ്‍മുന ചിത്താരിക്കാരി
ഓമല്‍വയറ്റില്‍ നിളയും
താഴെയായ് ചൂര്‍ണിപ്പുഴയും.
ചുംബനത്തിന്‍ ജലപാതം
മുങ്ങിപ്പോയ് രണ്ടു ദേഹങ്ങള്‍
ഓളങ്ങളില്‍ സഞ്ചരിച്ചു
സ്നേഹത്തിന്നോര്‍ഗാസപ്പൂക്കള്‍
ഉത്സവം ഘോഷിച്ചതുള്ളം
വിസ്മയമെന്നതേ കള്ളം.
പെട്ടെന്നു പെയ്തു മേഘങ്ങള്‍
പൊട്ടി കണ്ണീരിന്‍ മലകള്‍
ദു:ഖത്തിന്‍ ഭിത്തിപ്പുറത്ത്
ഹര്‍ഷത്തിന്‍ പോസ്റ്റര്‍ പതിച്ച്
ഒറ്റയ്ക്കുതന്നെ മടങ്ങി
കുട്ടിയെപ്പോല്‍ തേന്‍നിലാവ്.
ഓര്‍ക്കുമ്പോളോര്‍ക്കുമ്പോളെല്ലാം
നേര്‍ത്തൊരു കാളലുണ്ടുള്ളില്‍.
-----------------------------------

Thursday, February 5, 2015

നഗ്നകവിതകള്‍ / കുരീപ്പുഴ ശ്രീകുമാര്‍


ജ്യോത്സ്യന്‍
-----------------
ജ്യോത്സ്യന്റെ ഭാര്യയെ
കാണ്മാനില്ല.
ചന്ദ്രന്‍ അപഹരിച്ചോ
രാഹുവോ, കേതുവോ
തെക്കോട്ടു നടത്തിച്ചോ
ചൊവ്വ പിടിച്ചോ
ശനി മറച്ചോ
അയാള്‍
കവടി നിരത്തിയതേ ഇല്ല.
നേരേ നടന്നു
പോലീസ്‌ സ്‌റ്റേഷനിലേക്ക്!


രാഹുകാലം
--------------
ഒന്നര മണിക്കൂര്‍
അയാള്‍ പിടിച്ചുനിന്നു
രാഹുകാലത്തില്‍
മൂത്രമൊഴിക്കുന്നതെങ്ങനെ?
കുറെക്കാലമായപ്പോള്‍
ഡോക്ടറെ കാണേണ്ടിവന്നു
അന്നു തുടങ്ങി
ഗുളികകാലം!
--------------------

Sunday, January 25, 2015

ചാർവ്വാകൻ /കുരീപ്പുഴ ശ്രീകുമാ


അഗ്നിയും ഹിമവും
മുഖാമുഖം കാണുന്ന സുപ്രഭാതം
പുഷ്പവും പക്ഷിയും
പ്രത്യക്ഷമാവുന്ന സുപ്രഭാതം
ഉപ്പു കുമിഞ്ഞപോലദ്രി,യതിനപ്പുറം
അത്തിനുന്തോംതകച്ചോടു വച്ചങ്ങനെ
വിത്തിട്ടു പോകും കൃഷി സ്ഥലം.
വെണ്‍കരടി
സ്വപ്നത്തിലെന്നപോൽ
ഗായത്രി ചൊല്ലുന്ന ഗർഭഗൃഹം
വൃദ്ധ താപസർ പ്രാപിച്ചു വൃത്തികേടാക്കിയ
വേദക്കിടാത്തികൾ
കത്തി നിവർന്ന വിളക്ക് ചാർവ്വാകൻ
ജടയിൽ കുരുങ്ങിയ ദർഭ ത്തുരുമ്പുകൾ
പുഴയിലേക്കിട്ട് പുലർച്ചയിലേക്കിട്ട്
പച്ച കെടുത്തി പുലഭ്യത്തിലേക്കിട്ട്
പുച്ഛം പുരട്ടി പുരീഷത്തിലേക്കിട്ട്
പരിധിയില്ലാത്ത മഹാ സംശയങ്ങളാൽ
പ്രകൃതിയെ ചോദ്യശരത്തുമ്പിൽ മുട്ടിച്ച്
വിഷമക്കഷായം കൊടുത്തു
വിഷക്കോള് പുറമേക്കെടുത്തെറിയുന്നു ചാർവ്വാകൻ.
ലക്ഷ്യം കുലച്ച ധനുസ്സ് ചാർവ്വാകൻ.
സിദ്ധബൃഹസ്പതിയുത്തരം നല്‍കാതെ
ചക്ഷുസ്സിനാലേ വിടർത്തിയ
മാനസ -
തൃഷ്ണാരവിന്ദം സുഗന്ധം പരത്തുന്നു.
ഉൽക്കമഴയെന്ത് തീത്താരമെ,ന്താകാശ-
മത്ഭുതകൂടാരമായതെന്തിങ്ങനെ ?
എന്താണു വായു ,ജലം ,ഭൂമി
ചൈതന്യ -
ബന്ധുരമായ പദാർത്ഥ പ്രപഞ്ചകം.
അന്ധതയെന്ത്, തെളിച്ചമെന്ത്,
സ്നേഹ-
ഗന്ധികൾ കോർക്കുന്ന സ്ത്രീത്വമെന്ത് ?
ബീജമെന്ത്, അണ്ഡമെന്ത്,
ഉൾക്കാടു കത്തുന്ന
ഞാനെന്ത്, നീയെന്ത്,
പർവ്വതം ,സാഗരം, ഭാനുപ്രകാശം ,
ജനി,മൃതിയിങ്ങനെ നാനാതരം കനൽചോദ്യങ്ങൾ ,
പ്രജ്ഞയിൽ
ലാവ വർഷിക്കെ
വളർന്നു ചാർവ്വാകൻ.
നേരേത് ,കാരണമരത്തിന്റെ നാരായ വേരേത്, നാരേത്
അരുളേതു പൊരുളേത് ?
നരിയാണിയെരിയുന്ന വെയിലത്ത് നിന്നു മഴയത്തിരുന്നു
മണലിൽ നടന്നീറ്റുപുരയിൽ കടന്നു
മരണക്കിടക്കതന്നരികത്തലഞ്ഞു
അന്വേഷണത്തിന്നനന്തയാമങ്ങളിൽ
കണ്ണീരണിഞ്ഞു ചാർവ്വാകൻ.
ബോധം ചുരത്തിയ വാള് ചാർവ്വാകൻ.
ഇല്ല ദൈവം, ദേവശാപങ്ങൾ മിഥ്യകൾ
ഇല്ലില്ല ജാതിമതങ്ങൾ ,
പരേതർക്കു ചെന്നിരിക്കാന്‍
ഇല്ല സ്വർഗ്ഗവും നരകവും
ഇല്ല പരമാത്മാവുമില്ലാത്മമോക്ഷവും.
മുജ്ജന്മമില്ല ,പുനർജന്മമില്ല
ഒറ്റ ജന്മം
നമുക്കീയൊറ്റജീവിതം .
മുളകിലെരിവ്, പച്ച മാങ്ങയിൽ പുളിവ്
പാവലിൽ കയ്പ്പ് ,പഴത്തിലിനിപ്പ്
ഇതുപോലെ നൈസർഗികം മർത്യബോധം
ഇതിൽ ഈശ്വരന്നില്ല കാര്യവിചാരം .
ചാരുവാക്കിന്റെ നെഞ്ചൂക്ക് ചാർവ്വാകൻ.
വേശ്യയും, പൂണൂലണിഞ്ഞ പുരോഹിത വേശ്യനും വേണ്ട
സുര വേണ്ട, ദാസിമാരോടോത്തു ദൈവീകസുരതവും വേണ്ട.
പെണ്ണിനെക്കൊണ്ടു മൃഗലിംഗം ഗ്രഹിപ്പിച്ചു
പുണ്യം സ്ഖലിപ്പിക്കുമാഭാസമേധവും
അമ്മയെക്കൊല്ലുന്ന ശൂരത്വവും വേണ്ട.
ജീവികുലത്തെ മറന്നു ഹോമപ്പുക
മാരിപെയ്യിക്കുമെന്നോർത്തിരിക്കും
വിഡ്ഡി -രാജാവ് വേണ്ട രാജര്‍ഷിയും വേണ്ട .
ചെങ്കോൽ കറുപ്പിച്ച മിന്നൽ ചാർവ്വാകൻ.
അച്ഛനോടെന്തിത്ര ശത്രുത ,
മേലേക്കു രക്ഷപ്പെടുത്തുവാൻ മാർഗം ബലിയെങ്കിൽ
പാവം മൃഗത്തിനെ മാറ്റിപ്പിതാവിനെ സ്നേഹപൂർവ്വം ബലിനൽകാത്തതെന്തു നീ ?
തെറ്റാണു യജ്ഞം, അയിത്തം,പുല,വ്രതം ഭസ്മം പുരട്ടൽ ,
ലക്ഷാർച്ചന ,സ്ത്രോത്രങ്ങൾ
തെറ്റാണു ജ്യോത്സ്യപ്പുലമ്പലും തുള്ളലും
അർത്ഥമില്ലാത്തതീ ശ്രാദ്ധവും ഹോത്രവും
പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു പാഴാക്കിടാതൊറ്റ-
മാത്രയുമത്രയ്ക്കു ധന്യമീ ജീവിതം
വേദനമുറ്റിത്തഴച്ചൊരീ വിസ്മയം
സ്നേഹിച്ചു സ്നേഹിച്ചു സാർത്ഥകമാക്കണം.
പട്ടാങ്ങുണർത്തി നടന്നു ചാർവ്വാകൻ.
മറ്റൊരു സന്ധ്യ ചെങ്കണ്ണനാദിത്യനെ
നെറ്റിയിൽ ചുംബിച്ചു യാത്രയാക്കീടുന്നു
ബുദ്ധിമാന്ദ്യത്താൽ പുരോഹിതക്കോടതി
കല്പിച്ചു, കൊല്ലുകീ ധിക്കാരരൂപിയെ.
കൊന്നാൽ നശിക്കില്ലയെന്നു മണ്‍പുറ്റുകൾ
കണ്ടു പഠിക്കുകയെന്നു പൂജാരികൾ
ദുർവിധി -ചൊല്ലീ നദിയും ജനങ്ങളും
കൊല്ലരുതേ... തേങ്ങി വിത്തും കലപ്പയും.
സർപ്പവും സതിയും
പരസ്പരം പുല്‍കുന്ന ക്രുദ്ധരാത്രി
അപ്പുറത്ത് ആന്ധ്യം മുകർന്ന സവർണനാമഗ്നിഹോത്രി
കെട്ടിവരിഞ്ഞിട്ടു തീയിൽ ദഹിപ്പിച്ചു
ശുദ്ധരിൽ ശുദ്ധനെ നന്മപ്പിതാവിനെ.
തീനാമ്പകറ്റിയൊരൂർജ്ജപ്രവാഹമായ്
ലോകായതക്കാറ്റുടുത്തിറങ്ങികൊണ്ട്‌
രക്തസാക്ഷിക്കില്ല മൃത്യുവെന്നെന്നിലെ ദു:ഖിതനോടു പറഞ്ഞു ചാർവ്വാകൻ .
രക്തസാക്ഷിക്കില്ല മൃത്യുവെന്നെന്നിലെ ദു:ഖിതനോടു പറഞ്ഞു ചാർവ്വാകൻ!!
---------------------------------------------------------------------------------

Monday, December 8, 2014

മതപ്രസംഗം / കുരീപ്പുഴ ശ്രീകുമാർ


കമ്പ്യൂട്ടർ അണച്ച് ...
മിക്സിയിൽ നിന്ന് പകർന്ന് -
ഫ്രിഡ്ജിൽ സൂക്ഷിച്ച
പഴച്ചാർ നുണഞ്ഞ്
യന്ത്രത്തിൽ തുന്നിയെടുത്ത
കുപ്പായമിട്ട്
ജീപ്പിൽ വന്നിറങ്ങിയ
മത പ്രസംഗകൻ
വൈദ്യുതവിളക്കിന്റെ ചോട്ടിൽ
മൈക്കിനു മുന്നിൽ നിന്ന്
ശാസ്ത്രത്തിനെതിരെ
സംസാരിച്ചുതുടങ്ങി ...!
-------------------------

Thursday, November 13, 2014

വാര്‍ത്താകുമാരി / കുരീപ്പുഴ ശ്രീകുമാർ


കമറുദ്ദീന്‍ വാര്‍ത്ത കാണുകയാണ്‌.
മൊസാന്തക്കവിളിലെ
നുണക്കുഴിപ്പൂവ്‌.
മൂക്കിനുകീഴിലെ
പൊടിരോമങ്ങള്‍.
കണ്ണിലെ കമ്പിത്തിരികള്‍
റോസ്‌ ചുവയുള്ള ചുണ്ടുകള്‍
പപ്പയ്‌ക്കാക്കഴുത്ത്
വിരല്‍ തേടുന്ന ചുമലുകള്‍
ആടയില്‍ തെളിയുന്ന
അടിവസ്ത്രസൂചനകള്‍.
കമറുദ്ദീന്‍ വാര്‍ത്ത കാണുകയാണ്‌.
അപകടങ്ങളെയും
യുദ്ധങ്ങളെയും
കമറുദ്ദീന്‍ വെറുത്തു.
കുഞ്ഞുങ്ങളുടെ ശവങ്ങളും
മുറിവേറ്റ ഭടന്മാരും
വാര്‍ത്തവായനക്കാരിയെ
ഒരു നിമിഷമെങ്കിലും മറച്ചാലോ!
വാര്‍ത്തയായാല്‍ മരണം വേണം
പുംബീജങ്ങളെ കൊന്ന്
പകരംവയ്‌ക്കാന്‍
കമറുദ്ദീന്‍റെ കൈതരിച്ചു.
വാര്‍ത്ത വിഴുങ്ങി
വായനക്കാരി പുഞ്ചിരിച്ചിട്ടും
കമറുദ്ദീന്‍
വാര്‍ത്ത കണ്ടുകൊണ്ടേയിരുന്നു.
വാര്‍ത്ത വായിച്ച വനിതയുടെ
പേരെന്തായിരുന്നു?
അല്ലെങ്കിലും ഒരു പേരില്‍
എന്തിരിക്കുന്നു!
ഇതിനിടെ
വാര്‍ത്താകുമാരി കാര്‍ക്കിച്ചുതുപ്പിയതും
കമറുദ്ദീന്‍ നെറ്റിയില്‍
കഫക്കലയണിഞ്ഞതും
എപ്പോഴാണ്‌?

Monday, October 27, 2014

കറുത്ത നട്ടുച്ച / കുരീപ്പുഴ ശ്രീകുമാര്‍

വാക്കെരിയുന്നൊരടുപ്പില്‍ നിന്നും
തീക്കനല്‍ കോരി ഞാന്‍ തിന്നിടുമ്പോള്‍
പൂക്കുന്നതെന്താണു കൂട്ടുകാരീ
ഓര്‍ക്കാപ്പുറത്തൊരു ചെമ്പരത്തി .

ഏതോ ഡിസംബറില്‍ നമ്മള്‍ തമ്മില്‍
പാപവും പുണ്യവും പങ്കു വെച്ചു
ഏതോ കൊടുങ്കാറ്റിലൂര്‍ജമായി
ആലിംഗനത്തില്‍ കിതച്ചുറങ്ങി
രാത്രിയോടൊപ്പമുണര്‍ന്നിരിക്കെ
യാത്രയായ് ചിന്ത തന്‍ ചങ്ങാതികള്‍
ആലപിച്ചന്നു നാം കണ്ണുനീരി ല്‍
ചാലിച്ചെടുത്തോരനുഭവങ്ങള്‍
കാലം കടല്‍ക്കാക്ക കൊണ്ടു പോയി
ജീവിതാസക്തികള്‍ ഭാരമായി
വേനല്‍ വഴിയിലലഞ്ഞു നമ്മള്‍
താഴിട്ട വാതിലില്‍ മുട്ടി നമ്മള്‍
നിഷ്കാസിതയായ് നിലവിളിച്ചീ -
മുറ്റത്തു വീണു മുഖം മുറിഞ്ഞ
സ്വപ്നത്തിനൊപ്പം നടക്കുമെന്നില്‍
യുദ്ധം കെടുത്തിയ സൂര്യനുണ്ട് .
വിങ്ങിക്കരഞ്ഞു നീ എന്റെ നെഞ്ചില്‍
പിന്നെയും പൊള്ളുന്ന ചോദ്യമിട്ടു
ചിങ്ങം വിടര്‍ത്തി നമ്മള്‍ക്കു തന്ന
ഉണ്ണിക്കിരിക്കുവാനെന്തു നല്‍കും ?

ഉണ്ണിക്കിരിക്കുവാന്‍ മുള്‍ത്തടുക്ക്
ഉണ്ണാനുടുക്കാനും പേക്കിനാവ്
ഉണ്ണിക്കുറങ്ങുവാന്‍ നെഞ്ചകത്തെ
ഉമ്മറത്തുള്ള കടുത്ത ചൂട്
ഇല്ലായ്മകള്‍ താളമിട്ടു പാടും
കുഞ്ഞിനു കൂട്ടായ് ഉറക്കുപാട്ട്
നേരിനോടൊപ്പമവന്‍ വളരും
നോവില്‍ നിന്നായുധമേന്തി നില്ക്കും
അച്ഛനെ ചോദ്യങ്ങളാല്‍ തളര്‍ത്തും
മിത്രങ്ങളോടൊത്തു വേട്ടയാടും
അന്നത്തെയുഷ്ണത്തിനെന്തുത്തരം
അന്നത്തെ അമ്മയ്ക്കുമെന്തുത്തരം.

വാക്കെരിയുന്നൊരടുപ്പില്‍ നിന്നും
തീക്കനല്‍ കോരി ഞാന്‍ തിന്നിടുമ്പോള്‍
ഓര്‍ക്കുവാനെന്തുണ്ടു കൂട്ടുകാരീ
കാക്കക്കറുപ്പുള്ള നട്ടുച്ചകള്‍ .

Sunday, October 19, 2014

നഗ്നകവിതകള്‍ / കുരീപ്പുഴ ശ്രീകുമാർ



പദ്യപാരായണം
*
ചെസ്‌റ്റ് നമ്പര്‍
വണ്‍ സീറോവണ്‍
ഓണ്‍ ദ് സ്‌റ്റേജ്‌.
ഫസ്‌റ്റ് സ്റ്റാന്‍ഡേര്‍ഡിലെ
രാഹുല്‍ വര്‍മ
മൈക്കിന്‍റെ മുന്നില്‍ വന്ന്
കരഞ്ഞുപറഞ്ഞു-
കാളീ കാളിമയാര്‍ന്നോളേയെന്‍
കാമം തീര്‍ക്കാനുണരൂ.
*
നാടകമത്സരം
*
ജഡ്‌ജസിന്‍റെ ശ്രദ്ധയ്‌ക്ക്...
ചെസ്റ്റ് നമ്പര്‍
ടൂ സീറോ ടൂ
ഓണ്‍ ദ്‌ സ്റ്റേജ്
സംവിധായകന്‍
ഗോപി മാഷ്‌
ശിഷ്യരോടു പറഞ്ഞു-
ഇടയ്‌ക്കിടയ്‌ക്ക്
സംഭാഷണം
അത്യുച്ചത്തില്‍ പറയണേ
എങ്കിലേ
ജഡ്‌ജസ്‌ ഉണരൂ.
*
ഭരതനാട്യം
*
ചെസ്‌റ്റ് നമ്പര്‍
ത്രീ സീറോ ത്രീ
ഓണ്‍ ദ്‌ സ്‌റ്റേജ്‌
വേഷം കമനീയം
ആകര്‍ഷകം ആഭരണം
തരികിടതോം
കിടതോം കിടതോം
തിത്തരികിടതോം
തരികിടതോം
എ ഗ്രേഡ്‌
നൃത്തക്കാരിക്ക്
പ്രൈസ്‌മണി
പലിശക്കാരന്‌.
*
കവിത രചന
*
വിഷയം ഗംഭീരം
മയിലമ്മ മനസ്സില്‍ വരുമ്പോള്‍.
പത്തുപേര്‍
മയിലിനെക്കുറിച്ചും
നാലുപേര്‍
മയിലിരുന്ന മരത്തിലെ
കുയിലിനെക്കുറിച്ചും എഴുതി.
വിഷയം നല്‍കിയ മാഷ്‌
ഒരു പാവത്തിനെ നോക്കി ചിരിച്ചു
പ്ലാച്ചിമടയിലെ മയിലമ്മ.
*
കഥാപ്രസംഗം
*
അതാ
അങ്ങോട്ടു നോക്കൂ
പാല്‍ക്കുടമേന്തിയ
ഒരു പെണ്‍കുട്ടി.
ഇതാ
ഇങ്ങോട്ടു നോക്കൂ
കാഞ്ഞാവിന്‍ കമ്പുമായി
ഒരു ആട്ടിടയന്‍.
വിധികര്‍ത്താക്കള്‍
തിരിഞ്ഞും പിരിഞ്ഞുേം നോക്കി
ആരെയും കണ്ടില്ല.
അങ്ങനെയാണ്‌
കഥാപ്രസംഗമത്സരത്തില്‍ നിന്ന്
എ ഗ്രേഡ്‌ ഔട്ടായത്‌.
*
മാര്‍ഗംകളി
*
മാര്‍ഗംകളി മത്സരം
ആരംഭിക്കുകയാണ്‌.
സ്റ്റേജിനു മുന്നില്‍
നിലംപറ്റിക്കിടക്കുന്ന
ഫോട്ടോഗ്രാഫര്‍മാര്‍
അവിടെനിന്നും എഴുന്നേറ്റ്
വശങ്ങളിലേക്ക്
മാറി നില്‍ക്കേണ്ടതാണ്‌.

Friday, October 17, 2014

അമ്മമലയാളം/കുരീപ്പുഴ ശ്രീകുമാര്‍


കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ
യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍
ഞെട്ടിത്തെറിച്ചു തകര്‍ന്നു ചോദിക്കുന്നു
വിറ്റുവോ നീ എന്റെ ജീവിതഭാഷയെ.
ഓലയും നാരായവും കാഞ്ഞിരത്തിന്റെ
ചോലയില്‍ വച്ചു നമിച്ചു തിരിഞ്ഞൊരാള്‍
ആദിത്യനേത്രം തുറന്നു ചോദിക്കുന്നു
ഏതു കടലില്‍ എറിഞ്ഞു നീ ഭാഷയെ.
ചിഞ്ചിലം നിന്ന് ചിലങ്കകളൂരീട്ട്
നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാള്‍
ചുട്ടുവോ നീ എന്റെ കേരളഭാഷയെ.
വീണപൂവിന്റെ ശിരസ്സ്‌ ചോദിക്കുന്നു
പ്രേമസംഗീത തപസ്സ് ചോദിക്കുന്നു
ചിത്രയോഗത്തിന്‍ നഭസ്സ് ചോദിക്കുന്നു
മണിനാദമാര്‍ന്ന മനസ്സ് ചോദിക്കുന്നു
പാടും പിശാച് ശപിച്ചു ചോദിക്കുന്നു
പന്തങ്ങള്‍ പേറും കരങ്ങള്‍ ചോദിക്കുന്നു
കളിയച്ഛനെയ്ത കിനാവ് ചോദിക്കുന്നു
കാവിലെ പാട്ടിന്‍ കരുത്ത് ചോദിക്കുന്നു
പുത്തരിച്ചുണ്ടയായ് ഗോവിന്ദ ചിന്തകള്‍
പുസ്തകം വിട്ട് തഴച്ചു ചോദിക്കുന്നു
എവിടെയെവിടെ സഹ്യപുത്രി മലയാളം
എവിടെയെവിടെ സ്നേഹപൂര്‍ണ്ണ മലയാളം.
മലിനവസ്ത്രം ധരിച്ച്, ഓടയില്‍ നിന്നെണീറ്റ്
അരുതരുത് മക്കളേയെന്ന് കേഴുന്നു
ശരണഗതിയില്ലാതെ അമ്മമലയാളം
ഹൃദയത്തില്‍ നിന്നും പിറന്ന മലയാളം.
ആരുടെ മുദ്ര, ഇതാരുടെ ചോര
ആരുടെ അനാഥമാം മുറവിളി
ആരുടെ നിലയ്ക്കാത്ത നിലവിളി
അച്ഛന്റെ തീമൊഴി, അമ്മയുടെ തേന്‍മൊഴി
ആരോമല്‍ ചേകോന്റെ അങ്കത്തിരുമൊഴി
ആര്‍ച്ചയുടെ ഉറുമിമൊഴി, ചെറുമന്റെ കനല്‍മൊഴി
പഴശ്ശിപ്പെരുമ്പടപ്പോരിന്‍ നിറമൊഴി
കുഞ്ഞാലി വാള്‍മൊഴി, തച്ചോളിത്തുടിമൊഴി
തോരാതെ പെയ്യുന്ന മാരിത്തെറിമൊഴി.
തേകുവാന്‍ ,ഊഞ്ഞാലിലാടുവാന്‍
പൂനുള്ളിയോടുവാന്‍ ,വിളകൊയ്തു കേറുവാന്‍
വിത്തിടാന്‍ ,സന്താപ സന്തോഷ-
മൊക്കെയറിയിക്കുവാന്‍
തമ്മില്‍ പിണങ്ങുവാന്‍ ,പിന്നെയുമിണങ്ങുവാന്‍
പാടുവാന്‍ ,പഞ്ചാര കയ്പ്പേറെ-
യിഷ്ടമെന്നോതുവാന്‍
കരയുവാന്‍ ,പൊരുതുവാന്‍ ,ചേരുവാന്‍
ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന നന്മയാണ്
അമ്മമലയാളം, ജന്മമലയാളം.
അന്യമായ് പോകുന്ന ജീവമലയാളം.
ഓര്‍ക്കുക,അച്ഛനും അമ്മയും
പ്രണയിച്ച ഭാഷ മലയാളം
കുമ്പിളില്‍ കഞ്ഞി വിശപ്പാറ്റുവാന്‍
വാക്കു തന്ന മലയാളം
പെങ്ങളോടെല്ലാം പറഞ്ഞു
തളിര്‍ക്കുവാന്‍ വന്ന മലയാളം
കൂലി പോരെന്നതറിഞ്ഞു പിണങ്ങുവാന്‍
ആയുധം തന്ന മലയാളം.
ഉപ്പ്, കര്‍പ്പൂരം, ഉമിക്കരി
ഉപ്പേരി തൊട്ടു കാണിച്ച മലയാളം.
പുള്ളുവന്‍ ,വീണ, പുല്ലാങ്കുഴല്‍
നന്തുണി ചൊല്ലു കേള്‍പ്പിച്ച മലയാളം.
പൊട്ടിക്കരഞ്ഞു കൊണ്ടോടി വീഴുന്നു
കഷ്ടകാലത്തിന്‍ കയത്തില്‍
രക്ഷിച്ചിടേണ്ട കൈ കല്ലെടുക്കുമ്പോള്‍
ശിക്ഷിച്ചു തൃപ്തരാകുമ്പോള്‍
ഓമനത്തിങ്കള്‍ കിടാവ് ചോദിക്കുന്നു,
ഓണമലയാളത്തെ എന്തുചെയ്തു
ഓമല്‍മലയാളത്തെ എന്തുചെയ്തു.

Tuesday, October 7, 2014

സുപ്രഭാതം / കുരീപ്പുഴ ശ്രീകുമാർ



മദ്യശാല
തുറക്കുന്നതേയുള്ളു
ബുദ്ധിജീവി,
അധ്യാപകന്‍,
മാന്ത്രികന്‍,
ഗുഹ്യരോഗി,പ്രസംഗകന്‍,
യാചകന്‍
ഒക്കെയും
വന്നിരിക്കുന്നതേയുള്ളു,
ഭിത്തിയില്‍ സില്‍ക്ക്
പുഞ്ചിരിക്കുന്നു.
മദ്യശാല
തുടങ്ങുന്നതേയുള്ളു.

ഗ്രന്ഥശാല
തുറക്കുന്നതേയില്ല.

വിക്‌ടര്‍ യൂഗോ,നെരൂദ
കവാബത്ത,
മുക്തിബോധ്,
ഖണ്ഡേക്കര്‍,
ചങ്ങമ്പുഴ,
സുപ്രിയര്‍
കാത്തിരിക്കുന്നതേയുള്ളു.
പുസ്‌തകത്തില്‍
പൂക്കാലം മുഴങ്ങുന്നു.
ഗ്രന്ഥശാല തുടിക്കുന്നതേയില്ല.

ദൃശ്യമിങ്ങനെ
കാകോളമുണ്ണവേ
സുപ്രഭാതം
തിനന്തോം
തിനന്തിനോം.

Saturday, September 27, 2014

കവിത ഇങ്ങനെ /കുരീപ്പുഴ ശ്രീകുമാർ

കണ്‍കളില്‍  കനലുള്ള കവിത
കനലിലെന്‍  കണ്ണുള്ള  കവിത
പുകയുന്ന കവിത
എരിയുന്ന കവിത
സിരകളില്‍  ലാവയായ്‌
ഒഴുകുന്നു  കവിത .

നിറയുന്ന നോവിലെന്‍
വിറയാര്‍ന്ന കയ്യിലേ -
യ്ക്കൊഴുകി  വീഴാറുള്ള കവിത
ഇടിമുഴക്കം പോലെ
ഒരു  നടുക്കത്തോടെ
ഇടറി  ഓടാറുള്ള കവിത

കരയുന്ന  രാത്രിയില്‍
പിരിയാതിരുന്നെന്റെ
മിഴിയൊപ്പിടാറുള്ള  കവിത .

മുറിവേറ്റ  പ്രജ്ഞയില്‍
നറുനിലാവായ്  വീണു
പുണരുന്നു  ജീവന്റെ  കവിത

കുരിശും ചുമന്നു ഞാന്‍
കയറവേ  ചാട്ടവാ -
റടിയില്‍ ചിരിക്കുന്നു കവിത .

പെരുവഴിയില്‍
പന്തങ്ങളാളവേ , എന്തിനോ
പിറകേ നടക്കുന്നു  കവിത .
ഒറ്റ  മുലയില്‍  വിഷമുള്ള കവിത
മറുമുലയില്‍  അമൃതുള്ള കവിത .

കരയുന്ന കവിത
പിരിയാത്ത കവിത
ഹൃദയത്തിലാണിയായ്
തറയുന്നു  കവിത .

ചന്ദ്രവളയങ്ങള്‍  മുഴങ്ങുന്ന സന്ധ്യയില്‍
ചെഞ്ചോര പൊടിയുന്ന വാക്കുകള്‍  വറുക്കവേ
നെഞ്ചില്‍  ചവിട്ടുന്നു  കവിത

ചെണ്ടമേളത്തിലെന്‍  ചിന്തകള്‍  ഭ്രാന്തമായ്
വിങ്ങുമ്പൊളുറയുന്നു  കവിത

ഒരു കൈയില്‍  വാളുള്ള  കവിത
മറുകൈയില്‍  പൂവുള്ള  കവിത

മുറിവിലെരുവിറ്റിറ്റു വീ -
ണലറുമ്പോഴെന്നിലേ -
യ്ക്കിഴയുന്നു  ശീതാര്‍ദ്ര  കവിത
വെറുതെ നടക്കവെ
കദനത്തിലേയ്ക്കു തീ
മഴയായിപ്പെയ്യുന്നു  കവിത

തല മടിയില്‍ വച്ചിതാ
തഴുകുന്നു , പിന്നെയും
കരയുന്നു  ശോകാര്‍ദ്രകവിത ,
ഇടനെഞ്ചു പൊട്ടി  ഞാന്‍
പാടവേയക്ഷര -
ക്കുരവയായ്  നിറയുന്നു കവിത

കവിതയസ്വസ്ഥത
കവിതയെന്‍  സ്വസ്ഥത
പൊരുളിന്നമൂര്‍ത്ത വികാരസംഗീതിക
കവിതയാത്മാര്‍ത്ഥത
കവിത വിശ്വസ്തത
കവിതയെന്‍ പ്രാണനോവിന്റെ പരമ്പര .

കൈലാസന്‍ / കുരീപ്പുഴ ശ്രീകുമാര്‍



മഴയത്തും  വെയിലത്തും
ഇരുളത്തും  ന് ലാവത്തും
പുഴമൂളും    കടവത്തും
റെയിലിന്റെ  പുരികത്തും
പുരചോരും   മിഥുനത്തും
കുടയില്ലാത്തെരുവത്തും
ഒരുപോലെ   ചിരിചിന്നി
അയലിന്റെ  വല  പിന്നി
ചൂടാറാപ്പെട്ടിയിലെ
ചോറായി  കൈലാസന്‍ .

മണലിന്റെ   മരണത്തില്‍
കൊടികുത്തും  കനലായി
ഫയലെല്ലാം  മലയാളം
വയലിന്റെ  ലയമേളം
നദിവറ്റും  കാലത്ത്
പ്രതിഷേധക്കലിയായി
മതബോംബിന്‍  മാറത്ത്
നിര്‍വീര്യച്ചിമ്മാനി
നടനടയായ്   നാട്ടിന്റെ
നടുവേപോയ്‌   കൈലാസന്‍ .

ഗ്രഹജാലം   നക്ഷത്രം
കുഴലിന്മേല്‍  കണ്ണാടി
ഹൃദയത്തില്‍   ടാഗോറും
വനഫൂലും  ഇഖ്ബാലും
തലതല്ലും  കടലായി
സിരയേറി  തുള്ളുമ്പോള്‍
മുടികത്തും  തീയായി
ഇമതോറും   മുത്തുമ്പോള്‍
വിരലറ്റം  ബ്രഷ് ഷാക്കി
ലിപിയുന്നു    കൈലാസന്‍ .

ആകാശം   മിഠായി
സാറാമ്മ  കനവായി
സുഹറാന്റെ   കൈപ്പടത്തില്‍
മഞ്ചാടി   മൈലാഞ്ചി
തോമാന്റെ    തോളത്ത്
പൊന്‍കുരിശിന്‍    മിന്നായം
അകലങ്ങള്‍   ബന്ധിക്കും
കനകത്തിന്‍   കണ്ണിയായി
നെടുനാമ്പായ്  പോസ്റ്ററിലെ
നിണവരയായ്   കൈലാസന്‍ .

ഭൂലോകം   നാവില്‍വെച്ച്
പുകയാതെ  പുകയുന്നു
ദു:ഖിതനായ്     പുകയൂതി
തിരിയാതെ   തിരിയുന്നു
മിഴിരണ്ടും   രണ്ടാള്‍ക്ക്‌
വഴിച്ചൂട്ടായ്    നല്‍കുന്നു
എഴുതാതെ    മൊഴിയാതെ
പിരിയുന്നു   കൈലാസന്‍ .
കുഞ്ഞാടായ്   കൊടുമരണം
പച്ചിലയായ്‌   കൈലാസന്‍ .

Thursday, September 25, 2014

മഷി / കുരീപ്പുഴ ശ്രീകുമാര്‍



മഷിയെന്നാല്‍ വെളുപ്പല്ല
പച്ചയല്ല
നീലയല്ല
മഷിയെന്നാല്‍ മഞ്ഞയല്ല
വയലറ്റല്ല.

മഷിയെന്നാല്‍ കറുപ്പാണ്
കറുപ്പിന്റെ ചുവപ്പാണ്
തവിട്ടു പാടങ്ങള്‍ തീര്‍ത്ത
പച്ചയുമാണ്.

കറുപ്പെന്നാല്‍ കുന്നിറങ്ങി
നിലാവെള്ളം വരും രാവില്‍
അണപൊട്ടിച്ചൊഴുകുന്ന
ലാവണ്യബോധം.

കിളികള്‍ക്കും, വെളുക്കനെ
ചിരിക്കുന്ന പൂവുകള്‍ക്കും
ഇടം നല്‍കി രസിക്കുന്ന
സുരക്ഷാ ഗേഹം.

ഒരു തുള്ളി മഷിയെന്നാല്‍
മലയോളം പ്രതിഷേധം
അതിനുള്ളില്‍
മഹാശാന്ത സമുദ്രസ്‌നേഹം.

മഷിക്കുള്ളില്‍ മുഷിയാത്ത
പ്രണയം, ചുംബനം, രതി
ഉഷസ്സിന്റെ മുഖം, ദുഃഖം
സമരതന്ത്രം.

മഷിയെന്റെ മനസ്സാണ്
ശിരസ്സാണ്
തീപിടിച്ച കടലാസായ് പറക്കുന്ന
കവിതയാണ്.

അറേബ്യന്‍ രാത്രി / കുരീപ്പുഴ ശ്രീകുമാര്‍



പ്രണയനോവിന്റെ വില്പനക്കാരിയാം
യുവതി , സന്ധ്യ ക്ഷണിക്കുമീ ഏപ്രിലില്‍
വിമുഖീ മീനം മൊബൈല്‍ഫോണുപേക്ഷിച്ച്
എയര്‍ അറേബ്യയില്‍ കേറുമീരാത്രിയില്‍
കടലിനക്കരെ കാറ്റു തീകൂട്ടിയ
കനല്‍ മണല്‍ച്ചെമ്പുവട്ടളം പൊള്ളുന്നു
ഒരു യുവാവ് പൊടിക്കാറ്റിലേകനായ്
കവിതപോലുമില്ലാതെയലയുന്നു .

അകലെ റബ്ബറും മണ്ടരിത്തെങ്ങുമായ്
പുഴകള്‍ വറ്റിയ ജന്മനാടെങ്കിലും
അതിമനോഹരം
വൈദ്യുതീച്ഛെദനം
മികവുയര്‍ത്തുന്ന മിന്നാമിനുങ്ങുപോല്‍

ഒരുവളുണ്ട്‌ നിറം പോയ മാക്സിയാല്‍
ഉടല്‍ മറച്ചും കരച്ചില്‍ തുടച്ചും
പിടിവിടാത്ത പനി , ചുമ , ദുസ്സഹം
കഠിനജീവിതം നെയ്തുതീര്‍ക്കുന്നവള്‍
ഇരുളിലുണ്ട് കിടപ്പുമുറിയിലെ
മുകുളബള്‍ബില്‍ പ്രകാശപ്രതീക്ഷകള്‍

ഇമയടയ്ക്കുവാനാകാപ്പണി
അതിന്നിടയിലൊട്ടൊരു -
കോമയില്‍ വിശ്രമം
സോക്സ്‌ പാരിജാതംപോല്‍ മണക്കുന്ന
ലേബര്‍ ക്യാമ്പ്
സുഹൃത്തിന്‍ ഖരാനയില്‍
ഘോരമാരി .
നനയുണങ്ങാനിട്ട
മേഘമെല്ലാം പറന്ന തെളിമാനം .

കുളിവരുത്തിപ്പുറത്തിരങ്ങുമ്പോ
ഴോ
വലിയ പ്ലേറ്റില്‍ ഖുബ്ബുസ്സുപോലമ്പിളി
ഉപമയെ മരുക്കാദു കേറാന്‍വിട്ട്
തിരികെയെത്തി ഞാന്‍
കൈഫോണെദുക്കുന്നു .

അകലെയെന്റെ പെണ്ണ്
ഓമലേ
കാണുവാന്‍ കഴിയുമോ
നിനക്കീ പൂര്‍ണചന്ദ്രനെ ?
കഴിയുമല്ലോ ,
ശരി ,യെങ്കിലിത്തിരി
ഇടതുമാറി മുന്നോട്ടു നില്‍ക്കുക
അടിപൊളി .
എന്‍റെ പെണ്ണെ വെണ്‍തിങ്കളില്‍
വളരെ നന്നായ്
തെളിഞ്ഞുകാണാം നിന്നെ .

അതുശരി
അത്ഭുതം തന്നെയേട്ടനെ
ഇവിടെ നിന്നു ഞാന്‍
കാണുന്നു ചന്ദ്രനില്‍ .

വാക്കുമുറിഞ്ഞു ചില്ലിക്കാശുമില്ലെന്നു
ബാക്കി മൌനത്താല്‍ മൊഴിഞ്ഞു സെല്ലെങ്കിലും
ഇരുവരങ്ങനെ കണ്ടുനില്‍ക്കുന്നുണ്ട്
കടലിനക്കരെയിക്കരെ സ്തബ്ധരായ് .