Showing posts with label ഇടപ്പള്ളി രാഘവൻ പിള്ള. Show all posts
Showing posts with label ഇടപ്പള്ളി രാഘവൻ പിള്ള. Show all posts

Friday, April 8, 2016

മുറ്റത്തെ തുളസി/ ഇടപ്പള്ളി രാഘവൻ പിള്ള


മന്ദിരാങ്കണം തന്നിൽ മഞ്ജുകൽത്തറയ്ക്കുള്ളിൽ
മന്ദമാരുതാശ്ലേഷമേറ്റുകൊണ്ടാടീടുന്ന

മംഗളേ, വ്യന്ദേ, ദേവീ, മംഗളം; ഭവതിയെൻ
മങ്ങിടും മനസ്സിനു മാറേറ്റമേറ്റീടുന്നു

ഉണ്ടു ഞങ്ങളിൽച്ചിലഭാരതീയാദർശത്തിൻ
തുണ്ടുകളിനി,യെന്നാലൊന്നതു നീ താനല്ലേ ?

കുന്ദാദിലതകളും നന്ദനോദ്യാനത്തിലെ
മന്ദാരദാരുക്കളും മന്ദരാം തവ മുമ്പിൽ;

എത്രയോ ജന്മം പാഴിൽ പോക്കി നീ, നീയായിട്ടി-
ങ്ങെത്തുവാനെന്ന കാര്യമോർക്കുന്നീലവർ തെല്ലും!

പ്രാണവായുവിങ്ങേറ്റം നിന്നിലപ്പാശ്ചാത്യർക്കു
കാണുവാൻ കഴിവാർന്ന കാലത്തിൻ മുമ്പ് തന്നെ

കീർത്തനം ചെയ്തു പോന്നു താവകമാഹാത്മ്യത്തെ-
ക്കീർത്തനീയന്മാരെന്റെ പൂർവ്വികർ പുണ്യാത്മാക്കൾ

മാനസം കുളിർപ്പിക്കും സൂനമോ സുഗന്ധമോ
തേനൊലിപ്പഴങ്ങളോ നിന്നിലി,ല്ലെന്താണതിൽ ?

താവകദലങ്ങളും കൂടവേ വരിഷ്ഠമാം
പൂവുകളായിട്ടല്ലേ ചൊൽവതെ,ന്തതിശ്രേഷ്ഠം ?

പിച്ചകവല്ലി നിത്യം നിന്നെയങ്ങിടയ്ക്കിടെ-
പ്പുച്ഛമായ് നോക്കിക്കൊണ്ടു പുഞ്ചിരിതൂകുന്നുണ്ടാം

അംഗസൗഭാഗ്യം , പക്ഷേ, തെല്ലു തേ കുറഞ്ഞാലു-
മെങ്ങിനെവയ്ക്കുണ്ടാം ദേവി തൻ മനശ്ശുദ്ധി !

നിൻ ഗളം കാഴ്ച്ചവച്ചിട്ടീശ്വരസമ്പ്രീതിയെ
ഞങ്ങളീ നിക്യഷ്ടന്മാർ നാൾക്ക് നാൾ തേടീടുന്നു;

തെല്ലുമില്ലിതിൽത്തെറ്റീബ്ഭാരതാരാമത്തിലെ-
പ്പുല്ലുകൾപോലും പോക്കീ ജീവിതം പരാർഥമായ്;

സ്വാർത്ഥതപ്പിശാചിതൻ ത്യഷ്ണയെക്കെടുത്തുവാൻ
ചോർത്തിടും നരാധമർ സോദരഹ്യദ്രക്തവും !

നന്നിതു; തവ നാമ്പുനുള്ളിയങ്ങെടുത്താലു-
മൊന്നിനു രണ്ടായിട്ടു നാളേ നീയേന്തീടുന്നു;

തങ്കരങ്ങളാൽ നിന്നിൽ തങ്കനീരാളം ചാർത്തും
പങ്കജരമണൻ പോയ് സിന്ധുവിൽപ്പതിക്കുമ്പോൾ

കായസംശംദ്ധിചെയ്തു നിർമ്മല വസ്ത്രം ചാർത്തി
കാർകുഴൽ ചീകിക്കെട്ടിക്കാഞ്ചനസുമം ചൂടി

ലോലമോഹനമായ ഫാലദേശത്തിൻ മധ്യേ
ചാലവേ വിഭൂതിയാൽ നേരിയ കുറിയിട്ടു

പിഞ്ചിളം പ്രായം തന്നിൽ മുത്തശ്ശി ചൊല്ലിക്കേട്ട
നെഞ്ചകം കുളിർത്തിടും കീർത്തനം പാടിപ്പാടി

എത്തിടും നിന്നന്തികേ കൈത്തലംതന്നിൽ കത്തും
കൈത്തിരിയേന്തിക്കൊണ്ടെന്നുത്തമവധൂടിയാൾ

മങ്കയാളതു നിൻ പാദപങ്കജേവച്ചു
കങ്കണാരവം ചിന്നും തൻ കരം രണ്ടും കൂപ്പും

അന്യനു ലഭിക്കയില്ലീദ്യശം ഭാഗ്യം; പാർത്താൽ
ധന്യ നീ, നിന്നോടെനിക്കുണ്ടു, തെല്ലഭ്യസൂയ !
------------------------------------------------------
 

Thursday, September 18, 2014

അപരാധി / ഇടപ്പള്ളി രാഘവൻ പിള്ള





അപരാധിയാണു ഞാൻ, ലോകമേ, നി-
ന്നനുകമ്പയെന്നിലൊഴുക്കിടേണ്ടാ!
അകളങ്കഹൃത്തുക്കളൊന്നുപോലും
തകരാതിരുന്നതില്ലിത്രനാളും
കരയരുതംബുകണികയെങ്കിൽ
സുരപഥമെത്താൻ കൊതിച്ചുകൂടാ;
പരിതൃപ്തിതന്റെ കവാടദേശം
പരുഷപാഷാണപ്രകീർണമത്രേ!
പ്രണയവിവശയായ്ത്തീരുവോരെൻ-
വ്രണിതഹൃദയത്തിൻ മൗനഗാനം
സഹജരേ, നിങ്ങളോടല്ല, ശൂന്യം,
ബധിരതൻമുന്നിലായിരുന്നുച
അഴകിന്റെ തൂവെള്ളിക്കിണ്ണമെല്ലാ-
മഴലുനിറഞ്ഞവയായിരുന്നു;
സ്ഫടികാഭമാകുമരുവികൾത-
ന്നടിയെല്ലാം പങ്കിലമായിരുന്നു!
നരജന്മം തന്ത്രീരഹിതമാകു-
മൊരുവീണ,യെന്തിനെന്നാരറിഞ്ഞു!
പരിശുദ്ധപ്രേമപ്പൊൻകമ്പി കെട്ടി-
പ്പലവട്ടം ഞാനതിൽ പാടിനോക്കി;
ഒരു കൊച്ചുതാരകം വാനിൽനിന്നെൻ-
സിരകളിലുന്മേഷച്ചാറൊഴുക്കി;

പരമാനന്ദത്തിലുറഞ്ഞു ഞാനെൻ-
പരമാർത്ഥമെല്ലാം മറന്നുപോയീ!
മമ ചിത്തം ബിംബിച്ചിരുന്നതാമാ
മലിനതയറ്റ മുകുരംതന്നിൽ
ഉലകിന്റെയോരോ വശത്തേയും ഞാൻ
ചലനചിത്രോപമം കണ്ടിരുന്നു;
ശരിയെന്നാലോർത്തതില്ലിത്തരത്തി-
ലൊരു ചിത്രം ഭീകരം കാണുമെന്നായ്!
വളരുമെൻകണ്ണീരുറവൊലിച്ച-
ക്കുളിർചില്ലിൽ വീണ, തിരുണ്ടുപോയി!
കനകതാരാഭമാമംബരത്തിൽ
ഘനതതി കാളിമ പൂശിടുമ്പോൾ,
കഴുകി ഞാനക്കരിയൊക്കെയുമെൻ-
കദനത്തിൻ കണ്ണുനീർ വീഴ്ത്തിവീഴ്ത്തി;
ഇനിയതുമില്ലാ വെളിച്ചമേ, യെ-
ന്നരികിൽ നിൻ പൊൻകരം വീശിടേണ്ടാ!
തഴുകുമിക്കൂരിരുൾതന്മടിയിൽ
തലചായ്ച്ചു ഞാനൊന്നുറങ്ങിടാവൂ!