Showing posts with label ഹബ്രൂഷ്. Show all posts
Showing posts with label ഹബ്രൂഷ്. Show all posts

Monday, October 27, 2014

വരികള്‍ക്കിടയില്‍.. / ഹബ്രൂഷ്

ഭക്ഷണത്തെ കുറിച്ചും
പട്ടിണിയെ കുറിച്ചുമെഴുതുമ്പോള്
‍വരികള്‍ക്കിടയില്‍
നല്ല പോലെ അകലമിടുക

വര്‍ഗീയത, മതേതരത്വം..
എന്നിവയെ കുറച്ച് എഴുതുമ്പോഴും

കളിയും, കാര്യവും
വേശ്യയും, പ്രണയവും
നഗരവും, ചേരിയും
വരികളില്‍,
അകലങ്ങളില്‍ തന്നെ കിടക്കട്ടെ..

സ്വാര്ത്വരും , പീഡിതരും
വേറെ വരികളില്‍..

യുദ്ധം,
സമാധാനം,
സ്വാതന്ത്ര്യം
വിപ്ലവം, സമത്വം
ഇവയെ കുറിച്ച് എഴുതുമ്പോഴും
വരികള്ടെ അകലങ്ങളെ മറക്കരുത്.

എന്തെന്നാല്‍..
ഒരു കുമ്പസാരക്കൂട്ടിലെന്ന
പോലെകറുത്ത്, ഉരുണ്ട് കൂടി,
കണ്ണുകള്‍ കലങ്ങുന്നത് വരെ
വരികള്‍ക്കിടയില്‍,
നമുക്ക് പെയ്തു തീരാനുള്ളതാണ്!

പേര് ഉരിയുമ്പോള്‍ / ഹബ്രൂഷ്,

അറിവില്ലായ്മയുടെ
വിസ്മയങ്ങളില്‍
അസ്വസ്ഥരായവരാകുമോ
സൌകര്യങ്ങള്‍ക്ക് വേണ്ടി
പേരുകള്‍ നിര്‍മിച്ചത്

ഇല്ലെങ്കില്‍ ,
ഉള്ളിലൊരു ലോകത്തെ
ഒറ്റനനവില്‍ കൂട്ടി നിര്‍ത്തി
അലയലയായി കരയിലേക്ക്
കഥകള്‍ മെനയുന്ന ഒന്നിനെ
നമ്മള്‍ ' കടല്‍ ' എന്ന വാക്കില്‍
തളച്ചിടുമോ

പേരില്ലാതെ വളര്‍ന്നവനെപ്പോലെ
ഒരു നാള്‍ ചന്ദ്രന്‍ ഉയരുമ്പോള്‍
കണ്ണില്‍ നിന്ന് രക്തധമനിയിലൂടെ
മുങ്ങിയും താണും
പെരുവിരലിലേക്ക് നീങ്ങുന്നുണ്ട്
ഒരു നിലാവെട്ടം

വിരല്‍ ചൂണ്ടിപ്പപഠിച്ച
'മഴ' യാണിതെന്നോര്‍ക്കാതെ
അതിലെക്കൊന്നിറങ്ങി നിന്നാല്‍
നെഞ്ചിനു പിന്നിലെ മുറ്റം നിറയെ
മഴപ്പൂക്കളൊരു വസന്തംതീര്‍ക്കും
അവയ്ക്ക് മീതെ മനസ്സ്
ഭാഷയില്ലാത്ത സഞ്ചാരങ്ങളുടെ
നാനാര്‍ഥങ്ങള്‍ വിതറും

ചെടികളുടെ പേരുകള്‍ മറന്നു
തോട്ടത്തിലെക്കൊന്നു നോക്കിയാല്‍ മതി
അവ ഓടി വന്നു
കൈവലിച്ചുകൊണ്ട് പോയി
ചെടിയുടെ വേരിലൂടെ,
തണ്ടിലൂടെ കടത്തി വിട്ട്
പൂവിന്റെ ഇതളുകള്‍ക്ക്‌ നടുവില്‍
കഴുത്തറ്റം വരെയാക്കി
പിടിച്ചു നിര്‍ത്തും

പക്ഷെ ,
ഏറെ അതിശയിപ്പിക്കുന്നത്,
ഈ 'ഞാന്‍ ' എന്ന പദം
ഒന്ന് മാറ്റി വെക്കുമ്പോള്‍
തലങ്ങും വിലങ്ങും
സഞ്ചരിച്ചു പെരുകുന്ന
സൌരയൂധങ്ങളില്‍
ധൂളിയായ് അമരുന്ന
ആ ഒറ്റ വാക്കില്‍
എങ്ങിനെയാണ് ഞാന്‍ തളക്കപ്പെട്ടത് !

Monday, October 20, 2014

മൈലാഞ്ചിപച്ച / ഹബ്രൂഷ്

അങ്ങിനെ ചില രാത്രികളില്‍

ഉമ്മ വരും
അത്തര് മണക്കുന്ന ഇരുമ്പ് പെട്ടി തുറന്നു
വിശേഷ ദിവസങ്ങളില്‍
ഉടുത്തിരുന്ന മൈലാഞ്ചിപച്ച
സാരിയുടുത്ത് !

‘ നാടോടി നടന്നു മെലിഞ്ഞു പോയല്ലോ ‘
എണ്ണ തേക്കാതെ മുടി ചെമ്പിച്ഛല്ലോ ‘
മൊല്ലാക്ക തന്ന ഏലസ്സ്
അരയില്‍ ഉണ്ടെന്നു ഉറപ്പിക്കും
തലയില്‍ നാവു തൊടുവിച്
തല വിശര്‍ത്തെന്നു അറിയും..

ഉണ്ടാക്കും,
ഒരു ആഴമില്ലാത്ത കുഞ്ഞുകുളം
കുളക്കരയില്‍ ചുറ്റിലും നീണ്ടു പരക്കുന്നത്
കേട്ടുറങ്ങിയ കഥയിലെ
പൂക്കള്‍ നിറഞ്ഞ കുഞ്ഞുനാടുകളായിരിക്കും

കാലിട്ടടിച്ച്ചു
നീന്തിതുടിക്കുമ്പോള്‍
തൊട്ടില്‍ പോലെ, ഉമ്മ-
കുളത്തെ ആട്ടി കൊണ്ടിരിക്കും

പിന്നെ,
അടുപ്പില്ലാതെ തന്നെ , തീ പൂട്ടാതെ തന്നെ
പത്തിരി ചുടാന്‍ തുടങ്ങും ഉമ്മ ,

ചോറ് വെക്കും…
അയല പൊരിക്കും
‘ ദാ ഈ ഉരുള കൂടി ‘
എന്ന് ബിസ്മി ചൊല്ലി തീറ്റിക്കും

മൂക്കിന്‍ തുമ്പത്ത്
ഒരു വിയര്‍പ്പിന്‍ തുള്ളി കാണവേ
കാറ്റില്‍ നിന്നൊരു കൂട്ടങ്ങളെ
മുഖത്തേക്ക് വഴിതിരിച്ചു വിടും
കാറ്റിന്റെ കുഞ്ഞുങ്ങള്‍ക്കൊക്കെയും അന്നേരം
'ആരോറൂട്ട് ' ബിസ്കറ്റ് മണമായിരിക്കും

നിലാവില്‍
കാറ്റൊഴുകുന്ന വിരലുകളാല്‍ തലോടിയുറക്കവേ
കുഞ്ഞുങ്ങളെ മുലയൂട്ടുന്ന നക്ഷത്രക്കൂട്ടുകാരികളോട്
ഒച്ചവേക്കല്ലേ എന്ന് കണ്ണിറുക്കി കാണിക്കും

പൊടുന്നനെ ഉറഞ്ഞ തണുപ്പിലൂടെ
ഒരു മിന്നല്‍ പിണര്‍ !
മൌനത്തോളം എത്താതെപോയ
ഒരു നിലവിളി

വിയര്‍ത്തൊരു ശ്വാസഗതിയില്‍
കണ്ണുകള്‍ അഴിയവേ
അനങ്ങിയനങ്ങി ചെറുതായി
ദൂരേക്ക് മറയുന്ന
അവ്യക്തമായ
ഒരു മൈലാഞ്ചി പച്ച !