Showing posts with label സ്മിത പി കുമാർ. Show all posts
Showing posts with label സ്മിത പി കുമാർ. Show all posts

Sunday, October 19, 2014

മുറിവുകൾ /സ് മിത പി കുമാർ

എവിടെയൊക്കെയോ വെച്ചു
ഞാന്‍ അനാഥയാവുനുണ്ട് ...
നിന്റെ വാക്കുകളുടെ
തുടക്കത്തിലോ ഒടുക്കത്തിലോ
നിറയുന്ന ശുന്യതയുടെ തുരുത്തുകളില്‍
ചിതറി പരക്കുന്ന നിന്റെ നോട്ടങ്ങളുടെ
ഘനീഭവിച്ച കോണുകളില്‍
നിന്റെ നിരാസങ്ങളുടെ
അഗാധമായ അരികുകളില്‍
നിന്റെ മൌനങ്ങളുടെ
കൂര്‍ത്ത ശിലാ മുനമ്പുകളില്‍
എവിടെ വെച്ചോക്കെയോ
ഞാന്‍ തീര്‍ത്തും അനാഥയാവുന്നു .
വീണ്ടും വീണ്ടും ...
നിന്നിലേക്കിത്രമേല്‍ ഞാന്‍
ചേര്‍ന്ന് നില്‍ക്കുന്നത്
നീയെന്റെ മുറിവിലേക്കിറ്റിച്ച
പച്ചില ചാറിന്റെ നീറ്റല്‍
ഉള്ളിലുണങ്ങാതെ ഇപോഴും
വിങ്ങുന്നതുകൊണ്ടാണ് .


എഫ് ഐ ആര്‍ /സ് മിത പി കുമാർ



പ്രധാന പാതയില്‍ നിന്നു മാറി
അമ്പലത്തിലേക്കുള്ള വെട്ടിട-
വഴിക്കരികിലെ കുറ്റിക്കാട്ടില്‍
കമിഴ്ന്നാണ് കിടന്നിരുന്നത് ..
യൌവനയുക്തയായൊരു കവിത .

കവര്‍ച്ചാ ശ്രമമോ ,ബാലാല്‍ക്കാരമോ
നടന്നിട്ടിലെന്നു വ്യക്തം .

ആരോ തിരിച്ചു കിടത്തി.....
മാറില്‍ ഉതിര്‍ന്നു വീണ
മുടിച്ചുരുളുകള്‍ക്കിടയില്‍
കുരുങ്ങി കിടപ്പുണ്ട്
വെട്ടിയും ,തിരുത്തിയും
പൂര്‍ത്തിയാക്കാത്ത കുറേ വരികള്‍ .
പാതി തുറന്ന മിഴിത്തടങ്ങളില്‍ -
കണ്ടു കൊതി തീരാത്ത
കാഴ്ച്ചകളുടെ വസന്ത വലയം .
ചുണ്ടില്‍ നിന്നും
അവസാനമുച്ചരിച്ച ഏതോ-
വാക്കിന്റെ മണ്‍ത്തരികളുമായി
അരിച്ചു നീങ്ങുന്ന ഉറുമ്പുകള്‍.


പിന്നീടാണ് കണ്ടെത്തിയത്,
ഹൃദയ ഭാഗത്ത്‌
ആഴ്ന്നിറങ്ങിയ പല്ലിന്റെ പാട് .
രക്തമുറഞ്ഞു നീലിച്ചു തിണര്‍ത്ത് ..

സൂക്ഷ്മ പരിശോധനയില്‍ കിട്ടി.
വലതു കൈയിലെ നഖത്തിനടിയില്‍
നിന്നു പ്രണയത്തിന്റെ-
ഒരു മുടിനാരിഴ .
അതിലപ്പോഴും,
വിറങ്ങലിച്ചു നിന്നിരുന്നു
ഒരു തലോടലിന്റെ
അതിലോലമായ ആനന്ദ നിര്‍വൃതി .

ഏക്‌ താര /സ് മിത പി കുമാർ

  
നീ
കവിതയുടെ കാലിഡോസ്കോപ്പിലൂടെ
കാലത്തെ കാട്ടി തന്നവന്‍
കരളലിവുള്ള കാല്പനികാ.... .
വാക്കിന്റെ വിശുദ്ധവനസ്ഥലികള്‍
താണ്ടി നീ ഇതുവഴിയെത്തുമ്പോള്‍
എനിക്കായി കരുതുമോ ..
മറ്റാരും സ്പര്‍ശിച്ചിട്ടില്ലാത്ത
ഒറ്റവരി മാത്രമുള്ള ഒരു വസന്തകാവ്യം .

നീ
ഭൂമിതന്‍ അടരുകളിലടിഞ്ഞ
ഋതുസന്ത്രാസ്സങ്ങളെ പാടിയലിയിച്ചു
പ്രണയമുണര്‍ത്തുന്നവന്‍ .
രാവിന്‍റെ കൈതട്ടി മറിഞ്ഞു വീണ
നിലാവിന്റെ സ്ഫടിക ചഷകം
കുടിച്ചുവറ്റിച്ചുന്മാദിയായി
പാടുമ്പോള്‍ നെഞ്ചോടു ചേര്‍ക്കുമോ
ആ ഒറ്റതന്ത്രിവീണ പോല്‍ എന്‍ മുഖം ?

വിസ്മൃതിയിലെക്കും ,വിജനതയിലേക്കും
രണ്ടായി പിരിയുന്ന ഈ വഴിയോരത്തു
കാത്തുനില്‍പ്പുണ്ട് വസന്തം പുണരാന്‍
കൊതിക്കുന്ന മൌനങ്ങള്‍ .

വിതച്ചതും ,കൊയ്തതും / സ് മിത പി കുമാർ


ജീവൻ വറ്റിച്ചു കൊണ്ട് വീശുന്ന
ഓരോ മണൽ കാറ്റിലും
പൊതിഞ്ഞു പിടിച്ചു കാക്കുന്ന
പച്ചപ്പുകളുണ്ടുള്ളിൽ ,
കണ്ണിൽ വറ്റാത്ത തണ്ണീർ തടങ്ങളും.

ഉള്ളിലെ പച്ചയെ തൊട്ടു ,
കണ്ണിലെ നനവിനെ തൊട്ടു
പറയട്ടെ .
മരുപ്പച്ച കാട്ടി മോഹിപ്പിക്കരുത്
ജീവിതമേ ..
പ്രണയമേ ....
തീരമേ ...
കടലേ ...
കവിതേ ...

അറം പറ്റാതിരിക്കട്ടെ വാക്കുകൾ

വഴി തെറ്റി പോയവൾ
നാളെ വെയിൽ മൂക്കും മുൻപ്
കരയ്ക്കടിയാതിരിക്കില്ലെന്നു
അടക്കം പറഞ്ഞു കൊണ്ട്
രണ്ടുപേർ എന്റെ വഴിമുറിച്ച്‌
കടന്നു പോവുന്നു .

ചാവുനിലങ്ങൾ /സ് മിത പി കുമാർ


നിന്റെ കണ്ണിലുണ്ടായിരുന്നു
നീ
നീന്തി കയറി വന്ന
ആഴങ്ങളത്രയും .

ഞാനത് കണ്ടു നിൽക്കെ
കടൽ ചുരുങ്ങി ചുരുങ്ങി
ഒരു കണ്ണുനീർ ചാലായി
തൊണ്ടയ്ക്കുള്ളിൽ കുരുങ്ങി മുറുകുന്നു .

നീ പ്രണയമല്ല
പ്രാണവായുവാണെന്ന്
എനിക്കന്നേരം നിന്നോട് പറയണമെന്ന് തോന്നി .

പറയാൻ തുടങ്ങുമ്പോഴേക്കും
അവസാന പകൽ നാളവും
പൊലിഞ്ഞടങ്ങുന്നു .

ഇരുട്ടിൻ തിരകൾ ചത്തടിയുന്ന
കടൽത്തീരം .
എന്നോ അഴുകി തുടങ്ങിയ ഉടലുകളിൽ
നാം
വീണ്ടും ,
ഭൂമിയുടെ ഉറവകൾ തിരഞ്ഞു നടക്കുന്നു .
ചുണ്ടുകളിൽ ,
തൊലിയിൽ ,
ഒട്ടിപ്പിടിക്കുന്ന
ലവണം പുരണ്ടൊരു
കാറ്റിന്റെ രുചി മാത്രം
ബാക്കിയാവുന്നു .